ആരും കൊതിയ്ക്കുന്ന ജീവിതം കിട്ടുമെന്നൊന്നും ഒരിയ്ക്കലും സ്വപ്നം കണ്ടിട്ടില്ല. അപ്പായുടെയുംഅമ്മയുടെയും ദുരിതം കാണുമ്പോൾ തന്റെ കല്യാണം എത്രയും പെട്ടെന്ന് നടന്നാൽ അവർക്ക്അത്രയും ഭാരം കുറയുമല്ലോ എന്നോർക്കാറുണ്ട്. അയലത്തെ വീട്ടിലെ സരസ്വതി അക്കന്റെ അകന്നബന്ധത്തിലുള്ള ആൾ കാണാൻ വന്നതും പത്ത് പന്ത്രണ്ട് വയസ്സിന് പ്രായക്കൂടുതല് ഉള്ള ആളുടെകൈ പിടിച്ച് പിറ്റേ ആഴ്ച അഗ്രഹാരത്തെരുവിൽ നിന്ന് അദ്ദേഹത്തിന്റെ നാട്ടിലേക്ക് യാത്രയായതുംനാൽപത് വർഷങ്ങൾക്കിപ്പുറവും മിഴിവാർന്ന ചിത്രങ്ങൾ തന്നെ.
സ്ഥിരവരുമാനമുള്ള ആളായത് കൊണ്ടും മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിക്കുന്ന സ്വഭാവംഇല്ലാത്തതിനാലും ആൾക്ക് നാട്ടിലും വീട്ടിലും നല്ല ഒരു സ്ഥാനമുണ്ടായിരുന്നു. അച്ഛനും അമ്മയുംആണ് വീട്ടിലുള്ളത്. പെങ്ങൾ കല്യാണം കഴിഞ്ഞ് ദൂരദേശവാസി. വീട്ട് പണികളും പറമ്പ് പശുഎന്നിത്യാദി പ്രാരാബ്ധങ്ങളും ആയി കാലംപറന്നു പോയി. അതിനിടയിൽ തന്റെ അനിയത്തിമാരുടെകല്യാണങ്ങൾക്കും അദ്ദേഹം നന്നായി സഹായിച്ചു.
ഇതിനിടയിൽ അദ്ദേഹത്തിന്റെയും തന്റെയും മനസ്സിനെ കീറിമുറിച്ച ഒരു സംഭവമാണ് അദ്ദേഹത്തിന്റെ അമ്മാവന്റെ മകളുടെ സ്വഗൃഹത്തിലേക്കുള്ള തിരിച്ചു വരവ്. അമ്മാവന്റെ മകൾ ലക്ഷ്മിയുംഅദ്ദേഹവും വലിയ അടുപ്പത്തിലായിരുന്നു എങ്കിലും ജോലി ഒന്നുമാകാത്ത അനന്തിരവനെ കല്യാണകാര്യം പറഞ്ഞു ചെന്നപ്പോൾ അമ്മാവൻ പുച്ഛിച്ചു പുറത്താക്കി. ലക്ഷ്മിയെ ബോംബെയിലെഒരു പണചാക്കിന് കല്യാണം കഴിച്ചു കൊടുത്തതിന്റെ പിന്നാലെ അദ്ദേഹത്തിന് ജോലിയും കിട്ടി. എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം ഒരു വിവാഹത്തിന് സമ്മതിച്ചത്; അതും തന്റെ വീട്ടിലെ ബുദ്ധിമുട്ടുകൾ സരസ്വതി അക്കൻ പറഞ്ഞത് കേട്ട്.
