“ആനന്ദി ആശുപത്രിയിലാണ്. ആക്സിഡൻറ്. സീരിയസാണ്.”
അമ്മ വിളിക്കുമ്പോൾ നാളത്തെ സൗത്ത് സോണിൽ മീറ്റിങ്ങിൽ അവതരിപ്പിക്കാനുള്ള പവർ പോയിൻറ് പ്രസൻ്റേഷൻ തയ്യാറാക്കുകയായിരുന്നു. ആനന്ദി എന്ന പേര് കേട്ടതും ഞാൻ നിശ്ചലയായി. ഫോണിനപ്പുറത്ത് അമ്മയും നിശബ്ദയായി.
‘എങ്ങനെ, എപ്പോ, അമ്മയോട് ആരു പറഞ്ഞു, നൂറുചോദ്യങ്ങൾ തൊണ്ടയിൽ കുടുങ്ങി നിന്നു.
“ഞാൻ നിന്നെ പിന്നെ വിളിക്കാം.”
അമ്മ ഫോൺ വെച്ചു.
‘ആനന്ദി’
അവരെ ഞാൻ എന്താണ് വിളിക്കേണ്ടത്? അവർ എനിക്ക് ആരാണ്? ഇനിയും മുഴുമിപ്പിക്കാത്ത പവർ പോയിൻറ് പ്രസൻ്റേഷനിലേക്ക് നോക്കിയപ്പോൾ എനിക്ക് തലവേദന തുടങ്ങി. ലാപ്ടോപ് ഓഫ് ചെയ്തു. ഗ്ലൂക്കോസ് കലർത്തിയ വെള്ളം ഒറ്റയടിക്ക് കുടിച്ച് ഞാൻ എഴുന്നേറ്റ് ബെഡ് റൂമിലേക്ക് നടന്നു. ജനലരികിലെ വെളുത്ത ബ്ലെൻഡുകൾക്ക് മുകളിലേക്ക് കട്ടിയുള്ള കറുത്ത കർട്ടൻ വലിച്ചിട്ടു.സൈഡ് ടേബിളിലെ ഡ്രോയറിൽ നിന്ന് വിക്സ് എടുത്ത് നെറ്റിയിലമർത്തി പുരട്ടി.എസി 18 ൽ സെറ്റ് ചെയ്ത് ക്വിൽറ്റെടുത്ത് മൂടിപ്പുതച്ചു കിടന്നു.
മയക്കത്തിൽ ആനന്ദി അൾത്തപുരട്ടിയ, നിറയെ മണികളുള്ള വെള്ളി കൊലുസും, മിഞ്ചിയും ഇട്ട കാലുകൾ നീട്ടിയിരുന്ന് എനിക്ക് ചോറുരുളകൾ തന്നു.
ചുവന്ന ചേല എളിയിൽ മടക്കിക്കുത്തി എന്നെ മഞ്ഞളെണ്ണ തേപ്പിച്ചു നിർത്തി വലിയ ചെമ്പ് കുട്ടകങ്ങളിൽ വെള്ളം നിറച്ചു.
ഊണു കഴിഞ്ഞു ഉച്ചമയക്കത്തിനായി ഉറക്കറയിലേക്കുള്ള പടികൾ കയറുമ്പോൾ കുസൃതി പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി.
