നഴ്സിംഗ് എന്ന പുണ്യപ്രവർത്തിയുടെ ആഴമോ, ആത്മീയതയോ അറിയാതെ വർഷങ്ങൾക്ക് മുൻപ് ആ പടിവാതിലിൽ അമ്പരന്ന് നിന്ന കൊച്ചു പെൺകുട്ടിയുടെ ചിത്രം കണ്മുൻപിൽ കാണുന്നു. ആ സംരഭം എന്തെന്നറിയാതെ, നഴ്സിംഗ് എന്ന കുത്തൊഴുക്കിൽ അകപ്പെട്ട് ആ കൊച്ചു പെൺകുട്ടി ഒലിച്ചിറങ്ങി എത്തിയത് നഴ്സിംഗ് കോളേജിന്റെ വലിയ മുറ്റത്തായിരുന്നു.
ഗ്രാമീണതയുടെ നിശബ്ദതയിൽനിന്നും, തിരക്കുകളുടെയും നിലവിളികളുടെയും ഓരത്തെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പറിച്ച് നടപ്പെട്ട ഒരു ചെടിയായിരുന്നു അവൾ. സൂര്യപ്രകാശവും വെള്ളവും, വളവും ആവോളം ആസ്വദിച്ച് വിശാലമായ മണ്ണിൽ തഴച്ചു വളരാൻ കൊതിച്ച ആ ചെടി, തനിക്ക് ജീവൻ നിലനിർത്താൻ മാത്രം ലഭിക്കുന്നവയിലേയ്ക്ക് ഒതുങ്ങി.
ബാൽക്കണിയിലെ മറ്റ് ചെടികളിൽ പല നിറവും മണവുമുള്ള പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് കണ്ടവൾ അതിശയിച്ചു. വളരെ പെട്ടെന്ന് തന്നെ പരിമിതികളുടെ ലോകത്തിൽ അവൾ സംതൃപ്തി കണ്ടെത്തുകയും മറ്റ് ചെടികളോട് അതിവേഗം സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. സൗഹൃദത്തിനുപരി അതൊരു ആത്മബന്ധമായ് വളർന്നു.
നഴ്സിംഗ് ആദ്യ അടവുകൾ ഗ്രഹിച്ച് അങ്കത്തട്ടിലോട്ട് പ്രവേശിക്കാനുള്ള സമയമായപ്പോൾ എല്ലാവരിലും സന്തോഷത്തിന്റെയും ആകാംഷയുടെയും പരിഭ്രമത്തിന്റെയും സമ്മിശ്രവികാരങ്ങളുടെ കൊടി ഉയർന്നു. ക്യാപ്പിംഗ് പ്രോഗ്രാമിന് ആദ്യമായ് വെള്ള വസ്ത്രവും വെള്ള തൊപ്പിയും അണിഞ്ഞ് പ്രതിജ്ഞ
ഏറ്റുച്ചൊല്ലുമ്പോൾ, പിന്നീട് അത് ജീവിതത്തിന്റെ തന്നെ ആപ്തവാചകങ്ങളാകുമെന്ന്
കൈയ്യിലേന്തിയ തെളിഞ്ഞ തിരിയും, നെഞ്ചിൽ ചിരിച്ചുകൊണ്ടിരുന്ന റോസാപൂവിനുമൊപ്പം അവളും കരുതിയതേയില്ല.
ആശുപത്രിയിലെ പടവുകൾ ആദ്യമായ് കൂട്ടുകാരുമൊത്ത് കയറുമ്പോൾ ചങ്കിടിപ്പിന്റെയും, രക്തകറയുടെ കുത്തലിന്റെയും ആത്മമിത്രമാകാനുള്ള യാത്രയാണെന്ന് ഇതിനകം അവൾ മനസ്സിലാക്കിയിരുന്നു. ആദ്യ ദിവസങ്ങളിൽ പരിചയപ്പെടുത്തലുകളും നിരീക്ഷണവും മാത്രം ആയിരുന്നു. വെള്ള വിരിപ്പാവുകൾ വിരിച്ചു കൊടുക്കുമ്പോൾ അതിൽ ചുമന്ന പുള്ളികളെത്താൻ അധികം താമസം ഇല്ലായിരുന്നു.
