ഇന്ന് ഒരുപാട് സന്തോഷം ഉള്ളൊരു കാര്യം നടന്നു.
ഒരുപെൺകുട്ടി. ഇരുപത്തിയാറാമത്തെ വയസ്സിൽ വിവാഹമോചനം നേടുകയും അപവാദങ്ങൾ കേൾക്കുകയും ചെയ്യുന്നു. ഭർത്താവിന്റെ കൂടെ ദുബായിൽ ആയിരുന്നു താമസം. ഏകദേശം നാലു വർഷത്തോളം. കാണാൻ ഭംഗി ഇല്ല, പറയത്തക്ക വിദ്യാഭ്യാസ്യം ഇല്ല, ഇംഗ്ലീഷ് പരിജ്ഞാനം കുറവ് അങ്ങനെ പലവിധ കാരണങ്ങളാൽ അയാൾ അവളെ ജോലി അന്വേഷിക്കുന്നതിൽ നിന്നും വിലക്കി. പക്ഷെ അവൾ ചെറിയ രീതിയിൽ baby sitting നടത്തുകയും പല മാസങ്ങളിലും അയാൾ വാങ്ങുന്നതിനേക്കാൾ വരുമാനം ഉണ്ടാക്കുകയും ചെയ്തു. ഇരുപത്തി നാലാമത്തെ വയസിൽ.
ആ പെൺകുട്ടി വേറെ എവിടെയെങ്കിലും ജോലി നോക്കണം എന്ന ആഗ്രഹത്താൽ ഡിഗ്രി പഠനം പൂർത്തിയാക്കുകയും ചെയ്തിരുന്നു. പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് ചെയ്തതിനാൽ നാട്ടിൽ പ്രൈവറ്റ് സ്കൂളിൽ കുറച്ചു കാലം ജോലി ചെയ്ത പരിചയവും ഉണ്ട്.
എന്നാൽ മറ്റു ജോലികൾക്കു പോയാൽ കിട്ടുന്ന വരുമാനത്തേക്കാൾ എന്തുകൊണ്ടും മികച്ചത് ആണ് baby sitting എന്ന് കരുതിയ ഭർത്താവ് അവളെ പലതും പറഞ്ഞു തളർത്തുകയാണ് ചെയ്തത്. ഒരു സാഹചര്യത്തിൽ എന്റെ മുന്നിൽ വെച്ച് അവളുടെ വിദ്യാഭ്യസത്തെ എന്റേതുമായി താരതമ്യം ചെയുകയുണ്ടായി. ആ കുട്ടിയെ കളിയാക്കാൻ വേണ്ടി തന്നെ. ആ സമയത്ത് നിങ്ങൾ എന്ത് വരെ പഠിച്ചു എന്ന എന്റെ ചോദ്യത്തിന് “പഠിച്ചതിൽ അല്ലല്ലോ കഴിവിൽ അല്ലേ കാര്യം, ഇവൾക്ക് അത് രണ്ടും ഇല്ലല്ലോ” എന്ന് പറഞ്ഞു അയാൾ രക്ഷപെട്ടു.
പിന്നീട് ഒരിക്കൽ ആ പെൺകുട്ടിയേ കണ്ടപ്പോൾ അവൾക്ക് എന്തൊക്കെയോ എന്നോട് പറയാൻ ഉണ്ടെന്ന് തോന്നലിൽ അവളെ ഞാൻ കേട്ടു. ഭർത്താവിന്റെ അവിഹിത ബന്ധങ്ങളും ഈ കുട്ടി ജോലി ചെയ്തുണ്ടാക്കുന്ന വരുമാനം പല കാരണങ്ങൾ ഉണ്ടാക്കി ഇയാൾ എടുത്തു കൊണ്ടുപോകുന്നതും വർധിച്ച മദ്യപാനവും ദേഹോപദ്രവവും അങ്ങനെ കണ്ണുനീരിന്റെ വലിയ കഥ തന്നെ പറഞ്ഞു തീർത്തു
“നിനക്ക് അയാളെ ഒഴിവാക്കികൂടെ? എന്തിനു സഹിക്കണം?”
“എന്റെ അച്ഛൻ കരുതുന്നത് ഞാൻ ഇവിടെ സന്തോഷിച്ചു ജീവിക്കുകയാണെന്നാണ്. ഇതൊക്കെ അറിഞ്ഞാൽ അച്ഛൻ സങ്കടം പൊട്ടി മരിച്ചു പോകും. “
“നീയിവിടെ ഇങ്ങനെ ബുദ്ധിമുട്ടി ആരോടും പറയാതെ ജീവിക്കുകയാണോ വേണ്ടത്. അച്ഛനോട് തന്നെ ചെയുന്ന നെറികേട് അല്ലേ അത്?”
