കുറെനാളുകളായി പൊതു സമൂഹത്തിന്റെ ചർച്ചാവിഷയമാകുന്നത് ‘പുതിയ കാലത്തെ പെൺകുട്ടികൾ വിവാഹത്തോടു വിമുഖത കാട്ടുന്നു’ എന്നതാണ്. ഇത് ”ഗാമോഫോബിയ” അഥവാ ”വിവാഹപ്പേടി” എന്ന രീതിയിലാണ് പ്രചരിക്കുന്നത്. അതു ശരിയാണോ? ഗാമോഫോബിയ എന്നു പറഞ്ഞാൽ അതിൽ അന്തർലീനമായ നിരവധി ഭയങ്ങളുണ്ട്. കുട്ടിക്കാലത്തെ അനുഭവങ്ങൾ, തകർന്ന കുടുംബ ബന്ധങ്ങൾ, വിവാഹമോചിതരായ മാതാപിതാക്കൾ, സ്വരച്ചേർച്ചയില്ലാത്ത അച്ഛനമ്മമാരോടൊത്തു വളരുന്നവർ തുടങ്ങിയവരൊക്കെ മുതിർന്നു കഴിയുമ്പോൾ ഇത്തരം അനുഭവങ്ങൾ തങ്ങൾക്കു വേണ്ട എന്ന തീരുമാനത്തിലെത്താറുണ്ട്.
എന്നാൽ വിവാഹത്തോടുള്ള ഭയമല്ല ഇന്നു പ്രസക്തമാകുന്നത്. എന്തുകൊണ്ടാണ് നമ്മുടെകുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ വിവാഹത്തോടു താൽപര്യം കാണിക്കാത്തത്? എന്തൊക്കെയാവും കാരണങ്ങൾ?
കാലം മാറുന്നതിനനുസരിച്ച് നമ്മുടെ സ്ത്രീകളുടെ അവസ്ഥകൾ എങ്ങനെയാണു മാറിയിരിക്കുന്നത്? വിവാഹം, കുടുംബം എന്നിവിടങ്ങളിൽ അവർ സുരക്ഷിതരും സംതൃപ്തരുമാണോ?
നമ്മുടെ സംസ്ക്കാരമനുസരിച്ച് ഒരു വ്യക്തിയുടെ- ആണായാലും പെണ്ണായാലും- ജീവിതത്തിലെ സുപ്രധാനമായ തീരുമാനങ്ങളിലൊന്ന് വിവാഹമാണ്. അത് വേണോേ വേണ്ടയോ എന്നും സ്വയം തീരുമാനിക്കാനുള്ള അവകാശം പലർക്കുമില്ല എന്നതാണ് വസ്തുത. നമ്മുടെ നാട്ടിലെ കീഴ്വഴക്കങ്ങളും രീതികളും അനുസരിച്ച് പലപ്പോഴും പെൺകുട്ടികൾക്ക് ഇതിലൊന്നും ഒരു റോളും ഉണ്ടായിരുന്നില്ല. മിക്കപ്പോഴും പെൺകുട്ടികളാണ് വീട്ടുകാരുടെ നിർബ്ബന്ധങ്ങൾക്കു വഴങ്ങേണ്ടി വരുന്നത്. നല്ലൊരു ജീവിത പങ്കാളിയെ കിട്ടിയാൽ അവളുടെ ജീവിതം സുഗമമാകും; ഇല്ലെങ്കിലോ? ‘ജയ ജയ ജയഹേ ‘സിനിമ യിലെപ്പോലെ അടിയും കൊണ്ട് ‘ഹാപ്പിയല്ലേ’ എന്ന ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ നിൽക്കേണ്ടിവരും.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഇന്നു കാലം മാറിയിരിക്കുന്നു. തങ്ങളുടെ അഭിപ്രായം തുറന്നു പറയാൻ മിക്ക പെൺകുട്ടികളും തയ്യാറാവുന്നു. വിവാഹ പ്രായം എന്ന സങ്കല്പത്തെ ഇന്നത്തെ കുട്ടികൾ വകവെയ്ക്കുന്നതേയില്ലെന്നു തന്നെ പറയാം. വിദ്യാഭ്യാസം, കരിയറിലെ മുന്നേറ്റം, സാമ്പത്തിക സുസ്ഥിരത എന്നിവയ്ക്കായി അവർ സമയവും ഊർജ്ജവും വിനിയോഗിക്കുന്നു. വെറുമൊരു ജോലി മാത്രമല്ല അവരുടെ സ്വപ്നം. വിദ്യാഭ്യാസവും അറിവും കൂടുമ്പോൾ തങ്ങളുടെ ആരോഗ്യത്തിനും ഭാവിയ്ക്കും അവർ കൂടുതൽ പ്രാധാന്യം നൽകുന്നു. വിവാഹത്തേക്കുറിച്ചുള്ള അടിസ്ഥാനപരമായ ഒരു കാര്യം വംശത്തിൻ്റെ നിലനിൽപ്പുതന്നെയാണല്ലോ. എന്നാൽ ജീവിതത്തേക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നേടുന്ന പുതു പെൺ തലമുറയിൽ പലരും മാറി ചിന്തിച്ചുതുടങ്ങി. പ്രസവവും കുഞ്ഞുങ്ങളുടെ സംരക്ഷണവും മറ്റു ശാരീരിക ക്ലേശങ്ങളും സഹിക്കാൻ അവർ തയ്യാറാവുന്നില്ല. വിവാഹം കഴിച്ചാൽത്തന്നെ ഉടനെ കുഞ്ഞുങ്ങൾ വേണ്ട എന്ന നിലപാടാണ് മിക്കവർക്കും.