ഊണ് മുറിക്കും സന്ദർശക മുറിക്കും നടുവിലുള്ള ലൈബ്രറിയിലെ ആട്ടുകസേരയിൽ ആനന്ദി മുടി അഴിച്ചിട്ടിരുന്നു പുസ്തകം വായിച്ചു.ചിലപ്പോഴൊക്കെ എന്നെ മടിയിലിരുത്തി കണ്ണകിയുട കഥ പറഞ്ഞു. കർപ്പൂര മണമുള്ള ആനന്ദിയുടെ നീണ്ട മുടിയുടെ മണം പിടിച്ചു കിടന്നു. ഓട്ടുപാത്രങ്ങൾ നിറഞ്ഞ അടുക്കളയിൽ അവർ ഉണ്ടാക്കുന്ന ഫിൽറ്റർ കോഫിയുടെ മണം, സ്വർണ്ണവളകളും ചുവന്ന കുപ്പിവളകളും ഇടകലർത്തിയിട്ട കൈകൾ ഉണ്ടാക്കുന്ന ജിലേബികൾ, മധുരമീനാക്ഷിയെ കാണാൻ പോകുംവഴി രുക്മിണിയക്കയുടെ കയ്യിൽനിന്നുവാങ്ങിയ മുല്ല മാലകൾ.
ഒരുപാട് സന്തോഷം വരുമ്പോൾ വാസനപാക്ക് കൂട്ടി മുറുക്കി ചുവന്ന ചുണ്ടുകൾ. വീണയിൽ തീർക്കുന്ന രാഗവിസ്മയങ്ങൾ.
ക്യാൻവാസും പെയിൻ്റും ടെറസിലെ ആര്യവേപ്പ് തണലിലേക്ക് കൊണ്ടിട്ട് ആനന്ദി വരച്ചിരുന്ന ഇരുണ്ട നിറമുള്ള പെയിൻ്റിങ്ങുകൾ. അവരുടെ എല്ലാ പെയിൻറിങ്ങിലുമുള്ള അടർന്നു വീഴുന്ന ഇലകൾ.
അച്ഛൻ ജോലി ആവശ്യങ്ങൾക്കായി പലപ്പോഴും മധുരയിൽ പോകുമായിരുന്നു. അമ്മ പിണങ്ങിപ്പോയ ശേഷം എന്നെ നോക്കിയിരുന്ന ആയ വീട്ടിൽ പോയ ഒരു ദിവസം എന്നേം കൊണ്ട് മധുരയിലേക്ക് വരികയല്ലാതെ അച്ഛന് വേറെ വഴിയില്ലായിരുന്നു. അന്നാണ് ഞാൻ ആദ്യമായി ആനന്ദിയെ കാണുന്നത്. മഞ്ഞയും ചുവപ്പും വെളുപ്പും നിറഞ്ഞ വലിയ കോലത്തിനു പുറകിലെ ചിത്രപ്പണികൾ നിറഞ്ഞ വാതിൽ തുറന്ന് കാറ്റത്ത് പൊഴിയുന്ന പോലെ പൂ പോലെ അവർ പുറത്തേക്കിറങ്ങി വന്നു.
” ഇത് മാധവിക്കുട്ടി താനേ?” ആനന്ദി മുട്ടുകുത്തി രണ്ട് കൈകളും വിടർത്തി എൻ്റെ കവിളിൽ തൊട്ടു.
അന്നത്തെ ഏഴു വയസ്സുകാരിയുടെ മുടി അരുമയായി തലോടി.
“പസിക്കിലിയാ കണ്ണാ? ”
ഞാൻ അച്ഛനെ സംശയിച്ചു നോക്കി.
“നിനക്ക് വിശക്കുന്നുണ്ടോ എന്നാഅവൾ ചോദിച്ചത് “അച്ഛൻ അപ്പോഴേക്കും ക്രോഷെ പൂക്കൾ നിറഞ്ഞ സെറ്റിയിലേക്ക് ഇരുന്നിരുന്നു. ഞാൻ മെല്ലെ തലയാട്ടി. “ചെല്ലക്കുട്ടി ”
ആനന്ദി പൊട്ടിച്ചിരിച്ച് എൻ്റെ പിടിവിടാതെ എണീറ്റു.
“ഉനക്ക് സാമ്പാർ സാദം പുടിക്കുമാ കണ്ണാ അപ്പാവെ പോലെ”?
ആനന്ദി വീണ്ടും ചോദിച്ചു. “എൻ്റെ മകൾ പാവം കുട്ടിയാണ് ആനന്ദി” അച്ഛൻ പറഞ്ഞു.
