ഞായറാഴ്ച പകലിൽ പതിവുള്ള ആൽബിച്ചന്റെ വീഡിയോ കാളിനായുള്ള കാത്തിരിപ്പിന്റെ വിരസത മാറ്റാൻ വെറുതെ യൂട്യൂബിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുമ്പോഴാണ് ആ വാർത്ത കാണുന്നത് . “തിരുവന്തപുരത്ത് സദാചാര പോലീസുകാരുടെ ആക്രമണത്തിൽ സഹോദരങ്ങളായ യുവതീ യുവാക്കൾക്ക് ഗുരുതര പരിക്ക്. ”
പെട്ടെന്ന് ഉള്ളിലൊരു കൊള്ളിയാൻ മിന്നി. ശരീരത്തിലാകമാനം ഒരു തരിപ്പ് പടരുന്ന പോലെ. ഹൃദയം വിങ്ങുന്ന പോലെ.പൊട്ടി വന്ന കരച്ചിൽ തൊണ്ടയിൽ കുരുങ്ങിക്കിടന്നു. നിറഞ്ഞ കണ്ണുകൾ ഇറുകെയടയ്ക്കുമ്പോൾ മനസ്സിലേക്ക് ഒരു വർഷം മുൻപുള്ള ആ നശിച്ച ദിനം കടന്നു വന്നു.
അന്ന് രാവിലെ മോന് ചെറുതായി ഒരു പനി തോന്നിയിരുന്നു. കയ്യിലുള്ള മരുന്നു കൊടുത്തപ്പോൾ ആ പനി കുറയുകയും ചെയ്തു. എന്നാൽ രാത്രി ഒരു പത്തുമണിയോടടുത്ത് മോന് ശക്തമായ പനി. മരുന്ന് കൊടുത്തത് ഛർദിച്ചു പോവുകയും ചെയ്തു. ഹോസ്പിറ്റലിൽ കൊണ്ടുപോവാതെ പറ്റില്ലെന്നുറപ്പായി. സഹായത്തിന് ആരെ വിളിക്കുമെന്നറിയാതെ ആകെ കുഴങ്ങി. അടുത്തുള്ള ക്ലിനിക്ക് ഏതാണെന്നു പോലും അറിയില്ല. ഇവിടെ താമസം തുടങ്ങിയിട്ട് കഷ്ടിച്ച് രണ്ടു മാസം ആവുന്നേയുള്ളു. മുൻപുണ്ടായ ആ ഒരു ദുരനുഭവം കൊണ്ട് തന്നെ അയൽവാസികളുമായൊന്നും അടുക്കാൻ ശ്രമിച്ചിരുന്നില്ല.
എന്തു ചെയ്യണമെന്നറിയാതെ ഒടുവിൽ ആൽബിയെ വിളിച്ചു വിവരം പറഞ്ഞു. രണ്ടു മിനിറ്റിനു ശേഷം
“നീ റെഡിയായി നിന്നോ. രാഹുലിപ്പോൾ അവിടെയെത്തും. ”
എന്ന് ആൽബി പറഞ്ഞപ്പോഴാണ് ഒരാഴ്ച മുൻപ് രാഹുൽ നാട്ടിൽ വന്ന കാര്യം പാർവതിയ്ക്ക് ഓർമ്മ വന്നത്.രാഹുൽ..ഖത്തറിലെ ആൽബിയുടെ റൂം മേറ്റ്,ആത്മസുഹൃത്ത്, സഹോദര തുല്യൻ. നാട്ടിൽ വന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ ആൽബി കൊടുത്തയച്ച കുറച്ചു സാധങ്ങളും അപ്പുവിന് കൈ നിറയെ ചോക്ലേറ്റുകളുമായി അവൻ വന്നിരുന്നു. അവരുടെ സ്ഥലത്തേക്ക് ഇവിടുന്ന് ഏകദേശം ഒരു അരമണിക്കൂറിന്റെ ദൂരമേയുള്ളു എന്ന് അവനന്നു പറഞ്ഞിരുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഏതെങ്കിലും കാറോ ഓട്ടോയോ കിട്ടുമോയെന്നന്വേഷിച്ചു