പാറമേൽ നിന്ന് വിറക് കെട്ട് താഴേക്കിട്ട് ഉരുട്ടിയപ്പോൾ മണിയൻ കൈയ്യടിച്ചു ചിരിച്ചു.
“ചെക്കാ അറഞ്ഞാളും ”
സുശീല കണ്ണുരുട്ടി പിന്നെ മണിയൻ്റെ കൈ പിടിച്ച് അവനെ താഴേക്കിറങ്ങാൻ സഹായിച്ചു. പാറകത്തിൻ്റെ വേരിൽ പിടിച്ച് അമ്മയും മോനും പതുക്കെ നിരങ്ങി താഴേക്കിറങ്ങി.
മണിക്കുന്നിൽ വിറക് പെറുക്കാൻ വന്നതാണ് സുശീലനയും ജാനുവും. കൂടെ പോരണ്ടാന്ന് ആവുന്നത് പറഞ്ഞിട്ടും മണിയൻ കൂട്ടാക്കിയില്ല. ചെക്കന് നെല്ലിക്ക വേണം പോലും… എട്ടാം നമ്പർ വരെ കേറേണ്ടി വന്നു നെല്ലി പെറുക്കാൻ.
“വഴി നീളെ തിന്നിട്ടിനി തൂറ്റല് പിടിക്കാതിരുന്നാൽ മതിയായിരുന്നു മലദൈവങ്ങളേ ”
സുശീല പ്രാർത്ഥിച്ചു.
ജാനുവിൻ്റെ വിറക് കെട്ട് ഇത്തിരി വലുതായത് കൊണ്ട് അവളെ താഴെയിറങ്ങാൻ സഹായിച്ചിട്ടാണ് സുശീല തൻ്റെ വിറക് കെട്ട് എടുത്തത്. ചുള്ളിക്കിടയിൽ തിരുകിയ ഉണങ്ങിയ വണ്ണമുള്ള മുട്ടികൾ അവൾ ഒന്നു കൂടി ഒതുക്കി കെട്ടി വെച്ചു. പിന്നെ ആയാസപ്പെട്ട് വിറകു കെട്ട് പാറമേൽ കുന്തിച്ചാരി കുനിഞ്ഞ് അത് തലയിലെടുത്തു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
” നടക്ക് ചെക്കാ.”
പാറയിൽ നെല്ലിക്ക നിരത്തി വെച്ചെണ്ണുന്ന മണിയന് അവൾ വഴി കാണിച്ചു കൊടുത്തു. അവൻ്റെ ബട്ടണുകളില്ലാത്ത ഷർട്ടും മുട്ടിൽ തുളയുള്ള ട്രൗസറും. അവൾ വേദനയോടെ നോക്കി. പാറമേൽ നിന്ന് നെല്ലിക്ക വാരി പോക്കറ്റിലാക്കി ഒരെണ്ണം കടിച്ചു പൊട്ടിച്ച് മറുകൈ കൊണ്ട് അയഞ്ഞു പോയ ട്രൗസർ പൊക്കിപ്പിടിച്ച് മണിയൻ മുന്നിൽ നടന്നു. തലയിലെ തിരിക നേരെയാക്കി ചുമടുമായി സുശീലയും.
“അമ്മാ മൂക്ക്” വായിൽ നിന്ന് ഒലിച്ചിറങ്ങിയ മൂക്കള പാതി വിഴുങ്ങിക്കൊണ്ട് മണിയൻ തിരിഞ്ഞു നിന്നു.
“ഈ ചെക്കൻ, ആ നെല്ലി കളഞ്ഞിട്ട് തുടച്ചൂടെ നിനക്ക്.”
മണിയൻ ഇല്ലാന്ന് തലയാട്ടി. സുശീല കഷ്ടപ്പെട്ട് കുനിഞ്ഞ് അവൻ്റെ മൂക്ക് തുടച്ചു.
