“ഒമ്പതാം നിലയിലെ ഈ ഫ്ലാറ്റ് തന്നെ നമുക്കുവേണ്ടി ഞാൻ മേടിച്ചത് എന്തിനാണെന്ന് നിനക്കറിയാമോ പെണ്ണേ?”
“മ്ഹും..” അലന്റെ കണ്ണുകളിലേക്ക് നോക്കി, ഇല്ലെന്ന് മീര തലയാട്ടി.
“എന്നാപ്പിന്നെ ഞാൻ തന്നെ പറഞ്ഞേക്കാം. നിന്നോടൊപ്പം ഇതേപോലെ ഈ ബാൽക്കണിയിൽ ഇരുന്ന് മഴ കാണാൻ. ഭൂമി തൊടുംമുന്നേ, വേറാരും കാണുംമുന്നേ, നമ്മൾക്കുവേണ്ടി മാത്രം പെയ്യുന്ന മഴയെ നമുക്കാസ്വദിക്കാൻ. നോക്ക്, ഇവിടെയിരുന്ന് കാണുമ്പോ മഴയ്ക്ക് വേറൊരു മുഖമല്ലേ? നമ്മൾ ഇത്ര നാളും കണ്ടതിൽനിന്നും വേറിട്ടൊരു മുഖം! നിലത്തുവീണ് പൊട്ടിച്ചിതറാനാണ് തന്റെ വിധി എന്നറിയാതെ, സന്തോഷത്തോടെ പെയ്തിറങ്ങുന്ന…”
“ഒന്ന് നിർത്തുവോ അലൻ?” മീര അസ്വസ്ഥയായി.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“എനിക്ക് മഴ ഇഷ്ടമല്ല ! മഴ കാണാനോ ആസ്വദിക്കാനോ മഴയെപ്പറ്റി ചിന്തിക്കാനോ പോലും ഇഷ്ടമല്ല!”
“അതെന്തേ! മഴ ഇഷ്ടമല്ലാത്ത ആളുകളും ഉണ്ടോ ഈ ലോകത്ത്! പ്രത്യേകിച്ചും നിന്നെപ്പോലെ എഴുത്തും വായനയുമുള്ള, കാല്പനിക ലോകത്ത് ജീവിക്കുന്ന ഒരു പെൺകുട്ടി..” അലൻ അവിശ്വാസത്തോടെ മീരയുടെ താടിയിൽ തട്ടി.
“ഉണ്ട് അലൻ, ഈ ഞാനുണ്ട്. എന്നെപ്പോലെ ഇനി വേറാരും ഉണ്ടാവാതിരിക്കട്ടെ.” അവളുടെ ശബ്ദമിടറുന്നത് അലൻ അറിഞ്ഞു.
“അലന് അറിയുമോ, എന്നെ ഒരു മഴയത്ത്, വീട്ടിനടുത്തൂടെ ഒഴുകുന്ന തോട്ടിൽ ഒലിച്ചുവന്നപ്പോ കിട്ടിയതാ, എന്റച്ഛനുമമ്മയ്ക്കും!”
അലൻ വലിയ കണ്ണുകൾ വിടർത്തി, അവിശ്വാസത്തോടെ ഒരു നിമിഷം മീരയെ നോക്കി. ചുണ്ടിൽ വന്ന ചിരി കടിച്ചമർത്തി, അവളുടെ കവിളിൽ അമർത്തി ചുംബിച്ചു.
“ആരു പറഞ്ഞു, നിന്നോടിത്?”
