ശക്തിയായി വീണ ഒരു മഴത്തുള്ളി കിച്ചുവിനെ ഞെട്ടിച്ചു.’ കോലായിടെ ഇറമ്പില്‍ മഴയുടെ നനുത്ത ഈരടികള്‍ ആരോഹണഅവരോഹണങ്ങള്‍ രചിക്കുന്നതും നോക്കി ഇരിക്കുമ്പോഴാണ് ഒരു കട്ടുറുമ്പ് കാലിൽ കുത്തിയത്. വേദനയില്‍ ദേഷ്യകെട്ട് അതിനെ അര്‍ദ്ധപ്രാണനാക്കി ഒരു മഴകുമിളമേല് ഇട്ടു. അല്പനേരം തുഴഞ്ഞ് അത് അതിരില്ലാ ചുഴികളില്‍ തപ്പിത്തടഞ്ഞ് താഴേയ്ക്ക് ഒഴുകി പോയി.
വേണ്ടായിരുന്നു എന്ന് ഓര്‍ത്തിരിക്കുമ്പാഴാണ് മഴത്തുള്ളി കണ്ണിൽതെറിച്ചതും ഞെട്ടി പരിസരബോധം വന്നതും.
“കിച്ചു. നീയെവിട്യാ ഇടികുടുങ്ങണുണ്ടുട്ടോ?”
മുത്തശ്ശിയുടെ വിളി അവനെ അകത്തേയ്ക്ക് ആനയിച്ചു. അമ്മ പറഞ്ഞിട്ടുണ്ട് മുത്തശിക്ക് കണ്ണു കാണില്ല, വിളിച്ചാൽ വേഗം ഓടി ചെല്ലണം ഇല്ലെങ്കില്‍ നെന്നെ അന്വേഷിച്ച് എവിടെങ്കിലും വിഴും. വിണുകഴിഞ്ഞാല് അമ്മയുടെ ജോലി പോക്കാ എന്നൊക്കെ. അവന് മുത്തശ്ശിയുടെ അടുത്തിരുന്നു. കുഴമ്പിന്റേയും കര്പ്പൂരത്തിന്റേയും മണമാ മുത്തശ്ശിക്ക് കിച്ചുവിന് അത് ഏറെയിഷ്ടമാണ് കിച്ചു മുത്തശ്ശിയോട് ചേർന്നിരുന്നു മുത്തശ്ശി അവന്റെ നെറുകയിൽ തപ്പി തലോടി ചോദിച്ചു.” മഴ നനഞ്ഞോ നീയ്? ഇപ്പഴത്തെ മഴയൊന്നുംവിശ്വസിക്കാന് പറ്റില്ല. എല്ലാറ്റിലും വിഷാത്രെ.”
മുത്തശിക്ക് ഈഅറിവെല്ലാം കിട്ടിയത് റേഡിയോ യില്‍ നിന്നാണ് അമ്മയും കിച്ചുവുംപോയിക്കഴിഞ്ഞാല് റേഡിയോയില്‍ പാടുന്ന പാട്ടും കഥകളും കേട്ട് മുത്തശ്ശി ഇരിക്കും. പിന്നെ സന്ധ്യാനാമം ചൊല്ലുമ്പോഴെ അതിന്റെ വായ അടക്കൂ! കിച്ചു മുത്തശിയെ നോക്കി, കണ്ണ് കാണില്ലാന്ന് പറഞ്ഞാലുംഭസ്മ കുറി കൃത്യമായി നെറ്റിയിൽ തൊടും. മുത്തശിയോട് ചോദിച്ചപ്പോൾ മുത്തശ്ശി ചിരിച്ചു കൊണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞത്, “ഇക്ക് കണ്ണല്ലേ കാണാതുള്ളു കൈയ്യും തലയും ഒക്കെ ഉണ്ടല്ലോ” എന്നാണ്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“നിനക്ക് വിശക്കണുണ്ടോ കുട്ടി?”, മുത്തശിയുടെ ചോദ്യം കിച്ചുവിന്റെ ചിന്തകളെ കീറിമുറിച്ചു.