” ചീറ്റെടാ ” എന്ന് ആക്രോശിച്ച് ചീറ്റിയ മൂക്കള കൈ എത്തിച്ച് അരിപ്പൂവിൻ്റെ ഇലയിൽ കൂട്ടി തുടച്ചും പിന്നെ തോർത്തിൻ്റെ കോന്തല പൊക്കിയെടുത്ത് ചെക്കൻ്റെ മുഖം തുടച്ചു കൊടുത്തു. തിരിച്ച് മാറത്തേക്കിടാൻ നേരം അവളൊന്നു വേച്ചു പിന്നെ കഴുത്തിലൂടെ ചുറ്റിയിട്ട ശേഷം ചെക്കൻ്റെ തോളിൽ പിടിച്ച് ഉന്തി.
“നടക്കെടാ” നടവഴിയിലേക്ക് കടന്നപ്പോൾ മഴ പൊടിഞ്ഞു തുടങ്ങി.
” ഒരു തുള്ളി കാറ്റു പോലും ഉണ്ടായില്ലല്ലോ ദിപ്പോ എവിടന്ന് മഴ വന്നെന്ന് ആശ്ചര്യപ്പെട്ടു സുശീല മകനെയും കൂട്ടി വേഗം നടന്നു.
“ചെക്കന് മഴ നനഞ്ഞാൽ പനി പിടിക്കുവോ ആവോ ”
“ടാ മണിയാ ഈ തോർത്ത് തലയിലിട്ടോ, പനി പിടിക്കണ്ട”
കഴുത്തിൽ നിന്ന് തോർത്തഴിച്ച് മണിയന് നീട്ടി പറഞ്ഞങ്കിലും ചെക്കൻ മഴയിൽ നാക്കു നീട്ടി നുണഞ്ഞ്
” ങും… ങും ” എന്നും പറഞ്ഞ് നടന്നു.
മഴത്തുള്ളികൾ വിറക് കെട്ടിനിടയിലൂടെ സുശീലയുടെ മുഖത്തേക്കിറ്റ് വീണ് തുടങ്ങി. കൈയിലെ നോർത്ത് കൊണ്ട് അവൾ മുഖമമർത്തി തുടച്ച് നടന്നു. നടവഴി കടന്ന് പാടത്തേക്ക് കേറുമ്പോൾ അവൾ കണ്ടു കുടയും ചൂടി നിൽക്കുന്ന ഒരപകടത്തെ ! സുശീല പെട്ടെന്ന് നിന്നു.
കനാലിൻ്റെ കരയിൽ അതാ വാച്ചർ രമേശൻ ചെട്ടിയാർ. മുറുക്കി ചുവന്ന് കാതിൽ കടുക്കനിട്ട് അയാളെ കാണുമ്പോൾ തന്നെ സുശീലയ്ക്ക് നെഞ്ചിടിപ്പാണ്.
“മുന്നിൽ പോയ ജാനു ഏതിലെ പോയി ദൈവങ്ങളെ ?” സുശീല ചുറ്റിലും നോക്കി.
“എവിടുന്നാ അമ്മയും മോനും കൂടെ ” മുന്നിൽ പോയ മണിയനെ കൈയ്യിലിരുന്ന കാപ്പി വടി കൊണ്ട് തടുത്തിട്ടാണ് ചോദ്യം. മണിയൻ കൗതുകത്തോടെ ചെട്ടിയാരെ നോക്കി.
” ഞങ്ങൾ ചുള്ളി പെറുക്കാനായിട്ടു “, സുശീല വിക്കി.
“ഏടെ… എന്നിട്ട്… ഞാനൊന്ന് കാണട്ടെ ” വായിലിരുന്ന മുറുക്കാൻ നീട്ടിത്തുപ്പി ചെട്ടി സുശീലയ വലം ചെയ്തു.
” സാറേ മഴയല്ലേ ചെക്കൻ നനയണ്. നേരവും വൈകി.”
” അയിന് കാട്ടിൽ കേറി ഉള്ള മരമൊക്കെ മുറിച്ച് കൊണ്ടു പോയി വിൽക്കാൻ നിനക്ക് ആരാ അധികാരം തന്നെ ”
” മരമൊന്നും മുറിച്ചിട്ടില്ല സാറേ, ചുള്ളിയൊടിച്ച് കത്തിക്കാനായിട്ട് “, സുശീല പിന്നെയും വിക്കി.