സ്വന്തമായി നല്ല ജോലിയും വരുമാനവുമുള്ള പെൺകുട്ടികൾ എല്ലാക്കാര്യങ്ങളിലും സ്വന്തം നിലപാടുകളെടുക്കാൻ തയ്യാറാവുന്നു. ‘എല്ലാവരും കല്യാണം കഴിക്കുന്നതു കൊണ്ട് ഞാനും കഴിച്ചേക്കാം’ എന്ന ചിന്തയൊക്കെ പൊയ്പ്പോയി.
സമൂഹമാധ്യമങ്ങളിലും മറ്റും വരുന്ന വാർത്തകളിൽസ്ത്രീധന പീഡനമരണങ്ങൾ, പങ്കാളിയിൽ നിന്നുള്ള അതി ക്രമങ്ങൾ , പങ്കാളിയുടെ മാതാപിതാക്കളിൽ നിന്നുള്ള പീഡനങ്ങൾ എന്നിവ ഇന്നു കൂടുതലായി കാണുന്നുണ്ട്. എന്തിന് ഇതൊക്കെ അഭിമുഖീകരിക്കണം എന്ന് അവർ ചിന്തിക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ല.
ഭയാശങ്കകളില്ലാതെ സുരക്ഷിതവും സ്വതന്ത്രവുമായ ഒരു ജീവിതം കെട്ടിപ്പടുക്കാനാവുമെങ്കിൽ എന്തിനീ വയ്യാവേലി എന്നാണവർ കരുതുന്നത്.
അതുപോലെ വിവാഹം നിയമപരമായ ഒരു കുരുക്കാണെന്നും പെട്ടുപോയാൽ ഇറങ്ങിപ്പോരാൻ ബുദ്ധിമുട്ടാണെന്നും ചിന്തിക്കുന്നവരും ഏറെയുണ്ട്. പക്ഷേ ഇവരിൽ പലരും ‘ലിവിംഗ് ടുഗദർ ‘ എന്ന സിസ്റ്റത്തിൽ വിശ്വസിക്കുന്നവരാകാം. അവരെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു പേപ്പർ എഗ്രിമെൻ്റ് മാത്രമാണ്. ഒരാളെ സ്നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും അങ്ങനെയൊരു എഗ്രിമെൻ്റിൻ്റെ ആവശ്യമില്ല എന്നാണ് അവരുടെ പക്ഷം. എന്നാൽ തോന്നുമ്പോൾ ഒരു ബന്ധത്തിൽ ഉൾപ്പെടാനും വേണ്ടെന്നു തോന്നുമ്പോൾ ഇറങ്ങിപ്പോരാനുമുള്ളതാണോ ജീവിതം?
വിവാഹം ചെയ്തില്ലെങ്കിൽ അതൊരു വലിയ കുറവായാണ് പഴയ തലമുറ കണ്ടിരുന്നത്. എന്നാൽ ഇന്ന് തനിക്കു ചേരുന്ന ഒരു ബന്ധം വന്നില്ലെങ്കിൽ വിവാഹമേ കഴിക്കുന്നില്ലെന്ന തീരുമാനത്തിലുറച്ചു നിൽക്കുന്നവരും ചേരാത്ത വിവാഹ ബന്ധങ്ങളിൽ നിന്നിറങ്ങിപ്പോന്നവരും സ്വന്തം നിലപാടുകളിലുറച്ചു നിൽക്കുന്നവരാണ്.
ഭർത്താവിൻ്റെ ഇഷ്ടങ്ങൾക്കു വേണ്ടി തോറ്റു കൊടുക്കുന്ന ഭാര്യ എന്ന രീതിയേ മാറിപ്പോയി. ‘ഭാര്യ ‘ എന്ന വാക്കുതന്നെ ഇല്ലാതായത് ശ്രദ്ധിച്ചിട്ടില്ലേ? പകരം ‘പങ്കാളി’ ഇടം പിടിച്ചിരിക്കുന്നു. എവിടെയും തുല്യതയ്ക്കാണു പ്രാധാന്യം. വേണ്ട പരിഗണന അങ്ങോട്ടുമിങ്ങോട്ടും നൽകിയേ തീരൂ. അകത്തു സ്നേഹമുണ്ട്, പ്രകടിപ്പിക്കാനാവില്ല എന്ന നയ മൊക്കെ മാറ്റേണ്ടിയിരിക്കുന്നു. സ്നേഹം പ്രകടമായിത്തന്നെ കിട്ടണം എന്നതിന് പ്രാധാന്യമേറി.
