“മറ്റന്നാൾ ആണ് കല്യാണം, രാവിലേ പുറപ്പെടണം”
രാജീവൻ അത് പറയുമ്പോൾ സുമ പ്രാതലിനു ചമ്മന്തി കടുക് താളിക്കുകയായിരുന്നു.
“ആരുടെ കല്യാണം?”
അവൾ എണ്ണയിലേക്ക് വേപ്പില ഇറുത്തിട്ടു കൊണ്ട് ചോദിച്ചു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“അപ്പൊ കഴിഞ്ഞ ആഴ്ച ഇളയച്ഛൻ വന്ന് ക്ഷണിച്ചത് നീ മറന്നോ?”
“എന്നെയാരും ക്ഷണിച്ചിട്ടില്ല”
വളരെ ശാന്തമായി മിക്സിയുടെ ജാർ കഴുകി കൊണ്ടവൾ പറഞ്ഞു.
“ഓ… ഇനി നിന്നെ പ്രത്യേകം കൊട്ടും കുരവയുമായി വന്ന് ക്ഷണിക്കണമായിരുന്നോ? ”
രാജീവൻ ദേഷ്യം കൊണ്ട് വിറച്ചു.
“അതിനെന്തിനാണ് നിങ്ങൾ ഇത്രയും വിറക്കുന്നത്?
എന്നെ ക്ഷണിച്ചിട്ടില്ല എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ?”
“നിന്നോട് പറയാൻ നീ ആരാണ്? നീ എവിടുത്തെ കെട്ടിലമ്മയാണ്?”
“അതെ!
അത് തന്നെയാണ് ഇതിലെ കാര്യം എന്നോട് പറയാൻ ഞാൻ ആരാണ്?”
സുമ രാജീവന് നേരെ തിരിഞ്ഞു.
അവളുടെ കണ്ണിലെ ഭാവം കണ്ട് അയാൾ സ്വരം അല്പമൊന്നു മയപ്പെടുത്തി.
“കഴിഞ്ഞ എട്ടു പത്തു വർഷമായിട്ട് നിന്നെ പ്രത്യേകം ക്ഷണിച്ച കല്യാണങ്ങൾക്കാണോ നീ പോയിട്ടുള്ളത്. കുടുംബത്തിൽ വന്ന് ആണുങ്ങളോട് പറഞ്ഞാൽ മതി വീട്ടിലുള്ളവർക്ക് കല്യാണം കൂടാൻ”
“അത് ശരിയാണ്!അതാണല്ലോ നാട്ടു നടപ്പും”
അവൾ ചമ്മന്തിയും ദോശയും അടച്ചു വച്ചിട്ട് അയാളോട് ചോദിച്ചു.
“അപ്പോൾ ഈ കുടുംബം എന്ന് പറയുന്ന ഒന്ന് പെണ്ണുങ്ങൾക്കില്ലേ? ”
“അത് പിന്നെ… ഒരു കുടുംബം എന്ന് പറഞ്ഞാൽ ആണും പെണ്ണും ഒത്തൊരുമയോടെ കൊണ്ടു പോകേണ്ടത് അല്ലേ?”
അയാൾ നെറ്റി ചുളിച്ചു.
“ഓഹോ… അപ്പോൾ അതൊക്കെ അറിയാമല്ലേ?എല്ലാവർക്കും എല്ലാം അറിയാം, പക്ഷേ പ്രവർത്തികമാക്കാനാണ് പാട്. മിക്കപ്പോഴും അഡ്ജസ്റ്റ്മെന്റ് എന്നാൽ പെണ്ണുങ്ങളുടെ മാത്രം ഉത്തരവാദിത്തം ആയിട്ടാണ് പലരും കാണുന്നത്.”
“ശ്ശേ… ഇത് നല്ല കഥ. നിനക്കിതെന്താ പറ്റിയത്. ഇത്രേം നാളും ഒരു പ്രശ്നോം ഇല്ലായിരുന്നല്ലോ?”
“ഇല്ലായിരുന്നു… അല്ലെങ്കിൽ അതൊന്നും ഞാൻ അത്ര ഗൗനിച്ചില്ല, കാരണം ഇതെന്റേം കൂടി കുടംബമാണെന്ന് കരുതി.
പക്ഷേ രണ്ടു മാസം മുന്നേ എന്റെ അമ്മായീടെ വീട്ടിൽ ഒരു കല്യാണം നടന്നു. നിങ്ങൾ ഓർക്കുന്നുണ്ടോ?”
അവൾ ഒന്ന് നിർത്തി. പിന്നെ തുടർന്നു.
“നേരിട്ട് വന്ന് ക്ഷണിച്ചില്ല എന്ന് പറഞ്ഞ് നിങ്ങൾ അന്ന് ആ കല്യാണത്തിന് പോയില്ല, എന്നോട് പോകാൻ പറഞ്ഞുമില്ല. ഞാൻ ചോദിച്ചപ്പോൾ “ആരുടെ കല്യാണം “എന്നാണ് പുച്ഛത്തോടെ നിങ്ങൾ ചോദിച്ചത്.
