അനിത കൈ കഴുകി നെറ്റിയുടെ തുമ്പത്ത് കൈ തുടച്ച് മൊബൈൽ എടുത്തു നോക്കി. കടയിൽ നിന്ന് മാഡം ആണ്. ഇവിടുത്തെ പണി കഴിച്ച് കടയിലേക്ക് ചെല്ലാൻ സമയമായി എന്നറിയിക്കാനുള്ള മിസ്സ്കാൾ ആണ്. കടയിൽ തിരക്ക് കൂടുമ്പോൾ ആണ് മാഡം വിളിയ്ക്കാറ്. അല്ലെങ്കിൽ അമ്മച്ചിയുടെ പണി കഴിഞ്ഞ് പതുക്കെ ചെന്നാൽ മതി. ഫെസ്റ്റിവൽ സീസൺ ആയത് കൊണ്ടാവും കടയിൽകാലത്ത് തൊട്ടേ തിരക്ക്.
അമ്മച്ചി– മാഡത്തിന്റെ അമ്മായിഅമ്മ– കിടപ്പിലായിട്ട് കുറച്ച് വർഷങ്ങൾ ആയി. ജീവിതം മുഴുവൻ നന്മയുടെയും സ്നേഹത്തിന്റെയും പ്രകാശം പരത്തിയ ഈ അമ്മച്ചി അവസാനം ഇങ്ങനെകിടപ്പിലായത് തനിയ്ക്ക് വേണ്ടിയാണെന്ന് ഇടയ്ക്ക് അനിതയ്ക്ക് തോന്നും. ഈ അമ്മച്ചിയിലൂടെ മാഡത്തിനെയും ഭർത്താവ് അച്ചായനെയും പരിചയപ്പെടാൻ കഴിഞ്ഞതും വഴിമുട്ടി നിന്നിരുന്ന തന്റെ ജീവിതം വീണ്ടും പൊട്ടിപ്പൊടിയ്ക്കാൻ തുടങ്ങിയതും അങ്ങനെയാണല്ലോ.
അമ്മയുടെയും അച്ഛന്റെയും കുസൃതിക്കുടുക്കയായി ഒരു പൂമ്പാറ്റയെപ്പോലെ പറന്ന് നടന്നിരുന്ന താൻ ഒരു പ്രണയത്തിൽ കുരുങ്ങി ചിറക് മുറിച്ച് നിലത്ത് വീണ ആ കാലം അനിതയ്ക്കിന്നും മനസ്സിൽനീറ്റലുണ്ടാക്കും. ചെറുപ്പത്തിന്റെ ആവേശത്തിൽ എല്ലാവരെയും ഉപേക്ഷിച്ച് പ്രണയിതാവിന്റെ കൈപിടിച്ച് ഇറങ്ങിപ്പോയി ജീവിതം ആരംഭിയ്ക്കുമ്പോൾ അഭിമാനമായിരുന്നു, സ്വന്തം ജീവിതം സ്വയം കരുപ്പിടിപ്പിയ്ക്കുന്നു എന്നതിന്റെ അഭിമാനം. അവസാനവർഷം നഴ്സിംഗ് പഠനം പാതിയിൽ വെച്ച് നിർത്തിയതൊന്നും അന്നൊരു വിഷയമേ ആയിരുന്നില്ല.
ഒരു മകനെ തരാൻ വേണ്ടിയാണോ അയാളെ താൻ കണ്ട് മുട്ടിയതെന്ന് അനിത പലപ്പോഴും അത്ഭുതപ്പെട്ടിരുന്നു. അയാളുടെ കുത്തഴിഞ്ഞ ജീവിതത്തിൽ മയക്കുമരുന്നും സ്ത്രീകളും ഒക്കെ കയറിയിറങ്ങിയിരുന്നു. ഒരു സ്ത്രീയിൽ മാത്രം ജീവിതം ഒതുക്കുന്നവർ മണ്ടന്മാരാണെന്നായിരുന്നു അയാളുടെ തത്വം. ഒരു കുഞ്ഞിനേയും വെച്ച് പകച്ചു നിന്ന് പോയി ജീവിതത്തിന് മുൻപിൽ. അയാൾ അയാളുടെ ലോകത്തിലേയ്ക്ക് അപ്രത്യക്ഷനായിരുന്നു; അയാളുടെ സുഖങ്ങളിലേയ്ക്ക്. കുഞ്ഞിനേയും കൊണ്ട് അമ്മയുടെ അടുത്തേയ്ക്ക് പോകേണ്ടി വന്നു, ചേട്ടന്റെ വീട്ടിലെ വേലക്കാരിയായി, ചേടത്തിയുടെ അമ്മയെയും സ്വന്തം അമ്മയെയും അവസാനകാലം നോക്കിയതോടെയാണ് പാതി വഴിയിൽ നിർത്തിയ നഴ്സിംഗ് തനിയ്ക്കൊരു ജീവിതമാർഗ്ഗം കാണിച്ചുതരുമെന്ന് അവൾക്ക് മനസ്സിലായത്. ഹോം നഴ്സുകളെ ധാരാളം ആവശ്യമുള്ളത് നഴ്സിംഗ് പഠിച്ച അവൾക്ക് സഹായകരമായി. മോനെ ബോര്ഡിങ്ങിൽ നിർത്തി പഠിപ്പിച്ച് അവൾ ഒരു ഫുൾ ടൈം ഹോംനഴ്സായി മാറി.