“എല്ലാരും പറഞ്ഞു. എന്റെ വീട്ടിൽ എല്ലാരും. ഞാൻ ഓർമ്മ വെച്ച നാൾ മുതൽ കേൾക്കുന്നതാണത്. അലൻ എന്റെ നിറം കണ്ടില്ലേ? എന്റെ വീട്ടിൽ വേറെയാർക്കുണ്ട് ഈ കറുത്ത നിറം, എനിക്കല്ലാതെ? ആദ്യമൊന്നും ഞാനത് വിശ്വസിച്ചില്ല. പോകപ്പോകെ, എനിക്ക് തന്നെ തോന്നിത്തുടങ്ങി. അതോടെ ഞാൻ മഴയെ വെറുത്തുതുടങ്ങി. എന്റെ വീട്ടുകാരോടും അകന്നുതുടങ്ങി. അവർ തമാശയിൽ തുടങ്ങിയത്, എത്ര ഭീകരമായിട്ടാണ് എന്റെ മനസ്സിനെ കീഴ്പ്പെടുത്തിയത്? അതോടെ ഞാൻ തനിച്ചായി അലൻ. തീരെ തനിച്ചായി. അവർ തമാശയിൽ തുടങ്ങിയതിനെ, ഞാൻ സീരിയസായി അവസാനിപ്പിച്ചു..” വിതുമ്പലിനിടയിലും അവളൊന്നുപുഞ്ചിരിച്ചു.
“നിനക്ക് വട്ടാണ് പെണ്ണേ!” അലൻ അവളെ ഒന്നൂടെ ചേർത്തുപിടിച്ചു.
“ഇതൊക്കെ ഓരോരുത്തരും ജീവിതത്തിൽ ഒരിക്കലെങ്കിലും കേൾക്കുന്നതാണ്. അതിന് നീ ജീവിതം വെറുക്കുന്നതെന്തിന്? മനോഹരമായ മഴയെ വെറുക്കുന്നതെന്തിന്? നിന്റെ നിറം.. അത് നിന്റെ മാത്രം പ്രത്യേകതയല്ലെ.. നിന്റെ വീട്ടിൽ നിന്നെ വേറിട്ടു നിർത്തുന്ന ഒന്ന്. അതിൽ അഭിമാനിക്കാതെ കരഞ്ഞുകൊണ്ടിരിക്കുന്നോ? മണ്ടി!!”
അലൻ അവളുടെ തലയിൽ സ്നേഹത്തോടെ ഒരു തട്ടുകൊടുത്തു.
“അലന് വേറൊരു കാര്യം കേൾക്കണോ?” അവൾ അലനെ തറപ്പിച്ചു നോക്കി. ആ കണ്ണുകൾ നിറഞ്ഞിരുന്നു.
“മഴയെ ഞാൻ വെറുത്തുതുടങ്ങിയ വേറൊരു കാര്യം.. എന്റെ ജീവിതത്തിൽ ഞാൻ എന്നും ഒറ്റയ്ക്കായിരുന്നു അലൻ. അക്ഷരങ്ങൾ മാത്രമേ എന്റെ കൂട്ടിനുണ്ടായിരുന്നുള്ളൂ. ഒറ്റപ്പെടലിന്റെ ഭീകരതയിൽനിന്നും രക്ഷപ്പെടാൻവേണ്ടി, ഞാൻ അക്ഷരങ്ങളെ തേടിയലഞ്ഞു. അവയല്ലാതെ, എന്റെ നിഴൽപോലും കൂട്ടിനില്ലെന്ന പോലെ തനിച്ചായിരുന്നു ഞാൻ..” മീര കിതച്ചു.