“ഓ പാപ്പാ അമ്മാവെ പോല ഇരുക്കാ ലാ”
മുഖം ചുവന്നു അച്ഛൻ ഒന്നും മിണ്ടാതെ നോക്കിയിരുന്നു.
” സുമ്മാ സൊന്നേൻ. വാ വന്ത് സാപ്പിട്. ”
ഊണുമുറിയിൽ വെച്ച് ഞാൻ അച്ഛനോട് രഹസ്യമായി ചോദിച്ചു ”
അച്ഛാ ഇവരെ ഞാനെന്ത് വിളിക്കണം”?
“അമ്മാന്ന് കൂപ്പടണംന്നു താ എനക്കു ആശൈ.ആനാ അത് നടക്കാത. ”
അച്ഛൻ്റെ മുഖം വിവർണമായി. “മാമീന്ന് കൂപ്പിട്ക്ക കണ്ണാ ” ആനന്ദി പാത്രത്തിലേക്ക് കേസരി വിളമ്പി.
അവർ എന്നെ കിടത്തിയുറക്കി യ ആ രാത്രിയാണ് അവരോടുള്ള എൻറെ സ്നേഹമത്രയും. അമ്മ സ്വന്തം വീട്ടിലേക്ക് പോയ ശേഷം എന്നെ ആരും ഉറക്കിയിരുന്നില്ല.
ഞാൻ തനിയെ ഉറങ്ങി. തനിയെ ഉണർന്നു.
തനിയെ ഭക്ഷണം കഴിച്ചു. തനിയെ സ്കൂളിൽ പോയി.
പിറ്റേദിവസം അച്ഛൻ മീറ്റിങ്ങിന് പോയ ശേഷം അവർ എന്നെ അണിയിച്ചൊരുക്കി തെരുവ് കാണിക്കാൻ കൊണ്ടുപോയി. കൈ നിറയെ കുപ്പിവളകളും മുടി നിറയെ പൂവും, മുളകും ഉപ്പും തൂവിയ മാങ്ങാപൂളുകളും വാങ്ങിത്തന്നു. രണ്ടു ദിവസം കഴിഞ്ഞു പോയതറിഞ്ഞില്ല തിരിച്ചു വരുമ്പോൾ ഞാൻ കരഞ്ഞു. ആനന്ദി എൻ്റെ കണ്ണുതുടച്ച് ആശ്വസിപ്പിച്ചു.
“ഇത് ഉൻ വീട് കണ്ണാ എപ്പോഴാവത് വര്ങ്ക ”
ഞങ്ങൾ കയറിയ ടാക്സി കണ്ണിൽ നിന്ന് മറയുന്നത് വരെ അവർ നോക്കി നിന്നു.
വീട്ടിലെത്തി അമ്മയോട് ഫോണിൽ വിശേഷങ്ങൾ പറയുമ്പോഴാണ് ആനന്ദി മാമിയുടെ വീട്ടിൽ പോയത് പറയുന്നത്. അമ്മ നിശബ്ദയായി. അപ്പുറത്ത് എന്തോ തകർന്നു. ആ ആഴ്ച അവസാനം അമ്മ വന്നു എന്നെ കൊണ്ടുപോകാൻ. ദേഷ്യവും സങ്കടവും കൊണ്ട് അമ്മയുടെ മുഖം കല്ലിച്ചിരുന്നു. ഓഫീസിൽ നിന്നെത്തിയ അച്ഛനോട് അമ്മ കയർത്തു.
” വല്ലോര്ടേം അടുത്ത് കൊണ്ടുപോയി നിർത്താനുള്ള തല്ല എൻറെ മകൾ ”
“എന്റെ ആൾക്കാരുടെ അടുത്തല്ലാതെ ഞാൻ ഇവളെ എവിടെ കൊണ്ടുപോകും ഗീതാ?” അച്ഛൻ ശാന്തനായി ചോദിച്ചു.