“അച്ഛൻ വിഷമിക്കും. അത്രേം ആഗ്രഹിച്ച് നടത്തി തന്ന കല്യാണം ആണ് “
“ഞാൻ നിന്റെ വീട്ടിൽ അറിയിക്കും. എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട് ഇതൊക്കെ അറിഞ്ഞിട്ട് മിണ്ടാണ്ട് ഇരിക്കാൻ. അച്ഛൻ അറിഞ്ഞാൽ നിന്നോട് വീട്ടിലേക് വരാനെ പറയു. ഏതോ നാട്ടിൽ ഇടിയും വാങ്ങി ചാവാൻ അവര് എന്തായാലും സമ്മതിക്കില്ല.”
ഏച്ചി പറയരുത് എന്ന് അപേക്ഷിക്കുകയാണ് അവൾ ചെയ്തത്. ഇതൊക്കെ പ്രായമായ അച്ഛൻ എങ്ങനെ എടുക്കും എന്നും അവൾക് നല്ല പേടി ആയിരുന്നു.
പക്ഷെ ഒരു ദിവസം തുടർച്ചയായ ദിവസങ്ങളിൽ അടിയുടെ ഭാരം താങ്ങാൻ ആകാതെ അവൾ നാട്ടിലേക്ക് ടിക്കറ്റ് എടുത്തു. അച്ഛനോട് എല്ലാം പോയി പറയണം. പോകുന്ന വഴിക്ക് അവൾ എന്നെ വിളിച്ചു
“കൈയിൽ കിട്ടിയത് മാത്രേ എടുത്തുള്ളൂ. അയാൾ രാവിലെ തൊട്ട് കുടി ആണ്. ഉപദ്രവം സഹിക്കാൻ വയ്യാണ്ടായപ്പോ പോലീസിൽ വിളിച്ചു പറഞ്ഞു. കിട്ടിയ ടാക്സിക്ക് കേറി എയർപോർട്ടിൽ വന്ന് ഇരിക്കുന്നുണ്ട്. അയാൾക്ക് എന്തായെന്ന് എനിക്ക് അറിയില്ല. പോലിസ് പിടിച്ചോ, വില്ലയിൽ തന്നെ ഇരിക്കുന്നുണ്ടോ എന്നൊന്നും. അച്ഛന്റെ അടുത്തേക് പോവും.. ബാക്കി കാര്യങ്ങൾ ഏച്ചിയെ വഴിയേ അറിയിക്കാം.”
“അവൻ നിന്റെ ജീവിതത്തിൽ ശരിയാവില്ല എന്ന് തോന്നുന്നുണ്ടോ?”
“ഒരുപാട് അനുഭവിച്ചു.”
“നന്നായി ആലോചിക്കൂ.”
“നാട്ടിലേക്ക് വരുമ്പോൾ കാണാം ഏച്ചി “
” ദുബൈക്ക് തിരിച്ചു വരണം. ജോലി വല്ലതും നോക്കാം.”
നാട്ടിലെത്തിയ ശേഷം വിവാഹമോചനവാർത്ത അവൾ പറഞ്ഞു അറിഞ്ഞു. വിവാഹ സമ്മാനമായി അച്ഛൻ കൊടുത്ത സ്വർണം അച്ഛന്റെ പേരിൽ തന്നെ അവന്റെ ആവശ്യങ്ങൾക്ക് പണയം വെച്ചത് അവൻ എടുത്ത് കൊടുക്കാം എന്നു സമ്മതിച്ചു. അവളുടെയും അവന്റെയും പേരിൽ അച്ഛൻ അല്പ മാസങ്ങൾക്ക് മുൻപ് വാങ്ങി കൊടുത്ത സ്ഥലം അവളുടെ പേരിലേക്ക് മാത്രമായി എഴുതി കൊടുത്തു.
പിന്നീട് അവൾ സ്വന്തം കാലിൽ നില്ക്കാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു. മണ്ടത്തരം മാത്രം പറഞ്ഞ് ഓരോ വാക്യങ്ങൾക്ക് ഇടയിലും ഒരു നൂറായിരം ഏച്ചി ചേർത്ത് ഓമന കളിച്ചു നടന്ന ആ പെൺകുട്ടി എത്ര പെട്ടെന്നാണ് കാര്യങ്ങൾ ഒക്കെ സ്വയം ചെയ്യാൻ പ്രാപ്ത ആയത്.
കഴിഞ്ഞ ആഴ്ച അവൾ വന്നു, ദുബായ്ക്ക്. ഞാൻ വിളിച്ചിരുന്നു. ജോലി നോക്കാൻ തന്നെ ആണ് വന്നത്.
“എന്താ ഭാവി പരിപാടി? “
“ഒരു നാലഞ്ച് വർഷം ഇങ്ങനെ ജീവിക്കട്ടെ. എന്നിട്ട് കല്യാണം കഴിക്കുന്നതിനെ പറ്റി ആലോചിക്കാം.”
