ഞാൻ കൈകേയി
എന്റെ കുഞ്ഞാണവൻ.
സ്വന്തം ജ്യേഷ്ഠത്തിയായി മാത്രം ഞാൻ കണ്ടിട്ടുള്ള കൗസല്യയുടെ മകൻ.
എന്റെ ഭരതനൊപ്പമോ അതിലേറെയോ ഞാൻ സ്നേഹിച്ചവൻ.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
എന്റെ രാമൻ.
അവനെയാണ് ഞാനിന്ന് കാട്ടിലേക്കയച്ചത്.
കരയുന്ന മനസ്സിനെ കല്ലാക്കിക്കൊണ്ട് ഞാനവനെ ആശീർവദിച്ചു, കാനനരാജാവായി പതിന്നാല് വർഷം വാഴാൻ.
സീത അവനെ അനുധാവനം ചെയ്യുമെന്ന് എനിക്കുറപ്പായിരുന്നു; ലക്ഷ്മണനും. എല്ലാം എന്റെപ്രതീക്ഷയ്ക്കൊത്ത് വന്നു: എന്റെ മാത്രമല്ല എന്റെ ഈശ്വരന്മാരുടെയും.
തിന്മയ്ക്ക് മേൽ നന്മ വിജയം നേടുമെന്ന വലിയ സത്യം യുഗങ്ങളോളം ഈ പ്രപഞ്ചമാകമാനംഉദ്ഘോഷണം ചെയ്യാൻ എനിക്കിത് ചെയ്തേ മതിയാകു.
കേകയരാജ്യത്തെ രാജ്ഞിയായ കേകയയുടെ മകളായ ഞാൻ ഇങ്ങനെയേ ചെയ്യൂ. ആറ്സഹോദരങ്ങളുടെ പെങ്ങളായ ഞാൻ അച്ഛന്റെ കൊട്ടാരത്തിൽ അനുഭവിച്ചത് മുഴുവൻ പുരുഷമേൽക്കോയ്മ ആയിരുന്നു. പുത്രന്മാരെ കിട്ടാൻ വേണ്ടി മാത്രം ആഗ്രഹിച്ചിരുന്ന അച്ഛന് ഞാൻഅമ്പത്തിയൊന്ന് ലക്ഷണമൊത്ത കുതിരകൾ സ്ത്രീധനമായി കൊടുക്കേണ്ട ഒരു സാധനം മാത്രം. അമ്മയാണെന്നെ ഗ്രന്ഥങ്ങളിലൂടെ ലോകം കാണിച്ചത്; സ്ത്രീകൾക്കും ജയിക്കാമെന്ന് കാണിച്ചത്, സ്ത്രീകളിലൂടെയും ചരിത്രം രചിക്കാമെന്ന് കാണിച്ചു തന്നത്.
അനിയൻ യുധാജിത്ത് കാണിച്ച ഇത്തിരി അനുഭാവമാണ് പുരുഷന്മാരിൽ സ്ത്രീകളെ മനസ്സിലാക്കുന്നവരും ഉണ്ടെന്ന് എനിക്ക് ആദ്യം കാണിച്ചു തന്നത്.
ദശരഥകുമാരന്റെ വിവാഹാലോചന അച്ഛൻ വലിയ ആഹ്ലാദത്തോടെയാണ് എതിരേറ്റത്. ഒരു വലിയ രാജ്യത്തിന്റെ കിരീടാവകാശി. മകൾ എന്ന ബാധ്യത ഒഴിവാക്കുന്നതിലൂടെ ശക്തമായ ഒരുസാമന്തബന്ധവും ഉറപ്പിക്കാം. യുധാജിത്ത് രഹസ്യമായി കുമാരനെ കുറിച്ച് അന്വേഷിച്ചതിൽനിന്നാണ് അദ്ദേഹത്തിൻറെ അനുഭാവപൂർണമായ പെരുമാറ്റത്തെക്കുറിച്ചറിഞ്ഞത്.
