തൂങ്ങിയാടുന്ന ഇരുമ്പ് മണിയിൽ കേശവൻ പീയൂൺ ആഞ്ഞ് രണ്ടടി അടിച്ചു. തേനീച്ചകൂട്ടങ്ങളെ പോലെ കുട്ടികൾ ഓരോ ക്ലാസ്സിൽ നിന്നും പുറത്തേയ്ക്ക് പാഞ്ഞു. കുട്ടികളെ നിയന്ത്രിക്കാൻ ലൈസി ടീച്ചർ പ്രയാസപ്പെട്ടപ്പോൾ നാരായണൻ സാറിന്റെ ചൂരൽ വടിയിൽ കുറേ കുട്ടികൾ അടക്കം പാലിക്കുന്നുണ്ട്. ഉച്ചയൂണ് കഴിഞ്ഞ് കുട്ടികൾ കൈ കഴുകാൻ ടാപ്പിന്റെ മുന്നിലുള്ള നീണ്ട നിരയിൽ തന്നെയാണ്. അന്ന ഐസക് എന്ന മൂന്നാം ക്ലാസുകാരി പിറകിൽ ഉണങ്ങി വരണ്ട പാത്രവുമായ് നിൽക്കുന്നു. എല്ലാ കുട്ടികളും ചോറ് പാത്രം കഴുകിയതിനു ശേഷം അന്ന അവളുടെ ആ കൊച്ചു പാത്രം കഴുകി പിന്നീട് ബാഗിൽ വച്ചതിന് ശേഷം കളിക്കാൻ ഓടി.
കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ ഇടയിലേയ്ക്ക് പെട്ടെന്ന് ഒരു ബൈക്ക്
വന്ന് നിന്നു. അതിൽ നിന്നും മുപ്പത് വയസ്സ് തോന്നിക്കുന്ന ഇരുണ്ട നിറമുള്ള ഒരു ചെറുപ്പക്കാരൻ ഇറങ്ങി. അയാളുടെ കൺകോണുകളിലും ഓരോ ചലനത്തിലും
സ്ത്രീത്വത്തിന്റെ ഒരംശം തുളുമ്പി നിന്നു. അയാൾ അന്നയുടെ അടുത്തെത്തി അവളെ വാരിയെടുത്ത് അവളുടെ നീണ്ട മൂക്ക് ഒന്നുലച്ച് ലാളിച്ചതിന് ശേഷം സ്കൂളിലേയ്ക്ക് കയറി.
ഡാൻസ് പഠിക്കുന്ന കുട്ടികൾ വേഗം മൂന്നാം നിലയിലേയ്ക്ക് വരാൻ ലൈസി ടീച്ചർ അവശ്യപ്പെട്ടതിനെ തുടർന്ന് അന്നയും മറ്റ് കുട്ടികൾക്കൊപ്പം അവിടേയ്ക്ക് ഓടി. മൂന്ന് വർഷമായ് അന്ന അനിൽ കുമാറിന്റെ അരുമശിഷ്യയാണ്. നന്നേ ചെറുപ്പത്തിലെ അന്നയുടെ മെയ്വഴക്കവും നൃത്തത്തോടുള്ള അഭിനിവേശവും അന്ന, അനിലിന്റെ പ്രീതിക്ക് പാത്രമാകാൻ കാരണമായ്. അന്നയുടെ നൃത്തത്തിൽ എല്ലാവരും അതിശയോക്തി പ്രകടിപ്പിക്കാറുണ്ടായിരുന്നു.