“നിങ്ങൾക്ക് വേണേൽ പോകാം. അവളാണല്ലോ നിങ്ങളുടെ ലോകം”
അങ്ങനെയൊരു അവകാശവാദവും എനിക്കില്ല ഗീതാ. താനുണ്ടാക്കുന്നതാണ് പകുതി. അവളെനിക്ക് വെറും സുഹൃത്ത് മാത്രമല്ല എന്നത് ഞാൻ അംഗീകരിക്കുന്നു. നീ ഒരിക്കൽ പോലും എന്താണ് എനിക്ക് പറയാനുള്ളതെന്നു കേട്ടില്ലല്ലോ ”
” കേട്ടിടത്തോളം മതി. എൻ്റെ സ്പേസിലേക്ക് എൻ്റെ അനുവാദം കൂടാതെ കടന്നുവന്നതാ അവൾ. നിങ്ങളാണ് അതനുവദിച്ചത്. ബന്ധങ്ങൾ തമ്മിൽ കൂട്ടിക്കുഴക്കാരിക്കാനുള്ള മാന്യത നിങ്ങൾ കാണിക്കണമായിരുന്നു ” അമ്മ കിതച്ചു.
അമ്മ ഇപ്പൊ പൊട്ടിത്തെറിച്ച് ചിന്നിച്ചിതറി പോകും എന്ന് ഞാൻ വേവലാതിപ്പെട്ടു. ഇനി ഒരിക്കലും എനിക്ക് ചോറ് വാരി തരില്ലെന്നും മുടി ഭംഗിയാക്കി തരില്ലെന്നും കൈത്തണ്ടയിൽ വിരലോടിച്ചു ഉറുമ്പ് കളിച്ച് എന്നെ ഇക്കിളിയാക്കില്ലെന്നും പേടിച്ച് വാതിൽ മറവിൽ ഞാൻ ഒളിച്ചിരുന്നു.
“ഞാൻ എത്ര തവണ പറഞ്ഞു ഗീതാ, ആനന്ദിയോട് എനിക്ക് താനുദ്ദേശിക്കുന്ന ബന്ധമല്ല. ശരീരമല്ല ആകർഷണം. തനിക്കുവേണ്ടി ഞാൻ അവളെ കാണാതിരിക്കാം എന്നു പറഞ്ഞതാണ്. പക്ഷേ മനസിൽ നിന്ന് അവൾ പോകില്ല. ഞാനെന്തിന് തന്നോട് നുണ പറയണം”
” എനിക്ക് കേൾക്കണ്ട ഒന്നും. ഞാൻ മോളെ കൊണ്ടു പോവുകയാണ്. നിങ്ങൾക്ക് മോളെ കാണണമെന്ന് തോന്നുമ്പോൾ വീട്ടിലേക്ക് വരാം “. അമ്മ വെട്ടിത്തിരിഞ്ഞ് എൻ്റെ മുറിയിലേക്ക് പാഞ്ഞു.
മിക്കി മൗസും ഡൊണാൾഡ് ഡക്കും തൂങ്ങിക്കിടക്കുന്ന കട്ടിലിലിരുന്ന് അമ്മ കിതച്ചു. കിട്ടിയ തുണികളും പുസ്തകങ്ങളും എല്ലാം പെറുക്കി കൂട്ടി. ചായ കൊണ്ടുവന്ന സീതമ്മയോട് കയർത്തു. ഒരു ബാഗ് കൊണ്ടുവരാൻ മാത്രം പറഞ്ഞ് അവരെ തിരിച്ചയച്ചു.
അമ്മയ്ക്കൊപ്പം ഇറങ്ങാൻ നേരം ഞാൻ കരഞ്ഞു. സ്വീകരണമുറിയിൽ തലതാഴ്ത്തി മുഖം താഴ്ത്തി ഇരിക്കുന്ന അച്ഛനെ കണ്ടപ്പോൾ എനിക്ക് ആദ്യമായി ആനന്ദിയോട് ദേഷ്യം തോന്നി. അവരാണ് അച്ഛനും അമ്മയും വഴക്കടിക്കാൻ കാരണം എന്ന് തോന്നി.