ഒന്നും കിട്ടാതായപ്പോൾ ബൈക്കിൽ തന്നെ രാഹുൽ എത്തുമ്പോൾ ഒരുമണിക്കൂറിലധികം സമയം കഴിഞ്ഞിരുന്നു. മനസ്സിൽ മോന്റെ കാര്യം മാത്രം ഉള്ളത് കൊണ്ട് തന്നെ ഉള്ളിലേക്ക് ഇരച്ചെത്തിയ ചിന്തകളെ അവിടെത്തന്നെ കുഴിച്ചു മൂടി പാർവതി അപ്പുവിനെയുമെടുത്ത് രാഹുലിനൊപ്പം യാത്ര തിരിച്ചു. രാഹുലിനറിയാമായിരുന്ന അവിടെ അടുത്തുള്ള ഒരു ക്ലിനിക്കിൽ എത്തി. അപ്പുവിനെ പരിശോധിച്ച ശേഷം പേടിക്കാനില്ലെന്നും ഒരു ഡ്രിപ്പിടാമെന്നും ഡ്രിപ്പ് തീർന്നാൽ കുഴപ്പമൊന്നുമില്ലെങ്കിൽ ഇന്ന് തന്നെ വീട്ടിലേക്ക് പോവാമെന്നു ഡോക്ടർ പറഞ്ഞു. ഡ്രിപ്പിടുമ്പോൾ കരഞ്ഞ അപ്പുവിനെ പലതും പറഞ്ഞ് സമാധാനിപ്പിക്കുന്ന രാഹുലിനെ കണ്ടപ്പോൾ അവൾക്ക് പെട്ടെന്ന് തന്റെ ഏട്ടനെ ഓർമ്മ വന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. അപ്പു ഉറക്കമായപ്പോഴാണ് രാഹുൽ വാർഡിൽ നിന്നും പുറത്തേക്കിറങ്ങിയത്. മോന്റെ കയ്യിൽ പതിയെ തടവിക്കൊണ്ടിരിക്കുമ്പോൾ അവളോർത്തു.
ഒരിക്കലും രക്തബന്ധങ്ങളല്ല സ്നേഹത്തിന്റെ അളവുകോൽ. കർമ്മങ്ങൾ തന്നെയാണ് അതിന്റെ അളവ് പാത്രം. തനിക്കൊരു ഏട്ടനുണ്ടായിട്ടും ഇന്നിപ്പോൾ ഒരത്യാവശ്യം വന്നപ്പോൾ സഹോദരനെപ്പോലെ കൂടെ നിന്ന് എല്ലാ സഹായവും ചെയ്തു തരുന്നത് മറ്റൊരു അച്ഛന്റെയും അമ്മയുടെയും മകനല്ലേ!? തന്റെ ഏട്ടന്റെ ഭാഗത്തും തെറ്റില്ലല്ലോ!?തെറ്റ് മുഴുവനും തന്റെ ഭാഗത്തായിരുന്നുവല്ലോ? സ്നേഹിച്ച പുരുഷനൊപ്പം ജീവിക്കാൻ അതുവരെ സ്നേഹിച്ചു വളർത്തിയ കുടുംബത്തെ മറന്നത് തന്നല്ലേ..?അവർ ചെയ്ത തെറ്റെന്താണ്.? പ്രതാപിയായ അച്ഛന്റെ ഏകമകൾ അദ്ദേഹത്തിന്റെ തന്നെ സ്ഥാപനത്തിലെ ജീവനക്കാരനും അനാഥനും അന്യമതസ്ഥനുമായവനെ സ്നേഹിച്ചപ്പോൾ അതംഗീകരിക്കാൻ തയ്യാറാവാത്തതോ.? വാശിയോടെ ഒരുപാട് മോഹിച്ചു നേടിയെടുത്ത ആൽബിയുടെ സ്നേഹം നഷ്ടപ്പെടുത്താൻ വയ്യാതെ പകരം സ്വന്തം കുടുംബത്തെ വേണ്ടെന്ന് വെച്ചത് തനായിരുന്നില്ലേ? ആൽബിയോടൊപ്പം കോടതിയിൽ നിന്നിറങ്ങുമ്പോൾ കത്തുന്ന കണ്ണുകളോടെ ഏട്ടൻ പറഞ്ഞത് ഇനി ജീവിതത്തിലൊരിക്കലും തമ്മിൽ കാണാൻ അവസരമുണ്ടാക്കരുതെന്നായിരുന്നു.
