“ഒരു പെണ്ണിന് അവളുടെ അവസാനത്തെ പ്രണയവും ഒരാണിന് അവന്റെ ആദ്യപ്രണയവും ആയിരിക്കും ഏറ്റവും ആഴത്തിലുള്ളത്.. “
ആലോചിക്കുന്തോറും മനസ്സിൽ ഒരു നീറ്റൽ. ശരിയായിരിക്കുമോ, ഹേയ് വെറുതെ പുസ്തകത്തിൽഓരോരുത്തർ കുത്തിക്കുറിക്കുന്നതായിരിക്കും. അങ്ങനെ ആശ്വസിച്ച് പുസ്തകം അടച്ചു വെച്ച് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി.
കല്യാണത്തിന് രണ്ടാഴ്ച മുൻപാണ് അവർ ഇരുവരും ആദ്യമായി കാണുന്നത്. പിന്നത്തെ ആഴ്ച നിശ്ചയവും അതിനടുത്ത ആഴ്ച കല്യാണവും കഴിഞ്ഞു. കല്യാണം കഴിഞ്ഞ് നാല് നാൾ കഴിഞ്ഞാണ് അയാൾ തനിക്കുണ്ടായിരുന്ന ഒരു പ്രണയത്തെക്കുറിച്ച് മടിച്ച് മടിച്ച് പറഞ്ഞത്. കാർ ഓടിക്കുന്നതിനിടയിലാണ് കാര്യം അവതരിപ്പിച്ചത്. അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ, ഇനി അതൊന്നും പറയണ്ട എന്ന അവളുടെ മറുപടി കേട്ട് അയാൾ ഒരു കൈ കൊണ്ട് അവളുടെ മുഖം തന്നിലേക്കടുപ്പിച്ച് അവളുടെ കൺപീലികളിലും നെറ്റിയിലും ഉമ്മ വെച്ചു. അയാളുടെ മനസ്സ് അവളോടുള്ള സ്നേഹത്താൽ നിറഞ്ഞു. കുറച്ചു നേരം അങ്ങനെ തന്നെ അവളെ അയാൾ തന്നോട് ചേർത്ത് പിടിച്ച് വണ്ടി ഓടിച്ചു കൊണ്ടിരുന്നു. അവൾക്ക് കഴുത്ത് വേദനിച്ചിട്ടാണ് അവളയാളുടെ ഇടത്കൈ എടുത്ത് സ്റ്റിയറിങ്ങിൽ വെച്ച് സ്വയം സ്വതന്ത്രയായത്. പിന്നീടൊരിക്കലും അയാളക്കാര്യം പറഞ്ഞിട്ടേ ഇല്ല.
പ്രണയിതാക്കളുടെ ഒരു കഥ വായിച്ചാലും സിനിമ കണ്ടാലും ഒക്കെ അവളുടെ മനസ്സിൽ ഒരു നീറ്റൽ തുടങ്ങിയത് അതിന് ശേഷമാണ്. ഒരുമിച്ചാണ് സിനിമ കാണുന്നതെങ്കിൽ പ്രണയരംഗങ്ങൾ കാണുമ്പോൾ അയാളുടെ മുഖത്ത് എന്തെങ്കിലും ഭാവവ്യത്യാസം ഉണ്ടോയെന്ന് അയാളറിയാതെ അവൾ നിരീക്ഷിച്ചു തുടങ്ങി. പ്രത്യേകിച്ചൊന്നും അവിടെ ഇല്ലായെന്ന് കാണുമ്പോൾ അയാളുടെമനസ്സിന്റെ ഉള്ളിൽ പഴയ ആ കാമുകിയെ ഓർക്കുന്നുണ്ടാവും എന്നൊക്കെ സ്വയം ചിന്തിച്ചുണ്ടാക്കും.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അവൾക്ക് ജോലി കിട്ടി ഒന്നൊന്നര വർഷം കഴിഞ്ഞാണ് ഒരു കുഞ്ഞൊക്കെ ആവാം എന്നവർ ചിന്തിച്ചുതുടങ്ങിയത്. താമസിയാതെ ഗർഭിണിയായ അവൾക്ക് വല്ലാത്ത അവശത ആയിരുന്നു; വീട്ടിലെത്തിയാൽ ഛർദിയും ക്ഷീണവും ഒക്കെ. ഒടുവിൽ അയാൾ തന്നെയാണ് അവളെ അവളുടെ അമ്മയുടെ അടുത്താക്കിയത്. ജോലിക്ക് വന്ന് പോകാൻ സൗകര്യവും ആക്കിക്കൊടുത്തു. അമ്മയുടെ അടുത്തെത്തിയതോടെ അവൾക്ക് പകുതി വയ്യായ്കകൾ ഒഴിഞ്ഞു. ഓഫീസിൽ പോകാനും വരാനും ഒക്കെ പ്രൈവറ്റ് വണ്ടി അയാൾ ഏർപ്പെടുത്തിയത് കൊണ്ടും അവൾക്കിഷ്ടമുള്ളത് മാത്രം അടുക്കളയിൽ ഉണ്ടാക്കാൻ അച്ഛനും അമ്മയും മത്സരിച്ചത് കൊണ്ടും അവൾ ക്ഷീണമൊക്കെ മാറി ഉഷാറായി. വാരാന്ത്യങ്ങളിൽ അയാൾ വന്ന് നിൽക്കുകയും ചെയ്യും. എന്നാൽ ജോലിയുള്ള അഞ്ച്ദിവസങ്ങളിലും അയാൾ പട്ടണത്തിലെ ഫ്ലാറ്റിൽ തനിച്ചായിരുന്നു. അയാളുടെ അമ്മയ്ക്കും അച്ഛനുമൊക്കെ വയസ്സായി വയ്യായ്കകൾ ഒക്കെ ഉള്ളത് കൊണ്ട് കൂടെ ചെന്ന് നിൽക്കാനൊന്നും ആരുമില്ലായിരുന്നു. പലപ്പോഴും രാത്രികളിൽ അവൾ വിളിക്കുമ്പോൾ അയാൾ വീട്ടിൽ എത്തിക്കാണില്ല എന്നത് അവൾക്ക് മനസ്സിൽ സംശയം ഉളവാക്കി. ആദ്യത്തെ രണ്ട് മാസങ്ങൾ വലിയ കുഴപ്പം ഇല്ലായിരുന്നു. അവൾക്ക് അഞ്ച് മാസം കഴിഞ്ഞപ്പോൾ മുതലാണ് അയാളിങ്ങനെ രാത്രി വൈകി ഫ്ലാറ്റിൽ വരാൻ തുടങ്ങിയതും മിക്കപ്പോഴും ഫോൺ എൻഗേജ്ഡ് ആകാൻ തുടങ്ങിയതും.
ആറാം മാസത്തിന്റെ അവസാന ആഴ്ചയിൽ വാരാന്ത്യ സന്ദർശനത്തിനെത്തിയതായിരുന്നു അയാൾ. കുളിക്കാൻ പോയ തക്കത്തിന് അവൾ അയാളുടെ ഫോൺ കൈയിലെടുത്ത് കാൾ ലിസ്റ്റ് നോക്കിയതും ദേഹം തളരുന്നത് പോലെ തോന്നി. എല്ലാ ദിവസവും വിളിച്ചിരിക്കുന്ന ഒരു പേര് നിഷ മൈ ക്വീൻ. അയാളുടെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ഒക്കെ അവൾക്കറിയാം. അതിലൊന്നും ഒരു നിഷ ഇല്ല. സംശയിച്ചതൊക്കെ സത്യം ആയല്ലോ, നിഷ അയാളുടെ ജീവിതത്തിലെ രാജ്ഞി ആയിരിക്കുന്നു. അവൾ മനസ്സാ കരഞ്ഞു കൊണ്ട് ഫോൺ അവിടെ വെച്ച് അപ്പുറത്തേക്ക് പോയി.
പിറ്റേ ആഴ്ചയിൽ അവൾ ആകെ വിഷമത്തിലായിരുന്നു. അയാളെ ഫോൺ വിളിക്കാൻ തന്നെ പോയില്ല. അയാൾ വിളിക്കുന്നതിന് മുൻപേ ഉറങ്ങാൻ പോകുന്നു എന്ന വാട്സാപ്പ് സന്ദേശമയച്ച് അവൾ ഫോൺ ഓഫ് ചെയ്ത് വെക്കും. ബുധനാഴ്ച അവൾ ഓഫീസിൽ അലസമായി ഇരിക്കുമ്പോൾ അപ്രതീക്ഷിതമായി അയാൾ കയറി വന്നു. മാനേജരെ കാണാനാണ് നേരെ പോയിരിക്കുന്നത്. കുറച്ചുകഴിഞ്ഞപ്പോൾ അവളെ ക്യാബിനിലേക്ക് വിളിപ്പിച്ചു. മാനേജർ അയാളുമായി ചിരിച്ചു സംസാരിക്കുകയായിരുന്നു. അവളെ കണ്ടതും, അപ്പോൾ ശരി, നിങ്ങൾ ഇറങ്ങിക്കോളൂ എന്ന്പറഞ്ഞപ്പോൾ അവൾ അത്ഭുതപ്പെട്ടു. സമയം മൂന്നായതേ ഉള്ളു. അയാൾ ചിരിച്ചു കൊണ്ട് അവളെ തോളിലൂടെ കൈയിട്ട് പിടിച്ച് പുറത്തേക്ക് നയിച്ചു. “ബാഗ് എടുത്ത് വരൂ, നമുക്ക് പോകാം“.
“എവിടേക്ക് ?”