” അമ്മേ പൂച്ചക്കുട്ടികളെ എടുക്കണ്ടേ? എന്നെ കണ്ടില്ലേൽ അവർക്ക് സങ്കടാവില്ലേ ” ? ഞാൻ വിങ്ങിപ്പൊട്ടി. അമ്മ ഒന്നു നിന്നെങ്കിലും പെട്ടെന്ന് തന്നെ ഒരു ഓട്ടോയിൽ കയറി റെയിൽവേ സ്റ്റേഷനിലേക്ക് പോയി.
നാവിൽ നിറഞ്ഞുനിന്നിരുന്ന ആനന്ദി രുചികൾ. മനസ്സിൽ ഓളം തള്ളിയിരുന്ന ആനന്ദി ഓർമ്മകൾ,മൂക്കിലുണ്ടായിരുന്ന ആനന്ദി മണങ്ങൾ ആ ട്രെയിൻ യാത്രയിലും കൂടെ വന്നു.
എനിക്കന്ന് അവധിയായിരുന്നു കിടപ്പുമുറിയുടെ നിലത്തുകിടന്ന് ചിത്രം വരച്ച് നിറം കൊടുക്കുകയായിരുന്നു ഞാൻ.എന്തോ പൊട്ടുന്ന ശബ്ദം. എഴുന്നേറ്റു ചെന്നപ്പോൾ ഫ്ലവർ വെയ്സ് കഷണങ്ങളായി പൊട്ടിയിരിക്കുന്നു. അമ്മമ്മ
അമ്മയുടെ പുറം തഴുകുന്നു .”അവർക്ക് എത്ര നാണമില്ലായ്മ വേണം എന്നെ വിളിക്കാൻ. അയാളുടെ ഉപദേശം ആയിരിക്കും. നാണമില്ലാത്തവർ “അമ്മയ്ക്ക് ശ്വാസംമുട്ടി.
എന്തിനാണ് അമ്മയെ ഇങ്ങനെ സങ്കടപ്പെടുത്തുന്നത്? എനിക്ക് അനന്ദിയോട് പിന്നെയും ദേഷ്യം തോന്നി. പക്ഷേ ആ ദേഷ്യത്തിന് അധികം ആയുസ്സ് ഉണ്ടാവില്ല എന്ന് എനിക്കറിയാമായിരുന്നു. മനസ്സിൽ “ഏൻ കണ്ണാ കോപപെട്ര “എന്നുചോദിച്ച് അവർ കടുംപച്ചയിൽ ഓറഞ്ച് കസവുള്ള സാരിയുടുത്ത് അടുത്തു വന്നിരുന്നു. കർപ്പൂര മണമുള്ള മുടി മുന്നിലേക്ക് വന്നു വീണു.
ഒരിക്കൽ അച്ഛൻ എന്നെ കോളേജ് ഹോസ്റ്റലിൽ കാണാൻ വന്നപ്പോൾ ആനന്ദി ഉണ്ടായിരുന്നു കൂടെ. വർഷങ്ങൾ അവരിൽ ഒരു മാറ്റവും ഉണ്ടാക്കിയിരുന്നില്ല. വെള്ളി കരയുള്ള കറുത്ത പട്ടുസാരിയിൽ അവർ ജ്വലിച്ചു. മൂക്കുത്തി തിളങ്ങി.അവരോടുള്ള ആരാധന പതഞ്ഞ സമയത്തു തന്നെ അമ്മ കരച്ചിലുകളും എനിക്ക് ഓർമ്മ വന്നു. കേൾക്കാൻ ഇമ്പമുള്ള തമിഴിൽ അവരെന്നെ കൊഞ്ചിച്ചു .എത്രയോ തവണ വേണ്ടെന്ന് പറയാൻ ശ്രമിച്ചിട്ടും ആനന്ദി എന്നെ തൊടുമ്പോൾ ഞാനാ ഏഴുവയസുകാരിയാവും. ലോകത്തെ അവസാന ആശ്രയം എന്ന പോലെ അവരിലേക്ക് ചാരും.
