പുതിയ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുത്തു മടങ്ങുമ്പോളും പ്രതീക്ഷയുടെ നുറുങ്ങു വെട്ടം പോലും അവളിലുണ്ടയിരുന്നില്ല.ആരു വന്നിട്ടും കാര്യമില്ല ഒന്നും ശരിയാവാൻ പോണില്ല. താനും കുടുംബവും ഇല്ലാണ്ടാവണം അപ്പോളേ ഇവരൊക്കെ കണ്ണ് തുറക്കു. പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോയപ്പോ ഇതിവിടെ അല്ല. പഞ്ചായത്ത് ആണ് ഇതിനു ലൈസൻസ് കൊടുക്കുന്നത്, ലൈസൻസ് റദ്ദാക്കാനുംആക്ഷൻ എടുക്കാനും അവർക്കാണ് അധികാരം എന്ന് പറഞ്ഞു മടക്കി. പഞ്ചായത്തിലേക്ക് ഇപ്പൊ മൂന്നാമത്തെ തവണയാണ് വരുന്നത്. ഓരോ കാരണങ്ങൾ പറഞ്ഞു മടക്കി അയക്കുക എന്നല്ലാണ്ട് അവിടം വരെ ഒന്ന് വെന്ന് നോക്കാൻ കൂടി ഇവർക്കായിട്ടില്ല. പണമില്ലാത്തവൻ പിണം എന്ന ചൊല്ലവളോർത്തു.
മഴ പൊടി പൊടിയായി പെയ്യുന്നുണ്ട്. നേർത്ത മഴയിൽ ഇങ്ങനെ നടക്കൽ ഒരു ശീലമായിരുന്നു പണ്ടൊക്കെ. തുള്ളി തുള്ളി പെയ്യുന്ന മഴത്തുള്ളിക്കിലുക്കത്തിൽ ചെറുതായി ഡാൻസ് ചെയ്തു അനിയനോടൊപ്പം ആടിത്തിമർത്ത നാളുകൾ ഓർത്തപ്പോൾ അവളിലൊരു ചിരിയുണർന്നു.
നേരത്തെ പെയ്ത മഴയുടെ ബാക്കി റോഡിൽ മഴക്കുഴികൾ ഒരുക്കിയിട്ടുണ്ട്. വെള്ളം നിറഞ്ഞത് കൊണ്ടു കുഴിയുടെ ആഴവും വലിപ്പവും അറിയില്ല.വീണാലെ തിരിയു. സാരി ഒന്ന് കയറ്റിപ്പിടിച്ചു ശ്രദ്ധയോടെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.രണ്ടേ ഇരുപതിന്റെ അൽമാസ് പോയാൽ പിന്നെ അങ്ങോട്ടേക്ക് ബസ് കിട്ടാൻ ഒരുമണിക്കൂർ കാത്തു നിൽക്കണം.
ബസിൽ കയറിയപ്പോൾ നനഞ്ഞ വസ്ത്രങ്ങളുടെയും കുഴഞ്ഞ മണ്ണിന്റെയും വിയർപ്പിന്റെയും എല്ലാം കൂടി മനം മടുപ്പിക്കുന്ന ഗന്ധത്താൽ മൂക്കൊന്നു മുഷിഞ്ഞു. വിൻഡോക്ക് അരികിലിരുന്നു മഴയുടെ വിവിധ ഭാവങ്ങളെ പറ്റി ഓർത്തു. ചിലപ്പോ അമ്മയുടെ വാത്സല്യം പോലെ തഴുകി, മറ്റു ചിലപ്പോൾ കുസൃതി കാട്ടുന്ന കൂട്ടുകാരനെ പോലെ, മഴയുടെ പ്രണയമുഖമായിരുന്നു അവൾക്കേറ്റവും ഇഷ്ടം. പക്ഷെ ഇപ്പൊ മഴക്ക് തന്നുള്ളിൽ ഒരൊറ്റ ഭാവമേ ഉള്ളു. എല്ലാം നശിപ്പിച്ചു ഇനിയെന്തുണ്ട് ബാക്കി എന്ന് ചോദിക്കുന്ന സംഹാര രുദ്രയുടെ, കാളിയ ഗർജനം.