“അതൊക്കെ പറയാം, നീ വാ.” വണ്ടിയിലിരിക്കുമ്പോൾ ബെൽറ്റ് ഇടാൻ അയാൾ സഹായിച്ചു. ഫോൺ എടുത്ത് അയാൾ ഡയൽ ചെയ്യുന്നത് കണ്ട അവൾ ഞെട്ടി : നിഷ മൈ ക്വീൻ ! യാത്ര തുടങ്ങിയെന്നറിയിച്ച് ഫോൺ കട്ട് ചെയ്തു. അവളയാളുടെ മുഖത്തേക്ക് നോക്കി, വലിയ സന്തോഷത്തിലാണ്. എ സി യുടെ തണുത്ത കാറ്റിൽ അവളറിയാതെ കണ്ണുകളടഞ്ഞു പോയി.
മനോഹരമായ ഒരു വീടിന് മുന്നിലാണ് കണ്ണ് തുറന്നപ്പോൾ വണ്ടി നിർത്തിയിരിക്കുന്നത്. വീടെന്ന് പറയാനാവില്ല, നിറയെ പൂച്ചെടികളാലും വള്ളിപ്പടർപ്പുകളാലും നിറഞ്ഞ ഒരു കുടിൽ. ചുറ്റും പച്ചപ്പ്. അവൾ കണ്ണ് തുറന്നത് കണ്ട ജീൻസും ഷർട്ടും ധരിച്ച ഒരു പെൺകുട്ടി വന്ന് കാറിന്റെ ഡോർ തുറന്നു. ” വരൂ മാഡം, സർ അകത്തേക്ക് പെട്ടി വെക്കാൻ പോയതാണ്.” ഇറങ്ങി നോക്കുമ്പോൾ പിന്നിലെകാറിൽ നിന്ന് രണ്ട് ചെറുപ്പക്കാർ ക്യാമറ സ്റ്റാന്റുകളും ലൈറ്റുകളും പുറത്തെടുക്കുന്നു. ഏതോ റിസോർട്ടിന്റെ മനോഹരമായ വില്ലകൾക്കൊന്നിനു മുൻപിലാണ് താനെന്ന് പതിയെ അവൾക്ക്മനസ്സിലായി. അയാൾ പുറത്തേക്ക് വന്ന് അവളെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. “താനൊരിക്കൽ ഈ റിസോർട്ടിന്റെ പരസ്യം കണ്ടാണ് ഇവിടെ എപ്പോഴെങ്കിലും പോകണം എന്ന് പറഞ്ഞത് , ഓർമ്മയുണ്ടോ?”
“അപ്പോൾ ഇവരൊക്കെ?”
“നിഷയും കൂട്ടരും ആണ്. മൈ ക്വീൻ ആൻഡ് കിംഗ് എന്ന സ്റ്റുഡിയോ നടത്തുന്ന..”
“അവരെന്തിനാ നമ്മുടെ കൂടെ?”
“നമ്മുടെ കല്യാണം പെട്ടെന്ന് നടന്നത് കൊണ്ട് സേവ് ദി ഡേറ്റ് ഒന്നും എടുത്തില്ലല്ലോ. ആ ക്ഷീണം തീർക്കാൻ നാല് ദിവസം ഇവിടെ താമസിച്ച് മറ്റേർണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നു. ഇവർക്ക് ഇവിടെ ഒരു ഷൂട്ട് ഉണ്ട്. അപ്പോൾ ദിവസവും വൈകീട്ട് കുറച്ചു നേരം നമുക്കും സമയം തന്നു. നിനക്ക് ക്ഷീണവും ഉണ്ടാവില്ല.”
“അപ്പോൾ എന്റെ മരുന്നുകൾ, ഡ്രസ്സ് ഒക്കെ ?”
“എല്ലാം നിന്റെ അമ്മയും അച്ഛനും ഞാനും കൂടി ഇന്ന് പകൽ പാക്ക് ചെയ്തു. ഇനി എന്തെങ്കിലുംവേണമെങ്കിൽ ഇവിടെ വാങ്ങാം..”
അവൾക്ക് താനൊരു സ്വപ്നത്തിലാണെന്ന് തോന്നി. ഇത്രയും സ്നേഹിക്കുന്ന ഒരാളെയാണല്ലോ കല്യാണത്തിന്റെ നാലാം നാൾ തൊട്ട് സംശയിക്കുന്നത് എന്നോർത്ത് സ്വയം നിന്ദ തോന്നി. ഇനി ഒന്നും ഓർക്കില്ല, മനസ്സ് മുഴുവൻ സ്നേഹം മാത്രം എന്നുറപ്പിച്ച് അവൾ ഫോട്ടോ ഷൂട്ടിനായി പെട്ടിയിൽ നിന്ന് അവൾക്കേറ്റവും ഇഷ്ടപെട്ട ഉടുപ്പ് എടുത്ത് ഇടാൻ തുടങ്ങി.
2 Comments
👌👌
❤️👌💐