അറിഞ്ഞതൊക്കെ സത്യമായിരുന്നു. ജ്യേഷ്ഠത്തിയായി വരിച്ച കൗസല്യയും പിന്നീട് വന്ന സുമിത്രയും എന്റെ കൊട്ടാരത്തിൽ എനിക്ക് കിട്ടാതിരുന്ന സഹോദരിമാരായിരുന്നു. മത്സരബുദ്ധിതോന്നാതിരിക്കാൻ അദ്ദേഹവും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത് കൊണ്ടാണല്ലോ പുത്രകാമേഷ്ടീയാഗത്തിന്റെ പ്രസാദം വൈകി വന്ന സുമിത്രക്ക് ഞങ്ങൾ വീതിച്ചു കൊടുത്തത്.
എന്റെ കൊട്ടാരത്തിൽ അമ്മയുടെയും യുധാജിത്തിന്റെയും ഒത്താശയിൽ യുധാജിത്തിനൊപ്പം ആയുധപരിശീലനം ലഭിച്ചത് പരീക്ഷിക്കാനെന്നവണ്ണമാണ് ശംബരസുരനെതിരെയുള്ള ദേവയുദ്ധത്തിൽ സഹായിക്കാൻ പോയ ദശരഥനൊപ്പം ഞാനും പോയത്. അത് അദ്ദേഹത്തിൻറെജീവൻ രക്ഷിക്കാൻ ഹേതുവായി. യുദ്ധഭൂമിയിൽ ആറ് കണ്ണുകൾ വേണമെന്ന ഗുരുവചനം ഓർത്ത്പഞ്ചേന്ദ്രിയങ്ങളും ജാഗ്രത്തായി വെച്ചിരിക്കുമ്പോഴാണ് രാജന്റെ രഥത്തിന്റെ ചക്രങ്ങൾ ഇളകുന്നത് ശ്രദ്ധിച്ചത്. ഊരിവീണാൽ യുദ്ധത്തിൽ ജയിച്ചു മുന്നേറുന്ന ഞങ്ങൾ പിന്നിലാവുമെന്ന് തീർച്ച. മറ്റൊന്നും ഓർത്തില്ല, കൈവിരൽ വെച്ച് രഥത്തെ രക്ഷിച്ചു. രക്തമൊഴുകുന്ന വിരലിന്റെ പ്രാണൻപറിയുന്ന വേദന കടിച്ചു പിടിക്കുമ്പോൾ വിജയം എന്നൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. യുദ്ധമുഖത്ത് ഒരേയൊരു ലക്ഷ്യം, ജയം; അതാണ് ഗുരുവരൻ പഠിപ്പിച്ചത്. ലക്ഷ്യം നേടിയപ്പോഴാണ് എല്ലാവരും എന്റെ വിരൽ ശ്രദ്ധിക്കുന്നത്. സ്വതേ ചഞ്ചലചിത്തനായ രാജാവിന്റെ കണ്ണുകൾ സജലങ്ങളായി, മനസ്സ് തരളിതവും. നെഞ്ചോട് ചേർത്തണച്ചാണ് എന്ത് ആഗ്രഹവും നടത്തിത്തരാമെന്ന് പറഞ്ഞത്. നിറഞ്ഞ മനസ്സോടെ ജീവിച്ചു തുടങ്ങിയിരുന്ന എനിക്ക് ആഗ്രഹങ്ങളൊന്നും അന്ന് ഉണ്ടായിരുന്നേയില്ല. പിന്നീടാകട്ടെ എന്നത് വെറുംവാക്കായി പറഞ്ഞതായിരുന്നു. ചരിത്രം രചിക്കാനുള്ള വഴിയാണതെന്ന് ഓർത്തതേയില്ല!
പുത്രകാമേഷ്ടീയാഗം നടക്കുമ്പോഴും പുത്രിയോ പുത്രനോ ആരായാലും അടുത്ത അവകാശി ആക്കുമെന്നദ്ദേഹം ഞങ്ങൾ മൂവരോടും പറഞ്ഞത് മനസ്സ് കുളിർപ്പിച്ചു. എന്റെ കൊട്ടാരത്തിൽ ഒരിക്കലും കേൾക്കാത്ത ഒന്ന്! രാജ്യത്തിന്റെ മൊത്തം ആഗ്രഹം പോലെ തന്നെ പുത്രന്മാർ ജനിച്ചു. മൂന്ന് അമ്മമാരെയും ഒരു പോലെ കണ്ട നാല് മക്കൾ.