“കല്യാണം കഴിക്കുന്നത് ഒക്കെ ശരി. മധുരകിഴങ്ങ് പുഴുങി കൊടുക്കുമ്പോൾ അതിന്റെ തൊലി വരെ കളഞ്ഞു കൊടുത്ത് പഴേ പോലെ ഇനീം ശീലിപ്പിക്കണ്ട. ജോലിക്കാരി അല്ല, പാതി ആണെന്ന് ഓർത്തു ജീവിച്ചാൽ മതി. അതും അത്രേം ആവശ്യം ആണെന്ന് തോന്നിയാൽ മാത്രം കെട്ടിയാലും മതി. അതൊക്കെ നാളത്തെ കാര്യം അല്ലേ.”
എന്തിര് ഉന്മേഷം ആണെന്നോ അവളുടെ ശബ്ദത്തിന്. എന്തൊരു ഊർജം ആണെന്നോ അവളുടെ സംസാരത്തിന്. പഴയ പോലെ തന്നെ നൂറായിരം ഏച്ചി വിളിയോടെ അവൾ ഒരുപാട് വർത്തമാനം പറഞ്ഞു കൊണ്ടേയിരിക്കുന്നു.
“ഏച്ച്യേ.. അന്ന് ഞാൻ baby sitting നടത്തി കിട്ടിയ പൈസ കുറച്ചൊക്കെ അയാൾ അറിയാണ്ട് ഞാൻ അച്ഛന് അയച്ചു കൊടുത്തിരുന്നു. അതും എന്റെ കല്യാണത്തിന് തന്ന കുറച്ചു സ്വർണവും ഒക്കെ ചേർത്താണ് അച്ഛൻ ആ പത്തു സെന്റ് സ്ഥലം വാങ്ങിയത്. അത്രയെങ്കിലും എന്റെ പേരിൽ എന്റേത് ആയിട്ട് ഉണ്ട്. “
അഭിമാനം തോന്നിപോയി.
” നീ ഒന്ന് ഓർത്തു നോക്കിയെ, മറുവശത്തു അവൻ അല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ ഈ പത്തു സെന്റ് നിനക്ക് ഒറ്റക് ഉണ്ടാക്കാൻ പറ്റുമായിരുന്നോ? “
” സത്യമാണ് ഏച്ച്ചി. ഓനെ കൊണ്ടു അങ്ങനെയെങ്കിലും ഒരു ഗുണം ഉണ്ടായി. ”
5 Comments
നേരിട്ട് അറിയുന്ന കുട്ടിയാണോ ? എന്തായാലും നന്നായി എഴുതി . എന്തൊക്കെ ജീവിതാനുഭവങ്ങൾ
നന്നായി എഴുതി❤️
അഭിനന്ദനങ്ങൾ💐👌❤️
എന്നും അടിയും ഉപദ്രവവും സഹിച്ച് ഒരു സ്ത്രീക്ക് ജീവിക്കാൻ കഴിയില്ല. ഒരു ദിവസം അവളിൽ മറ്റൊരു വൾ പുനർജനിക്കും. പലപ്പോളും അച്ഛന്മാരെ വിഷമിപ്പിക്കരുതെന്നോർത്തായിരിക്കും പെൺകുട്ടികൾ എല്ലാം മറച്ചുപിടിക്കുന്നത്. തൻ്റെ മകൾ കുറച്ചൊന്നുമല്ല സഹിച്ചത് എന്നറിയുമ്പോൾ ഏതച്ഛനാണ് മകളെ വീണ്ടും സിംഹക്കൂട്ടിൽ ഉപേക്ഷിക്കാൻ പോകുന്നത്. പക്ഷേ ചില വിരുതന്മാരുണ്ട് അമ്മായിയപ്പന്മാരെയെടുത്ത് തലയിൽ എടുത്തുവെക്കും. അത്തരം പിതാക്കൾക്കുമാത്രം പേടിയാണ് മകളെ അവനു പേക്ഷിക്കുമോ എന്ന പേടി. അവർക്ക് മകൾ നാല്പതു കഴിഞ്ഞെനോ മകളോടൊന്നു സംസാരിക്കാനോ ധൈര്യമുണ്ടാകില്ല. അവർ ഇടനിലക്കാരെ വെക്കും നീയവളോടൊന്നു സംസാരിച്ചുേനോക്ക് എന്നു പറഞ്ഞ്. അവളും ആഗ്രഹിക്കുന്നുണ്ടാവില്ലേ അച്ഛന്റെ മടിയിൽ തലയമർത്തി ഒന്നു വാവിട്ടു കരയാനെങ്കിലും. അടുത്തിടെ ഒരു പിതാവു ചെയ്തത് മരുമകൻ്റെ ഭീഷണിപ്രകാരം മകളുടെ ഫോൺ വാങ്ങിവെക്കുകയായിരുന്നു.
നേരെഴുത്ത് വിമീ👏👏👏👏
♥️
നല്ല ആശയം.. നന്നായി പറഞ്ഞു 🥰🥰