“അങ്ങനെയുള്ള ഒരു ദിവസം. സ്കൂൾ വിട്ട്, ലൈബ്രറിയിൽനിന്ന് പുസ്തകങ്ങളുമായി ഒറ്റയ്ക്ക് വീട്ടിലോട്ട് പോയിക്കൊണ്ടിരുന്ന ഒരു വൈകുന്നേരം.. നല്ല മഴക്കോളുണ്ടായിരുന്നു. അമ്പലത്തിനടുത്തുനിന്ന് തിരിഞ്ഞ്, തെക്കേ പറമ്പിലൂടെ കയറി ഇടവഴിയെത്തി. മഴ പെയ്തുതുടങ്ങിയത് കാരണം വഴിയിലെങ്ങും ആരുമില്ലായിരുന്നു. പേടി എന്നിലേക്ക് അരിച്ചുകേറാൻ തുടങ്ങി. പിന്നെ, ചിരപരിചിതമായ വഴികളും സ്വന്തം നാടുമാണെന്ന ധൈര്യത്തിൽ ഞാൻ നടന്നു. ആരോ എന്റെ പുറകെയുണ്ടെന്നു തോന്നി, പലവട്ടം ഞാൻ തിരിഞ്ഞുനോക്കി. എനിക്കെന്തോ വേദന വരാൻ പോകുന്നെന്ന്, എന്റെ കുഞ്ഞുമനസ്സ് പറഞ്ഞുകൊണ്ടിരുന്നു.” മീര പൊട്ടിക്കരഞ്ഞു.
“അതാരാണെന്നോ, എനിക്കെന്താണ് സംഭവിച്ചതെന്നോ അന്നെനിക്ക് മനസ്സിലായില്ല. ഒന്നുമാത്രം മനസ്സിലായി. സംഭവിക്കാൻ പാടില്ലാത്തതെന്തോ എനിക്ക് സംഭവിച്ചിരിക്കുന്നു. ആരോടും പറയാനുള്ള ധൈര്യം പോലും കിട്ടിയില്ല. പിന്നീടങ്ങോട്ട്, എല്ലാത്തിനെയും ഭയപ്പെട്ട് ഞാൻ ജീവിച്ചു. പിന്നീട്, മഴ കാണുമ്പോൾ എനിക്ക് ഓക്കാനം വരും. ഒരു വഴുവഴുപ്പ് മഴ വെള്ളത്തിൽ ചേർന്ന്, എന്റെ ശരീരത്തിലൂടെ ഇഴഞ്ഞിറങ്ങുന്നതായി തോന്നും. പറ അലൻ, ഇനി പറ.. ഞാനെങ്ങനെ മഴയെ സ്നേഹിക്കും?”
അവൾ അലന്റെ നെഞ്ചിലേക്ക് വീണ് ആർത്തലച്ചു. ഇത്ര കാലവും ചേർത്തുവെച്ചത് മുഴുവൻ പെയ്തുതീർത്തു.
അലനും കൂടെ കരഞ്ഞു.
“അലൻ, ഇത് കേട്ടിട്ട് നീയും എന്നെ വെറുക്കുന്നോ? എന്നെ കെട്ടണ്ടായിരുന്നു എന്നു തോന്നുന്നുണ്ടോ?
“എന്റെ കുട്ടീ, അതിന് നിന്നെ വെറുക്കാൻ നീയെന്ത് തെറ്റുചെയ്തു? നിന്നോടുള്ള സ്നേഹം എനിക്ക് കൂടിയിട്ടേയുളളൂ. ഇത്ര കാലവും ഇതൊക്കെ നീ ഒറ്റയ്ക്ക് നെഞ്ചിൽ കൊണ്ടുനടക്കേണ്ടി വന്നല്ലോ എന്ന വിഷമം മാത്രേ എനിക്കുള്ളൂ. അതൊക്കെ പോട്ടെ, എല്ലാം തരണം ചെയ്ത്, പോരാടി എന്റെ പെണ്ണ് ഇവിടം വരെ എത്തിയില്ലേ.. യൂ ആർ സച്ച് എ ബ്രെവ് ഗേൾ.. ഉമ്മ! ഇനിയതൊന്നും ഓർമ്മയിലേക്കുപോലും തിരിച്ചുകൊണ്ടുവരരുത്. പക്ഷെ, ഇതിനൊക്കെ, പാവം പിടിച്ച മഴയെ വെറുക്കാൻ, മഴയെന്ത് തെറ്റുചെയ്തു? അതിൽ സത്യം പറഞ്ഞാ എനിക്ക് വിഷമം ഉണ്ട് ട്ടൊ.. #മഴയോടൊപ്പം..” അലൻ ദേഷ്യം അഭിനയിച്ച് ചിറി കോട്ടി.
മീരയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞടങ്ങി.
“ഇനിയുമുണ്ട് അലൻ, വെറുപ്പിന്റെ ഭാണ്ഡങ്ങൾ ഓരോന്നായി അഴിച്ചു നീർത്തി, കാരണങ്ങൾ മുഴുവനും നിരത്തിയിട്ടെ, ഇന്ന് ഞാൻ നിന്നെ ഉറങ്ങാൻ സമ്മതിക്കുന്നുള്ളൂ.”
“എന്റെ വിധി. എന്തായാലും പറയൂ സഖീ.. ഞാൻ കേൾക്കാൻ വിധിക്കപ്പെട്ടവനാണല്ലോ..”
മീര അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് തുടർന്നു.
“അലൻ.. ഇതൊക്കെ കഴിഞ്ഞ് പി ജി ക്കു പഠിക്കുമ്പോഴാണ്, ഞാൻ ആദ്യ പ്രണയം എന്തെന്നറിയുന്നത്. നീ ഞെട്ടണ്ടാ. ആരോടും മിണ്ടാതെ, ആരുടെയും മുഖത്തുനോക്കാതെ നടന്ന ഈ കറുത്ത പെണ്ണിനെ പ്രണയിക്കാനും ചെറുക്കന്മാരുണ്ടായിരുന്നു. അവനെ ഞാൻ ആത്മാർത്ഥമായി പ്രണയിച്ചിരുന്നു. എന്റെ കുറവുകളെയെല്ലാം ഞാൻ മറന്നു. അവനുവേണ്ടി കവിതകളെഴുതി, പ്രണയലേഖനങ്ങളെഴുതി. അവന് ഇഷ്ടമുള്ള രീതിയിൽ എന്നെ ഞാൻ മാറ്റിയെടുത്തു. അവൻ എന്നെയും അതുപോലെ സ്നേഹിച്ചിരുന്നു എന്നാണ് ഞാനും വിശ്വസിച്ചിരുന്നത്. അന്ന് കോളേജിലെ അവസാനത്തെ ദിവസം, ഞാൻ ഇടവഴിയിലെ കഥ അവനോട് പങ്കുവച്ചു. അവൻ എല്ലാം അറിഞ്ഞിരിക്കണമെന്ന് എനിക്ക് തോന്നി. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ, എന്നെ ഒന്ന് ആശ്വസിപ്പിക്കാതെ, ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവൻ എന്നെ വിട്ടിറങ്ങിപ്പോയി. അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു, മഴക്കാലം അല്ലായിരുന്നിട്ടു കൂടി. കുറച്ച് കഴിയുമ്പോൾ, ഒന്നു കൂടെ ചിന്തിച്ച് കാര്യങ്ങൾ മനസ്സിലാവുമ്പോൾ അവൻ തിരിച്ചുവരുമെന്നുതന്നെ ഞാൻ വിചാരിച്ചു. എന്നാലത് എന്റെ ജീവിതത്തിൽനിന്നു തന്നെയുള്ള അവന്റെ ഇറങ്ങിപ്പോക്കായിരുന്നു. പിന്നീട്, അവനെ കോണ്ടാക്ട് ചെയ്യാനുള്ള എന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. നിങ്ങളുടെ ഭാഷയിൽ എന്നെ നൈസായിട്ട് തേച്ചു എന്നും പറയാം. പുരുഷന്മാരിലും ഇത്രയും ഭീരുക്കളുണ്ടോ അലൻ!! അതോടെ, പണ്ടത്തെ ആ സംഭവം എന്റെ ജീവിതത്തിൽ പറ്റിയ കളങ്കം തന്നെയാണെന്ന് എനിക്ക് മനസ്സിലായി. മറക്കാൻ ശ്രമിച്ചതൊക്കെ, വീണ്ടും വീണ്ടും വിരുന്നുകാരനെപ്പോലെ എന്നെ തേടിയെത്തി. അതിനു ശേഷം പ്രണയമോ വിവാഹമോ ഒന്നും എന്നെ മോഹിപ്പിച്ചിട്ടില്ല അലൻ; നീയെന്റെ ജീവിതത്തിലോട്ടുവരുന്നതുവരെ. ആ കാര്യം നിന്നോട് പറയാൻ എനിക്ക് ഭയമായിരുന്നു. ഇനി നീയും എന്നെ പിരിഞ്ഞാൽ, പിന്നെ ഞാനില്ല..” അവൾ കരയുകയായിരുന്നു.