അത്തവണ തൂവൽ പോലെ മൃദുലമായ പട്ടുസാരികൾ അവർ എനിക്കു സമ്മാനിച്ചു. പുറത്തുപോയി കായലരികത്തെ കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഞാൻ പോലും അറിയാതെയാണ് ആ വാക്കുകൾ എന്നിൽ നിന്ന് പുറപ്പെട്ടത്.
” നിങ്ങളെന്തിനാണ് പാവം എൻ്റെ അമ്മയെ കരയിപ്പിക്കുന്നത് “?
വാവിട്ട വാക്ക് .
ഒരു നിമിഷം സർവ്വം നിശ്ചലം.
അച്ഛൻ കയ്യിലിരിക്കുന്ന കാപ്പി മറന്നു. രാത്രി മഴ പെയ്യുന്ന ശബ്ദത്തിൽ ആനന്ദി മന്ത്രിച്ചു.
” ഇന്ത ഉറവ് യാർക്കും തെരിയാത് കണ്ണാ.
എവ്വളവ് സൊന്നാലും തെരിയാത്. ഒരാണുക്കും ഒരു പൊണ്ണ്ക്കും ഇരുക്ക ഉറവ് ല പല ലേയേഴ്സ് ഇരുക്കും. അത് ഇനൊരു ആള്ക്ക് പുരിയ പെയ്ക്കറത് കൊഞ്ചം കഷ്ടം. ഒവൊരുത്തനും അവന്ക്ക് യേത് ശരീ ന്ന് തോന്നുതോ അതേ നെനച്ചുപേൻ.നമ്മ എന്ന സൊന്നാലും അത നമ്പ മാട്ടാങ്ക. ഇങ്കെ പാര് കണ്ണാ നാൻ താ എനക്ക് രാസാത്തി. ആനാ ഉന്നോട അപ്പാവെ എനക്കു റൊമ്പ പുടിക്കും.
ആനന്ദി ഒരു ഭാവഭേദവും കൂടാതെ കാപ്പി നുണഞ്ഞു.
പിന്നീട് അവരെ കാണുന്നത് അച്ഛൻ മരിച്ചപ്പോഴാണ്. ആരാണ് അവരെ അറിയിച്ചത്? ഞാനും അമ്മയും മൃതദേഹത്തിനരികിൽ ഉണ്ടായിരുന്നു. അമ്മ കരഞ്ഞു കൊണ്ടേയിരുന്നു. അവർ വന്നിറങ്ങിയപ്പോൾ ചാറ്റൽ മഴയായിരുന്നു. കുട പിടിച്ച് സാരിയൊതുക്കി ആനന്ദി നടന്നുവന്നു.
“ഇതാരാ “?
“ഇത് സാറിൻ്റെ മധുരെ യിലുള്ള… ”
പിറുപിറുക്കലുകൾ ഞങ്ങളുടെ ചെവിയിലും വന്നുവീണു. അമ്മ വിവർണമായ മുഖത്തോടെ മൃതദേഹത്തിൽ നിന്ന് കുറച്ചു മാറിയിരുന്നു. ഞാൻ ആനന്ദിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കരയുന്നുണ്ടോ അവർ? സ്ഥിരമായി കാണാറുള്ള ചിരിയില്ല. എന്നാൽ മ്ളാനവുമല്ല. അവർ അച്ഛൻ്റെ മുഖത്തേക്ക് നോക്കി ഒരു നിമിഷം കണ്ണടച്ച് നിന്നു. ഒരു മുല്ലമാല കാൽക്കലിൽ വെച്ചു പതിയെ ഞങ്ങൾക്ക് അരികിലിരുന്നു. എന്നെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ തന്നു. അമ്മയുടെ കയ്യിൽ പിടിച്ചു. ഞെട്ടിപ്പോയ അമ്മ മുഖമുയർത്തി ആനന്ദിയെ തുറിച്ചുനോക്കി. സ്വർണ്ണ വളകളും ചുവന്ന കുപ്പിവളകളും ഇട്ട കൈകൾ അമ്മയുടെ കണ്ണീർ പതിയെ തുടച്ചു. അമ്മ സ്തബ്ധയായി.
