പതിവ്പോലെ, ജീൻസും ടോപ്പുമണിഞ്ഞ് തോളൊപ്പം വെട്ടിയിട്ട മുടിയിഴകൾ കോതിയൊതുക്കി, നെറ്റിയിൽ തൂങ്ങികിടന്നുകൊണ്ട് ഇടത് കണ്ണിന്റെ കാഴ്ച മങ്ങിച്ച ആ നീളം കുറഞ്ഞ മുടിയിഴകൾ ഊതിമാറ്റി, ഒരു കണ്ണിറുക്കിയടച്ച് കണ്ണാടിയുടെ മുമ്പിൽ അവളുടെ തല വിവിധ വശത്തേക്ക് ചെരിച്ചും പല രീതിയിൽ ചിരിച്ചും സ്വന്തം സൗന്ദര്യം ആസ്വദിച്ച് അവൾ മതി മറന്നു നിന്നു.
“മോളെ, ഡാഡി ഇറങ്ങി. വേഗം വരൂ “, അവളുടെ മമ്മി ഉറക്കെ വിളിച്ചു പറഞ്ഞു. അപ്പോൾ തന്റെ സൗന്ദര്യലോകത്തുനിന്നും ഉറക്കമുണർന്ന് ബാഗുമെടുത്ത്, അവൾ വേഗം പടവുകൾ ഓടി ഇറങ്ങി, ഡാഡിയുടെ വെള്ളകാറിന്റെ മുൻസീറ്റിൽ ഇരുന്നു. ഡാഡിയും മകളും കൊച്ചുവർത്തമാനം പറഞ്ഞ് അവളുടെ കോളേജിലേക്ക് യാത്രയായ്.
ഡാഡിയുടെയും മമ്മിയുടെയും ഒരേ ഒരു മകളായ ഡയാനയ്ക്ക്, സൗഭാഗ്യത്തിൽ വീർപ്പുമുട്ടി സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ മുളച്ചിരുന്നെങ്കിലെന്നാഗ്രഹിച്ച കുറെ നിമിഷങ്ങളുണ്ടായിരുന്നു ജീവിതത്തിൽ.
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും, ഡയാനയുടെ ശരീരത്ത് ഒരു മഴതുള്ളിപോലും വീഴാതെ നോക്കുന്നവരാണ് അവളുടെ മാതാപിതാക്കൾ. എത്ര ദിവസമായി പെയ്യുന്ന മഴയാണ്!. പാലത്തിലൂടെ കാർ പോയപ്പോൾ അവൾ പുഴയിലോട്ട് നോക്കിയതും അതിലെ ജലനിരപ്പ് കണ്ടവൾ അതിശയിച്ചു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“മഴ ഇന്നെന്തായാലും കുറയും, പുഴയിൽ വെള്ളം ഇറങ്ങിക്കോളും മഴക്കാലത്ത് ഇതൊക്കെ പതിവ് കാഴ്ചകളല്ലെ? “, ഡാഡി ഡയാനയെ നോക്കി പറഞ്ഞു.
“ഈ വർഷം കുറച്ച് കൂടുതലാണെന്നാ എനിക്ക് തോന്നുന്നേ!”, ഡയാനയുടെ വേവലാതിക്ക് ഒരു മൂളൽ മാത്രമേ ഡാഡി നൽകിയുള്ളു. പരീക്ഷ അടുത്തില്ലേ, ക്ലാസ്സ് നഷ്ടപ്പെടുത്താൻ അയാൾ ആഗ്രഹിച്ചിരുന്നില്ല.
