ഇതെന്റെ കഥയാണ്. കുട്ടൻ എന്ന് അമ്മയും മനു എന്ന് കൂട്ടുകാരും വിളിക്കുന്ന മനീഷ് എന്ന എന്റെ കഥ. കഥാനായകൻ ആയ ഞാൻ ഒരു ചെറിയ I.T. കമ്പനിയിലെ ചെറിയൊരു പ്രോഗ്രാമർ ആണ്. കമ്പനിയെ പോലെ തന്നെ എംപ്ലോയീസിന്റെയും എണ്ണവും കുറവാണ്. അത് കൊണ്ട് തന്നെ പ്രൊജക്റ്റ് സമയത്ത് നല്ല ടൈറ്റ് ആണ്; പ്രത്യേകിച്ച് റിലീസ് സമയങ്ങളിൽ.
അങ്ങനെ ഒരു ദിവസം Q.A. ടീം അറിഞ്ഞു തന്ന ബഗ്ഗ് ലിസ്റ്റ് കണ്ട് അന്തം വിട്ടു കണ്ണും തള്ളിയിരിക്കുമ്പോൾ ആണ് അമ്മയുടെ വിളി. അമ്മ എന്തൊക്കെയോ പറഞ്ഞു, ഞാൻ എന്തൊക്കെയോ കേട്ടു, എന്തിനൊക്കെയോ മൂളി. ഈ പ്രൊജക്റ്റ് റിലീസിന്റെ വിജയത്തിൽ ആണ് എന്റെ അപ്പ്രൈസൽ ഗ്രേഡ് ഇരിക്കുന്നത് എന്നത് കൊണ്ട് അമ്മയെ തിരിച്ച് വിളിക്കാനോ കാര്യം അന്വേഷിക്കാനോ ഞാൻ മിനക്കെട്ടില്ല. അല്ല, അതിനൊട്ട് സമയവും ഉണ്ടായിരുന്നുമില്ല. ഓരോ നിമിഷവും വിലപ്പെട്ടതാണല്ലോ? വീട്ടിൽ ചെന്ന് കയറുന്നതിനോ, വീട്ടിൽ നിന്നിറങ്ങുന്നതിനോ ഒരു ക്രമവും ഇല്ലാത്ത ഒരാഴ്ച. ശരിക്കും കഷ്ടപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ!
അങ്ങനെ ഒരു വിധം ഉന്തി തള്ളി പ്രൊജെക്റ്റിനെ പറഞ്ഞ് വിട്ടു. മനസ്സമാധാനത്തോട് കൂടിയുള്ള ഒരു ശനിയാഴ്ച. അമ്മേടെ പതിവ് മസാല ദോശയും കഴിച്ച് മൊബൈലും തോണ്ടി ഇരിക്കയായിരുന്നു. അപ്പോഴാണ് അമ്മ വളരെ സെന്റി അടിച്ചു എന്നോട് ആ കാര്യം പറഞ്ഞത്.
“നീ സമ്മതിക്കില്ലെന്നാ ഞാൻ കരുതിയെ. എന്തായാലും നീ ചെയ്യാൻ പോണത് വല്യ ഒരു കാര്യമാ മോനെ. ഞാൻ നിനക്ക് സമ്മതമാണെന്ന് പറഞ്ഞപ്പോൾ സുനിതേടെ സന്തോഷം ഒന്ന് കാണണ്ടതായിരുന്നു.”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
മസാലയിൽ കല്ല് കടിച്ച പോലെ ഞാൻ അൽപനേരം മിണ്ടാതിരുന്നു. അമ്മ എന്തിനെ കുറിച്ചാണ് പറയാണതെന്ന് ഒരു ഐഡിയയും കിട്ടിയില്ല. അവസാനം അമ്മയോട് തന്നെ ചോദിച്ചു എന്താണ് കാര്യം എന്ന്.
“ആഹാ, ഇതാപ്പോ നന്നായെ! നിന്റെ കല്യാണക്കാര്യം തന്നെയാഡാ പൊട്ടാ ഞാൻ പറയണേ. ഇനീപ്പോ അതും അറിയില്ലെന്ന് പറയോ നീ?”