ഇപ്പോൾ പെൺകുട്ടികളെല്ലാം സ്വാതന്ത്ര്യ കാംക്ഷികളാണ്. അതിനൊരു വിലങ്ങു തടിയായി വിവാഹം മാറുമോ എന്നവർ ഭയക്കുന്നു. ഉത്തരവാദിത്തങ്ങൾ കൂടുമ്പോൾ അത് തൊഴിലിനേയോ കുടുംബ ജീവിതത്തെയോ ബാധിച്ചെന്നും വരാം. വിവാഹവിരക്തിയ്ക്ക് ഇതും ഒരു കാരണമാണ്.
തനിയെ ജീവിക്കുന്ന ഒരു സ്ത്രീക്ക് നമ്മുടെ സമൂഹത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ചെറുതൊന്നുമല്ല മറ്റുള്ളവരുടെ സദാചാരക്കണ്ണുകൾ എപ്പോഴും അവരുടെ മേലാവും. ഒരു പെണ്ണിനു ജീവിക്കാൻ ആണിൻ്റെ കൂട്ടുവേണമെന്ന് എവിടെയും എഴുതപ്പെട്ടിട്ടില്ല.എന്നാൽ ഒരു കാര്യം പറയാതെ വയ്യ. ഒരു പ്രായം കഴിയുമ്പോൾ ഒറ്റയ്ക്കുള്ള ജീവിതം ബുദ്ധിമുട്ടുകളുണ്ടാക്കിയേക്കാംവാർദ്ധക്യത്തിൽ ഒരു താങ്ങായി നിലകൊള്ളുന്നത് പങ്കാളി തന്നെയായിരിക്കും.
‘വിവാഹം’ മാത്രമല്ല ജീവിതത്തിൻ്റെ പരമ പ്രധാനമായ ലക്ഷ്യം എന്ന് പുതുതലമുറ പഠിച്ചു കഴിഞ്ഞിരിക്കുന്നു. തൻ്റെ സ്വപ്നങ്ങളേയും പ്രതീക്ഷകളേയും കുഴിച്ചുമൂടാതെ, അവയെ പിന്തുടർന്നു കൊണ്ടു തന്നെ തനിക്കു യോജിച്ച ഒരു ബന്ധത്തിലെത്താനാണ് അവരാഗ്രഹിക്കുന്നത്.
‘വിവാഹം’ എന്നത് രണ്ടു വ്യക്തികൾ ഒന്നിച്ചു ജീവിയ്ക്കൽ മാത്രമല്ല, അത് രണ്ടു വ്യക്തികളെ -അതുവഴി രണ്ടു കുടുംബങ്ങളെ- രണ്ടു നാടുകളെ- ഒരു പാടു സുഹൃത്തുക്കളെ -ഒന്നിച്ചു ചേ ർക്കുന്നഒരു പരിപാവന ബന്ധമാണെന്നാണ് എൻ്റെ വിശ്വാസം.
കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും രൂപത്തിൽ ലക്ഷ്മിയുമായി ഭൂമിയോളം ക്ഷമിക്കുന്ന സ്ത്രീയുടെ ധർമ്മത്തിന് പുതിയ മാനങ്ങൾ തുറക്കപ്പെട്ടു കഴിഞ്ഞു. അടുക്കളയിലും കിടപ്പുമുറിയിലും മാത്രം പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഒരാളാകാൻ ഇനി അവർക്കു താല്പര്യമില്ല. കാലവും സമൂഹവും പറഞ്ഞു തന്ന പലതിനേയും അവൾ അവഗണിക്കുകയാണ്.സ്വന്തം ജീവിതം അവൾ സ്വയം തീരുമാനിക്കട്ടെ. ഓരോ പെൺകുട്ടിയും ആഘോഷിക്കട്ടെ അവളുടെ ജീവിതവിജയങ്ങൾ. അവളുടെ സ്വപ്നങ്ങൾക്കു ഊർജ്ജം പകരുകയാണ് നാം ചെയ്യേണ്ടത്
#വിവാഹം
10 Comments
നല്ലെഴുത്ത്
Thank you ❤️
നന്നായി എഴുതി teacher.❤️🤗👍👍ഇന്നത്തെ സ്ത്രീകളുടെ ചിന്താഗതി പ്രതിഫലിപ്പിക്കുന്ന എഴുത്ത്. ☺️
Thank you ❤️
നന്നായി എഴുതി
Thank you ❤️
👍🏻👍🏻
Thank you ❤️
Good observations
Thank you Joshua ❤️