“ശരിയാ നീ മുറിച്ചിട്ടില്ല്യ, ഞാൻ നിൻ്റെ ചുള്ളിക്കിടയിലെ മുട്ടിക്കഷ്ണവും കണ്ടിട്ടില്ല ന്തെ?”
ചെട്ടി ഒരു വഷളൻ ചിരി ചിരിച്ചു. സുശീലയുടെ കണ്ണുകളിൽ വന്ന തുള്ളികൾ മഴയിൽ ലയിച്ച് താഴേക്ക് പതിച്ചു.
സുശീലയുടെ മുന്നിൽ വന്ന് നിന്ന് ചെട്ടി ഒന്ന് കാർക്കിച്ചു. വായിൽ നിന്ന് മുറുക്കാൻ ചണ്ടി പുറത്തേക്ക് തുപ്പി പിന്നെ അവളുടെ വശത്തായി വന്ന് ചെവിയിൽ പറഞ്ഞു.
“ഞാനൊന്നും കണ്ടില്ല പക്ഷെ നീയെനിക്ക് ചിലതൊക്കെ കാണിച്ച് തരേണ്ടി വരും. ഒരു ബാർ സോപ്പിട്ട് കുളിച്ച് വൈന്നേരം ബാ”
കനാലിലെ ചെളി വെള്ളത്തിൽ രമേശൻ ചെട്ടി മലച്ചു വീണു.
” നായെ ”
സുശീല നിന്ന് ചീറി.
കയ്യിൽ വെട്ടുകത്തിയുമായി നിൽക്കുന്ന അമ്മയെ കണ്ട് മണിയൻ പകച്ചു.
“രണ്ട് ചുള്ളി പെറുക്കാൻ നിനക്കൊക്കെ ഞാൻ മടിക്കുത്തഴിക്കണോടാ? പട്ടി !”
മുഖത്തെ ചെളിവെള്ളം മുറുക്കാൻ്റെ ഒപ്പം ചെട്ടി വിഴുങ്ങി .സുശീലയുടെ നിൽപ്പും ഭാവവും അയാളെ ഭയചകിതനാക്കി.
“സുശീലാ ഞാൻ വെറുതെ “, ചെട്ടിയിൽ പരവേശം നിറഞ്ഞു.
“നിനക്കൊക്കെ വെറുതെ നേരമ്പോക്കിന് കുതിര കേറാൻ കുടിയിൽ പെണ്ണുങ്ങള് വേറെണ്ടാവും സുശീലയെ അയിന് കിട്ടൂല “, സുശീല നിന്ന് ചീറി.
” ഇല്ല ഞാനിനി ഒന്നിനും ഇല്ല.”, ചെട്ടി ചുറ്റും നോക്കി പറഞ്ഞു.
“ഉം എന്നാൽ നെനക്ക് കൊള്ളാം ”
വെട്ടുകത്തി വിറകിനടിയിലേക്ക് തിരുകി സുശീല മണിയൻ്റെ കൈ പിടിച്ച് കനാൽ കരയിലൂടെ നടന്നകന്നു. പിന്നിലെ ചെളി വെള്ളത്തിലാണുപോയ ചെരിപ്പ് തപ്പിയെടുത്ത് ചെളി പറ്റിയ മുണ്ട് പിഴിഞ്ഞ് മറിച്ചുടുത്ത് കുടയും തൂക്കി ചെട്ടി നിന്നു.
മണിക്കുന്നിൽ നിന്ന് പെയ്തു തുടങ്ങിയ മഴ കല്ലായി കുന്നും കടന്ന് ചെമ്പ്ര ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരുന്നു. ചെമ്പ്രയുടെ മറവിൽ നിന്നും യാത്ര പറയാനെത്തിയ സായാഹ്ന സൂര്യൻ മങ്ങിയ കിരണങ്ങളാൽ പാടത്തെ വെള്ളക്കെട്ടിൽ തട്ടി ചിമ്മിക്കളിച്ചു.