അറിയില്ലെന്ന് പറഞ്ഞാൽ കറിക്ക് അരിയുന്ന കത്തി കൊണ്ട് ഏറ് കിട്ടും. പക്ഷെ വേറെ വഴിയില്ലല്ലോ?
“അമ്മ പറയണത് എനിക്ക് സത്യായിട്ടും മനസിലാവണില്ല.”
ഒരു കൈ അകലെ നിന്ന് കൊണ്ട് പറഞ്ഞു.
ഇപ്രാവശ്യം അമ്മയാണ് ഞെട്ടിയത്. എന്നാലും പറഞ്ഞു,
“അപ്പൊ സുനിതേടെ മോളെ കല്യാണം കഴിക്കാൻ സമ്മതമാണെന്ന് നീ പറഞ്ഞതും ഓർമ ഇല്ലേ?”
“എന്ത്? ഏത് കല്യാണം? അമ്മയ്ക്ക് ഇത് എന്ത് പറ്റി? കല്യാണം ഒക്കെ എവിടുന്ന് വന്നു?”
അപ്പോഴാണ് അമ്മ കാര്യം വിസ്തരിച്ചു പറയണേ. അന്ന് എനിക്ക് പ്രൊജക്റ്റ് തലയിൽ കയറി ഇരിക്കണ സമയത്ത് അമ്മ വിളിച്ചത് സുനിത ആന്റിയുടെ മോളുടെ കല്യാണം മുടങ്ങിയ കാര്യം പറയാൻ ആണെന്ന്. അമ്മേടെ വല്യ കൂട്ടുകാരിയുടെ മോളുടെ കല്യാണം മുടങ്ങിയതിൽ അമ്മയ്ക്കും വല്യ സങ്കടം ആയിരുന്നു. അവളെ നമുക്ക് ഇങ്ങോട്ട് കൂട്ടിയാലോ എന്ന അമ്മേടെ ചോദ്യത്തിനും ഞാൻ മൂളിയിരുന്നു എന്ന്! ഇപ്പൊ സംഗതിയുടെ ഏകദേശം ഇരിപ്പ് വശം ഞങ്ങൾക്ക് രണ്ടാൾക്കും പിടി കിട്ടി. മനസ്സറിയാത്ത ഒരു കല്യാണ ചെറുക്കന്റെ വേഷമിട്ട ഞാനും വേഷമീടിച്ച അമ്മയും!
“നിന്റെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ?”, അമ്മേടെ ചോദ്യം പെട്ടന്നായിരുന്നു. ഇല്ല എന്ന എന്റെ ഉത്തരത്തിൽ എന്റെ കല്യാണം ഒന്ന് കൂടി ഉറച്ചു. പെങ്കൊച്ചിന്റെ ഫോട്ടോ കാണാനുള്ള ഭാഗ്യം എനിക്ക് ഇടയ്ക്ക് കിട്ടിട്ടോ. അങ്ങനെ ഒരാളെ മാത്രമേ പ്രണയിക്കുള്ളൂ എന്നും പ്രണയിക്കുന്ന ആളെ കല്യാണം കഴിക്കും എന്നും ശപഥം എടുത്തിരുന്ന ഞാൻ തന്റേതല്ലാത്ത കാരണത്താൽ വിവാഹിതനാവാൻ പോവുകയാണ്.
അമ്മ നിർബന്ധിച്ച് ഞാൻ ആ കൊച്ചിനെ ഒരിക്കൽ ഫോൺ വിളിച്ചു. മായ എന്നാണ് അവളുടെ പേര്. എങ്ങനെ തുടങ്ങണം എന്ന് ആലോചിച്ചു വിഷമിച്ച എനിക്ക് അവള് കാര്യങ്ങൾ ഈസി ആക്കി തന്നു. അവൾക്ക് കഴിഞ്ഞതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നും പിന്നെ വീട്ടുകാരെ വിഷമിപ്പിക്കാതെ ഇരിക്കാൻ ഈ കല്യാണത്തിന് സമ്മതിച്ചതാണെന്നും. അതുകൊണ്ട് അവൾക്ക് ഞാനുമായി പൊരുത്തപ്പെടാൻ സമയം വേണം പോലും. ഇതിപ്പോ രോഗി ഇച്ചിച്ചത് തന്നെയാണോ വൈദ്യൻ കൽപ്പിച്ചത്? ഞാൻ ആകെ ആശയ കുഴപ്പത്തിൽ ആയി.