അനിലിന്റെ സ്ത്രൈണത സദാചാര പോലീസ് ചമയുന്ന നാട്ടുകാർക്കും ബന്ധുക്കൾക്കും എന്നും ഒരു പ്രശ്നം തന്നെയായിരുന്നു. കുട്ടിക്കാലം മുതലുള്ള സദാചാര പരിഹാസങ്ങൾ പിന്നീട് അവനൊരു ശീലമായ് മാറിയെങ്കിലും പലപ്പോഴും അതിൽ നിന്നും രക്ഷപെടാൻ അവനു പൂർണ്ണമായി സാധിച്ചിരുന്നില്ല. എങ്കിലും അമ്മയുടെ സ്നേഹം അവനെ പൊതിഞ്ഞിരുന്നത് കൊണ്ട് തന്റെ നേർക്കുള്ള തുറിച്ചുനോട്ടവും മറ്റു സദാചാര അഭിപ്രായങ്ങളും അവൻ കാര്യമാക്കിയിരുന്നില്ല. അനിലകുമാരി… എന്ന് നാട്ടുകാർ കളിയാക്കി വിളിക്കുന്നത് പോലും അവൻ ഇഷ്ടപെട്ടിരുന്നു. പക്ഷേ മറ്റുചിലർക്ക് അവന്റെ കഴിവിലും, അധ്യാപകൻ എന്ന നിലയിലും ബഹുമാനം ഉണ്ടായിരുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
താൻ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ സ്നേഹിച്ച അമ്മയുടെ തണലിലാണ് അവൻ വളർന്ന് വന്നത്. ചെറുപ്പത്തിൽ അച്ഛൻ ഉപേക്ഷിച്ചു പോയ അനിൽകുമാറിന് സഹോദരങ്ങളാരും ഇല്ലായിരുന്നു. നൃത്ത അധ്യാപികയും തന്റെ ഗുരുവുമായിരുന്ന അമ്മ പകർന്ന് നൽകിയ കല, പിന്നീട് അവന്റെ ഉപജീവനമാർഗമായ്. അവൻ തന്റെ എല്ലാമെല്ലാമായ അമ്മയ്ക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നത്.
വർഷങ്ങൾ കഴിഞ്ഞ് പോയപ്പോൾ അന്ന മിടുക്കിയായ ഒരു നർത്തകിയായ് കാലോൽത്സവങ്ങളിലും മറ്റും മിന്നും താരമായ് വളർന്നിരുന്നു. അനിൽ കുമാർ മാഷും അന്നയും തമ്മിലുള്ള ആത്മബന്ധവും വളർന്നു. അനിൽ തന്റെ ആഗ്രഹങ്ങളും സങ്കടങ്ങളും അന്നയോട് പങ്കുവയ്ക്കുമായിരുന്നു. അവളുടെ മനസ്സിൽ നിഷ്കളങ്കനായ ആ മനുഷ്യൻ ദൈവതുല്യനായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അന്നയെ സൗജന്യമായാണ് അനിൽ നൃത്തം അഭ്യസിപ്പിച്ചിരുന്നത്. പക്ഷേ അന്നയെ ഇതറിയിക്കരുതെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നു.
അനിൽ കുമാറും അമ്മയും മാത്രമുള്ള കൊച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ അമ്മയ്ക്ക് വലിയൊരു രോഗം ബാധിച്ചു. അമ്മയ്ക്ക് വേണ്ടി ജീവിച്ച അയാൾ പതുക്കെ വീട്ടിൽ തന്നെ ഒതുങ്ങി. പെറ്റമ്മയേക്കാൾ വലുതായ് അയാൾക്കൊന്നും ഇല്ലായിരുന്നതിനാൽ സ്കൂളിൽ പോലും നൃത്തം പഠിപ്പിക്കാൻ അയാൾ എത്താറില്ലായിരുന്നു. തന്റെ നാളുകൾ ചുരുങ്ങിയതാണെന്നും ജോലിയിൽ ശ്രദ്ധിക്കാനും അമ്മ നിർബന്ധിച്ചെങ്കിലും വികാരത്തിന് കടിഞ്ഞാൺ ഇല്ലാതിരുന്ന അയാൾക്ക് അമ്മയോടുള്ള സ്നേഹം അടക്കിവയ്ക്കാൻ സാധിച്ചില്ല. അമ്മയില്ലാത്ത ഈ ഭൂമിയിൽ സദാചാര ചുമരുകൾക്കുള്ളിൽ എങ്ങനെ താൻ ജീവിക്കുമെന്നോർത്ത് പുകഞ്ഞ അനിൽ ഒടുവിൽ അമ്മയുടെ അവസാന ശ്വാസത്തിൽ താനും അലിഞ്ഞു ചേരുമെന്ന് ഉറപ്പിച്ചു.
ഒരു ദിവസം, അമ്മയ്ക്ക് രോഗം കൂടിയപ്പോൾ അനിൽ അമ്മയോട് ചോദിച്ചു.
