എന്നും അവരുടെ കണ്ടുമുട്ടലുകൾക്ക് മഴയുടെ അകമ്പടി ഉണ്ടായിരുന്നു. പ്രകൃതി പോലും അവരുടെ സംഗമം ആഘോഷിക്കുന്നത് പോലെ. ഇന്ന് അവരുടെ വേർപിരിയലിനും മഴ മൂക സാക്ഷിയായിരുന്നു.
എതിർപ്പുകളോ യുദ്ധമോ ഇല്ലാതെ തന്നെ അവരെ ഒന്ന് ചേർക്കാൻ വീട്ടുകാർ തയ്യാറായി. കുറച്ചൊക്കെ ഒരു എതിർപ്പുണ്ടായിരുന്നെങ്കിൽ എന്ന് അവൻ ഇടയ്ക്കിടെ പറയും. ഒരു ത്രിൽ ഉണ്ടായില്ലത്രേ.
ഒന്നിച്ചു ഒപ്പിട്ടു ഒരുമിച്ചപോലെ ഒന്നിച്ചു ഒപ്പിട്ടു പിരിയുന്നു. വാദ പ്രതിവാദങ്ങളോ, കുറ്റങ്ങളോ, കുറവുകളോ, ആവശ്യങ്ങളോ ഉന്നയിക്കാതെ പരസ്പരം സമ്മതിച്ചു പിരിയുക. അതാണ് സമാധാനത്തിന്റെ വഴി.ഒത്തിട്ട് പോകാതെ ഒറ്റയ്ക്ക് നീങ്ങുന്നവർ.
ഉള്ളിലൊരു കടൽ ഇരമ്പുമ്പോഴും അവൾ നിശബ്ദയായിരുന്നു ഒരു തുള്ളി കണ്ണീർ പോലും അവളിൽ അവശേഷിച്ചിരുന്നില്ല. കുഞ്ഞ് അവളുടെ മാറിൽ ഒട്ടി ചേർന്ന് കിടന്നുറങ്ങി. കുഞ്ഞിനെ തനിക്കു വേണമെന്ന് പറയാനായി പലവട്ടം പറഞ്ഞു പഠിച്ചാണ് വന്നത്. പറയുമ്പോൾ കണ്ണീർ വരാതെ തന്റേടത്തോടെ പറയാൻ പല പ്രാവശ്യം മനസ്സിനെ പരിശീലിപ്പിച്ചിട്ടാണ് വന്നത്. എന്നാൽ അതൊന്നും വേണ്ടിവന്നില്ല. ഒരുമിച്ച പോലെത്തന്നെ ഒന്നിലും പ്രതിഷേധ സ്വരങ്ങൾ ഇല്ലാതെ തന്നെയായിരുന്നു അവരുടെ പിരിയലും. കുഞ്ഞിനെ തനിക്കു വേണമെന്നെങ്കിലും അവൻ പറയും എന്നവൾ ആഗ്രഹിച്ചു. എന്നാൽ കുഞ്ഞിനെ നോക്കുന്നത് പോലും കാണാഞ്ഞപ്പോൾ ഒരു പാട് മനസ്സ് നൊന്തു. തന്റെ കണ്ണുകൾക്ക് അടക്കാൻ കഴിയാത്തത് കൊണ്ടാവാം ആ കണ്ണീർ മഴയായി പുറത്തു പെയ്തു കൊണ്ടേയിരുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
എത്രവേഗമാണ് അവരുടെ സ്വർഗത്തിലേക്ക് ഒരു ചിതൽ പോലെ അവൾ പടർന്നു കയറിയത്. അവന്റെ പുതിയ സഹപ്രവർത്തക. ഭാര്യയിൽ അവൻ കാണുന്ന കുറവുകൾ എല്ലാം അവൾ നികത്തിയിരുന്നു. സ്നേഹിച്ചു ഒന്നായവർക്ക് പിരിയുമ്പോൾ പറയാൻ കാരണങ്ങൾ അവളുടെ കുറവുകൾ മാത്രം. അന്ന് വരെ അവൾ സഹിച്ചതും, സന്തോഷിച്ചതും, സങ്കടപെട്ടതും, വേവലാതി പിടിച്ചതും എല്ലാം വെള്ളത്തിൽ വരച്ച വരകളായി. അവളുടെ കുറ്റങ്ങൾ ഓരോന്നായി എണ്ണി പറഞ്ഞു കൊണ്ടു അയാൾ അയച്ച വക്കീൽ നോട്ടീസ് നോക്കി അവൾക്കു ചിരി വന്നു. പണ്ടായിരുന്നെങ്കിൽ അവർ ഒരുമിച്ചു അത് വായിച്ചു ചിരിച്ചേനെ. ഇനിയൊരു തവണ കൂടി അത് വായിക്കാൻ അവൾക്കു കഴിയുമായിരുന്നില്ല. ജീവിതത്തിന്റെ പത്തു വർഷങ്ങളാണ് അവളുടെ അവനിലെ നിക്ഷേപം. പക്ഷെ ആ ബാങ്ക് പത്തു നിലയിൽ പൊട്ടി. ഇപ്പോൾ മുതലും പലിശയുമില്ലാതെ പാപ്പരായത് അവൾ മാത്രം. അവൾ മാത്രമല്ല ഏഴു വർഷം കാത്തിരുന്നു കിട്ടിയ തങ്ങളുടെ കണ്മണിയും.