പിന്നെയൊരു പറിച്ചു നടലായിരുന്നു. പിറന്ന വീടും നാടും ഉപേക്ഷിച്ച് ആൽബിയോടൊപ്പം അറിയാത്ത മറ്റൊരു നാട്ടിൽ. അവിടെ എല്ലാ കാര്യത്തിനും എല്ലാവിധ സഹായവുമായി വീട്ടുടമസ്ഥനായ ജോർജും ഭാര്യ മേരിയും . സന്തോഷം നിറഞ്ഞ ജീവിതത്തിനിടയിൽ മോന് ഒരു വയസുള്ളപ്പോഴാണ് ആൽബി ജോലി ചെയ്യുന്ന സ്ഥാപന ഉടമ ഖത്തറിലെ അവരുടെ തന്നെ സ്ഥാപനത്തിലേക്ക് അവനെ കാഷ്യറായി ക്ഷണിക്കുന്നത്. അവന്റെ വിശ്വസ്ഥതയും ജോലിയോടുള്ള അവന്റെ അർപ്പണബോധവും കണ്ടിട്ടു തന്നെയായിരുന്നു ആ ക്ഷണം. എന്നാൽ പാർവതിയെയും കുഞ്ഞിനെയും തനിച്ചാക്കിപ്പോവാൻ മനസ്സില്ലാത്തതിനാൽ ആ ഓഫർ വേണ്ടെന്ന് വെക്കാൻ തീരുമാനിച്ച ആൽബിയെ പാർവതിയ്ക്കും കുഞ്ഞിനും ഏതാവശ്യത്തിനും തങ്ങളുണ്ടെന്നും ജീവിതം പച്ച പിടിപ്പിക്കാൻ കിട്ടിയ നല്ലൊരവസരം നഷ്ടപ്പെടുത്തരുതെന്നും ജോർജും മേരിയും ഉപദേശിച്ചു. അവരുടെ ഉപദേശം കണക്കിലെടുത്ത് ഒരുപാട് പ്രതീക്ഷകളോടെ ആൽബി ഗൾഫിലേക്ക് പറന്നു. വിരഹവേദന പരസ്പരം പങ്കുവെച്ചും ആശ്വസിപ്പിച്ചും ആൽബിയും പാർവതിയും നാളുകൾ തള്ളിനീക്കി.
അതിനിടയിൽ ഒരു ദിവസമാണ് ഒട്ടും പ്രതീക്ഷിക്കാത്ത ആ സംഭവമുണ്ടാവുന്നത്. ഒരിക്കൽ മേരി വീട്ടിലില്ലാത്ത ദിവസം ജോർജിനുള്ള ഭക്ഷണവുമായി ചെന്ന പാർവതിയ്ക്ക് മദ്യലഹരിയിലായിരുന്ന ജോർജിൽ നിന്നും വളരെ മോശമായ ഒരു അനുഭവമുണ്ടായി.. അപ്പോൾ കിട്ടിയ ആത്മധൈര്യത്തിൽ ജോർജിനെ തള്ളി വീഴ്ത്തി രക്ഷപ്പെടുമ്പോൾ അവളുടെ ഉള്ളം തകർന്നു പോയിരുന്നു . അച്ഛന്റെ സ്ഥാനത്തു കണ്ട ആളിൽ നിന്നുമുണ്ടായ ആ അനുഭവം അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
വിവമറിഞ്ഞ ആൽബിയും വല്ലാത്തൊരവസ്ഥയിലായി. നാട്ടിലേക്ക് പെട്ടെന്ന് വരാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. സൂപ്പർ മാർക്കറ്റിലെ രണ്ടുമൂന്നു പേർ ലീവിന് നാട്ടിൽ പോയതാണ്. അവർ തിരിച്ചെത്തിയാലേ ലീവ് കിട്ടൂ. ഇനിയൊരു നിമിഷം അവിടെ നിൽക്കില്ലെന്ന് പാർവതി തറപ്പിച്ചു പറഞ്ഞെങ്കിലും എങ്ങോട്ട് പോകുമെന്ന് അവൾക്കും ഒരു രൂപവുമില്ലായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച ആൽബിയോട് ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തും മലപ്പുറം സ്വദേശിയുമായ മുജീബാണ് ആ കാര്യം പറഞ്ഞത്.
പാർവതിയ്ക്ക് കോഴിക്കോട്ടേക്കെത്താൻ പറ്റുകയാണെങ്കിൽ കുടുംബസമേതം ദുബായിൽ സ്ഥിരതാമസക്കാരായ അവന്റെ ഒരു ബന്ധുവിന്റെ വീടുണ്ട് കോഴിക്കോട് എന്ന്. തല്ക്കാലം പാർവതിക്കും മോനും അവിടെ കഴിയാം. കാര്യം കേട്ടപ്പോൾ തന്നെ പാർവതി അതിന് സമ്മതം അറിയിച്ചു. അപ്പോൾ തന്നെ അതിന് വേണ്ട എല്ലാ ഏർപ്പാടുകളും മുജീബ് ചെയ്തു.
അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രമെടുത്ത് മോനുമായി പാർവതി കോഴിക്കോട്ടേക്ക് തിരിച്ചു. യാത്ര തിരിക്കുന്നതിന് മുൻപ് അച്ഛൻ വിളിച്ചിരുന്നെന്നും നാട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ടെന്നും അപ്പോൾ മനസ്സിൽ തോന്നിയൊരു കള്ളം അവൾ അമ്മയുടെ ചികിത്സയുടെ ആവശ്യത്തിനായി നാട്ടിലേക്ക് പോയിരുന്ന മേരിയാന്റിക്ക് മെസ്സേജായി അയച്ചു. മകളെപ്പോലെ തന്നെ സ്നേഹിക്കുന്ന മേരിയാന്റിയുടെ മനസ്സ് വേദനിപ്പിക്കാൻ അവൾക്ക് തോന്നിയില്ല.
ഒറ്റയ്ക്കൊരു യാത്ര. അതും ട്രെയിനിൽ. ഇതെല്ലാം പാർവതിയ്ക്ക് ജീവിതത്തിലെ ആദ്യത്തെ അനുഭവങ്ങളായിരുന്നു. അറിയാത്ത നാട്ടിലേക്ക് യാത്ര പുറപ്പെട്ടത് എന്ത് ധൈര്യത്തിലാണെന്ന് അവൾ സ്വയം ചോദിച്ചു കൊണ്ടിരുന്നു. അതിനുള്ള ഉത്തരം അവൾ തന്നെ കണ്ടെത്തി.
‘താങ്ങിനായി ആരുമില്ലെങ്കിൽ നാം സ്വയം ശക്തരാവും.’
“അമ്മയാണ്..”എന്നുള്ള രാഹുലിന്റെ ശബ്ദമാണ് പാർവതിയെ ചിന്തകളിൽ നിന്നുമുണർത്തിയത്. തന്റെ ഫോൺ പാർവതിയ്ക്ക് നേരെ നീട്ടിക്കൊണ്ടാണ് രാഹുൽ അത് പറഞ്ഞത്. പാർവതിയ്ക്ക് ഫോൺ നൽകിക്കൊണ്ട് രാഹുൽ പുറത്തേക്കിറങ്ങി.
“മോളെ.. വിഷമിക്കേണ്ട. കുഞ്ഞിനൊന്നുമുണ്ടാവില്ല.സമാധാനമായിരിക്ക് .. പിന്നെ ആരുമില്ലാന്നുള്ള തോന്നൽ വേണ്ട..ഞങ്ങളുണ്ട്.. നാളെ രാവിലെ തന്നെ ഞാനവിടേയ്ക്കു വരാട്ടോ.”
എന്ന് ആർദ്രതയോടെയുള്ള രാഹുലിന്റെ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അന്ന് കോടതി മുറ്റത്തു വെച്ച് തനിക്കിനി ഇങ്ങനെയൊരു മകളില്ലെന്ന് ഉറച്ച ശബ്ദത്തിൽ കണ്ണീരോടെ പറഞ്ഞ സ്വന്തം അമ്മയെ ഓർത്ത പാർവതിയുടെ ഉള്ളം വല്ലാതെ നീറി. ആ നീറ്റലിൽ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
രാഹുലിന്റെ അമ്മയും തന്നെപ്പോലെ സ്നേഹിച്ച പുരുഷനു വേണ്ടി നാടും വീടും ഉപേക്ഷിച്ചതാണെന്ന് ഒരിക്കൽ ആൽബി പാർവതിയോട് പറഞ്ഞിരുന്നു. എന്നാൽ ആ മനുഷ്യൻ രാഹുലിന് നാലു വയസ്സ് പ്രായമുള്ളപ്പോൾ അവരെ ഉപേക്ഷിച്ചു പോയതാണ്. അന്നുമുതൽ തയ്യൽ പണി ചെയ്തും അയൽവീട്ടിലെ കുട്ടികൾക്ക് ട്യൂഷൻ എടുത്തുമൊക്കെ വളരെ കഷ്ടപ്പെട്ടാണ് രാഹുലിന്റെ അമ്മ അവനെ വളർത്തിയത്. സമ്പന്നതയുടെ നടുവിൽ വളർന്ന തന്റെ അമ്മയ്ക്ക് തന്റെ അച്ഛൻ കാരണമാണ് എല്ലാം നഷ്ടപ്പെട്ടതെന്ന സങ്കടം എന്നും രാഹുലിന്റെ ഉള്ളിലുണ്ടായിരുന്നു. സ്വന്തമായി ഒരു വീടുണ്ടാക്കി അമ്മയെ അതിൽ പാർപ്പിക്കുക എന്നൊരു ലക്ഷ്യത്തിന് വേണ്ടി മാത്രമാണ് ഇരുപതിമൂന്നാം വയസ്സിൽ അമ്മയുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് അവൻ പ്രവാസജീവിതം തിരഞ്ഞെടുത്തത് എന്ന് കേട്ടപ്പോൾ രാഹുലിനോട് പാർവതിയ്ക്ക് വല്ലാത്ത മതിപ്പു തോന്നിയിരുന്നു.