മരുന്നുകളും, മുറിവുകളും, അണുനാശിനികളും വായുവിന്റെ ഗന്ധം തന്നെ മാറ്റികൊണ്ടിരുന്നു. ചിലർ സന്തോഷത്തോടെ വീട്ടിലോട്ട് മടങ്ങുമ്പോൾ മറ്റുചിലർ പ്രതീക്ഷിക്കാതെയെത്തിയ രോഗത്താൽ ആ വെള്ള വിരിപ്പാവുകളുടെ ഉടമകളാകുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ചക്രം കറക്കി ആ വിരുന്നുകാരെ അകത്തോട്ടും പുറത്തോട്ടും തള്ളുന്ന വീൽചെയർ… എത്ര ഓടിയാലും തളരാതെ വിരുന്നുകാരുടെ വിങ്ങുന്ന ഓർമയുമായ് അവ ആശുപത്രിവാർഡുകളുടെ ഒഴിഞ്ഞ കോണുകളിൽ മൗനമായ് കഴിയുന്നു. മരണത്തിന്റെയും മുറിപ്പാടുകളുടെയും തേങ്ങലുകൾക്കിടയിലും ജനനത്തിന്റെയും സൗഖ്യത്തിന്റെയും ആഘോഷങ്ങൾക്കും അവർ സാക്ഷികളാകുന്നു.
ഓരോ മുറിയിലും വിജയശ്രീളാതിനായ കുരിശ് രൂപങ്ങൾക്കൊപ്പം,
നാല് ചുവരുകൾക്കുള്ളിൽ ശ്വാസം മുട്ടുന്ന ആശ്രിതർക്ക് സമയം അറിയിക്കുന്ന ഘടികാരസൂചികളും തൂങ്ങി നിൽക്കുന്നു.
ന്യൂറോളജി വാർഡിൽ ശരീരം തളർന്ന് അനങ്ങാനാകാതെ കിടക്കുന്ന കുറേ മനുഷ്യർ. എല്ലാ രോഗികളും കന്നഡയാണ് സംസാരിക്കുന്നതെങ്കിലും ഭാഷയുടെ നൈപുണ്യം മനുഷ്യമനസ്സ് വായിക്കാൻ ആവശ്യം ഇല്ല. അതിന് മനുഷ്യത്വത്തിന്റെ ഭാഷ അറിഞ്ഞിരുന്നാൽ മാത്രം മതി!. പക്ഷെ തുടക്കത്തിൽ കന്നഡ ഭാഷയോടൊപ്പം അതും അവൾക്ക് അത്ര വഴങ്ങില്ലായിരുന്നു.
പ്രാത്ഥന കഴിഞ്ഞ് അവളോട് ബെഡ് ബാത്ത് പരിശീലിക്കാൻ ആവശ്യപ്പെട്ട് ഒരു രോഗിയായ സ്ത്രീയുടെ നേരെ വിരൽ ചൂണ്ടി. അവൾ പതുക്കെ ട്രോളിയിൽ കുളിപ്പിക്കാൻ എല്ലാം ഒരുക്കി, അനങ്ങാൻ വയ്യാതെ ഒരു കൈയും കണ്ണുകളും മാത്രം ചലിക്കുന്ന അവരുടെ അടുത്തെത്തി. അതിനകം ആരോ ആ സ്ത്രീയുടെ ഭർത്താവിനോട് കുളിപ്പിക്കാൻ അവളെത്തുന്ന കാര്യം അറിയിച്ചിരുന്നു.