ക്ലാസ്സ്മുറിയിലോട്ട് കയറുമ്പോഴും ഉയർന്ന് നിൽക്കുന്ന പുഴയുടെ ഒഴുക്ക് അവളുടെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. ഉച്ചയായപ്പോഴേക്കും മഴപെയ്ത്തിൽ ഒരു മാറ്റാവുമുണ്ടായില്ലെന്ന് മാത്രമല്ല മഴയുടെ ശക്തികൂടുകയും പലയിടങ്ങളിലും വെള്ളം കയറുകയും ചെയ്തു. പ്രധാനഅദ്ധ്യാപകന്റെ നിർദേശപ്രകാരം കോളേജ് പ്രവർത്തനം നിർത്തുകയും കുട്ടികളോരോന്നായ് അവരുടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഡയാന അവളുടെ ഡാഡിയെ ഫോണിൽ വിളിച്ചുവെങ്കിലും വെള്ളം എല്ലായിടത്തും കയറിയതിനാലാവണം മൊബൈൽ സിഗ്നൽ ലഭ്യമായില്ല. കോളേജ് വെള്ളത്തിൽ മുങ്ങുമോയെന്ന ഭീതിയിൽ കുട്ടികളെല്ലാം വീട്ടിലോട്ട് മടങ്ങിയെന്ന് ഉറപ്പ് വരുത്തുകയായിരുന്ന വസന്തി ടീച്ചറിന്റെ കണ്ണിൽ വരാന്തയുടെ കോണിൽ സിഗ്നലിന് മൊബൈൽ ഫോൺ അന്തരീക്ഷത്തിൽ തെറ്റിമാറ്റുന്ന ഡയാനയെ ശ്രദ്ധയിൽ പെട്ടു.
“കോളേജിന്റെ താഴത്തെ നിലയിൽ വെള്ളം കയറി തുടങ്ങി, വാഹനങ്ങൾ ഒന്നും തന്നെ ഓടുന്നില്ല, മോൾക്ക് തൽക്കാലം എന്റെ വീട്ടിലോട്ട് വരാം. ഡാഡിയെ ഞാൻ വിവരമറിയിച്ചോളാം. വെള്ളമിറങ്ങുമ്പോൾ തിരികെ പോകാം “, വസന്തി ടീച്ചറിന്റെ വാക്കുകൾ കേട്ടതും ഡയാനയ്ക്ക് കരച്ചിലടക്കാനായില്ല.
വീട്ടിൽ നിന്നും ഒരുദിവസം പോലും മാറിനിൽക്കാത്ത അവൾക്ക് താങ്ങാവുന്നതിലും അധികമായിരുന്നു ഇതെല്ലാം .
“മെയിൻ ഡോർ പൂട്ടാൻ പോകുന്നു, വേഗം പുറത്തിറങ്ങു.” , പ്യൂൺ ചേട്ടനുറക്കെ വിളിച്ച് പറഞ്ഞതു കേട്ടതും വസന്തി ടീച്ചർ ഡയാനയോട് വെപ്രാളത്തിൽ പറഞ്ഞു. “വേഗം വരൂ കുട്ടി, ആലോചിക്കാൻ സമയമില്ല, വെള്ളം പെട്ടെന്ന് തന്നെ കേറി തുടങ്ങും ”
ടീച്ചറിന്റെ കണ്ണുകളിലെ ഭീതി ഡയാനയെ അവരുടെ ഒപ്പം പോകാൻ നിർബന്ധിച്ചു. അങ്ങനെ അവൾ ടീച്ചറിന്റെ സ്കൂട്ടിയിൽ പാലത്തിന്റെ എതിർവശത്തൂടെ അവരുടെ വീട്ടിലോട്ട് യാത്ര തിരിച്ചു.
വെള്ളം പെട്ടെന്ന് കയറില്ലാത്ത ഒരു ഉയർന്ന പ്രദേശത്തെ വസന്തി ടീച്ചറിന്റെ ആ വീട്ടിൽ ഡയാനയ്ക്ക് നല്ലൊരു സ്വീകാര്യത ലഭിച്ചു. മുറ്റവും പരിസരവും വൃത്തിയായ് സൂക്ഷിച്ചിരുന്ന ടീച്ചറിന് രണ്ടു കുഞ്ഞുമക്കളുണ്ടായിരുന്നു. അത്യാവശ്യം സൗകര്യങ്ങൾ മാത്രമുള്ള ആ സാധരണ വീട്ടിൽ വാത്സല്യം കൊണ്ടുമൂടിയ മുത്തച്ഛനും മുത്തശ്ശിയും പരസ്പരമുള്ള കളിപ്പാട്ടത്തിനു വേണ്ടിയും, മറ്റുമുള്ള കൊച്ചു പിണക്കത്തിലും നീണ്ടുനിന്ന സഹോദര സ്നേഹവുമൊക്കെ ആ വീട് ഒരു സ്വർഗ്ഗമാക്കി. അവരുടെ പങ്കുവയ്ക്കലിൽ പങ്കാളിയായപ്പോൾ താൻ ഒറ്റയ്ക്ക് കഴിച്ചിരുന്ന അതേ ഭക്ഷണത്തിന് സ്വാദേറിയതായ് ഡയാനയുടെ നാവിൽനിന്നൊരു അശരീരി കാതിലൂടെ ഹൃദയത്തിലോട്ട് ഒഴുകിയെത്തി.