ഓരോരോ തിരക്ക് ആയതു കൊണ്ട് പിന്നെ ഇതിനെ കുറിച്ച് ആലോചിച്ചു സമയം കളയേണ്ടി വന്നില്ല. അച്ഛൻ ഇല്ലാത്തതുകൊണ്ട് ഞാൻ തന്നെയാ എല്ലാത്തിനും ഓടാണ്ടെ. അങ്ങനെ ദിവസങ്ങൾ പെട്ടെന്ന് കഴിഞ്ഞു കല്യാണ ദിവസം വന്നെത്തി. വന്നവരോക്കെ എനിക്ക് പറ്റിയ മാച്ച് ആണ് പെൺകൊച്ച് എന്ന് പറഞ്ഞിട്ട് പോയി. എവിടുന്ന് ഒപ്പിച്ചു എന്നും !! എന്നോടോ ബാലാ??
അവള് പെട്ടെന്ന് തന്നെ വീടുമായി ഇണങ്ങി. ഞാൻ പതിവ് പോലെ ജോലിക്കും പോയി തുടങ്ങി. അമ്മയുടെ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും അവള് ഏറ്റെടുത്തു. വീട്ടിൽ ഓരോ അലങ്കാരപ്പണികൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇപ്പൊ വീട് കാണാൻ ഒരു ചന്തമോക്കെ ഉണ്ട് എന്ന് എനിക്ക് പോലും തോന്നാൻ തുടങ്ങി. ക്രാഫ്റ്റ്സ് ഉണ്ടാക്കൽ ആണ് പുള്ളിക്കാരീടെ കർമ്മ മേഖല എന്ന് തോന്നുന്നു.
അങ്ങനെ ഇരിക്കെ ആണ് അമ്മയുടെ ശുപാർശ പ്രകാരം ഒരു ശനിയാഴ്ച അവളെ ലൈബ്രറിയിൽ വിടേണ്ടി വന്നത്. കാര്യം ലൈബ്രറി എനിക്ക് പോകേണ്ട റൂട്ടിൽ ആയതുകൊണ്ട് എനിക്ക് വല്യ ചിലവോന്നും ഇല്ല. അങ്ങനെ അമ്മയും കസിൻസും അല്ലാതെ എന്റെ ബൈക്കിന്റെ പിന്നിൽ ഒരു പെൺകൊച്ചു കയറി. അവളെ ലൈബ്രറിയുടെ മുന്നിൽ വിട്ടിട്ട് അര മണിക്കൂർ കഴിയുമ്പോ വരാം എന്നും പറഞ്ഞു ഞാൻ ബാങ്കിൽ പോയി. ബാങ്കിൽ ഉള്ളളവർ നമ്മുടെ സുഹൃത്തുകൾ ഒന്നും അല്ലാത്തത് കൊണ്ട് സമയം നീണ്ടു പോയി. വൈകും എന്ന് അവളെ വിളിച്ചു പറയാമെന്ന് വച്ചപ്പോ ആണ് ഞാൻ ആ സത്യം മനസ്സിലക്കിയത്. അവളുടെ, അതായത് എന്റെ സ്വന്തം ഭാര്യയുടെ ഫോൺ നമ്പർ എന്റെ കയ്യിൽ ഇല്ലാ. അമ്മയോട് വിളിച്ചു ചോദിച്ചാൽ കിട്ടും, പക്ഷേ ധൈര്യം ഇല്ല.
