അലാറം അടിച്ചത് കേട്ട് കണ്ണ് തുറന്നു. ഒപ്പം തന്നെ ഹാളിലെ കുക്കു ക്ലോക്കും നാല് തവണ ചിലച്ചു. ജനൽ കർട്ടന്റെ ഇടയിലൂടെ ഉമ്മറത്തെ പന്തലിലെ നിറഞ്ഞ വെളിച്ചത്തിന്റെ ചീന്തുകൾ അകത്തേയ്ക്കെത്തി നോക്കുന്നുണ്ട്. അടുത്ത് കിടന്നുറങ്ങുന്ന അനിയത്തിയെ കുറച്ചുനേരം നോക്കിക്കിടന്നു. നാളെ മുതൽ ഇവൾ കിടക്കുന്നിടത്ത്… ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരുമഞ്ഞുതുള്ളിയുടെ കുളിർമ. ഇന്ന് പത്തിനും പതിനൊന്നിനും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ഞാൻ സുമംഗലിയാവുകയാണ്.
“എണീറ്റില്ലേ മോളെ?” വാതിൽക്കൽ അമ്മയുടെ സ്വരം. ശബ്ദം കേട്ട് അനിയത്തിയും എഴുന്നേറ്റു. ഇനി വേഗം കുളിച്ച് ഫ്രഷ് ആയി വരണം. നാലേ മുക്കാലിന് ബ്യൂട്ടി പാർലറിലേയ്ക്ക് പോയാലേ സമയത്തിന് റെഡി ആയി വീട്ടിലെത്താൻ പറ്റൂ. അച്ഛന്റെയും അമ്മാവന്മാരുടേയുമൊക്കെ ശബ്ദംപുറത്ത് കേട്ട് തുടങ്ങി.
ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പാസ്സായി എന്ന റിസൾട്ട് വന്ന അന്നാണ് അജയ് അമ്മയും അച്ഛനുമൊന്നിച്ച് എന്നെ പെണ്ണ് കാണാൻ വന്നത്. നേരത്തെ അറിയിച്ചല്ല അവർ വന്നതെന്നത്കൊണ്ട് എല്ലാവരും ആകെ അങ്കലാപ്പിലായി. അജയിന്റെ ജാതകം തന്റേതുമായി ചേരുമെന്ന് അച്ഛൻ പറഞ്ഞത് തലേന്നായിരുന്നു, അവരെ വിളിച്ചറിയിച്ചതും. ഇത്ര പെട്ടെന്ന് അറിയിക്കാതെ വരുമെന്ന് ആരും പ്രതീക്ഷിച്ചതേ ഇല്ല. കല്യാണാലോചനകൾ തിരുതകൃതി ആയി നടക്കുന്നത് കൊണ്ട് ചായയും പലഹാരങ്ങളും ഒരു പ്രശ്നമേ അല്ലായിരുന്നു. അവരുടെ മുന്പിലേയ്ക്ക് ഏതു ഡ്രെസ്സിൽ ചെല്ലണം എന്നതായിരുന്നു എന്റെ പ്രശ്നം. അവർ വന്നപ്പോൾ ഹാളിലേക്ക് തുറക്കുന്ന എന്റെ ബെഡ്റൂമിൽ ആയിരുന്ന ഞാൻ അവിടെ തന്നെ പെട്ട് പോവുകയായിരുന്നു. പുറത്തേയ്ക്ക് തുറക്കുന്ന ജനലിലൂടെ അനിയത്തി വന്ന് “അമ്മ പറഞ്ഞു ചേച്ചി റെഡി ആയി ഇരുന്നോ, വിളിയ്ക്കുമ്പോൾ വന്നാൽ മതി. ഞാൻ അമ്മയെ അടുക്കളയിൽ സഹായിക്കാൻ പോണു, ഓക്കേ അല്ലെ” എന്ന് പറഞ്ഞ് ഓടിപ്പോവുകയായിരുന്നു.