ഡ്രിപ്പ് തീർന്നപ്പോൾ അപ്പുവിന് പനിയും ക്ഷീണവും നന്നായികുറഞ്ഞു. വീട്ടിലേക്ക് പോകാൻ ഡോക്ടർ അനുവാദവും നൽകി. വീടിനടുത്തെത്താറായപ്പോൾ തന്നെ കണ്ടു ഗേറ്റിന് മുൻപിൽ നിൽക്കുന്ന നാലഞ്ചു പേരെ. അവർ ബൈക്ക് തടഞ്ഞു വെച്ചു. കാര്യം തിരക്കിയ രാഹുലിനോട് മോശമായ രീതിയിൽ അതിലൊരാൾ പറഞ്ഞു.
” ഞങ്ങളൊക്കെ ഈ നാട്ടുകാരാണ്. ഇവിടത്തെ രാത്രിയിലെ ഏർപ്പാടൊന്നറിയാൻ വന്നതാണ്. ഇതേ മാന്യന്മാര് താമസിക്കുന്ന സ്ഥലമാണ്. ”
അത് കേട്ടതും ദേഷ്യത്തോടെ ബൈക്കിൽ നിന്നും ചാടിയിറങ്ങിയ രാഹുൽ അയാളുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ട്
“മര്യാദയ്ക്ക് സംസാരിക്കണം. ” എന്ന് പറഞ്ഞതും അയാൾ രാഹുലിന്റെ കൈ തിരിച്ചു പിടിച്ചു കൊണ്ട്
“ഇല്ലെങ്കിൽ നീ എന്തു ചെയ്യമെടാ??” എന്ന് ചോദിച്ചുകൊണ്ട് അലറിയതും ഒരുമിച്ചായിരുന്നു.
” ഈ ഏർപ്പാട് തുടങ്ങിയിട്ട് കുറച്ചായി ചേട്ടാ. ഇവൻ കുറച്ചു ദിവസം മുൻപ് ഇങ്ങോട്ട് വരുന്നത് ഞാൻ കണ്ടതാ. ”
എന്ന മററ്റൊരാളുടെ വക കമന്റ് കേട്ടതും പാർവതിയ്ക്ക് അടിമുടി ദേഷ്യം ഇരച്ചു കയറി.
“അനാവശ്യം പറയരുത്.” എന്ന് പറയുമ്പോൾ അവളുടെ കണ്ണുകളിൽ അയാളെ പച്ചയ്ക്ക് കത്തിക്കാനുള്ള അഗ്നിയുണ്ടായിരുന്നു.
ഉടനെ അയാൾ പാർവതിയുടെ നേരെ തിരിഞ്ഞു.
“മോൾക്ക് കാണിക്കാം. ഞങ്ങൾ പറയുന്നതിലാണ് തെറ്റ്. അല്ലെടീ. ”
എന്ന് ആക്രോശിച്ചു കൊണ്ട് അയാൾ പാർവതിയുടെ നേരെ തിരിഞ്ഞതും രാഹുൽ അയാളെ തള്ളി വീഴ്ത്തി. അതിന്റെ ദേഷ്യത്തിൽ അവരെവല്ലവരും ചേർന്ന് അവനെ നിഷ്ക്കരുണം മർദ്ദിക്കാൻ തുടങ്ങി. ഈ ബഹളമെല്ലാം കേട്ട് അപ്പു ഉണർന്ന് കരയാനും തുടങ്ങിയിരുന്നു. ആദ്യമൊക്കെ പ്രതിരോധിച്ചു നിന്നെങ്കിലും നാലഞ്ചു പേരുടെ ഒന്നിച്ചുള്ള ആക്രമണം തടയാൻ രാഹുലിന് കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നുമെല്ലാം രക്തം വരുന്നത് കണ്ട് അവനെ ഉപദ്രവിക്കല്ലേയെന്ന് പാർവതി കരഞ്ഞു പറഞ്ഞെങ്കിലും അവളുടെ അപേക്ഷകളൊന്നും തന്നെ അവർ ചെവിക്കൊണ്ടില്ല. ആ വീടിന്റെ തൊട്ടടുത്തൊന്നും വീടുകളില്ലാത്തതിനാലും പാതിരാത്രിയായതിനാലും മറ്റാരും ഒന്നുമറിഞ്ഞില്ല.