അങ്ങനെ ബാങ്ക് പണിയൊക്കെ തീർത്തു ഞാൻ എത്തുമ്പോഴേക്കും ലൈബ്രറിയുടെ വഴിയിൽ തന്നെ അവളുണ്ട്, ആ പൊരിവെയിലിൽ തലയിലൂടെ ഷാൾ ഒക്കെ ഇട്ടിട്ട്. കണ്ടപ്പോ കഷ്ടം തോന്നി. അര മുക്കാൽ മണിക്കൂർ ആയി വെയിലത്ത് നിക്കാണ്. സോറി പറഞ്ഞു നേരെ അടുത്തുള്ള കോഫീ ഷോപ്പിൽ ചെന്ന് കോഫീ ഓർഡർ ചെയ്തു. അപ്പോഴാണ് അവള് പറഞ്ഞത് കുറേ നേരം വെയിൽ കൊണ്ടാൽ തല വേദനയെ ഓടിക്കാൻ കോഫീ കുടിക്കണത് അവളുടെ ശീലമാണെന്ന്. സെയിം പിഞ്ച് അടിക്കാനാ എനിക്കപ്പോൾ തോന്നിയത്. എന്തായാലും അവിടുന്നു ഇറങ്ങുന്നതിനു മുൻപേ അവളുടെ നമ്പർ ഞാൻ സേവ് ചെയ്തു. ഇനിയൊരു അബദ്ധം പറ്റരുതല്ലോ ! ശനിയാഴച് യിലെ ലൈബ്രറി പോക്കും കോഫിയും പിന്നെ പതിവായി. ഞാൻ ആ യാത്രകൾ ഇഷ്ടപ്പെടാൻ തുടങ്ങി. അവളുടെ കിലുകിലാന്നുള്ള സംസാരവും നുണക്കുഴിയോട് കൂടിയ ചിരിയും. എത്ര പെട്ടന്നാണ് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി മാറിയത്. പണ്ടേ പുസ്തകങ്ങളുമായി കൂട്ട് ഇല്ലെങ്കിലും അവൾ എടുക്കുന്ന പുസ്തകങ്ങൾ ഞാനും മറിച്ചു നോക്കാൻ തുടങ്ങി. എനിക്ക് വന്ന മാറ്റം കണ്ടിട്ട് അമ്മയ്ക്ക് പോലും അത്ഭുതം !
അങ്ങനെ ഇരിക്കെ ഒരു ശനിയാഴ്ച പതിവെല്ലാം തെറ്റി. ഓഫീസിൽ നിന്ന് ഒരു ട്രിപ്പ് ഉണ്ടായിരുന്നു. ട്രിപ്പ് വിചാരിച്ചത്ര അടിപൊളി ഒന്നും ആയില്ലെങ്കിലും തിരിച്ചെത്തിയപ്പോ പാതിരാത്രിയായി. ഈ രാത്രി കോളിങ് ബെൽ അടിച്ചു അമ്മയെ എണീപ്പിക്കണ്ടാന്നു കരുതിയാണ് അവളെ ഫോൺ വിളിക്കാന്നു വച്ചത്. ഡിം ! എന്റെ ഫോൺ സ്വിച്ചഡ് ഓഫ് ! ഇനീപ്പോ അമ്മയോട് സിമ്പതി ഒന്നും ഇല്ല, കാളിങ് ബെല്ലിന്റെ നേർക്ക് കൈ നീട്ടിയതും വാതിൽ തുറന്നു .
അല്ലാ, താൻ ഉറങ്ങിയില്ലായിരുന്നോ !
ഹാ, ഉറങ്ങിയിരുന്നു, പെട്ടെന്ന് ഞെട്ടി എണീറ്റതാ .
അതിനു ഞാൻ കാളിങ് ബെൽ അടിച്ചില്ലല്ലോ ?
തുറക്കാൻ തോന്നി, ഞാൻ തുറന്നു. അപ്പൊ ഗുഡ് നൈറ്റ് ! ഇതും പറഞ്ഞു അവൾ നേരെ പോയി ബെഡിൽ വീണു.
ഇതാണോ ടെലിപ്പതി?
