മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെ ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി.
‘പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ പൊരുതാം’ എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചാണ് ഈ വർഷം നെതർലന്റ്സിന്റെ പങ്കാളിത്തത്തോടെ കോട്ട് ഡി ഐവറി ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിക്കുന്നതെന്ന് എന്നെപ്പോലെ നിങ്ങൾക്കും അറിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. പരിസ്ഥിതി പല നേരിടുന്ന വെല്ലുവിളികളും നേരിടുന്നുണ്ടെങ്കിലും ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി പ്ലാസ്റ്റിക് എന്ന വില്ലൻ തന്നെയാണ്.
2023 മാർച്ച് 2 ആം തിയതി കൊച്ചിയിലെ ബ്രഹ്മപുരത്ത് കോർപറേഷൻ നടത്തുന്ന ബ്രഹ്മപുരത്തെ മാലിന്യ സംഭരണ കേന്ദ്രത്തിൽ തീ പടർന്ന് ഉണ്ടായ പുക എറണാകുളത്തെ ജനജീവിതം ദുസ്സഹമാക്കിയാതൊന്നും നമ്മൾ മറന്നിട്ടുണ്ടാവില്ലല്ലോ?….. ഈ പുക എറണാകുളം ജില്ലയിലെ പലയാളുകളുകൾക്കും ചുമ, ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ട്, തലവേദന ,തലക്കറക്കം ,കണ്ണിന് അസ്വസ്ഥത , ചൊറിച്ചിൽ എന്നിവ നൽകി 13 ദിവസങ്ങൾക്ക് ശേഷമാണ് തീ ഒരുവിധം നിയന്ത്രണാധീതമാക്കിയത് എന്നും ഓർമയുണ്ടാകും എന്ന് കരുതുന്നു.
ഒരു മിനിറ്റിൽ മൂന്ന് ട്രക്ക് പ്ലാസ്റ്റിക് പദാർഥങ്ങൾ വെള്ളത്തിലും മണ്ണിലും, അടുത്തുള്ള പുഴകളിലും എത്തിച്ചേരുകയും അവിടെയുള്ള ജീവികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് അടുത്തിടെ വായിച്ച ഒരു റിപ്പോർട്ടിൽ കണ്ടത്. അതിൽ ഒരു ട്രാക്ക് മാത്രം വെള്ളത്തിൽ എത്തുന്നുണ്ട്. കണക്ക് ഇങ്ങനെപോയാൽ 2050 ഓടെ കടലിൽ മത്സ്യങ്ങളെക്കാൾ കൂടുതൽ പ്ലാസ്റ്റിക്കുകൾ ആയിരിക്കുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഫലമായി വംശനാശം സംഭവിച്ച ജീവികൾ വരെയുണ്ട്. അവയിൽ കൂടുതലും കടൽ ജീവികളാണ്. കടലാമകൾ, ചില കടൽപ്പക്ഷികൾ, കടൽ സീലുകൾ എന്നിവയൊക്കെ ഉദാഹരണം. 2019 ൽ ഒരു നീലത്തിമിംഗിലത്തിന്റെ ജഡത്തിൽ നിന്ന് കണ്ടെടുത്തത് നാൽപ്പതുകിലോ പ്ലാസ്റ്റിക്കായിരുന്നു!. ഈ ഒരു ചെറിയ ഉദാഹരണം മതി, സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണം എത്ര ഭീകരമാണെന്ന് മനസിലാക്കാൻ.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഇനി കരയിൽ നാം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്രമാത്രം ആഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് നോക്കാം. വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് എന്ന് വിളിക്കപ്പെടുന്ന വിഷവായു അന്തരീക്ഷത്തിൽ കലർന്ന് നമ്മൾ ശ്വസിക്കുമ്പോൾ ഇവ ശ്വാസകോശങ്ങളിൽ എത്തുകയും തുടർന്ന് രക്തത്തിൽ കലർന്ന് ആരോഗ്യത്തെ ബാധിക്കുയും ചെയ്യുന്നു. ഇത് ശ്വാസകോശ അർബുദം വരെ ഉണ്ടാകാൻ സാധ്യത കല്പിക്കുന്നുണ്ട്.
എങ്ങിനെയാണ് ഈ പ്ലാസ്റ്റിക് ഉണ്ടായത് എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?. 1863 ൽ അമേരിക്കക്കാരനായ ജോൺ വെസ്ലി ഹയാത് എന്നയാൾ സസ്യകോശങ്ങളിൽ കാണുന്ന സെല്ലുലോസ് ഉപയോഗിച്ച് സെല്ലുലോയിഡ് എന്ന പദാർഥം ഉണ്ടാക്കി. ഇതാണ് ആദ്യത്തെ പ്ലാസ്റ്റിക് എന്ന് അറിയപ്പെടുന്നത്. എന്നാൽ സെല്ലുലോയിഡ് പെട്ടെന്ന് തീപിടിക്കുന്നതിനാൽ ഇതിന്റെ ഉൽപ്പാദനം അപകടം പിടിച്ചതായിരുന്നു. 1907 ൽ ശാസ്ത്രജ്ഞർ കൽക്കരി ടാറിന്റെ ഉപോൽപ്പന്നമായ ഫിനോൾ ഫോർമാൽ ഡിഹൈഡുമായി സംയോജിപ്പിച്ച് ബേക്കലൈറ്റ് എന്ന പോളിമർ ഉണ്ടാക്കിയെടുത്തു. ഇത് അത്രവേഗം തീ പിടിക്കാത്തതും അസംസ്കൃതവസ്തുക്കൾ കൂടുതൽ ലഭ്യമായതുമായിരുന്നു.