മങ്ങിയ നീലനിറത്തിലുള്ള കർട്ടൻ തള്ളിനീക്കി മറയോടെ അവൾ കുളിപ്പിക്കാൻ തുടങ്ങിയെങ്കിലും അവരെ തിരിച്ച് കിടത്താൻ ശ്രമിച്ചിട്ടും സാധിക്കാത്തതുകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ അവളുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകി. ഈ ജോലി
തനിക്ക് യോജിക്കുന്നതല്ലായെന്ന് മനസ്സിലാക്കിയ അവൾ കുളിപ്പിക്കൽ നിർത്തി വീട്ടിലോട്ട് മടങ്ങിയാലോ എന്നാലോചിച്ച് നിൽക്കുമ്പോൾ രോഗിയായ ആ സ്ത്രീ അവളുടെ മുഖത്തേയ്ക്ക് ഉറ്റ് നോക്കുന്നതായവൾക്ക് തോന്നി. വല്ലാത്ത ദേഷ്യം തോന്നിയെങ്കിലും വേറെ വഴിയൊന്നുമില്ലാത്തതിനാൽ ദേഷ്യം മറച്ച് വച്ച് അവൾ അവരോട് ” ഒന്ന് തിരിയാമോ? ” എന്ന് മലയാളത്തിൽ ചോദിച്ചു. ഭാഷയുടെ വ്യതിയാനത്തെക്കാളുപരി സ്ട്രോക് വന്നവർക്ക് അനങ്ങാൻ കഴിയില്ലെന്ന് ചിന്തിക്കാൻ അന്ന് ആ തുടക്കക്കാരിക്ക് അറിയില്ലായിരുന്നു.
രോഗിയെ കുളിപ്പിക്കാൻ വൈകുന്നത് മനസ്സിലാക്കി ആ സ്ത്രീയുടെ ഭർത്താവ് ഏകദേശം എഴുപതിൽ കൂടുതൽ പ്രായം തോന്നുന്ന ആ മനുഷ്യൻ കർട്ടൻ മാറ്റി അകത്തേയ്ക്ക് വന്നു. രോഗിയെ തിരിച്ച് കിടത്താൻ അയാൾ അവളെ സഹായിച്ചുകൊണ്ട് എന്തൊക്കെയോ കന്നഡയിൽ പറയുന്നുണ്ടായിരുന്നു. അവൾക്ക് മനസ്സിലാകുന്നില്ലായെന്ന് ബോധ്യമില്ലാതെ അയാളത് തുടരുന്നതിനിടയിൽ രോഗിയായ സ്ത്രീയുടെ കണ്ണിൽ നിന്നും കണ്ണീര് ഒഴുകുന്നത് അവളുടെ ശ്രദ്ധയിൽപെട്ടു. ചലിക്കുന്ന അവരുടെ കൈ അവളുടെ നെറ്റിയിൽ വയ്ക്കാൻ ശ്രമിച്ചെങ്കിലും വളരെ നീരസത്തോടെ അവൾ ആ കൈ നിലത്ത് വച്ചു. അവരുടെ ഭർത്താവ് ഒരു കന്നഡ വാക്ക് ഊന്നി അവളെ നോക്കി പറഞ്ഞെങ്കിലും അതൊന്നും അവൾ മനസ്സിലാക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല. രോഗിയുടെ ഭർത്താവിന്റെ സഹായത്താൽ അവൾ അവരെ കുളിപ്പിച്ച് ട്രോളി തിരികെ വയ്ക്കുന്നതിനിടെ നെറ്റി നന്നായ് കഴുകി വൃത്തിയാക്കി. മനസ്സിൽ തിരികെ പോയാലോ എന്ന ചിന്ത അവളെ വല്ലാതെ ശല്യം ചെയ്തുകൊണ്ടിരുന്നു.