അലൻ അവളെ ചേർത്തുപിടിച്ച് നെറ്റിയിൽ ചുണ്ടുകൾ ചേർത്തു. അവളുടെ ചെവിയിൽ മന്ത്രിച്ചു.
“അവൻ നിന്നെ വിട്ടുപോയത് നന്നായി. എന്നെപ്പോലുള്ള ധൈര്യശാലിയെ നിനക്ക് കിട്ടിയില്ലേ? ജസ്റ്റ് കിഡ്ഡിങ് പെണ്ണേ, അവൻ ഭീരുവായി ഒളിച്ചോടിയതുകൊണ്ട് എനിക്ക് നിന്നെ കിട്ടി. അല്ലെങ്കിൽ ടൈറ്റ് കോമ്പറ്റീഷൻ ആയേനെ. അവനുമായി ഞാൻ യുദ്ധം പ്രഖ്യാപിക്കേണ്ടി വന്നേനെ. ഒരു തരത്തിൽ പറഞ്ഞാൽ എല്ലാവരും ഭീരുക്കളാണ് മീരാ. ജീവിതത്തിനെ ഒന്നല്ലെങ്കിൽ വേറൊരു തരത്തിൽ നേരിടാൻ ഭയപ്പെടുന്നവർ. ചിലർ അതിൽനിന്നും ഒളിച്ചോടുന്നു. മറ്റുചിലർ ചിരിച്ചുകൊണ്ട് ഭയത്തെ നേരിടുന്നു. അത്ര തന്നെ.. മിക്കപ്പോഴും എല്ലാവരും അബലകൾ, എന്നു വിളിച്ചാക്ഷേപിക്കുന്ന, നിങ്ങൾ സ്ത്രീകളുടെ അത്രപോലും ധൈര്യശാലികളല്ല ഞങ്ങൾ പുരുഷ കേസരികൾ..” അവൾ വീണ്ടും ചിരിച്ചു, അവനും.
“ഇനിയുമുണ്ട് അലൻ, എനിക്ക് മഴയെ വെറുക്കാൻ കാരണങ്ങൾ. നമ്മൾ എന്തിനെയെങ്കിലും വെറുത്തുതുടങ്ങിയാൽ, കൂടുതൽ വെറുക്കാനുള്ള കാരണങ്ങൾ തനിയെ ഉണ്ടായിക്കൊള്ളും, അല്ലേ? ഇനിയുള്ളത് എനിക്ക് ഒരിക്കലും മഴയോട് ക്ഷമിക്കാനും പൊറുക്കാനും പറ്റാത്ത കാര്യമാണ്. എന്റെ സ്വപ്നം, എന്റെ ലക്ഷ്യം.. എല്ലാം തകർത്തെറിഞ്ഞതിനുള്ള വെറുപ്പ്. എന്റെ സ്വന്തം പുസ്തകം എന്ന സ്വപ്നമാണ് മഴ, പ്രളയത്തിന്റെ രൂപത്തിൽ വന്ന് നശിപ്പിച്ചത്. ഞാൻ ഇത്രയും കാലം രാത്രിയും പകലും ഇരുന്നെഴുതിയത്.. അത് എന്റെ ജീവിതമായിരുന്നു. അത് മുഴുവനായും പ്രളയം വിഴുങ്ങിക്കളഞ്ഞു അലൻ!! വീട്ടിലേക്ക് തിരിച്ചെത്തുന്ന ആ നിമിഷം വരെ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു, എന്റെ പുസ്തകങ്ങൾക്ക് ഒന്നും