പിന്നീട് 1920 ൽ ഗവേഷകർ പോളിസ്റ്റയറിൻ ഉണ്ടാക്കി. തുടർന്ന് വിനൈൽ, പോളിവിനൈൽ, അക്രിലിക്, നൈലോൺ എന്നീ പോളിമറുകൾ വികസിപ്പിച്ചെടുത്തു. 1933 ൽ പോളിഎത്തിലീൻ എന്ന പ്ലാസ്റ്റിക് വികസിപ്പിച്ചു. ഇന്ന് ഏറ്റവുമധികം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത് ഇതുപയോഗിച്ചാണ്. ഇൻജക്ഷൻ മോൾഡിങ് എന്ന രീതി കണ്ടുപിടിച്ചതോടെ പ്ലാസ്റ്റിക്ക് ചൂടാക്കിയതിനുശേഷം വിവിധ അച്ചുകൾ ഉപയോഗിച്ച് വിവിധതരം ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനും തുടങ്ങി. അങ്ങിനെ പ്ലാസ്റ്റിക് ഉത്പനങ്ങൾ സുലഭമായി ഭൂലോകത്ത്.
മനുഷ്യന്റെ പുരോഗതിയിൽ വലിയ പങ്കുവഹിച്ച പ്ലാസ്റ്റിക് അത്യാവശ്യകാര്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ അത് വലിച്ചെറിയപ്പെടുമ്പോഴാണ് പ്രശ്നമാകുന്നത്. 2022 ജൂലായ് മുതൽ ഇന്ത്യയിൽ ചില പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. കേരളം നേരത്തെ തന്നെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യത്തിൽ നടക്കുന്ന ബോധവൽക്കരണം ഇനിയും വ്യാപിപ്പിക്കേണ്ടതുണ്ട്. ചില രാജ്യങ്ങൾ പ്ലാസ്റ്റിക്കിനെതിരെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കെനിയയാണ് അതിൽ പ്രധാനം. പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നവർക്ക് നാലുവർഷം തടവും, 38,000 ഡോളർ പിഴയുമാണ് അവിടെ ശിക്ഷ. അതുപോലെതന്നെ മിഡിലീസ്റ്റ്, യുകെ, തയ്വാൻ, സിംബാബ്വേ, ഓസ്ട്രേലിയ, ക്യാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും പ്ലാസ്റ്റിക് ഉപയോഗത്തിന് കർശന നിയന്ത്രണമുണ്ട്.
പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിക്കുന്നത്. ഈ ദിനാചാരണത്തിന്റെ 51 ആം വാർഷികമാണ് ഇന്ന്. പൂര്‍വികര്‍ നമുക്കായി നല്കിയ ഈ മനോഹര ലോകം ഭാവി തലമുറക്കും അതുപോലെ കൈമാറാന്‍ നാം ബാദ്ധ്യസ്ഥരാണെന്ന ഓർമ വേണം. അതിനായി നമുക്ക് പ്രകൃതിയെ സംരക്ഷിക്കേണ്ടതുണ്ട്. പച്ചപ്പുകള്‍ സംരക്ഷിച്ചും/ ജലാശയങ്ങള്‍ ശുചിയാക്കിയും/ കീടനാശിനികള്‍ക്ക് പകരം ജൈവവളങ്ങൾ ഉപയോഗിച്ച് പഴം/പച്ചക്കറി കൃഷികൾ ഉണ്ടാക്കിയും/ വാഹനങ്ങൾ നിയന്ത്രിച്ച് അന്തരീക്ഷ മലിനീകരണം കുറച്ചും /മഴവെള്ളം സംഭരിച്ചും/ പ്രകൃതിയെ സംരക്ഷിക്കാം. അവസാനമായി സുഗതകുമാരി ടീച്ചറുടെ നാലുവരി കവിത കുറിക്കട്ടെ….
ഒരു തൈ നടാം
നമുക്കമ്മയ്ക്ക് വേണ്ടി
ഒരു തൈ നടാം
കൊച്ചു മക്കൾക്ക് വേണ്ടി
ഒരു തൈ നടാം
നൂറു കിളികൾക്ക് വേണ്ടി
ഒരു തൈ നടാം
നല്ല നാളേക്ക് വേണ്ടി
– ശുഭം-
1 Comment
നന്നായി എഴുതി👌❤️💐
അറിവുള്ളവർ പോലും പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നു. എത്ര ബോധവൽക്കരണം നടത്തിയാലും മനസ്സിലാവാത്തവരുണ്ട്. ഇതിനെതിരെ ഒറ്റക്കെട്ടായി
പോരാടിയേ തീരൂ