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മോൾക്ക് പോലും മഴ പേടിയാണെന്ന് കാണിച്ചു തന്നത് അവളുടെ ആൻസർ ഷീറ്റ് ആണ്. മഴ എന്ന വിഷയത്തിൽ കവിത എഴുതാൻ വന്നപ്പോൾ മോളെഴുതിയ കവിത വായിച്ചു അവൾ ശരിക്കും അമ്പരന്ന് പോയിരുന്നു.
“മഴ ദുരന്തമാണ്
മരങ്ങൾ വീഴുന്നു
തെങ്ങുകൾ മുറിയുന്നു
പോസ്റ്റുകൾ ചെരിയുന്നു
കറന്റ് പോകുന്നു
ചുറ്റും പ്രളയത്താൽ
ആളുകൾ മരിക്കുന്നു
അതെ മഴ നാശമാണ്.”
അവളുടെ ഈ വരികൾ ഇപ്പോൾ ഇടയ്ക്കിടെ മനസിൽ വരും.ശരിയാണ് കുഞ്ഞു മനസിൽ കളങ്കമില്ലല്ലോ.മോളു കൂടുതൽ കണ്ടതും മഴയുടെ ഭീകരമുഖമാണ്. ഒരു പ്രളയത്തിൽ ഉപ്പയെ നഷ്ട്ടപെട്ട മോൾ മറ്റെന്തു എഴുതാൻ.എല്ലാറ്റിനും കൂട്ടായി ഉണ്ടായിരുന്ന പ്രിയപ്പെട്ടവൻ പോയപ്പോളാണ് അവളുടെ കണ്ണിൽ നിന്നും തോരാ മഴ പെയ്ത് തുടങ്ങിയത്. ഓർമ്മകൾ പ്രിയപ്പെട്ടവനിലേക്ക് ചുരുങ്ങിയപ്പോൾ പരിസരം മറന്നവൾ തേങ്ങി.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഉമൈബാ…
തൊട്ടടുത്ത സീറ്റിൽ നിന്നും പരിചിത സ്വരം കേട്ട് അവൾ തേങ്ങലടക്കി തിരിഞ്ഞു നോക്കി.മുമ്പ് അയല്പക്കത്തു താമസിച്ചിരുന്ന ശാന്തേച്ചിയാണ്.അവളുടെ അരികിലേക്ക് മാറിയിരുന്നവർ അവളെ ചേർത്ത് പിടിച്ചു.
“ഉമ്മു.. ആ സ്ഥലത്തിന്റെ കാര്യമെന്തായി. അയാള് മതില് കെട്ടി തരുമോ, പഞ്ചായത്ത്ക്കാര് എന്താ പറഞ്ഞത് ”
“ഒന്നുമായില്ല ചേച്ചി.. ആരും ഒന്നും വന്നു നോക്കുന്നു പോലുമില്ല. എപ്പോളാ മണ്ണിടിഞ്ഞു ഞാനും മക്കളും അതിനടീ പെടുവാന്നു പടച്ചോന് മാത്രമറിയാം. ഒരു മഴ പെയ്യുമ്പോൾ കാറ്റടിക്കുമ്പോൾ നെഞ്ചില് തീയാണ്.”