അജയിനോട് സംസാരിക്കാൻ സമയം തന്നപ്പോൾ ഞങ്ങൾ ഹാളിൽ ഇരിയ്ക്കുകയും വീട്ടുകാരെല്ലാവരും ഊണ് മേശക്കരികിലേക്ക് പോവുകയും ചെയ്തിരുന്നു. അമ്മയും അച്ഛനും പോയതോടെ അജയ് കുറച്ച് അസ്വസ്ഥനായത് പോലെ തോന്നി. സംസാരിയ്ക്കാൻ മുൻകൈ എടുത്തത് ഞാനായിരുന്നു. എന്റെ പരീക്ഷയെ പറ്റിയും ജോലി അന്വേഷണങ്ങളെ പറ്റിയുമൊക്കെ പറഞ്ഞപ്പോൾ അജയ് ഒന്നും പറഞ്ഞിരുന്നില്ല. അബുദാബിയിൽ ഉള്ള ഒറ്റപ്പെങ്ങൾ എഞ്ചിനീയറിംഗ് പാസ്സായിട്ടും ജോലിയ്ക്കൊന്നും ശ്രമിയ്ക്കാതെ വീട്ടിൽ മക്കളെ നോക്കി ഇരിയ്ക്കുകയാണെന്നും അളിയൻ നല്ല നിലയിൽ ആയത് കൊണ്ട് അവൾക്കതിന്റെ ആവശ്യമില്ലെന്നും ഒക്കെ പറഞ്ഞപ്പോൾ അജയ് കുറച്ച് വാചാലനായത് എന്റെ തോന്നലായിരിയ്ക്കും.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പിന്നീടെല്ലാം ‘എട് പിടീ‘ ന്നായിരുന്നു. അതിനിടയിൽ ഇടയ്ക്കൊക്കെ അജയ് ഇങ്ങോട്ടും ഞാനങ്ങോട്ടും വിളിച്ചിരുന്നുവെങ്കിലും അധികം സംസാരിയ്ക്കാൻ ഒന്നും സാധിച്ചിരുന്നില്ല. നിശ്ചയത്തിന്റെ പിന്നത്തെ ആഴ്ച തന്നെ കല്യാണം. നിശ്ചയത്തിന്റെ അന്ന് വൈകീട്ട് അച്ഛനുംഅമ്മയും അമ്മാവന്മാരുമൊക്കെ വലിയ ചർച്ചകൾ നടത്തിയിരുന്നു. അച്ഛന്റെ കണ്ണുകളിൽ ഒരു മങ്ങൽ എനിയ്ക്ക് തോന്നിയതാകും. എന്തെങ്കിലും കുഴപ്പമുണ്ടോ അമ്മെ എന്ന ചോദ്യത്തിന്, ഒന്നുമില്ലെടി. നീ സന്തോഷമായിരിക്ക്, എന്നായിരുന്നു മറുപടി.
സ്വർണം എടുക്കാൻ പോയപ്പോൾ ഞാൻ പ്രത്യേകം പറഞ്ഞിരുന്നു മേലാസകലം സ്വർണമൊന്നും എനിയ്ക്ക് വേണ്ടെന്ന്. നല്ല ഭംഗിയുള്ള മൂന്ന് മാലകളും അത്യാവശ്യത്തിന് വളകളും ആയപ്പോൾ ജിമുക്കി ഞാൻ ഫാൻസി ആണ് ഇടാൻ ഉദ്ദേശം എന്നത് കൊണ്ട് ഇത്രയും മതിയെന്ന് അമ്മയോട് പറഞ്ഞതാണ്. അച്ഛൻ കടക്കാരോട് മൊത്തം എത്ര സ്വർണം ആയി എന്നന്വേഷിച്ചപ്പോൾ മോതിരവുംകൂട്ടി നാല്പത്തിയഞ്ച് പവൻ എന്നാണ് അവർ പറഞ്ഞത്. അത് പോരാ, അഞ്ച് പവനും കൂടിവേണമെന്ന് അച്ഛനും അമ്മയ്ക്കും വാശി. രണ്ട് തടവളകൾ കൂടി എടുത്ത് അതിന് വഴങ്ങേണ്ടി വന്നു.
പാർലറിലെ കണ്ണാടിയിൽ എന്നെത്തന്നെ ഞാൻ കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു പോയി. എന്തൊരു മേക്ക് ഓവർ ആണ്. ഇത് ഞാൻ തന്നെയോ എന്ന് അജയ് സംശയിക്കും എന്നോർത്തപ്പോൾ ചിരി വന്നു. അവസാനമാണ് വളകൾ ഇടുവിയ്ക്കാൻ തുടങ്ങിയത്. അവസാനം വാങ്ങിയ രണ്ട് തടവളകളും ഞാനിടാതെ അനിയത്തിയുടെ പച്ചപ്പാട്ടുപാവാടയ്ക്ക് മാച്ച് ആയി അവളിട്ട പച്ച വളകളുടെ രണ്ടറ്റത്തായി ഇട്ട് കൊടുത്തു. അച്ഛനും അമ്മയും വഴക്ക് പറയും, ചേച്ചിയ്ക്ക് അൻപത്പവൻ തികയില്ല എന്നൊക്കെ അവൾ പറയുന്നത് കേട്ട് അതെന്താ, അവർ ഇത്ര സ്വർണം വേണമെന്ന് പറഞ്ഞോ എന്ന എന്റെ ചോദ്യത്തിന് മുൻപിലെ അവളുടെ പരുങ്ങൽ മനസ്സിൽ ഒരു നൂറ് സംശയങ്ങൾ ഉണർത്തി.
സർവ്വാഭരണവിഭൂഷിതയായി വീട്ടിന് മുൻപിൽ അനിയത്തിക്കും അമ്മാവനുമൊപ്പം ഇറങ്ങുമ്പോൾ ഹായ് ചേച്ചിടെ പുതിയ കാർ വന്നല്ലോ എന്ന് പറഞ്ഞ് ഉമ്മറത്ത് കിടക്കുന്ന പുതുപുത്തൻ ടാറ്റ ഇൻഡിക്കയെ തൊട്ട് തലോടാൻ അനിയത്തി ഓടിപ്പോയി. ഇതേതാ ഈ കാർ എന്ന എന്റെ ചോദ്യത്തിന് ഇതെന്റെ മോൾക്കും മരുമോനും എന്റെയൊരു സമ്മാനം എന്നച്ഛൻ പറഞ്ഞത് കേട്ട് ഞാനമ്പരന്നു. ഒരു ധൂർത്തിനും നിൽക്കാത്ത, അതിനും മാത്രമൊന്നും നീക്കിയിരുപ്പ് ഇല്ലാത്ത എന്റെ അച്ഛൻ തന്നെയോ ഇത്!