എന്തു ചെയ്യുമെന്നറിയാതെ നിന്ന പാർവതിയ്ക്ക് പെട്ടെന്നാണ് ആ കാര്യം ഓർമ്മ വന്നത്. കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം സ്ഥലത്തെ എസ് ഐ ഉടെ കല്യാണ ചിത്രം ഫേസ്ബുക്കിൽ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ തന്റെ കൂട്ടുകാരി ശാലിനിയാണെന്ന് മനസ്സിലായത്. അന്ന് ആൽബിയോടൊപ്പം ഇറങ്ങുമ്പോൾ കോടതിയിൽ വെച്ച് തന്റെ ഫോൺ ചേട്ടൻ വാങ്ങി വെച്ചിരുന്നു. അതു കാരണം പിന്നീട് കൂട്ടുകാരുമായൊന്നും ഒരു ബന്ധവും ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് ഈ കാര്യം കണ്ടപ്പോൾ തന്നെ മെസ്സേജ് അയച്ചത്. അപ്പോൾ തന്നെ ശാലിനി പാർവതിയെ ബന്ധപ്പെട്ടു. അവരിപ്പോൾ മൂന്നാറിലാണെന്നും തിരിച്ചെത്തിയാലുടൻ വരാമെന്നും പറഞ്ഞു. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും പ്രത്യേകം പറഞ്ഞിരുന്നു.
പാതിരാത്രി വിളിച്ചു ശല്യം ചെയ്യുന്നത് ശരിയല്ലായെന്നറിയാമായിരുന്നിട്ടും വേറെ വഴിയില്ലാത്തതിനാൽ പാർവതി ശാലിനിയെ വിളിച്ചു. അവളോട് കാര്യങ്ങൾ വിവരിക്കുമ്പോൾ പാർവതി പൊട്ടിക്കരയുകയായിരുന്നു. അവളോട് വിഷമിക്കേണ്ടെന്നും ഇപ്പോൾ പോലീസുകാരവിടെയെത്തുമെന്നും പറഞ്ഞത് എസ് ഐ സഞ്ജു സാറായിരുന്നു. അന്ന് മൂന്നാറിൽ നിന്നെത്തിയതായിരുന്നിട്ട് കൂടി അരമണിക്കൂറിനുള്ളിൽ താനും ശാലിനിയും അവിടെയെത്താമെന്നും അദ്ദേഹം ഉറപ്പു നൽകി. ഫോൺ ചെയ്തു കഴിഞ്ഞ് തിരിഞ്ഞ പാർവതി കണ്ടത് ബോധമില്ലാതെ നിലത്തു കിടക്കുന്ന രാഹുലിനെ വീണ്ടുംവീണ്ടും ഉപദ്രവിക്കുന്ന ആ സദാചാരത്തിന്റെ കാവലാളുകളെയായിരുന്നു. പോലീസ് ജീപ്പിന്റെ ശബ്ദം കേട്ടതും അവർ നാലുപാടുമായി ഓടി മറഞ്ഞു. ബോധമറ്റ് ചോരയിൽ കുളിച്ചു കിടന്ന രാഹുലിനെ പോലീസുകാർ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രണ്ടു ദിവസങ്ങൾക്ക് ശേഷം അവൻ മരണത്തിന് കീഴടങ്ങി.
ആ വാർത്ത പാർവതിയെ മാനസികമായി തകർത്തു. രാഹുലിന്റെ മൃതദേഹം കാണാനോ അവന്റെ അമ്മയെ കാണാനോ ഉള്ള ശക്തി അവൾക്കില്ലായിരുന്നു. തന്നെ സഹായിക്കാൻ വന്നത് കാരണമാണ് ആ അമ്മയ്ക്ക് മകനെ നഷ്ടപ്പെട്ടതെന്ന ചിന്തയിൽ അവൾ ആർത്തു കരഞ്ഞു. ആൽബി വിളിച്ചാൽ പോലും സംസാരിക്കാതെയായി. അപ്പുവിന്റെ കാര്യങ്ങളിൽ പോലും ശ്രദ്ധയില്ലാതെയായി. ആ സമയത്ത് അവൾക്കും മോനും താങ്ങും തണലുമായിരുന്നത് സഞ്ജു സാറും ശാലിനിയുമായിരുന്നു.
വിവരങ്ങളെല്ലാം അറിഞ്ഞ ആൽബിയുടെ മുതലാളി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ആൽബിയെ നാട്ടിലേക്കയച്ചു. ആൽബിയുടെ സാമീപ്യം പാർവതിയെ പതിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു. ആൽബിയോടൊപ്പം രാഹുലിന്റെ അമ്മ സുധയെ കാണാൻ ചെന്നു. പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ ആ അമ്മയോട് മാപ്പപേക്ഷിച്ചപ്പോൾ ആകെ തകർന്ന അവസ്ഥയിലും അവളെ ചേർത്തുപിടിച്ചു കൊണ്ട് വിതുമ്പിക്കൊണ്ട് അവർ പറഞ്ഞു.