” അമ്മേ അടുത്ത ജന്മത്തിൽ അമ്മയുടെ മകളായ് എനിക്ക് ജന്മം നൽകാമോ?“ അതൊരു മിന്നലിന്റെ ശക്തിയാൽ അമ്മയുടെ നെഞ്ച് തകർത്ത്, ഒരു കണ്ണുനീർ തുള്ളി പോലും പൊഴിക്കാൻ കഴിയാതെ ആ കണ്ണുകൾ എന്നേയ്ക്കുമായ് അടഞ്ഞു. അമ്മ തന്നെ സദാചാര കണ്ണുകൾക്ക് വിട്ട് കൊടുത്ത് പറന്നകന്നുവെന്നു മനസ്സിലാക്കിയ അനിൽ, അടഞ്ഞ മിഴികളിലേയ്ക്ക് നോക്കി കുട്ടിക്കാലത്തെ കഥകളൊക്കെ അമ്മയോട് പറഞ്ഞു കൊണ്ടിരുന്നു. അതിൽ ഉത്സവത്തിന് കുപ്പി വള വാങ്ങി നൽകാത്തതും, നഖം മൈലാഞ്ചികൊണ്ട് ചുമപ്പിക്കാൻ അനുവദിക്കാത്തതും, അമ്മയോടൊപ്പം ആറ്റിൽ കുളിക്കാൻ മടിച്ചപ്പോൾ തന്നെ നിർബന്ധിച്ചതുമൊക്കെ പരിഭവങ്ങളായ് ഉണ്ടായിരുന്നു.
അവൻ ആ മുറിയാകെ തല വേഗത്തിൽ തിരിച്ച് തുറിച്ചു നോക്കി. ശൂന്യമായ നാലുചുവരുകളിൽ തൂങ്ങി നിന്ന നിലച്ച ഘടികാരം അവനെ നോക്കി കണ്ണിറുക്കി. തലയ്ക്ക് മുകളിൽ വേഗത്തിൽ കറങ്ങുന്ന ഫാനിന്റെ സാമിപ്യം തിരിച്ചറിയാതെ അനിലിന്റെ ത്വക്കിൽ നിന്നും വിയർപ്പുത്തുള്ളികൾ ഒലിച്ചിറങ്ങി. അനാഥമായ വെറ്റിലകൾ മുറിയുടെ കോണിൽ ഇരുന്ന് തേങ്ങിക്കൊണ്ടിരുന്നു. അമ്മയുടെ ശ്വാസമില്ലാത്ത വായു അവനെ വല്ലാതെ ശ്വാസം മുട്ടിച്ചു. സദാചാര വാചകങ്ങൾ അവന്റെ തലയ്ക്കു മുകളിൽ ഉറഞ്ഞു തുള്ളുന്ന പോലെ ഒരു തോന്നൽ. പിന്നെ ആ തുള്ളലിൽ അമ്മയുടെ താരാട്ട് ഇഴകി ചേർന്ന്…., അവളുടെ കൈകൾ തന്നെ മാടിവിളിക്കും പോലെ.
താമസിക്കാതെ, അവൻ അമ്മയുടെ പെട്ടി തുറന്ന് അതിലുള്ളതെല്ലാം പുറത്തിട്ടു. അമ്മയുടെ ചുമന്ന പട്ടുസാരി പുറത്തെടുത്തപ്പോൾ അതിന്റെ ഗന്ധം അവന്റെ നാസാ ഗ്രന്ധികൾ തിരിച്ചറിഞ്ഞു. അമ്മയുടെ ആ ഗന്ധം അമ്മിഞ്ഞപാലിൽ തുടങ്ങി ചമയങ്ങളിലൂടെ ചിലങ്കയും, വെറ്റിലപാക്കും മരുന്നുകളും വരെയുള്ള അവളുടെ ആ വലിയയാത്ര അവനെ ഓർമിപ്പിച്ചു. പിന്നെ ആ സാരി വടിവൊത്തുടുത്ത് അനിൽ
സുന്ദരിയായ സ്ത്രീയായ് ഒരുങ്ങി. കണ്ണിൽ കരിമഷിയുടെ തിളക്കം, ചുണ്ടിൽ ചായത്തിന്റെ അതിപകർപ്പ്, വാർമുടി മെടഞ്ഞ് അതിൽ മുല്ലപ്പൂക്കളുടെ കൊതിപ്പിക്കും മണം. കാലുകളിൽ ചിലങ്ക കെട്ടി അവൻ വീടിന്റെ അകത്തൂടെ നടന്നു. കൈകളിൽ അണിഞ്ഞ കുപ്പിവളകൾ നടത്തത്തിന്റെ വേഗതയിൽ തമ്മിൽ ഉരഞ്ഞുകൊണ്ട് കരഞ്ഞുകൊണ്ടിരുന്നു.