അമ്മാവന് സുഖമില്ലാത്തത് ആണെന്നും കല്യാണ പെണ്ണല്ലാതെ മറ്റാരും ഇവിടെ വന്ന് ക്ഷണിക്കാൻ ഇല്ല എന്നും നിങ്ങൾക്ക് നന്നായി അറിയാമായിരുന്നല്ലോ? അതൊക്കെ നിങ്ങൾ അപ്പോൾ സൗകര്യപൂർവ്വം അങ്ങ് മറന്നു കളഞ്ഞതല്ലേ?”
അവൾ പറഞ്ഞു നിർത്തുമ്പോൾ അയാൾ ഉച്ചത്തിൽ ചോദിച്ചു.
“ഓ… അപ്പോൾ പകരത്തിനു പകരമാണല്ലേ?
“ഒരിക്കലുമല്ല ഇതുവരെ എന്നെ ക്ഷണിക്കാതെ ഞാൻ കൂടിയ കല്യാണങ്ങളുടെ സദ്യ ഓർത്ത് എനിക്ക് ഓക്കാനം വന്നിട്ടാണ്. ഇനിയുമത് തുടരാൻ തീരെ താല്പര്യവും ഇല്ലാഞ്ഞിട്ടാണ്”
അക്ഷോഭ്യയായി അവൾ അത് പറഞ്ഞു തീർക്കുമ്പോൾ അയാൾ ദേഷ്യത്തോടെ അവളോട് പറഞ്ഞു.
“അത് പിന്നെ നിന്റെ വീട്ടീന്ന് എന്നെ കല്യാണം വിളിക്കുമ്പോൾ അതിനു ചില മര്യാദയൊക്കെയില്ലേ? ആത്മാഭിമാനം ഉള്ള ആണുങ്ങൾ ഒന്നും അങ്ങനെ വലിഞ്ഞു കേറി നടക്കില്ല. ഇനി അതെന്തു തന്നെയാണെങ്കിലും ഇളയച്ഛന്റെ വീട്ടിൽ പോയേ പറ്റൂ. അല്ലെങ്കിൽ പിന്നെ ഞാൻ അവരോട് എന്തു പറയും?”
“അത് ശരി നിങ്ങൾക്ക് ആത്മാഭിമാനോം അന്തസ്സും കുടുംബക്കാരും കല്യാണവും അടിയന്തിരവും ഒക്കെയുണ്ട്. എനിക്കതൊന്നും ഉണ്ടാകാൻ പാടില്ല അല്ലേ. നിങ്ങളുടെ ഇളയമ്മയും ഇളയച്ഛനും കൂടിയല്ലേ ഇവിടെ കല്യാണം വിളിക്കാൻ വന്നത്? ഒരു വാക്ക് എന്നോടും പറയാമായിരുന്നല്ലോ അവർക്ക്. ഞാൻ ഈ വീട്ടിലെ അടുക്കളക്കാരി മാത്രമല്ലല്ലോ.ഇത്രയും നാളൊക്കെ ഞാൻ ഒന്നിനും നിർബന്ധം പിടിച്ചില്ല, എന്നെ വിളിച്ചോ എന്നൊന്നും കരുതി വ്യാകുലപ്പെട്ടില്ല. പക്ഷേ ഇപ്പോഴാണ് ഞാൻ ഓർത്തത് ഇത്രയും നാൾ ഞാൻ ഉണ്ടത് മുഴുവൻ ക്ഷണിക്കാത്ത കല്യാണങ്ങൾ ആയിരുന്നു എന്ന്.ക്ഷണം കുറഞ്ഞു പോയതിന്റെ പേരിൽ നിങ്ങൾക്ക് ഒരിടത്ത് പോകാതിരിക്കാം എങ്കിൽ വിളിക്കാത്ത കല്യാണത്തിന് ഞാൻ പോകേണ്ട ഒരാവശ്യവും ഇല്ല”.
അവൾ അയാളെ ഒന്നു നോക്കി തുടർന്നു.
“പിന്നെ ഇളയച്ഛന്റെ വീട്ടിൽ നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല, എന്റെ അമ്മായീടെ വീട്ടീന്ന് എന്നേം വിളിച്ചു ചോദിച്ചിരുന്നു എന്തേ വരാത്തത് എന്ന്. ഞാൻ അതിന് തരക്കേടില്ലാത്ത ഒരു മറുപടിയും കൊടുത്തിട്ടുണ്ട്”
ഇത്രയും പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ ജീവിതത്തിൽ ആദ്യമായി ഇതുപോലെ കടുപ്പിച്ച് ഒരാളോട് സംസാരിച്ചതിൽ അവൾക്ക് അശേഷം വിഷമം തോന്നിയില്ല മറിച്ച് താനും ഓരോ സൽക്കാരത്തിനും ക്ഷണിക്കപ്പെടേണ്ടവൾ ആണെന്നുള്ള ഉറച്ച ബോധത്തിൽ അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
4 Comments
കൊള്ളാല്ലോ
അത് നന്നായി 👌
വളരെ ശരിയാണ് ട്ടോ. അങ്ങിനെ തന്നെയാണ് ചെയ്യേണ്ടത്.. നന്നായി എഴുതി ❤️❤️
അങ്ങനെ തന്നെ വേണം❤️👌💐
ഇഷ്ടപ്പെട്ടു…ട്ടോ…❤️