“ഇല്ല മുത്തശ്ശി. പിന്നെ ഞാന്‍ മാത്രമെന്താ തനിച്ചായത്. എന്റെ കൂട്ടുകാർക്കെല്ലാം അനിയനും അനിയത്തീം ഉണ്ടല്ലോ? എനിക്കൊരു ചേട്ടനെയെങ്കിലും വാങ്ങിത്തരാന്‍ പറ അമ്മയോട്. ചേട്ടനുണ്ടെങ്കിൽ എനിക്ക് ചേട്ടന്റെ കയ്യും പിടിച്ച് സ്കൂളില്‍ പോകാം. അരമണിക്കൂർ മുമ്പെ വീട്ടിലെത്താം.”
കിച്ചു സ്കൂളിൽ പോവുന്ന സ്കൂൾ ബസ് തിരിച്ചു വരുമ്പോള്‍ റോഡരികത്ത് സ്വീകരിക്കാന്‍ ആരുമുണ്ടാവാറില്ല. എല്ലാ കുട്ടികളേയും ഇറക്കി റിട്ടേൺ വരുമ്പോഴാണ് കിച്ചുവിന് ഇറങ്ങാൻ സാധിക്കുക. റോഡ് മുറിച്ച് കടക്കുന്നത് ഒഴിവാക്കാന്‍ അമ്മ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗമാണിത്. കിച്ചുവിന് അത് ഇഷ്ടല്ല. മുത്തശ്ശിയെ ഒന്ന് നോക്കിയ ശേഷം കിച്ചു, തന്റെ ബാഗിൽ നിന്ന് ബുക്കുമെടുത്ത് അപ്പുറത്തേക്ക്പോയി. അമ്മ വരുമ്പോഴക്ക് ഹോം വർക്കെല്ലാം തീര്‍ത്തു വെച്ചാൽ അമ്മയുടെ അടുത്തിരുന്ന് കഥ കേൾക്കാം.
‘പാവം കൂട്ടി’, മുത്തശ്ശി നെടുവീര്‍പ്പിട്ടു.
ഏട്ടനൊരാൾ ഉള്ള കാര്യം അവനറിയില്ലല്ലോ. അച്ഛന്റേയും അമ്മയുടടയും കോടതി കലഹത്തില്‍ 2 വയസ്സുള്ള കിച്ചുവിനെ അമ്മക്കും 5 വയസ്സുള്ള മൂത്തതിനെ അയാളും കൊണ്ട് പോയി. കുട്ടികള്‍ക്ക് വേണ്ടി എല്ലാം ക്ഷമിക്കാന്‍ താന്‍ ആവുന്നത് പറഞ്ഞിട്ടും തന്റെ മകൾ കേട്ടില്ല.
” ഒരിക്കൽ തെറ്റ് ചെയ്താൽ അത് പൊറുക്കാന്‍ ഞാൻ പുരാണത്തിലെ സീതയൊന്നും അല്ലമ്മേ. എനിക്കിനി അയാളെ വേണ്ട”
അവളുടെ പിടിവാശിക്കു മുമ്പില്‍ പകച്ച് നിൽക്കാനേ തനിക്ക് കഴിഞ്ഞുള്ളു. റേഡിയോയിലെ പെൺകുട്ടിയുടെ ശബ്ദം അവരുടെ ചിന്തകളെ ഉണർത്തി. തപ്പിത്തടഞ്ഞ് റേഡിയോയിലെ കാതില്‍ പിടിച്ച് അത് ഓഫാക്കി. ഇറയത്ത് ആരോ വന്ന് കേറിയതറിഞ്ഞു. അതവളാകും കിച്ചു വിന്റെ അമ്മ.
“ശ്ശോ എന്തു മഴയാണമ്മേ വഴിയിലെല്ലാം ബ്ലോക്കായിരുന്നു.”, അവൾ സാരിത്തുമ്പ് പിഴിഞ്ഞു പറഞ്ഞു.