ആശുപത്രിചാപ്പലിന്റെ വെളുത്ത തണുവാർന്ന മാർബിൾ തറയിൽ അവളുടെ രണ്ട് മുട്ടുകളും, വീട്ടിലേയ്ക്ക് മടങ്ങാനുള്ള തീരുമാനത്തോടൊപ്പം അമർന്നപ്പോൾ കണ്ണുകൾ ആ കുരിശ് രൂപത്തിലേയ്ക്ക് ഉയർന്നു. മുള്ളുകൾ തീർത്ത കിരീടം നൽകിയ മുറിവിൽ അവന്റെ മുഖമാകെ രക്തം ഒഴുകിയപ്പോൾ അതൊന്ന് തുടച്ച് കൊടുക്കാൻ അവളുടെ കൂപ്പിയ കൈകൾ തുടിച്ചു. ദാഹിച്ച് വരണ്ട അവന്റെ തൊണ്ട നനയ്ക്കാൻ വെള്ളം നൽകാൻ അവളുടെ ഹൃദയം കൊതിച്ചു. അവന് ചുറ്റും മാടപ്രാവുകൾ ചിറകടിച്ചു കരയുന്നു… ആണികയറിയിറങ്ങിയ ആ സുഷിരങ്ങളിൽ മുറിപ്പാടുണങ്ങിയിട്ടില്ല… കഴിഞ്ഞ് പോയ നാളുകളിൽ അവൾ കണ്ട അതേ മുഖവും അതേ മുറിവുകളും… അന്നൊന്നും മനസ്സിൽ തെളിയാത്ത ഒരു കരുണയുടെ നാളം അവളുടെയുള്ളിൽ വന്ന് നിറഞ്ഞു. അപ്പോൾ കുരിശിലെ രൂപം അവളെ നോക്കി ചുണ്ടുകൾ അനക്കി. ” ആതുരസേവനം മേലങ്കിയാക്കി
ആതുരാലയങ്ങളിൽ ആർദ്രമാം ഹ്രദയത്തോടെ അണയാൻ നിന്നെ വിളിച്ചത് ഞാനാണ്. എന്റെ മുറിവ് വച്ചുകെട്ടുവാൻ നീ ആഗ്രഹിക്കുന്നുവെങ്കിലെന്തുകൊണ്ട്
നിസ്സഹായരായ മനുഷ്യരുടെ മുറിവ് കഴുകുവാൻ സാധിക്കാതെ തിരികെ പോകുന്നു. ” ആ ചോദ്യമവളെ ആഴത്തിൽ ചിന്തിപ്പിച്ചു. അവളുടെ ഇളം മുട്ടുകളിൽ വൈദ്യുതിയുടെ ഒരു ഇഴച്ചിൽ, അത് അവളുടെ രക്തത്തിലൂടെ ശരീരമാകെ പടർന്നു.
നഴ്സിംഗ് വെറും ഒരു ജോലി മാത്രമല്ലെന്നും അതിൽ ആത്മാർതഥയുടെ പുഞ്ചിരി തൂകുന്നവർ ശമ്പളത്തോടൊപ്പം ആത്മസംതൃപ്തിയോടെ ജീവിക്കുമെന്നുമുള്ള തിരിച്ചറിവ് ആ കുരിശുരൂപത്തിന്റെ ചുവട്ടിൽ നിന്ന് ശേഖരിച്ച് അവളുടെ ഹൃദയ അറകളിൽ അവൾ സൂക്ഷിച്ചു.