സംഭവിച്ചിരിക്കില്ലെന്ന്. പ്രളയം ചവച്ചുതുപ്പിയ വീട്ടിലെത്തി ഞാൻ ഒരു ഭ്രാന്തിയെപ്പോലെ ഓടി നടക്കുവായിരുന്നു. എന്റെ ഒരു പുസ്തകം എങ്കിലും ബാക്കിയാവും എന്ന പ്രതീക്ഷയിൽ.. എന്നാൽ, എന്നാൽ.. ഒരു പേജ് പോലും ബാക്കിവയ്ക്കാതെ.. ഒരു വരി പോലും ബാക്കി വെക്കാതെ..” മീര കണ്ണീർക്കടലായി. അവളുടെ കരച്ചിൽ തടയാൻ തനിക്കും കഴിയില്ലെന്ന് അലന് മനസ്സിലായി. അവൻ അവളെ ചേർത്തുപിടിച്ച് മുടിയിൽ തലോടിക്കൊണ്ടിരുന്നു.
“വായിച്ചവർ പലരും എന്നോട് പറഞ്ഞതായിരുന്നു, എല്ലാം ടൈപ്പ് ചെയ്ത് സോഫ്ട് കോപ്പി എടുത്തുവയ്ക്കാൻ. എന്നാൽ, കടലാസിനോടുള്ള, മഷിയോടുള്ള എന്റെ അടങ്ങാത്ത സ്നേഹം എന്നെ അതിൽ തന്നെ പിടിച്ചുനിർത്തി. എന്റെ മണ്ടത്തരം! അതോടെ ആ സ്വപ്നം ഞാൻ ഉപേക്ഷിച്ചു അലൻ. ഇനിയെന്നിൽ സ്വപ്നങ്ങളൊന്നും അവശേഷിക്കുന്നില്ല; രഹസ്യങ്ങളും. ഇനി നീ പറ, മഴയെ ഞാൻ എങ്ങനെ സ്നേഹിക്കാൻ!!”
സ്വന്തം കണ്ണുകളും നിറഞ്ഞൊഴുകുന്നത് അവനറിഞ്ഞു.
“നിന്റെ സ്വപ്നങ്ങൾക്കൊന്നും ഒന്നും സംഭവിച്ചില്ല മീരാ. നമ്മൾ ഒരുമിച്ച് ആ സ്വപ്നങ്ങളിലേക്ക് തുഴയും. നീ ഇനിയും എഴുതും. ഇനി നീ എവിടെയും തനിച്ചല്ല. ഞാൻ നിനക്ക് കൂട്ടിരിക്കും ഏത് മഴയത്തും. ഇനി ഒരു മഴയ്ക്കും നിന്റെ സ്വപ്നങ്ങളെ, നിറങ്ങളെ ഒഴുക്കിക്കളയാനാവില്ല മീരാ.. ഞാൻ സ്നേഹിക്കുന്ന മഴയെ, നിനക്ക് മുന്നിൽ പെയ്യിക്കും ഞാൻ, നിനക്ക് വേണ്ടി. നിന്റെ.., അല്ല, നമ്മുടെ സ്വപ്നങ്ങളെ തിരിച്ചുപിടിക്കാൻ!”
അലൻ മീരയെ ചേർത്തുപിടിച്ചു. അപ്പോൾ പുറത്ത് വീണ്ടും മഴ പെയ്തുതുടങ്ങിയിരുന്നു. അവരുടെ ഒമ്പതാംനിലയിലേക്ക് വേണ്ടി മാത്രം!!
#മഴ
2 Comments
❤️❤️❤️അവനവളിൽ സ്നേഹ മഴ ചാറ്റാലായി പെയ്യട്ടെ
❤️❤️