“കിച്ചു കൈകാൽ കഴുകിക്കോ കാപ്പിയെടുത്തുതരാം.”
അവൾ ഡ്രസ് മാറി അപ്പുറത്തേയ്ക്ക് പോയി. അടുക്കളയില്‍ പാത്രങ്ങൾ കൂട്ടി മുട്ടുന്ന ശബ്ദങ്ങൾക്കിടയിൽ അവൾ ആരെയോ കുറ്റം പറയുന്നത്കേട്ടു.
“സമരക്കാര്‍ വന്ന് വന്ന് എന്തിനാ സമരം ചെയ്യണമെന്നില്ലാതെ ആയി. അല്ല അവരെ കുറ്റം പറഞ്ഞിട്ടെന്താകാര്യം അമ്പലത്തിന്റെ മുമ്പിലുള്ള മരമായാലും ആളുകളുടെ മേൽവീഴും എന്നു വെച്ചാല്‍ മുറിച്ച് മാറ്റണ്ടേ. അതിനി എപ്പോഴാണാവോ മറിഞ്ഞു വീഴുക? കാണുമ്പോ തന്നെ പേടിയാവും ”
കിച്ചു പതുക്കെഅമ്മയുടെ അടുത്തെത്തി.
“അമ്മേ കാപ്പി ”
“നിക്ക് ചെക്കാ ഞാനിതൊന്ന്ആറ്റിയെടുക്കട്ടെ.”
മഴയുടെ ആരവങ്ങള്‍ക്കിടയില്‍ അവരുടെ ശബ്ദംനേര്ത്ത് ഇല്ലാതായി. സംഹാരതാണ്ഡവമാടിയ തലേ രാത്രി മഴയുടെ നേര്ത്തകണിക പോലും പ്രകൃതിയില്‍ രാവിലെ കാണാനുണ്ടാവില്ല. കണ്ണാടിയുടെ മുമ്പില്‍ അമ്മയും മകനും യുദ്ധം തുടങ്ങിയിരുന്നു. കിച്ചുവിന് ഇന്ന് ഷൂവും സോക്സും ഇടണം.
“മഴയിപ്പോൾ മാറിയതേയുള്ളൂ ചെക്കാ.. വൈകുന്നേരം നല്ല മഴയായിരിക്കും” എന്നൊന്നും പറഞ്ഞിട്ട്കിച്ചു സമ്മതിച്ചില്ല. അവസാനം കിച്ചു തന്നെ ജയിച്ചു.
“വൈകുന്നേരം നനച്ചോണ്ട്കേറിവാ നിന്നെ ശരിയാക്കിതരും.”, അമ്മ കീഴടങ്ങി,
“അമ്മേ ഞങ്ങളിറങ്ങുവാ.”
“നിക്കമ്മേ മുത്തശിക്ക് ഉമ്മ കൊടുത്തില്ല.” കിച്ചു വന്ന് ഉമ്മകൊടുത്ത് ഓടിപ്പോയി.
“കൃഷ്ണാ എന്റെ കുട്ടികളെ കാത്തു രക്ഷിക്കണെ” മുത്തശ്ശി തിമിരം ബാധിച്ച കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ചു. കണ്ണു കാണാത്തവര്‍ക്ക് കാതിന് ഇരട്ടി കഴിവ് കൊടുക്കുമത്രെ!
ഇപ്പോ ഇരമ്പംകേൾക്കാൻ തുടങ്ങിയിട്ട് നേരം കുറേയായല്ലോ, മുറുകുന്നു… അയയുന്നു.. അല്ല മഴയല്ല കൂട്ടത്തില്‍ ആരുടേയോ ശബ്ദം കേൾക്കുന്നുണ്ട്.
“ആരാ അപ്പുറത്ത്.”, ഉറക്കെ വിളിച്ചു മറുപടി ഒന്നും കേൾക്കാനില്ല.