കുറച്ചു മണിക്കൂറുകൾക്ക് ശേഷം, മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി. പതുക്കെ പതുക്കെ മഴ കുറച്ച് ശമിച്ചപ്പോൾ അവൾ ജനാലവഴി പുറത്തേക്ക് നോക്കുവാൻ ശ്രമിച്ചു.
” ചേച്ചിക്ക് പുറത്തേക്ക് ഇറങ്ങണോ?”, മൂത്ത കുട്ടിയുടെ ചോദ്യത്തിന് അവൾ തലയാട്ടിയെങ്കിലും ടീച്ചറിന്റെ അനുവാദത്തിനായ് അവൾ കാത്തു.
മുത്തശ്ശി ഉടനെ പറഞ്ഞു,” മോളെ ഒരു കുട ചൂടിക്കോ, മഴ നനഞ്ഞ് ശീലമില്ലായിരിക്കും”.
“അതിനെവിടാ മുത്തശ്ശി മഴ?ഞങ്ങൾ മുറ്റം വിട്ടേങ്ങോട്ടും പോകില്ല”, ഇളയ കുട്ടി ആവേശത്തോടെ പറഞ്ഞു.
ആ കുഞ്ഞുമക്കൾ ഡയാനയെയും കൊണ്ട് ആ വലിയ മുറ്റത്തൂടെ നടന്നു. വിവിധതരം കായ്കനികൾ പൂത്തുലഞ്ഞു കിടക്കുന്ന കാഴ്ച അവളിൽ കൗതുകമുണർത്തി. വലിയൊരു പൊക്കമുള്ള മരത്തിൽ കെട്ടിയ ഊഞ്ഞാലിൽ ഡയാനയെ അവർ ഇരുത്തി.
” ഞാനാണ് ചേച്ചിയെ ആദ്യം ആട്ടുന്നത് ”
“അല്ലല്ല ഞാനല്ലേ നിന്നെക്കാളും വലുത് അപ്പോൾ ഞാനല്ലേ ആട്ടേണ്ടത് “, കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും മത്സരമായി. അവസാനം അവർ ഒരുമിച്ച് ചേച്ചിയെ ഊഞ്ഞാലാട്ടാൻ തീരുമാനിച്ചു. അവളുടെ ദേഹത്ത് വീണ്കൊണ്ടിരുന്ന ഓരോ ചെറിയ മഴത്തുള്ളിയും നൽകിയ കുളിരിനേക്കാൾ അവളുടെ മനസ്സ് ആ സ്നേഹത്തിന് മുമ്പിൽ പുളകിതയായ്.
താഴെ വീണുടയാതെ കൂട്ടിൽ സൂക്ഷിച്ചിരുന്ന അവളുടെ ഹൃദയത്തിലെ ജീവന്റെ തുടിപ്പുകൾ തൊടിയിലെ കള്ളിക്കുയിലിന്റെ പാട്ടിന് താളം പിടിക്കുന്നതായൊരനുഭൂതി. ആ തുടിപ്പ് വളർന്ന് രക്തയോട്ടം തുടങ്ങിയെന്നവൾ തിരിച്ചറിഞ്ഞു. മുറ്റത്തെ വർണശലഭമായ പൂക്കളുടെ സൗരഭ്യമവളിൽ സ്വാതന്ത്ര്യത്തിന്റെ ചിറക് നൽകുകയും അവൾ ഒരു ശലഭമായ് പൂക്കളിൽ തേൻ നുകരാൻ വെപ്രാളത്തോടെ പറന്ന് നടക്കുകയും ചെയ്തു.