” ക്ഷമ ചോദിക്കാൻ മോളതിന് എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ? എന്റെ കുട്ടിയ്ക്ക് ഭൂമിയിൽ അത്രയേ ആയുസ്സ് കണക്കാക്കിയിട്ടുള്ളൂ. അതാർക്കും മാറ്റാനാവില്ലല്ലോ? അവര് തല്ലിച്ചതച്ചു കളഞ്ഞല്ലോ എന്നതാ സഹിക്കാൻ പറ്റാത്തെ.. എത്ര വേദനിച്ചിട്ടുണ്ടാവും എന്റെ കുട്ടിയ്ക്ക്. ”
പറഞ്ഞു മുഴുമിപ്പിക്കാനാവാതെ സുധ പൊട്ടിക്കരഞ്ഞു. പാർവതിയും അവരെ കെട്ടിപ്പിടിച്ച് വാവിട്ടു കരഞ്ഞു. ആ രംഗം കണ്ടുനിൽക്കാനാവാതെ ആൽബിയും വിങ്ങിപ്പൊട്ടിപ്പോയി.
മൂന്നു മാസത്തെ ലീവ് തീർന്ന് തിരിച്ചു പോകുന്നതിന് മുൻപ് ആൽബി സഞ്ജു സാറിന്റെ വീടിനു സമീപപ്രദേശത്തായി അദ്ദേഹത്തിന്റെ സഹായത്തോടെ ഒരു വാടകവീട് സംഘടിപ്പിച്ചു. ആ വീട്ടിലേക്ക് താമസമാരംഭിക്കുന്നതിന് മുൻപ് തന്നെ പാർവതിയും ആൽബിയും സുധയെ തങ്ങളുടെ സ്വന്തം അമ്മയായി കൂടെക്കൂട്ടാൻ തീരുമാനിച്ചിരുന്നു. ആദ്യമൊക്കെ അവർ അതിനെ എതിർത്തുവെങ്കിലും ആൽബിയുടെയും പാർവതിയുടെയും നിരന്തരശ്രമഫലമായി ഒടുവിൽ സമ്മതം മൂളി. സ്നേഹിക്കാൻ മാത്രമറിയാവുന്ന ആ അമ്മ അന്നു മുതൽ ആൽബിയുടെയും പാർവതിയുടെയും അമ്മയായി. അപ്പുവിന്റെ സ്വന്തം അമ്മമ്മയായി. ആൽബിയെക്കാളും പാർവതിയെക്കാളും അപ്പുവിനിന്ന് ഏറ്റവും പ്രിയം അവന്റെ അമ്മമ്മയോടാണ്. ഉണ്ണാനും ഉറങ്ങാനും എന്ന് വേണ്ട എല്ലാ കാര്യ ത്തിനും അവനിപ്പോൾ അമ്മമ്മ മതി. ഏത് നേരവും പലവിധ കഥകളുമായി അവൻ അമ്മമ്മയുടെ പിന്നാലെത്തന്നെയുണ്ടാവും. വല്ലാത്തൊരു ബോണ്ടിങ്ങാണ് അവർ തമ്മില്ലെന്ന് പാർവതിയ്ക്ക് എപ്പോഴും തോന്നാറുണ്ട്. അവനാണിന്ന് അമ്മയുടെ ലോകം.
അമ്മയുടെയും ശാലിനിയുടെയും നിർബന്ധം കാരണമാണ് ഈ വർഷം ബി. എഡിന് ചേരാൻ തീരുമാനിച്ചത്. വിവരം അറിഞ്ഞപ്പോൾ ആൽബിച്ചനും പൂർണ്ണ സമ്മതം. അങ്ങിനെ വീണ്ടും താനൊരു വിദ്യാർത്ഥിനിയായി.!
ആൽബിയുടെ ഫോൺ കോളാണ് പാർവതിയുടെ ചിന്തകൾക്ക് കടിഞ്ഞാണിട്ടത്.
” ഇച്ചായന്റെ പാറുക്കൊച്ചിനിതെന്നാ പറ്റി? ” എന്ന് തമാശരൂപത്തിൽ ആൽബി ചോദിച്ചത് പാർവതിയുടെ കരഞ്ഞു കലങ്ങിയ മുഖഭാവം കണ്ടിട്ടു തന്നെയായിരുന്നു. നിറമിഴികളോടെ അല്പം മുൻപ് കണ്ട വാർത്തയെപ്പറ്റി പാർവതി പറഞ്ഞപ്പോൾ അല്പനേരത്തെ മൗനത്തിനു ശേഷം വിഷയം മാറ്റാനായി ആൽബി ചോദിച്ചു.