“നാൻ കെലമ്പട്ടുമാ കണ്ണാ ” അവർ പതിയെ എന്നോട് പറഞ്ഞു. ഇത്രപെട്ടെന്നോ എന്ന ചോദ്യഭാവത്തിൽ ഞാൻ നോക്കി.ആനന്ദി മെല്ലെ എഴുന്നേറ്റു പുറത്തിറങ്ങി. കാറിന് അരികിലേക്ക് നടന്നു. ഞാനും എഴുന്നേറ്റ് പുറകെ പോയി .ആ വീട് അവസാനമായി കണ്ണിൽ നിറയ്ക്കാനെന്ന പോലെ തിരിഞ്ഞു നോക്കി. ഞാൻ കണ്ണുനിറഞ്ഞ് അവരുടെ അടുത്ത് നിന്നു.
“അഴാതെ കണ്ണാ ” അവർ വീണ്ടും വീണ്ടും എൻ്റെ കണ്ണുതുടച്ചു.
” ഉൻ അപ്പാ ഉയിരോടെ ഇരുക്കര്പ്പോ നാൻ അവരെ നല്ല സന്തോഷമാ നിമ്മതിയാ വെച്ചിക്കിട്ടേൻ. അതിനാലെ ഇപ്പൊ അഴുക ഒന്നും വരല. എനക്ക് അവനൊട ഒടമ്പ് തേവയില്ലെ. മനസ് മട്ടും പോതും. എങ്കുടയേ അതിരുക്ക് ”
അവർ നെറ്റിയിലൊരുമ്മ കൂടി തന്ന് കാറിൽ കയറി.
ഒരു കാലം. ഒരു ജീവിതം എന്നെ കടന്നു ഗേറ്റിറങ്ങിപ്പോയി.
അതിനുശേഷം എത്ര വർഷങ്ങൾ..
ഫോൺ റിംഗ് ചെയ്യുന്നു. കണ്ണുതുറന്നു നോക്കിയപ്പോൾ അമ്മ. അപ്പോഴാണ് ഞാനത്ര നേരവും കരയുകയായിരുന്നു എന്ന് മനസ്സിലായത്.
” നീ എപ്പോഴാണ് ഫ്രീ ആവുക ? നമുക്ക് ആനന്ദിയെ ഒന്ന് പോയി കാണണം.”
“നമുക്ക് അല്ല. എനിക്ക് ” അമ്മ അല്പം നിർത്തി തിരുത്തി.
“പോകാം അമ്മേ “എന്ന് പറഞ്ഞ് എണീറ്റിരുന്നപ്പോൾ സ്വർണവളയും ചുവന്ന കുപ്പിവളയും ഇട്ട കൈകകൾ എൻ്റെ നെറ്റിയിൽ പതുക്കെ തടവുന്നു. എൻ്റെ തലവേദന പതുക്കെ മാഞ്ഞുതുടങ്ങി.
2 Comments
വളരെ നല്ല രചന. ബന്ധങ്ങളുടെ വിവിധ തലങ്ങളും ആരേയും സ്നേഹിക്കാൻ മടി കാണിക്കാതെ അവരെ കീഴടക്കുന്ന അപൂർവ
വ്യക്തിത്വവും… ആനന്ദി.
👌😍
ആനന്ദി💞💞💞💞💞💞