അങ്ങനെ ഞങ്ങടെ ജീവിതം ഇങ്ങനെ സൗഹൃദത്തിനും പ്രണയത്തിനും ഇടക്കുള്ള നൂൽപ്പാലത്തിലൂടെ പോവുമ്പോഴാണ് ഫെബ്രുവരി മാസം – പ്രണയ മാസം പിറന്നത് . കൊറേ പേരുടെ പ്രണയ അനുഭവങ്ങളും ചിന്തകളും ഒക്കെ കേട്ടപ്പോ എനിക്ക് മനസിലായി – എപ്പോഴോ ഞാൻ അവളെയും ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു. അവൾ ഇല്ലാതെ ട്രിപ്പ് പോയപ്പോ അത്ര നന്നായില്ല എന്ന് തോന്നിയതും, ശനിയാഴ്ചകൾക്ക് നീളം പോരാ എന്ന് തോന്നുന്നതും ഒക്കെ ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ ആണ്. ഇതിപ്പോ എങ്ങനെയാ അവളെ ഒന്ന് അറിയിക്കാന് ആലോചിച്ചിരിക്കുമ്പോഴാണ് എന്റെ ചങ്ക് സുഹൃത് ഒരു ഐഡിയ പറഞ്ഞു തന്നത്. ഏതായാലും വാലെന്റൈൻസ് ഡേ ഒക്കെ അല്ലെ വരണത്. നല്ല റൊമാന്റിക് ആയ ഒരു ഗിഫ്റ്റ് അങ്ങോട്ട് കൊടുക്ക. ഇത്രയും വായനാശീലം ഒക്കെ ഉള്ള കൊച്ചല്ലേ , അതിനു കാര്യം മനസിലായിക്കൊള്ളും!
അതെ, ചങ്ങാതി നന്നായാൽ പിന്നെ കണ്ണാടി വേണ്ട ! ചങ്ങാതിയുടെ ഉപദേശം കിട്ടി. ഇനിയിപ്പോ ഏതു വാങ്ങണം എന്ന കൺഫ്യൂഷൻ ആണ് . അനിയത്തിപ്രാവ് സിനിമയിലെ പോലെ “ലവ് ആൻഡ് ലവ് ഒൺലി ” എന്ന പുസ്തകം കൊടുത്താലോ? അതോ ന്യൂ ജൻ പിള്ളേരെ പോലെ വല്ല മൊബൈൽ ഫോണോ ബൊക്കെയോ കൊടുത്താലോ? ഓപ്ഷൻസ് കൂടുതോറും എനിക്ക് തല പെറുക്കാൻ തുടങ്ങി. പണ്ട് ഒന്ന് രണ്ടു പേരെ എങ്കിലും പ്രേമിക്കേണ്ടതായിരുന്നു, എന്നാൽ ഇത്ര ബുദ്ധിമുട്ടണ്ടായിരുന്നു എന്ന് എനിക്ക് തോന്നിപ്പോയി. ആലോചിച്ചു ആലോചിച്ചു പ്രണയ ദിനത്തിന്റെ തലേ ദിവസം എത്തി. എന്നിട്ടും തലക്കകത്തു ഒന്നും മിണ്ടിയില്ല. എന്റെ തലയിൽ ഇനി കളിമണ്ണ് എങ്ങാൻ ആണോ എന്റെ ദൈവമേ?
“അതെ, ഇവിടെ എവിടെയാ മഞ്ചാടിക്കുരു കിട്ടുക” അവളുടെ ചോദ്യം കേട്ടാണ് ഞാൻ ആലോചനാലോകത്തു നിന്നും തിരിച്ചെത്തിയെ.
മഞ്ചാടിക്കുരുവോ, എന്തിനാ? ഇവിടെ എങ്ങും അതിന്റെ മരം ഒന്നുമില്ല. ഉത്തരം അവളെ വിഷമിപ്പിച്ചു എന്ന് തോന്നി. ഞാൻ നോക്കട്ടെ കിട്ടുമോന്നു, എന്ന് പറഞ്ഞു ഓഫീസിലേക്ക് ഇറങ്ങി .
പലരോടും ചോദിച്ചിട്ടും മഞ്ചാടിക്കുരു കിട്ടണ സ്ഥലം കിട്ടിയില്ല. പല കടകളും കയറിയിറങ്ങിയപ്പോഴാണ് നമ്മടെ സാധനം ഒരു ഗ്ലാസ് വെസ്സൽസ് ന്റെ സ്റ്റോറിൽ ഒരു പാത്രത്തിൽ ഇട്ടു വച്ചിരിക്കണ കണ്ടത്. പക്ഷെ അവർ വിക്കാൻ വച്ചത് പാത്രം ആണ് , മഞ്ചാടി അല്ലാ . അവസാനം പെട്ടാൽ പെട്ട വിലക്ക് രണ്ടും ചേർത്ത് അങ്ങട് വാങ്ങി. അല്ലാ പിന്നെ ! കടക്കാരൻ ഗിഫ്റ് പേപ്പർ കൊണ്ട് പൊതിഞ്ഞപ്പോ ഞാൻ തടയാൻ പോയില്ല. എങ്കിൽ ഇത് തന്നെ വാലൻന്റൈൻ ഗിഫ്റ്.. ഹി ഹി ഹി .