“ഇന്നിപ്പോ എന്താ പറഞ്ഞത്”
രണ്ട് ദിവസം കഴിഞ്ഞിട്ട് വന്നു നോക്കാം അവരൊക്കെ ഇലക്ഷന് കഴിഞ്ഞ തിരക്കിലാണ്”
” മ്മ് ഒന്നുമുണ്ടാവില്ല നീ സമാധാനപെട്”
“ങ്ങനെ സമാധാനിക്കും. ന്റെ വീടിന്റെ തറന്റെ അടുത്തു വരെ മണ്ണിടിത്തില്ലേ ഓര്. ഇപ്പോൾ അവിടെ വല്യ കുഴിയാ.. കുട്ടികൾ അതിലേക്കു വീഴുന്ന പേടിയും, മ്മളെ ബാക്കിലെ കുന്നും കുറെ ഇടിച്ചു കൊണ്ടോയല്ലോ. നാട്ടാരെ തറ മുഴുവൻ നിറക്കുന്നത് അവിടുത്തെ മണ്ണൊണ്ടല്ലേ .ങ്ങളൊക്കെ അവിടുന്ന് സ്ഥലം വിറ്റു പോയില്ലേ.നിക്കും എന്റെ മക്കൾക്കും പോവാൻ ഒരിടവുമില്ല.”
“യ്യും മക്കളും കുറച്ചു ദിവസം എന്റെ വീട്ടി പോര്. എന്തേലും ചെയ്യാ നമ്മക്ക്. ”
“ആകപ്പാടെ ഒരു മുറിയുള്ള വീട്ടിൽ ങ്ങളെന്നെ എങ്ങനെ നിക്കുന്നത് എനിക്കറിയാം. വേണ്ട ശാന്തേച്ചി. ശാന്തേച്ചിക്ക് വിളിക്കാനുള്ള മനസ് ഉണ്ടായല്ലോ അത് മതി നമ്മളെ വിധി പോലെ വരട്ടെ.”
ബസിറങ്ങി വീട്ടിലേക്കുള്ള കുന്നു കയറീ. ആ പാറമടക്ക് ഏറ്റവും അടുത്തുള്ളത് അവളുടെ വീട് ആണ് ബാക്കി കുറച്ചിപ്പുറമായി അഞ്ചു പത്തു വീടുകൾ. അവരെയൊന്നും ഇത് ബാധിക്കില്ല. അവൾക്കും പ്രശ്നമില്ലായിരുന്നു തന്റെ വീടിനോട് ചേർന്ന് മണ്ണ് മാന്തും വരെ. ആ ഭാഗം മൊത്തം ബീരാനാജിയുടെ കണ്ടമായിരുന്നു. നോക്കാൻ ആളില്ലാത്തതിനാൽ കാട് പിടിച്ചു കിടക്കുന്ന സ്ഥലം. അയാളുടെമരണശേഷം ഗൾഫിലെ മക്കൾ വന്നാണ് അത് മണ്ണ് ലോറിയിൽ കൊണ്ടു പോകുന്ന ടീമിന് വിറ്റത്. ആദ്യമാദ്യം കുന്നിടിച്ചു തുടങ്ങി.പിന്നെ മണ്ണ് മാന്തിയെ കൊണ്ടു വന്നു മണ്ണ് എടുക്കാൻ തുടങ്ങി ദിവസവും ലോറിക്ക് മണ്ണ് പോകുന്നുണ്ട്, വന്നു വന്നു മുറ്റത്തോളം കയറി. നല്ല മഴ പെയ്താൽ വീട് തന്നെ ഒലിച്ചു പോകുമോ എന്ന ഭയത്തിലാണ് കഴിഞ്ഞു കൂടുന്നത്. അതൊന്നു നിർത്താനും ആ ഭാഗം കരിങ്കല്ല് കൊണ്ടു താഴെ മുതലേ കെട്ടിക്കാനും ആണ് അവളീ ഓഫീസുകൾ കയറി ഇറങ്ങുന്നത്.
മൂടി കെട്ടിയ ആകാശം നോക്കവേ അവളിൽ വല്ലാത്ത ഭീതി കയറി. കാലുകൾക്ക് വേഗത കൂടി, കുത്തനെയുള്ള കുന്നായിട്ടും അതൊന്നും അവളറിഞ്ഞില്ല. ഉമ്മയും മക്കളും വീട്ടിലുണ്ട് അവരെയും കൂട്ടി ഈ കുന്നിറങ്ങണം. എവിടെയെങ്കിലും അത് നന്നാക്കും വരെ നിന്നെ പറ്റു. രണ്ട് ദിവസം എവിടേക്കെങ്കിലും മാറിട്ട് ഒരു വാടക വീട് നോക്കാം.