” അല്ല പാറൂ എവിടെപ്പോയി നമ്മുടെ അമ്മമ്മയും മോനും? ”
“നോക്കട്ടെ.” എന്ന് ആൽബിയോട് പറഞ്ഞ് റൂമിന് പുറത്തിറങ്ങിയപ്പോഴേ നല്ല ഉണ്ണിയപ്പത്തിന്റെ മണം പാർവതിയുടെ മൂക്കിലേക്ക് അടിച്ചു കയറി. താനും അപ്പുവും ഉണ്ണിയപ്പപ്രിയരായത് കൊണ്ട് തന്നെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും അമ്മ അതുണ്ടാക്കാറുണ്ടെന്ന് ചിരിയോടെ ഓർത്തു കൊണ്ട് അടുക്കളയിലേക്ക് നടന്ന പാർവതി അടുക്കളവാതിലിനടുത്ത് നിന്ന് അവിടത്തെ ദൃശ്യങ്ങൾ ആൽബിയ്ക്ക് കാണിച്ചു കൊടുത്തു.
ഉണ്ണിയപ്പമുണ്ടാക്കുന്ന അമ്മയോട് പലവിധ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് അടുക്കള സ്ലാബിന് മുകളിലാണ് അപ്പുവിന്റെ ഇരിപ്പ്. ജോലിക്കിടയിലും അവന്റെ ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി കൊടുക്കുന്നുണ്ട് അമ്മ. അതിനിടയിൽ മുറിച്ച് ചൂടുമാറ്റിയ ഉണ്ണിയപ്പം അവന്റെ വായിലിട്ടു കൊടുക്കുന്നുമുണ്ട്. കക്ഷിയത് ആസ്വദിച്ചു കഴിക്കുന്ന കൂട്ടത്തിൽ ഇടയ്ക്ക് അമ്മയ്ക്ക് ഉമ്മയും കൊടുക്കുന്നുണ്ട്. അമ്മ തിരിച്ചും.!
ആ കാഴ്ച അൽപനേരം നോക്കി നിന്നപ്പോൾ പാർവതിയുടെ മാത്രമല്ല കാതങ്ങൾക്കപ്പുറമുള്ള ആൽബിയുടെയും കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞിരുന്നു. ആ രണ്ടു പേരെയും അവരുടെ മാത്രം സ്വകാര്യതയിലേക്ക് വിട്ടുകൊണ്ട് പാർവതിയും ആൽബിയും അവരുടേതായ സ്വകാര്യതയിലേക്ക് കടന്നു.
#എന്റെരചന
#സദാചാരപോലിസ്
13 Comments
Good ♥️
❤️❤️🥰🥰
നന്നായി എഴുതി ❤️
വായിച്ചതിന് അഭിപ്രായം പറഞ്ഞതിന് നന്ദി ജസ്ന ❤️❤️
ഇരുപതാണ്ടുകൾ നീ നിന്റെ ഭാവനയെ എങ്ങനെ അടച്ചുവെച്ചു?……
ഇനി നിന്റെ സർഗാത്മകത ഇടതടവില്ലാതെ ഒഴുകട്ടെ…….. ആയിരമായിരം അഭിനന്ദനങ്ങൾ…..
നന്ദി സ്നേഹം പ്രിയ കൂട്ടുകാരീ ❤️❤️
നന്നായി എഴുതി. സമയമുണ്ടാക്കി എഴുതണം അഭിനന്ദനങ്ങൾ❤️👌💐
വായിച്ചതിന് അഭിപ്രായം പറഞ്ഞതിന് നന്ദി.. സ്നേഹം ❤️❤️
സദാചാര പോലീസിംഗ് ഒരു നല്ല മനുഷ്യന്റെ ജീവനെടുത്തു അല്ലേ നന്നായി എഴുതി 👏👏👏
ഒരുപാട് തിരക്കുകൾക്കിടയിൽ രണ്ടു ദിവസം കൊണ്ടെഴുതിയതാണ്. അതിന്റേതായ കുറവുകൾ ഉണ്ടാവാം..☺️നിങ്ങൾ കഥ വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി.. സ്നേഹം.. ❤️❤️
നന്നായിട്ടുണ്ട്
ഷാനവാസ് എറണാകുളം
👍🏻❤️
സാബി ❤️❤️