പകലിന്റെ വെളിച്ചത്തിന് മങ്ങലേറ്റുതുടങ്ങിയപ്പോൾ ഡയാനയുടെ കൂടെ ഉറങ്ങാനായ് മത്സരിച്ച ആ രണ്ടു കൊച്ചുകുട്ടികളവളുടെ കണ്ണിൽ ഈറനണിയ്ച്ചു . ലോകത്തിലെ ഏറ്റവും നിർഭാഗ്യവതിയായവളെയാണ് കൂട്ടുകാരികൾ ഭാഗ്യവതിയെന്ന് വിശേഷിപ്പിച്ചതെന്ന് ഡയാന തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ഇത്രയും നാൾ സൗഭാഗ്യത്തിന്റെയും സമ്പത്തിന്റെയും സിംഹസനത്തിൽ വാണപ്പോഴും, സൗന്ദര്യസംരക്ഷണത്തിൽ സമയം ചിലവിട്ടപ്പോഴും താൻ കാണാതെ പോയ പ്രകൃതിയുടെ മായം ചേരാത്ത യഥാർത്ഥ സൗന്ദര്യവും, പച്ചയായ മനുഷ്യന്റെ നിഷ്കളങ്ക സൗന്ദര്യവും ഒത്തുചേർന്ന ഒരു യഥാർത്ഥ ദേവാലയമാണീ, വീടെന്ന് ഡയാനയ്ക്ക് മനസ്സിൽ തോന്നി.
” ചേച്ചി ഇവിടെ ഒരു വെള്ളാരംകുന്ന് ഉണ്ട്, അവിടെ പോയാൽ കുറെ മയിൽപീലികൾ കിട്ടും. ” മൂത്ത കുട്ടി ഡയാനയോട് പറഞ്ഞു.
അവന്റെ കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളിപ്പോകുമോയെന്നവൾ സംശയിച്ചു. ഉടനെ ചെറിയ കുട്ടി അവളുടെ രണ്ടു കൈകളും പുറത്തേക്ക് മലർത്തി കൂർപ്പിച്ചചൊടിയോടെ പറഞ്ഞു, ” ചേച്ചി, എന്റെ കൈയിൽ രണ്ടു മയിൽപ്പീലികുഞ്ഞുങ്ങളുണ്ട്, പുസ്തകത്തിലൊളിപ്പിച്ചു വച്ചേക്കുവാ, മാനം കാണിക്കാതെ “.
അത് കേട്ടപ്പോൾ ഡയാനക്ക് അത്ഭുതമായി.
“അതെന്താ മാനം കാണിച്ചാൽ?”, അവൾ കുട്ടികളോട് ചോദിച്ചു.
“അയ്യേ ചേച്ചിക്കറിയില്ലേ? മാനം കണ്ടാൽ മയിൽപ്പീലി പ്രസവിക്കില്ല.”
അത് കേട്ടതും ഡയാന പൊട്ടിച്ചിരിച്ചു. “മയിൽപ്പീലി പ്രസവിക്കുമെന്നോ? ”
ഡയാനയുടെ കളിയാക്കൽ കുട്ടികൾക്ക് അത്ര പിടിച്ചില്ല. അവർ പറഞ്ഞു ” ചേച്ചിക്ക് ഒന്നും അറിയില്ല. വലിയ കോളേജിൽ അല്ലെ പഠിക്കുന്നെ, ഇതൊക്കെ എന്താ അറിയാത്തത്? ”
കുഞ്ഞുമോളുടെ ചോദ്യം ഡയാനയിൽ ഒരുപാട് ചോദ്യങ്ങളുണർത്തി. അവളുടെ ബാല്യം ബോംബയിൽ ഡാഡിയുടെ ജോലി സ്ഥലത്ത് ആയിരുന്നതിനാൽ അത്തരത്തിലുള്ള കഥകളൊന്നും അവൾക്കറിവില്ല.
ഇതിനിടെ വസന്തി ടീച്ചർ ഡയാനയുടെ ഡാഡിയെ ഫോണിൽ വിളിച്ച്
വിവരമറിയിച്ചെന്നും വെള്ളമിറങ്ങിയാൽ ഡാഡി തിരികെ കൊണ്ടുപോകുമെന്നവർ അവളെ അറിയിച്ചപ്പോൾ മനസ്സിൽ ഉടലെടുത്ത സന്തോഷത്തിന്റെ ഘോഷയാത്രയുടെ പ്രതിധ്വനി അവളിൽ തന്നെയലിഞ്ഞു. വെള്ളമിറങ്ങാൻ കുറച്ച് വൈകിയിരുന്നെങ്കിലെന്നവൾ അറിയാതെ ആശിച്ചുപോയ്.