സ്വത്തിന് വേണ്ടി വീട്ടുകാർ നടത്തിയ മീഡിയേഷനിൽ അവനു വേണ്ടി സംസാരിച്ചത് മുഴുവൻ അവന്റെ പുതിയ ലിവ് ഇൻ പങ്കാളിയായിരുന്നു. അവൻ അവൾക്കു വേണ്ടി ചിലവാക്കിയ തുകയിൽ അവരുടെ കുഞ്ഞിന് വേണ്ടിയുള്ള ചികിത്സയുടെ ചിലവുകളും ചേർക്കാൻ അവൻ മറന്നില്ല. അതെല്ലാം കിഴിച്ചു ഒരു സംഖ്യ അവൻ ഉറപ്പിച്ചു. നല്ല വിലയിൽ ഒരു പഴയ സാധനം വിറ്റു തീർത്ത സന്തോഷമായിരുന്നു അവന്റെ മുഖത്തപ്പോൾ. “കുഞ്ഞ് വേണ്ടായിരുന്നു, വെറുതെ ചികിത്സിച്ചു അതും ഉണ്ടാക്കി” അവളുടെ സഹോദരന്മാർക്ക് അതായിരുന്നു സങ്കടം. കുഞ്ഞില്ലായിരുന്നെങ്കിൽ കുറഞ്ഞ വിലക്ക് ഈ പഴയസാധനം ആവശ്യക്കാർക്ക് കൊടുത്തു ഒഴിപ്പിക്കാമായിരുന്നു എന്ന മട്ടിൽ!!
എവിടെയായിരുന്നു തനിക്കു പിഴച്ചതെന്നു കണക്കു കൂട്ടിയും കുറച്ചും അവൾ നോക്കിയിരുന്നു. എന്നാൽ അതൊരു സമസ്യ തന്നെയായി നിലകൊണ്ടു. മയക്കിയ മൺചട്ടി വാങ്ങുന്നതുപോലെ എളുപ്പമായിരുന്നു ചിലർക്ക് വിവാഹിതരെ ചാക്കിട്ട് പിടിക്കുന്നത്. അവനു ഇഷ്ടപെടുന്ന, ഇഷ്ടപെടാത്ത ചോദ്യങ്ങളുടെ ഉത്തര കീ യുമായി ഇരിക്കുന്നവർക്ക് അത്തരത്തിൽ അഭിനയിച്ചു ഫലിപ്പിക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ലല്ലോ. ആ പരീക്ഷയിൽ ദയനീയമായി തോറ്റ അവളെ നോക്കി അവൻ പറഞ്ഞതും അതാണ്. “നീ എന്നെ ഒരിക്കലും മനസിലാക്കിയില്ല “എന്ന്. അവന്റെ വീട്ടുകാർക്ക് പ്രത്യേകിച്ച് ഒരു അഭിപ്രായവും ഉണ്ടായിരുന്നില്ല.”എല്ലാം അവൻ തീരുമാനിക്കുന്നത് പോലെ ” എന്ന് മാത്രം വിലപിച്ചു.
കോരി ചൊരിയുന്ന മഴയത്തു കുഞ്ഞിനേയും എടുത്തു അവൾ ചുവടുകൾ തെന്നാതെ നടക്കാൻ ശ്രമിച്ചു. ഇനിയങ്ങോട്ടുള്ള യാത്രയിൽ അവനില്ല എന്നത് ഒരു ഞെട്ടലോടെ അവൾ ഓർത്തു. അപ്പോഴും ഈ ലോകത്തിന്റെ കുടിലതകൾ ഒന്നുമറിയാതെ അവളുടെ കുഞ്ഞ് മാറിൽ പറ്റിച്ചേർന്നു കിടന്നുറങ്ങി. പെയ്തു തോരാൻ സമ്മതിക്കാതെ അപ്പോഴും മഴ ആർത്തു പെയ്യാൻ തുടങ്ങിയിരുന്നു. ആ മഴമുള്ളുകളേറ്റു അവളുടെ മനസ്സിൽ മുളപൊട്ടിയേണീറ്റിടും തളിരിൻ നറു പച്ചയാൽ അവൾ പിഴക്കാത്ത ഉറച്ച ചുവടുകളുമായി നടന്നു നീങ്ങി.
#എൻ്റെരചന #മഴ #കൂട്ടക്ഷരങ്ങൾ
2 Comments
നന്നായി എഴുതി❤️
അഭിനന്ദനങ്ങൾ💐👌
👌👌