ആ വാർഡിൽ കുറച്ചുനാൾ പരിശീലനത്തിനായ് നിന്നപ്പോൾ രോഗിയായ ആ സ്ത്രീക്ക് കുറേ മക്കളുണ്ടെന്നവൾ അറിഞ്ഞു. എല്ലാവരും നല്ല നിലയിൽ കഴിയുന്നെങ്കിലും ആരും അമ്മയെ കാണാൻ വരുന്നില്ല. മക്കളുപേക്ഷിച്ച വാർദ്ധക്യപാവകളാണ് രണ്ടാളുമെന്ന് വളരെ വേദനയോടെ അവൾ തിരിച്ചറിഞ്ഞു. പതുക്കെ അവൾക്ക് കന്നഡ ഭാഷയോടൊപ്പം മനുഷ്യത്വത്തിന്റെ ഭാഷയും വശപ്പെട്ടുതുടങ്ങി. പിന്നീട് അവരെ കുളിപ്പിക്കാനുള്ള ജോലി അവൾ ചോദിച്ച് വാങ്ങിയപ്പോൾ ആ അമ്മയുടെ തലയിൽ ഒരു മുൾമുടിയും കൈകളിൽ ആണി പാടും അതിലൂടെ ഒഴുകുന്ന രക്തത്തുള്ളികളും അവൾക്ക് കാണാൻ സാധിക്കുമായിരുന്നു. ആ അമ്മ നെറ്റിയിൽ തൊടാൻ ശ്രമിച്ചപ്പോൾ അയാൾ പറഞ്ഞ കന്നഡ വാക്കിന്റെ അർത്ഥം അനുഗ്രഹമാണെന്നും ആ അമ്മയുടെ അനുഗ്രഹമാണ് അവൾ തട്ടിമാറ്റിയതെന്നും മനസ്സിലാക്കാനുള്ള ശേഷി പതുക്കെ അവളുടെ തലച്ചോറിനേക്കാളുപരി ഹൃദയത്തിന് ലഭിച്ചു. മനുഷ്യത്വത്തിന്റെ ഭാഷ ആ അമ്മയുടെ കണ്ണുകളിലൂടെ യാതൊരു പരിശീലനവും പരീക്ഷകളും ഇല്ലാതെ അവൾ അനുഭവിക്കുകയും അതിൽ അവൾ നൈപുണ്യം നേടുകയും ചെയ്തു.
നീണ്ട 19 വർഷങ്ങൾക്ക് ശേഷം ആ അമ്മയുടെ അവ്യക്തമായ മുഖവും വ്യക്തമായ അനുഗ്രഹവുമായിരിക്കാം വീണ്ടും കുരിശിന്റ ചുവട്ടിലിരുന്ന് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ഇന്ന്, വീണ്ടും ഞാനാ കുരിശിലേയ്ക്ക് നോക്കിയപ്പോൾ, അവന്റ തലയിലെ ആ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല… ആ രക്തസ്രാവം ഇനിയും നിലച്ചിട്ടില്ല… എന്റെ കൂപ്പിയ കൈകളും ജ്വലിക്കുന്ന ഹ്രദയവും അവനിനിയും ആവശ്യമാണെന്ന് ആ ചിറകടിച്ചു പറക്കുന്ന മാടപ്രാവുകൾ തീനാളത്തിന്റെ ഭാഷയിൽ എന്നോട് ആവശ്യപ്പെടുന്നു. നഴ്സിംഗ് പഠനം അവസാനിപ്പിച്ച് തിരികെ നടന്ന ആ കൊച്ച് പെൺകുട്ടിക്ക് മനസ്സിൽ ആത്മശാന്തി നേർന്ന്,ഇടയ്ക്ക് ഒരു ദുസ്വപ്നമായ് വരുന്ന അവളെ ഞെട്ടിയുണർന്ന് അപ്രത്യക്ഷ്യയാക്കി, മനുഷ്യ മനസ്സിന്റെ പുതിയ ഭാഷ തേടി,ഹ്രദയ അറകളിൽ വർഷങ്ങൾക്ക് മുൻപ് സൂക്ഷിച്ച് വച്ച തിരിച്ചറിവ് വാടാതെ,ആതുരസേവനം ഒരിക്കലും അണയാത്ത തീ പന്തമായ് ഇന്നും തുടരുന്നു.
( Published )