” അമ്മേ ഉത്സവത്തിന് ആനേണ്ടാ വോ?”” മണിയൻ്റെ മുടി വാരി ക്കൊടുക്കുകയാണ് സുശീല.
” ഉം ” സുശീല മൂളി.
പിന്നെ കണ്ണാടിക്ക് മുന്നിലെ തട്ടിൽ കടലാസിൽ പൊതിഞ്ഞ് വച്ചിരുന്ന പൗഡർ ഒപ്പിയെടുത്ത് മണിയൻ്റെ മുഖത്തിട്ട് കൊടുത്തു. ഷർട്ടിടുവിച്ച് പൊട്ടിയ ബട്ടൺസിൻ്റെ സ്ഥാനത്ത് പിന്ന് കുത്തി ക്കൊടുത്തു. ഇന്ന് മോനൊരു ഷർട്ട് വാങ്ങണം, സുശീല മനസ്സിലോർത്തു. കൃഷ്ണൻ്റെ ഫോട്ടോയുടെ മുന്നിലെ മൺകുടുക്ക അവൾ താഴെയിട്ട് പൊട്ടിച്ചു. എണ്ണി നോക്കി. 116 രൂപ തോനെയുണ്ടായിരുന്നതാ ഇടക്ക് അരി വാങ്ങാൻ പൈസ ഇല്ലാതാവുമ്പോ ഈർക്കിൽ കൊണ്ട് അവൾ തന്നെ തോണ്ടിയെടുക്കും. സുശീല നെടുവീർപ്പിട്ടു. സാഗർ ഹോട്ടലിൽ വിറക് കൊടുത്താൽ 50 രൂപ കിട്ടും. പിന്നെ ജാനുവിൻ്റെ കയ്യിൽ നിന്നും പൈസ ചോയ്ച്ച് നോക്കണം. സുശീല വാതിൽ നിരക്കി
ചേർത്തടച്ച് വച്ച് മണിയൻ്റെ കൈ പിടിച്ച് പുറത്തേക്കിറങ്ങി.
“ടീ ജാനു നീ വരണില്ലേ ?” സുശീല കൊത്തി കീറിയ വിറക് കെട്ട് തലയിൽ ആയാസപ്പെട്ട് എടുത്ത് വച്ച് പാടിയുടെ താഴെയിറങ്ങി വിളിച്ചു.
“ഞാം നീ ബരാൻ നോക്കിരുന്നു “, തലയിൽ വിറകുമായി ജാനുവും കുഞ്ഞിയും ഒതുക്കിറങ്ങി ഒപ്പമെത്തി.
” പാടീലെ ചെക്കന്മാരും ഉറാട്ടിമാരും (ഭാര്യമാർ) നേരത്തേ പോയിരിക്കണ് മ്മള് രണ്ടാള് മാത്ര ബാക്കിയുള്ള് ”
ജാനു വിളറിയ ചിരി സുശീലയ്ക്ക് സമ്മാനിച്ചു. സുശീല ഒന്നും മിണ്ടാതെ മൂന്നോട്ട് നടന്നു. വരമ്പ് കടന്ന് ഡാമിൻ്റെ കരയിലൂടെ മണിയനെയും വലിച്ച് കൊണ്ട് അവളുടെ മനസ്സിൽ പല വിധ ചിന്തകൾ നിറഞ്ഞാടി.
“യ്യ് ന്താ ആലോയിക്കണ് ?” ജാനുവിൻ്റെ ചോദ്യം സുശീലയെ ഞെട്ടിച്ചു.
“ഒന്നുല്യാടി “, സുശീല തല വെട്ടിച്ചു.
“ന്നാ ഞാം പറയട്ടെ”, ജാനു വിടാൻ ഭാവമില്ല.
“ഞാം പറയാം നീ നിൻ്റെ ചെക്കൻ്റെ അച്ഛനെ പറ്റി അല്ലെ ഓർത്തെ ”
ജാനുവിൻ്റെ നീട്ടിയുള്ള പറച്ചിൽ കേട്ട് സുശീല ഒന്ന് നിന്നു. പിന്നെ തിരിഞ്ഞ് നീട്ടി തുപ്പി.