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ജീവിതത്തിന്റെ അടുത്ത പരീക്ഷണകാലം തുടങ്ങിയത് മകൻ അവന്റെ അച്ഛന്റെ സ്വഭാവഗുണങ്ങൾ കാട്ടാൻ തുടങ്ങിയപ്പോഴാണ്. ഒരിയ്ക്കലെടുത്ത തെറ്റായ തീരുമാനം തന്റെ ജീവിതാവസാനം വരെപിന്തുടരുമെന്ന് അവൾക്ക് തോന്നി. കോളേജ് പഠനം മുഴുവനാക്കാതെ നിർത്തി ചെറിയ പണികൾക്ക് പോകാൻ തുടങ്ങിയ അവന് സ്വന്തം ചെലവിനുള്ള കാശുണ്ടാക്കാനുള്ള വഴികൾ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അവൻ വലുതായതോടെ അനിത ആഴ്ചയിൽ ഒരിയ്ക്കലെങ്കിലും വീട്ടിൽവരാൻ പറ്റുന്ന ജോലികൾ എടുക്കാൻ തുടങ്ങി. ഒരിയ്ക്കൽ വന്ന് കയറുമ്പോൾ വീടൊക്കെ നല്ല വൃത്തിയായി കിടക്കുന്നത് കണ്ട് അമ്പരന്ന് നോക്കിയ അവൾ കണ്ടത് അടുക്കളയിൽ പാചകംചെയ്ത് കൊണ്ടിരിയ്ക്കുന്ന ഒരു പെൺകുട്ടിയെ ആണ്. അവന്റെ ഭാര്യ ആണത്രേ!
മരുമകളായി വന്ന് കയറിയ ദീപ്തി വീടിന് തന്നെ ഐശ്വര്യമായി എന്ന് തോന്നിത്തുടങ്ങിയ നാളുകൾ. അമ്മ ഇനി ജോലിയ്ക്കൊന്നും പോകണ്ട എന്ന് പറഞ്ഞ മകൻ ആവശ്യത്തിനുള്ള പൈസയും തരാൻ തുടങ്ങിയപ്പോൾ ഇനി കുറച്ചു കാലം ദീപ്തിയ്ക്കൊപ്പം വീട്ടിലിരിയ്ക്കാം എന്ന് അനിതയും തീരുമാനിച്ചു. അവന്റെ രാത്രി മുഴുവനുമുള്ള ജോലിയും പകൽ അവൻ ദീപ്തിയോട് കാണിയ്ക്കുന്ന ദേഷ്യവും ബഹളവും ഒക്കെ അനിതയ്ക്ക് ഏറെ വൈകാതെ അവനും അച്ഛന്റെ പാത പിന്തുടരും എന്ന് തോന്നാൻ തുടങ്ങി. പക്ഷെ അതിനും മുൻപേ കള്ളക്കടത്ത് കേസിൽ കുടുങ്ങി അവൻ ജയിലഴികൾക്കുള്ളിലായി. തന്റെ പ്രതിബിംബമായി തോന്നി അനിതയ്ക്ക് ദീപ്തിയെ. എന്നാൽ തന്റെപോലെ അവളെ വിധിയ്ക്ക് വിട്ട് കൊടുക്കാൻ അനിത തയ്യാറായില്ല.
പുതിയ ജോലി അന്വേഷിയ്ക്കുമ്പോഴാണ് മാഡത്തിന്റെ അമ്മച്ചിയെ നോക്കാൻ ആളെ വേണമെന്ന് പരസ്യം കണ്ടത്. മരുമകളെ മകളായി കാണുന്ന അനിതയുടെ സ്നേഹം കണ്ട് അവരുടെ ബൊത്തിക്കിൽ ദീപ്തിയ്ക്ക് ജോലി കൊടുത്തത് അമ്മയ്ക്കും മോൾക്കും പുതുജീവിതം കൊടുത്തു. അമ്മച്ചിയെ നോക്കാൻ നാട്ടിൽ വന്ന് നിൽക്കുന്ന മാഡം അച്ചായന്റെ കൂടെ അമേരിയ്ക്കക്ക് പോകുമ്പോൾ ബൊത്തിക്ക് ആരെ ഏൽപ്പിച്ചു പോകുമെന്ന ചിന്തയ്ക്കും അതോടെ അറുതിയായി. ദീപ്തി ജോലിയ്ക്കിടയിൽ പഠിയ്ക്കാൻ ഉത്സാഹം കാണിച്ചതും എം ബി എ യ്ക്ക് ചേർന്നതും ഒരമ്മയെപ്പോലെ അനിതയെ അവൾ കണ്ടതുമൊക്കെ അനിതയ്ക്ക് തന്റെ ജീവിതസായാഹ്നത്തിൽ ഒരു മകളുടെ സ്നേഹവും തണലും കിട്ടുമെന്ന ചിന്ത മനസ്സിലുണർത്തി. ആ സ്നേഹത്തണലിന്റെ പച്ചപ്പ് മതിയായിരുന്നു അവൾക്ക് മുന്നോട്ടുള്ള യാത്രയ്ക്ക്..