അടുത്ത ദിവസം തന്നെ, പുഴയിൽവെള്ളം താഴുകയും, ഡയാനയുടെ ഡാഡിയുടെ കാർ ആ വീടിന്റെ മുറ്റത്തെത്തുകയും ചെയ്തു. ആ ഒരു ദിവസം കൊണ്ട് തങ്ങളുടെ സ്വന്തം ചേച്ചിയായ് തീർന്ന ഡയാനയെ പിരിയാൻ കുഞ്ഞുമക്കൾക്കെന്നപോലെ മുത്തച്ഛനും മുത്തശ്ശിക്കും പ്രയാസമായിരുന്നു. അതിലും ഏഴുമടങ്ങ് വേദനയോടെ ഡയാന ആ വീട്ടിലെ ഓരോരുത്തരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ കൊച്ചുകുട്ടികൾ ഒരു പൊതി അവൾക്കായ് സമ്മാനിച്ചു. ഡയാനയുടെ മുഖത്തെ ദുഃഖത്തിന്റെ കാരണമറിയാതെ ഡാഡിയുടെ മനസ്സിലും ആശങ്ക തോന്നിയെങ്കിലും അയാൾ അവളോടൊന്നും ചോദിച്ചില്ല.
കാറിൽ കയറുമ്പോൾ ക്ഷണനേരമെങ്കിലും ഒരു പൂമ്പാറ്റയാകാൻ കഴിഞ്ഞതിൽ അവൾ ആ ദേവാലയത്തോട് നന്ദി പറഞ്ഞു. ” തന്നിഷ്ടപ്രകാരം പാറിനടന്ന ശലഭത്തിന് വീണ്ടും ചില്ല്കൂട്ടിലോട്ട് മടങ്ങാൻ തന്നെ വിധി.” അവൾ ആത്മഗതം ചെയ്തു.
തിരികെ പോകുന്നവഴി കുട്ടികൾ സമ്മാനിച്ച ആ പൊതി അവൾ തുറന്ന് നോക്കിയപ്പോൾ രണ്ട് മഞ്ഞ നിറത്തിലുള്ള പേരക്കപഴങ്ങൾ. അവൾ അത് കൊതിയോടെ എടുത്ത് കടിച്ചപ്പോൾ, ” ഡയാന അതത്ര നല്ല വൃത്തിയുള്ള പഴങ്ങൾ അല്ല, നല്ല പഴങ്ങൾ ഡാഡി കടയിൽ നിന്നും വാങ്ങിവച്ചിട്ടുണ്ട്, വീട്ടിലെത്തിയാൽ മമ്മി എടുത്ത് തരും “.
ഡാഡിയുടെ ശകാരമവൾ വകവച്ചില്ലെന്നു മാത്രമല്ല വിദ്വേഷത്തിന്റെ വിഷം കലർത്തിയ പഴങ്ങളെക്കാളും നിഷ്കളങ്കതയുടെ ഈ വൃത്തികുറഞ്ഞ പഴങ്ങൾക്കാണ് സ്വാദ് എന്നും അവൾ ഡാഡിയെ ഓർമപ്പെടുത്തി.
ആ പൊതിക്കിടയിലെ മയിൽപ്പീലി പിന്നീടാണവളുടെ കണ്ണിലുടക്കിയത്. അവൾ അതെടുത്ത് കവിളിൽ തലോടിയപ്പോൾ, കവിളിന് ശീലമില്ലാത്തതും അല്ലെങ്കിൽ അവൾ കിട്ടാൻ കൊതിച്ചതും കൊടുക്കാൻ മറന്നതുമായ രണ്ടു സ്നേഹചുംബനങ്ങൾ പതിഞ്ഞ ഡയാനയുടെ കവിൾത്തടങ്ങളിൽ കണ്ണീരുകൊണ്ടു ഒരു വര വരയ്ക്കപ്പെട്ടു. കാലം വരച്ച ആ വര മറുവശത്തുള്ള സ്നേഹബിംബങ്ങളിലേക്കുള്ള അതിർവരമ്പിന്റെ വരയായിരുന്നെന്ന് അറിഞ്ഞിരുന്ന ഡയാനയുടെ പിന്നീടുള്ള രാവുകൾ ആ മയിൽപ്പീലിക്കുഞ്ഞുങ്ങളുടെ സ്നേഹചുംബനങ്ങളിൽ പൊതിഞ്ഞതായിരുന്നു. ഓർമകൾക്ക്, അതിർവരമ്പിടാൻ ആർക്കും കഴിയില്ലല്ലോ!?,
അഞ്ചു അജീഷ്
എന്റെ രചന #മഴ