” ത്ഫൂ ചെക്കൻ്റെ അച്ഛൻ. നിയ്യ് മിണ്ടാണ്ട് നടക്കുന്നുണ്ടോ? നിൻ്റെ പെണ്ണിൻ്റെ അപ്പനാരാടീ?”
ജാനു പിന്നെ ഒന്നും മിണ്ടാതെ വേഗത്തിൽ നടന്നു. അവർ പഞ്ചമി കാടിൻ്റെ കുറുക്ക് കടന്ന് റോഡിലെത്തി.
“ജോടിക്ക് 100.. ജോടിക്ക് 100 ”
ഉത്സവ ചന്തയിലെ ഉച്ചത്തിലുള്ള ശബ്ദം സുശീല ശ്രദ്ധിച്ചു. അവൾ തിരക്കിനിടയിലൂടെ ഊളിയിട്ട് ആൾക്കൂട്ട ത്തിൻ്റെ നടുവിലെത്തി. തലയിൽ വട്ടകെട്ടും ചരിച്ച് വെട്ടിയ കൃതാവുമായി അയാൾ വാരിയിട്ട തുണികൾക്ക് നടുവിൽ നിന്ന് വിളിച്ച് കൂവുകയാണ്.
“ജോഡിക്ക് 100, ഷർട്ടും ട്രൗസറും 100, പാവാടയും ബ്ലൗസും 100, സാരിക്ക് 100, ജോഡിക്ക് 100”
സുശീലയുടെ കണ്ണിൽ ഇരുട്ട് കയറി . ചുറ്റിലുമുള്ള അലങ്കാര വിളക്കുകൾ അവൾ കണ്ടില്ല. മണിയൻ്റെ വിളി കേട്ടില്ല. അവൾ അടി തെറ്റി താഴേക്ക് വീണു.
“അമ്മാ അമ്മാ ”
മണിയൻ്റെ മുഖം കണ്ടാണ് സുശീല കണ്ണു തുറന്നത്. ജാനുവും കുഞ്ഞിയും അടുത്തുണ്ട്.
അവൾ പതുക്കെ എഴുന്നേറ്റിരുന്നു.
നെനക്ക് എന്താടി പറ്റിയെ?”
ജാനു ചോദിക്കുന്നാതൊന്നും സുശീല കേട്ടില്ല . പകരം ആൾക്കൂട്ടത്തിൻ്റെ നടുവിലെ ശബ്ദം അവളുടെ കാതിൽ ഇരമ്പിക്കൊണ്ടിരുന്നു.
“ജോഡിക്ക് 10, വള മാല കമ്മൽ മൂക്കുത്തി, ചേലുള്ള വളകൾ മാലകൾ ”
അതേ ശബ്ദം. 6 കൊല്ലം മുൻപ് കേട്ടത്. എന്തിനാണ് താനാ ശബ്ദം വീണ്ടും കേൾക്കണമെന്ന് ആഗ്രഹിച്ചത്? ഒരിക്കൽ മാത്രം കാണണമെന്ന് പറഞ്ഞപ്പോൾ യന്ത്ര പാവയെ പോലെ വിവാ ടാക്കീസിൽ ചെന്നത്? ഒടുവിൽ ഊര് വിലക്കി പുറത്താക്കിയപ്പോൾ പേരു പോലുമറിയാത്ത ആളെ അന്വേഷിച്ചത് എവിടെയായിരുന്നു. ഉത്സവങ്ങളിൽ നിന്നും വീട് വീടാന്തരം തെണ്ടി നടന്ന് വളയും മാലയും വിൽക്കുന്ന ഒരാൾ ! തനിക്കെ പേരറിയാതെ ഉള്ളൂ. അയാൾക്ക് എല്ലാമറിയാം. നാല് നാൾ കൊണ്ട് അയാൾ എല്ലാം പഠിച്ചു പൊടുന്നനെ ഒരു ദിവസം അപ്രത്യക്ഷനായി.