രാമന്റെ അഭിഷേകം നടത്താൻ തീരുമാനിച്ചതിന്റെ തലേന്നാണ് മക്കൾ ജനിച്ച അന്ന് കൗസല്യജ്യേഷ്ഠത്തിയെ രാജഗുരു പ്രത്യേകം അറിയിച്ച വസ്തുത എനിക്കോർമ്മയിൽ വന്നത്. രാമൻ വിഷ്ണുഭഗവാന്റെ അവതാരം ആണെന്നും രാമന്റെ അവതാരലക്ഷ്യം രാവണൻ എന്ന അസുരന്റെ വധം ആണെന്നും അതിന് രാമൻ ഈരേഴു പതിനാല് വർഷം മാതാപിതാക്കളിൽ നിന്നും രാജ്യത്ത് നിന്നും മാറി കാനനവാസനായി കഴിയുമെന്നും. രാജ്യഭാരം ഏറ്റെടുത്താൽ പിന്നെ രാമൻ എങ്ങനെ അവതാരലക്ഷ്യം നിറവേറ്റും.
വിശ്വസ്തയായ മന്ഥര ആണ് രാജാവിന്റെ പഴയ കടം ഓർമ്മിപ്പിച്ചത്.
പിന്നീട് നടന്നതെല്ലാം ചരിത്രം.
ചഞ്ചലചിത്തനായ രാജാവ് മാത്രം എന്റെ കണക്ക്കൂട്ടലുകൾ തെറ്റിച്ചു കളഞ്ഞു. ജ്യേഷ്ഠത്തിക്കുംഅനുജത്തിക്കും മാതുലദർശനത്തിന് പോയിരുന്ന സ്വപുത്രൻ ഭരതന് പോലും ഞാൻ ചെയ്തതിന്റെ പിന്നിലെ ഉദ്ദേശം മനസ്സിലായി, ഭരതൻ ആദ്യം വല്ലാതെ ക്ഷുഭിതനായെങ്കിലും. പക്ഷെ നിത്യേന രാമനെ കണ്ടുണർന്നും രാമനെ കണ്ടുറങ്ങിയും ശീലിച്ച രാജാവിന് രാമന്റെ വിരഹം താൽക്കാലികമെങ്കിലും താങ്ങാനായില്ല.
എന്റെ കർമ്മം.. അതെന്റെ കർമ്മമാണെന്ന് കരുതി ഞാൻ സ്വയം ഏൽക്കുകയായിരുന്നു. രാമൻ കാനനം പൂകണം എന്നത് വിധി. അതിന്റെ കരുവാവാൻ ഞാൻ സ്വയം മുന്നോട്ട് വന്നത് എന്നെ പറ്റിപല അഭ്യൂഹങ്ങളും ഉയർത്തി. അതിലൊന്നും എനിക്ക് പരിഭവമില്ല. പുരുഷമേൽക്കോയ്മയ്ക്കെതിരെ ശബ്ദമുയർത്തി കേകയരാജ്യത്തെ രാജ്ഞിപ്പട്ടം വലിച്ചെറിഞ്ഞ കേകയയും പെങ്ങൾക്ക് വേണ്ടി സദാകാവൽഭടനായി നിന്ന യുധാജിത്തും എന്റെ ഗുരുനാഥനും എന്നെ പഠിപ്പിച്ചത് ഞാനൊരു സ്ത്രീയായി തല കുമ്പിട്ട് ജീവിക്കാനല്ല, ഉയർത്തിപ്പിടിച്ച തലയുമായി കർമ്മത്തിന്റെ വാളേന്തി ചരിത്രംരചിക്കാനാണ്.
ഇതാണെന്റെ കർമ്മപഥം.
ഞാൻ കൈകേയി..
✍️മഞ്ജു ശ്രീകുമാർ
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ
2 Comments
👌👌
😍