ഇടക്കെപ്പോഴോ മഴയുടെ ഇരമ്പം ശമിച്ചു. ആരൊക്കെയോ നടക്കുന്നതിന്റെ ശബ്ദം. ആരൊക്കെയോ എന്തൊക്കെയോ സംസാരിക്കുന്നു. എവിടുന്നാ ഇത്രയധികം ആളുകൾ. എന്താഅവിടെ കാതോര്‍ത്തു. അവ്യക്തത.. തപ്പിത്തടഞ്ഞപ്പോൾ ആരോ വന്ന് കയ്യില്‍ പിടിച്ചു. ആരാ അത് ഒന്നും പറയുന്നില്ല തപ്പി നോക്കി, മനസിലാകുന്നില്ല. തന്റെ മകളല്ല, കൈ വിടുവിച്ച് അവര്‍ ജനലരുകില് ചെന്ന്കാതോര്ത്തു. മകളുടെ പേരു വിളിച്ചു. അല്ല അവൾ ഇനിയും വന്നില്ല. എപ്പാ താന്‍ അവിടെ ഇരുന്നത്. കിച്ചു എവിടെ ? കുട്ടി വരുന്ന നേരം കഴിഞ്ഞല്ലോ.
പടിക്കല്‍ ഏതോ ഒരു വാഹനം വന്ന് നിന്ന ശബ്ദം എന്താ നടക്കണത് എന്ന് മനസ്സിലാവാതെ വൃദ്ധ നിന്നു. ആരോ അവരുടെ കൈപിടിച്ചു കോലായിലേക്ക് നടത്തി. സാമ്പ്രാണി കത്തുന്ന മണം അവരുടെമൂക്കിലേക്ക് തുളച്ച് കയറി. അവരെ കൊണ്ടുവന്ന ആൾ അവരെ തറയിലിരുത്തി. മുള ചീന്തും പോലെ ആരോ കരഞ്ഞു. സാമ്പ്രാണിയുടേയുംനെയ് വിളക്കിന്റേയും ഗന്ധത്തിന്റെ നടുവില്‍ അവര്‍ ഇരുന്നു. മറ്റൊരു മഴയ്ക്കു മുമ്പേ ചിതറി തെറിച്ച വാക്കുകള്‍ക്ക് നനുത്ത മരണത്തിന്റെ ശബ്ദമായിരുന്നു.
“കുറച്ച് പേര്കൂടിയെ ഇറങ്ങാനുണ്ടായിരുന്നുള്ളൂ.”
“എന്നാലും ഇവിടെ ഇറങ്ങുന്ന കുട്ടിയെന്തിനാ വണ്ടിയില്‍ അങ്ങോട്ട്പോയതാവോ?”
“വിധി എന്നല്ലാതെ എന്താ പറയാ.”
“നാളെ മരം മുറിക്കാന്‍ ഉത്തരവായിരുന്നു. കഷ്ടം.”
മിന്നൊളിയുടെ തിളക്കത്തില്മറ്റൊരു മഴത്തുള്ളിയെ വിരല്തുമ്പിനാൽ കോരിയെടുക്കാനാവാതെ കിച്ചു കോലായിൽ ഉറങ്ങുന്നുണ്ടായിരുന്നു. ചുറ്റുമുള്ള വാക് ശകലങ്ങൾക്ക് കാതാോര്ക്കാതെ മുത്തശ്ശിയും ! അവൻ ഉറക്കം നടിക്കുകയാണ്. കിലുകിലെ ചിരിക്കുന്ന മനം കുത്തിമുറിക്കുന്ന മഴയാരവത്തിനായി…
#മഴ
5 Comments
. പൊന്ന് കായ്ക്കുന്ന മരം ആണേലും പൊരക്ക്മുകളിലേക്ക് ചാഞ്ഞാൽ പിന്നെ വെട്ടി കളയണം എന്നൊരു ചൊല്ലുണ്ട്.
Yes 👍
നന്നായിട്ടുണ്ട്❤️👌💐
Thank you
നല്ല കഥ 👍