“ജോഡിക്ക് 100 ”
സുശീലയെ ആ ശബ്ദം ഓർമയിൽ നിന്ന് ഉണർത്തി.
“ടീ നീ ഷർട്ട് വാങ്ങിക്കുന്നില്ലേ?” ജാനുവാണ്.
“ഇല്ല ”
സുശീല എഴുന്നേറ്റ് മണിയനെയും കൂട്ടി ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി മുന്നോട്ട് നടന്നു. ജാനുവിൻ്റെ വിളി അവൾ കേട്ടില്ല.
“അമ്മേ എനിക്ക് ഷർട്ട് വാങ്ങിത്തരാംന്ന് പറഞ്ഞിട്ട് ” മണിയൻ സുശീലയെ പിടിച്ച് വലിച്ചു.
“ൻ്റെ മോന് ഷർട്ട് വേണോ ” സുശീല കുനിഞ്ഞ് മണിയനോട് ചോദിച്ചു.
“ആം ”
” മോന് അമ്മ നല്ല ഷർട്ട് തുണി പീടിയേല് പോയി വാങ്ങിത്തരാട്ടോ”
“അവിടെ ഉണ്ടല്ലോ ” മണിയൻ ആൾക്കൂട്ടത്തിലേക്ക് വിരൽ ചൂണ്ടി.
“അത് കൊള്ളൂല കെട്ടതാ, മോന് അമ്മ നല്ല കുപ്പായം വേറെ വാങ്ങിത്തരാം.” സുശീല മണിയനെയും കൂട്ടി പടവുകളിറങ്ങി
“ടീ ”
മുന്നിൽ വഴി മുടക്കി രമേശൻ ചെട്ടിയും കൂടെ വേറെ രണ്ട് പേരും. സുശീല തലയുയർത്തി ചെട്ടിയുടെ കണ്ണിൽ നോക്കി ചോദിച്ചു.
“എന്താണ്ടറാ ”
സുശീലയുടെ കണ്ണുകളിലെ ഭാവം ചെട്ടിയെ ഞെട്ടിച്ചു. അയാൾ പതുക്കെ വഴി മാറി, അയാളുടെ ഭാവ പകർച്ച കണ്ട് കൂടെ വന്നവരും.
ഉത്സവ പറമ്പിന് പുറത്ത് കടലയും കൊറിച്ച് സുശീല നടന്നു. ഒക്കത്ത് മണിയനിരുന്ന് മുകളിൽ പൊട്ടുന്ന പൂത്തിരിയുടെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നു. മാനത്ത് പൊട്ടിവിരിഞ്ഞ ഇടി മുഴക്കങ്ങളൊന്നും അവളെ ഞെട്ടിച്ചില്ല . പകരം കണ്ണിലെ കനലിൽ തട്ടി മുകളിലെ വെള്ളിവെളിച്ചം ചിതറി തെറിച്ചു കൊണ്ടിരുന്നു. ആൾക്കൂട്ടത്തിലെ ആരവങ്ങൾ അവൾ കേട്ടില്ല. തനിച്ചുള്ള യാത്രകളെ അവൾ സ്നേഹിച്ചു തുടങ്ങിയിരുന്നു.
ജീസ് കൈതാരം
6 Comments
നന്നായിട്ടുണ്ട്. ആശംസകൾ ❤️
👍🏻👍🏻
ഇഷ്ടപെട്ടു
അഭിനന്ദനങ്ങൾ👌💐❤️
👍👍
നല്ലെഴുത്ത്…കുറച്ചുനേരം സുശീലയുടെ കൂടെ സഞ്ചരിച്ചു… അവസാനം ഒരു ആശ്വാസം…. വിധിയെ കുറിച്ച് അലമുറയിടാനും ശപിക്കാനുമല്ലാതെ ജീവിക്കാനും.. അതാസ്വദിക്കാനും കഴിയണം…. സുശീലയെ പോലെ… 👌👌👌അഭിനന്ദനങ്ങൾ 🌹🌹🌹💐💐💐💐
Thank you