അമ്മ പഠിപ്പിച്ച നൃത്തത്തിന്റെ അടവുകളും ഹസ്തമുദ്രകളും നൽകിയ ആത്മവിശ്വാസം അയാളിൽ കാട് കയറി. നൃത്തചുവടുകൾ താളത്തിലാടിതീർത്ത കാലുകൾക്ക് ഒരു വിറയൽ. ഹൃദയത്തിന്റെ താളമിടിപ്പിൽ തലച്ചോറിന്റെ ചുവടുകൾ തെറ്റിയകലാൻ തുടങ്ങി. പതുക്കെ ആ അകൽച്ചയുടെ ദൂരം കൂടി. അനിലിന്റെ ശരീരം വേച്ചു പോകുമ്പോൾ ചിലങ്കകൾ അലറികരഞ്ഞുകൊണ്ടിരുന്നു. അവൻ വീട്ടിൽ നിന്നുമിറങ്ങി ലക്ഷ്യമില്ലാതെ റോഡിലൂടെ ഓടി. പെട്ടെന്ന് പാഞ്ഞു വന്ന ഒരു വാഹനത്തിൽ തട്ടി അനിൽ പുറകിലോട്ട് മറിഞ്ഞു. അയാളുടെ ശരീരത്തിലെ ഒട്ടുമിക്ക രക്തവും റോഡിൽ തളം കെട്ടി കിടന്നു. പതുക്കെ ചിലങ്കകൾക്കൊപ്പം അനിലും നിശബ്ദമായ്, ഉറഞ്ഞു തുള്ളി ഭയപ്പെടുത്തിയ സദാചാര കോലങ്ങളെ വകഞ്ഞു മാറ്റി, അമ്മയ്ക്കൊപ്പം ദേവലോകത്തിലെ നർത്തകിയായ് മറഞ്ഞു.
അനിലിന്റെ മൃതശരീരം അമ്മയ്ക്കൊപ്പം അയാളുടെ വീടിന്റെ മുറ്റത്ത് കട്ടിലിൽ കിടത്തി. വിവരമറിഞ്ഞ് അന്നയും ഓടിയെത്തി. അന്നയെ അനിൽ സൗജന്യമായാണ് നൃത്തം പഠിപ്പിച്ചതെന്ന് അവൾ ഇതിനകം അറിഞ്ഞിരുന്നു.
അനിലിന്റെ കല്ലറയുടെ മുൻപിൽ അന്ന വാവിട്ട് കരഞ്ഞു. അവൾ തന്റെ ബാഗിൽ നിന്നും ബ്രഷും പെയിന്റും പുറത്തെടുത്തു. അനിൽകുമാർ എന്ന എഴുത്ത് തിരുത്തി ” അനിലകുമാരി ” എന്നെഴുതി. ഇന്നും അയാളുടെ കല്ലറയിൽ സ്ത്രീയുടെ വേഷത്തിൽ അനിലകുമാരിയായ് അവനിലെ അവൾ ഉറങ്ങുന്നു. അന്നയ്ക്ക് പിന്നെ ആ കല്ലറയിൽ വരുമ്പോൾ ആ ചിലങ്കകളുടെ ശബ്ദം കേൾക്കാമായിരുന്നു. അടുത്ത ജന്മത്തിൽ അനിലാകുമാരിയുടെ കാലുകളെ പൊതിയാൻ കൊതിക്കും പോലെ… അവ അന്തരീക്ഷത്തിൽ വേറിട്ട ശബ്ദമായ് ഒരു പുനർജ്ജന്മം കാത്ത് കരഞ്ഞുകൊണ്ടിരിക്കുന്നു.
അഞ്ചു അജീഷ്
#എന്റെരചന #സദാചാരപോലീസ്
5 Comments
കൊള്ളാം നന്നായിട്ടെഴുതി.👏👏👏
Thank you 😊
Thank you 😊
നന്നായി എഴുതി . സ്വന്തം സ്വത്തത്തിൽ ജീവിക്കാൻ ആഗ്രഹിച്ച അനിലിനെ സദാചാരക്കാർ അനുവദിച്ചില്ല അല്ലേ ഇനിയൊരു ജന്മമുണ്ടെങ്കിൽ അനിലാകുമാരി ആയി ജനിക്കട്ടെ .ഗുരുവിന്റെ മനസ്സറിഞ്ഞ ശിഷ്യ 🥰🥰🥰👏👏
നന്നായിരിക്കുന്നു❤️👌
അഭിനന്ദനങ്ങൾ💐