ഹാളിന്റെ മുറ്റത്ത് പുതിയ കാറിൽ നിന്ന് അച്ഛന്റെയും അമ്മയുടെയും കൂടെ ഇറങ്ങുമ്പോൾ അജയും അച്ഛനും അമ്മയും ഒരമ്മാവനും അരികിലെത്തി. അജയിനെ ഒരു നവവരന്റെ രൂപത്തിൽ കണ്ട എന്റെ ഹൃദയം തുടിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. നാണത്തിൽ കലർന്ന പുഞ്ചിരിയോടെ ആ മുഖത്തേയ്ക്ക് നോക്കിയ ഞാൻ കണ്ടത് പുച്ഛഭാവത്തിൽ ഞങ്ങളുടെ കാറിനെ നോക്കുന്ന അജയിനെ ആയിരുന്നു.
“ഇൻഡിഗോ മാൻസാ ആണ് ഞാൻ പറഞ്ഞത്, നാല് ലക്ഷം ലാഭിച്ചുവല്ലേ” അജയ് തന്നെയാണോ എന്റെ അച്ഛനോട് അങ്ങനെ പറഞ്ഞത്. “മോനെ, മോന്റച്ഛനും അമ്മയും കൂടി ഞാൻ പറയുന്നത് ഒന്ന് കേൾക്കണം. പെട്ടെന്ന് എല്ലാം കൂടി നടന്നില്ല. നാല് ലക്ഷം രൂപ ഞാനടുത്ത മാസം മോന്റെഅക്കൗണ്ടിൽ ഇട്ട് തരാം“.
എന്റെ അച്ഛനാണോ ആ പറഞ്ഞത്! എന്റെ അമ്മയാണോ കണ്ണീരണിഞ്ഞ് കൈ കൂപ്പി നിൽക്കുന്നത്. എന്റെ അമ്മാവനോ തോളത്തിട്ടിരുന്ന വേഷ്ടി എടുത്ത് കൈയിൽ പിടിച്ച് അവരോട് കെഞ്ചുന്നത്..
“നിർത്തൂ..” ഞാനറിയാതെ എന്റെ ശബ്ദമുയർന്നു. “ഇനി ഇതിനെപ്പറ്റി ഒരക്ഷരം മിണ്ടിയാൽ ഞാൻപോലീസിനെ വിളിക്കും. സ്ത്രീധനം ചോദിച്ചതിന് നിങ്ങളെ ഞാൻ അഴിയെണ്ണിയ്ക്കും.”
ആളുകൾ കൂടാൻ തുടങ്ങി. ഉറച്ച ശബ്ദത്തിൽ അനിയത്തിയേയും അമ്മയെയും ചേർത്ത് പിടിച്ച് ഞാനച്ഛനും അമ്മാവനും മുൻപിൽ കൈ കൂപ്പി. “ഇവരുടെ അറവ് ശാലയിലേക്ക് എന്നെ വിടല്ലേ. ഞാൻ ജോലി ചെയ്ത് അന്തസ്സായി ജീവിച്ചോളാം. പൊന്നും പണവും അല്ലാതെ എന്നെ ഇഷ്ടപ്പെടുന്ന ഒരാൾ വരുമ്പോൾ മതി എനിയ്ക്കും ഇവൾക്കുമൊക്കെ കല്യാണം.”
വീട്ടിലേയ്ക്ക് പുതുപുത്തൻ ഇൻഡിക്കയോടിച്ച് അച്ഛനും അമ്മയ്ക്കും അനിയത്തിയ്ക്കുമൊപ്പം പോകുമ്പോൾ എന്റെ മാലകളും വളകളുമഴിച്ച് ഞാനമ്മയ്ക്ക് കൊടുത്തിരുന്നു. അനിയത്തിയ്ക്ക് അവൾക്കിഷ്ടപ്പെട്ട വിദേശ അക്കാദമിയിൽ പോയി പഠിക്കാനുള്ള ചെലവിന് അതുപകരിയ്ക്കും. എന്റെപുഞ്ചിരിയിൽ പിറകിലിരിയ്ക്കുന്ന അച്ഛനും അമ്മയും പുഞ്ചിരിക്കുന്നത് റിയർ വ്യൂ മിററിലൂടെ ഞാനഭിമാനപൂർവം കണ്ടു.
4 Comments
മിടുക്കി 👍
നന്നായിട്ടുണ്ട് ezuthu
അങ്ങനെ തന്നെ വേണം പെൺകുട്ടികൾ❤️💐👌
❤️👍🏻