തുള്ളിക്കൊരു കുടം പോലെ മഴ പെയ്തു തുടങ്ങി. പെട്ടെന്ന് കണ്ണഞ്ചിപ്പിക്കുന്ന മിന്നൽ പിണർ ഭൂമിയെ തൊട്ടു. അതിനു പിന്നാലെ ഇടിയുടെ ഘോരശബ്ദം അവളുടെ ഹൃദയത്തെ കീറി മുറിച്ചു. ഭീതി മൂലം അവളുടെ കണ്ണും കാലും മുന്നോട്ട് പോവാനാവാതെ നിശ്ചലമായി.കലി തുള്ളുന്ന മഴപെയ്ത്തിൽ ഉരുണ്ടു വരുന്ന പാറകഷ്ണങ്ങൾക്കൂ മുന്നിൽ മുട്ട് കുത്തി ആർത്തു കരയാനെ അവൾക്ക് സാധിച്ചുള്ളൂ. മിന്നൽ വെളിച്ചത്തിൽ തന്റെ അടുത്തേക്ക് വരുന്ന നിഴൽ തന്റെ പ്രിയതമന്റെ ആണെന്ന് അവൾക്ക് തോന്നി പ്പോയി.
“ഇക്കാ… ഞാൻ തോറ്റു, എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല, ഞങ്ങളെ കൂട്ടി പൊയ്ക്കോ, മതിയായി ഇനിയും വയ്യ ഇങ്ങനെ പേടിച്ചു കഴിയാൻ, അവസാനിക്കട്ടെ എല്ലാം അവസാനിക്കട്ടെ.”
അവളുടെ ആർത്തനാദം ഇടിയുടെ ശബ്ദത്തിൽ മുങ്ങി. തന്റെ അടുത്തേക്ക് നീണ്ടു വരുന്ന മലവെള്ള പാച്ചിലിനെ അവൾ നെഞ്ചോട് ചേർത്തു. അവളെയും അവിടെയുളള വീടുകളെയും മരങ്ങളേയും അങ്ങനെ എല്ലാത്തിന്റെയും വേരറുത്തുക്കൊണ്ടു മലവെള്ളം താഴേക്ക് കുതിച്ചൊഴുകി.നാളെയുടെ പ്രഭാതങ്ങൾക്ക് മുന്നറിയിപ്പ് നൽകാനന്നോണം….
#എന്റെരചന
#മഴ
7 Comments
വളരെ നന്നായി എഴുതി സാബി👌👌❤️
ചില പ്രകൃതി ദുരന്തങ്ങൾ മനുഷ്യന്റെ ആർത്തിയുടെ ഫലമാണ്. അതിൽ ഇരയാകുന്ന നിസ്സഹായ മനുഷ്യർ. നന്നായി തന്നെ അവരുടെ ദു:ഖം വരച്ചുകാട്ടി. കാലികപ്രസക്തിയുള്ള വിഷയത്തിന്റെ മികച്ച അവതരണം👌
ജോ.. സ്നേഹം ഡിയർ ❤️
ദുരന്തമാരിയെ ഓർമ്മിപ്പിച്ച കഥ ഭരണമാഫിയയുടെ ഇരകളായി ഇനിയൊരു പ്രളയവും ദുരന്തവും ആവർത്തിക്കാരിക്കട്ടെ
സ്നേഹം ഡിയർ
ഇനിയൊരു ഉമൈബമാരും കുടുംബങ്ങളും പ്രകൃതിദുരന്തങ്ങളും ഇല്ലാതിരിക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. ഉമൈബയുടെ നിസ്സഹായാവസ്ഥ നന്നായി എഴുതി സാബി 🥰🥰
Sajna ❤️