വീട്ടിൽ ചെന്ന് സാധനം കൊടുത്തത് മാത്രം ഓർമയുണ്ട്. അവൾ വേഗം കവർ അഴിച്ചു പാത്രം അമ്മയ്ക്ക് കൊടുത്തു . മഞ്ചാടിക്കുരു ഒരു കടലാസ്സിൽ എടുത്തു വച്ചു. എന്റെ അത്രേം നേരത്തെ കഷ്ടപ്പാടിന് കിട്ടിയത് ഒരു താങ്ക്സ്. പാവം ഞാൻ !
പിറ്റേ ദിവസം വർക്കിംഗ് ഡേ ആയതുകൊണ്ടും എന്റെ വാലെന്റൈൻസ് ഡേ പരിപാടികൾ ഒന്നും വിജയിക്കാഞ്ഞത് കൊണ്ടും ഞാൻ നല്ല കുട്ടിയായി ഓഫീസിൽ പോയി. പ്രണയത്തിന്റെ പല വക ഭേദങ്ങളേം സൂചിപ്പിച്ചുകൊണ്ട് ആളുകൾ ചുവപ്പും നീലയും മഞ്ഞയും ഒക്കെ നിറങ്ങൾ ഇട്ടു നടക്കുന്നു . എന്റെ മൂഡ് ഓഫ് മാറ്റാൻ വേണ്ടി ചങ്ക് വിളിച്ചു കാന്റീൻ കൊണ്ട് പോയി ചായ ഓർഡർ ചെയ്തു. ഇന്നത്തെ ചായ ദേവദാസിന് ! അവൻ ഒന്ന് നന്നായി കളിയാക്കി എന്നെ. ബില്ല് കൊടുക്കാൻ വേണ്ടി പേഴ്സ് തുറന്നപ്പോഴാണ് നന്നായി മടക്കിയ ഒരു വൈറ്റ് ടവൽ കണ്ടത് . അത് തുറന്നപ്പോ കൈ കൊണ്ട് തുന്നിയ രണ്ടു അരയന്നങ്ങൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അവരുടെ ഇടയിൽ ഒരു ഹൃദയവും. ആ ഹൃദയത്തിനു ചുവന്ന കളർ കൊടുത്തത് കൊറേ മഞ്ചാടിക്കുരുക്കൾ ആയിരുന്നു. പിന്നെ ഒന്നും നോക്കിയില്ല , വേഗം ഹാഫ് ഡേ അവധിയും എടുത്തു ഒരു ബൊക്ക പൂവുമായി വേഗം വീട്ടിൽ എത്തി. എന്നെ കാത്തെന്നോണം അവൾ ഉമ്മറത്ത് തന്നെയുണ്ടായിരുന്നു. അല്ലെങ്കിലും ഞങ്ങളുടെ ഇടയിൽ ടെലിപ്പതി പണ്ടേ ഉണ്ടല്ലോ…
ഇനിയാരെങ്കിലും ചോദിച്ചാൽ പറയാൻ എനിക്കും ഒരു പ്രണയ കഥ ഉണ്ട്, എനിക്കേറ്റവും പ്രിയപ്പെട്ട ഞങ്ങളുടെ പ്രണയകഥ !
#വിവാഹം
Image copyright: https://www.google.com/url?sa=i&url=https%3A%2F%2Fwww.youthkiawaaz.com%2F2019%2F02%2Fhow-she-gets-pregnant-if-there-was-no-love-between-them%2F&psig=AOvVaw0NuCCvyram56OXYVKkmyzH&ust=1718448623739000&source=images&cd=vfe&opi=89978449&ved=2ahUKEwizhcSP9tqGAxUmS2wGHRpCDrgQjhx6BAgAEBY
1 Comment
👌👌