ലക്ഷ്മി തിരിച്ചു വന്നതോടെ അമ്മാവന്റെ വീടിന്റെ അധപതനവും തുടങ്ങി എന്ന് പറയാം. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും മരിച്ചതോടെ ആ നാട് വിട്ട് അദ്ദേഹത്തിന്റെ ജോലി സ്ഥലത്തേക്ക് മാറിയതിൽ പിന്നെ അവരെ പറ്റിഒന്നും അറിഞ്ഞതുമില്ല അന്വേഷിച്ചതുമില്ല. എന്നാൽ അദ്ദേഹം അമ്മാവന്റെ മരണശേഷം ലക്ഷ്മിയെയും കുഞ്ഞിനെയും എറ്റെടുത്തുവെന്നും പോക്ക്വരവുണ്ടെന്നും ഒക്കെ പലരും ഒളിഞ്ഞു തെളിഞ്ഞുമൊക്കെ പറഞ്ഞെങ്കിലും താനതിന് ചെവി കൊടുത്തതേയില്ല, മനസ്സിൽ മുറിവേറ്റു എങ്കിലും..
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
മക്കളൊക്കെ വിദേശവാസികളായി അവിടെ വീടും ജീവിതവും കെട്ടിപ്പെടുക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന് വേവലാതി ആയിരുന്നു, നമ്മിലൊരാൾ ഒറ്റക്കാകുമ്പോൾ എന്ത് ചെയ്യുമെന്നോർത്ത്. താനെപ്പോഴും സമാധാനിപ്പിക്കും, ഒറ്റക്കാകുന്നയാൾ മക്കളിൽ ആരുടെയെങ്കിലും അടുത്തേക്ക് പോകുക തന്നെ. വയസ്സ് കാലത്തേ പറിച്ചുനടൽ, അതും താങ്ങായ ഇണ കൂടെ ഇല്ലാത്തപ്പോൾ, അത്രഎളുപ്പമല്ല എന്ന് അദ്ദേഹം എന്നും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ദീർഘദൃഷ്ടി സത്യമായ പോലെ. ഏകയായ അമ്മയെ ഏഴ് കടലും കടത്തി കൊണ്ട് പോകാൻ മക്കൾ തയ്യാറായതാണ്. അദ്ദേഹത്തിന്റെഅവസാനശ്വാസം ഉള്ള ഈ വീടിനെയും ഈ മണ്ണിനെയും വിട്ട് പോകാൻ മനസ്സ് വന്നില്ല. കർമങ്ങളൊക്കെക്കഴിഞ്ഞ് എല്ലാവരും മടങ്ങിയപ്പോളും പിടിച്ചു നിന്നു എങ്കിലും രാത്രിയാകാൻ തുടങ്ങുമ്പോൾ മനസ്സ് പിടച്ചു.
തനിച്ച് മുന്നോട്ട് പോകാൻ തനിക്കാകുമോ എന്ന സന്ദേഹത്തോടെ ഉമ്മറത്തെ കോലായിൽ ഇരിക്കുമ്പോളാണ് അപ്രതീക്ഷിതമായി ലക്ഷ്മി കടന്ന് വന്നത്. അക്കൻ എന്നെങ്കിലും തനിച്ചാകുമ്പോൾ കൂട്ടാകണം എന്ന് അണ്ണൻ ഏല്പിച്ചിരുന്നത്രെ. അവളുടെ മോളുടെ കല്യാണം നടത്താൻ സഹായം നല്കാൻ ഒടുവിൽ ചെന്നപ്പോളും ഈയൊരവശ്യം അദ്ദേഹം ആവർത്തിച്ചത്രേ. നിന്റെ ഭർത്താവ് ആരുമറിയാതെ ലക്ഷ്മിക്ക് ചെല്ലും ചെലവും കൊടുക്കുന്നല്ലോ, അവളെ സപത്നിയായി കൂടെ കൂട്ടരുതോ എന്ന പലരുടെയും ചോദ്യത്തിന് ഉത്തരം കിട്ടിയത് തനിക്കിപ്പോഴാണ്. ഇവളെന്റെ സപത്നി തന്നെ, പക്ഷെ അദ്ദേഹം പോയിട്ടേ ആ പദവി അവൾ സ്വീകരിച്ചുള്ളു എന്ന് മാത്രം എന്ന് ഞാനിനിയെങ്കിലും ഉറക്കെ വിളിച്ചു പറയട്ടെ..
6 Comments
നല്ല കഥ 👍
നന്നായി എഴുതി👌
അഭിനന്ദനങ്ങൾ❤️💐
❤️❤️
Touching 👌👌👌😘
Good❤️❤️
❤️👍🏻