വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു എന്ന സങ്കല്പത്തെ കൂട്ടുപ്പിടിച്ചു കൊണ്ട് സ്വർഗ്ഗത്തെ വെല്ലുവിളിയ്ക്കുന്ന വിധത്തിൽ കല്യാണമാമങ്കങ്ങളാണ് ഇന്ന് നാം ചുറ്റിലും കാണുന്നത്. തീം വെഡിങ്, ഡെസ്റ്റിനേഷൻ വെഡിങ് അങ്ങനെ എന്തെല്ലാം വൈവിദ്ധ്യമാർന്ന ആഡംബര സാധ്യതകളാണ് വിവാഹത്തിൽ. രണ്ടു പേർ ചേർന്നു ഒരു കൂട്ടുജീവിതം തുടങ്ങുന്നതിന്റെ മുന്നോടിയായ ഈ ചടങ്ങിൽ ഈ വിധത്തിലുള്ള കേട്ടുകാഴ്ച്ചകൾക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ എന്ന് ആലോചിച്ചു പോകാറുണ്ട്.
പക്ഷേ നമ്മുടെ സംസ്ക്കാരത്തിൽ വിവാഹം രണ്ടു വ്യക്തികളുടെ കൂടിച്ചേരൽ മാത്രമല്ല, രണ്ടു കുടുംബങ്ങളുടെ ഒത്തുചേരൽ കൂടിയാണ്. സ്വർണ്ണത്തിന്റെയും പണത്തിന്റെയും കണക്കൊപ്പിച്ചു നാൾപ്പൊരുത്തവും നോക്കി സ്വർഗം നാണിക്കും വിധത്തിൽ നടത്തുന്ന വിവാഹങ്ങൾ മനപ്പൊരുത്തം കൂടി ചേർന്ന് വന്നില്ലെങ്കിൽ ഭൂമിയിൽ നരകം തീർക്കും. പിന്നെയും സമൂഹത്തെ ഭയന്നു വ്യക്തികൾ ആത്മാവിൽ അന്യരായി ദാമ്പത്യനരകത്തിൽ വെന്തുനീറും. പലപ്പോഴും അതിന്റെ പരിക്കുകൾ കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളും. അതുകൊണ്ട് ഒരു പങ്കാളിയെ ഉൾക്കൊള്ളാൻ പക്വതയുള്ള പ്രായത്തിൽ മാത്രമേ ഒരു വ്യക്തി വിവാഹത്തെക്കുറിച്ചു ചിന്തിക്കാവൂ. വിവാഹമേ വേണ്ടെന്നു വെച്ചു ഒറ്റയ്ക്ക് ജീവിതം ജീവിച്ചു തീർക്കാൻ പല പെൺകുട്ടികളും തീരുമാനമെടുക്കുന്നത് ഒരു പക്ഷേ പലരുടെയും ദുരനുഭവങ്ങൾ കണ്ടു വളർന്നതാകാം.
വിവാഹമെന്നത് മനോഹരമായ ഒരു ചടങ്ങ് തന്നെയാണ് ലോകത്തിലെ എല്ലാ സംസ്കാരങ്ങളിലും. വീട്ടിൽ ഒരു വിവാഹം നടക്കുന്നത് ഒരു ഉത്സവത്തിന്റെ പ്രതീതി തന്നെയാണ് എല്ലാവരിലും സൃഷ്ടിയ്ക്കുന്നത്. എൺപതുകളിൽ ജനിച്ചു വളർന്നവർക്ക് പ്രത്യേകിച്ചും. ഇന്നത്തെ പോലെ ഇവന്റ് മാനേജ്മെന്റുകാരും ആഡംബരഹാളുകളും ചേർന്ന് വിവാഹത്തെ അക്ഷരാർത്ഥത്തിൽ ഉത്സവമാക്കി മാറ്റുന്നതിനും മുന്നേയുള്ള കാലമായിരുന്നല്ലോ അത്. അയൽക്കാരും ബന്ധുക്കളുമെല്ലാം ചേർന്ന് പന്തലിടുന്നതും രാത്രി പെട്രോമാക്സിന്റെ വെളിച്ചത്തിൽ കഷ്ണങ്ങൾ നുറുക്കുന്നതും തേങ്ങ ചിരകുന്നതുമെല്ലാം കുട്ടിക്കാലത്ത് മനസ്സിൽ കല്യാണമെന്നത് ഒരു ആഘോഷം തന്നെയെന്ന് ഉറപ്പിക്കാൻ കാരണമായി. വളരെ അടുത്ത ബന്ധുക്കളുടെ കല്യാണമാണെങ്കിൽ മാത്രമാണ് അന്നൊക്കെ ഒരു പുതിയ വസ്ത്രം കിട്ടുന്നത്. നിശ്ചയവും കല്യാണവും മാത്രമാണല്ലോ അന്നത്തെ കാലത്തെ കല്യാണത്തിന്റെ പ്രധാനചടങ്ങുകൾ. ഇന്നത്തെപ്പോലെ പ്രീ വെഡിങ് ഷൂട്ട്, ഹൽദി, മെഹന്ദി തുടങ്ങിയ ആചാരങ്ങളൊന്നും തന്നെ നമ്മൾ മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലെന്നോർക്കണം. കല്യാണപ്പെണ്ണിന്റെ ഒരുക്കവും ചമയങ്ങളുമെല്ലാം കൗതുകത്തോടെ നോക്കുന്ന ഏതൊരു പെൺകുട്ടിയേയും പോലെ ഒരു വധുവായൊരുങ്ങുന്ന ദിനത്തെപ്പറ്റി എനിക്കും സങ്കല്പങ്ങളുണ്ടായിരുന്നു.
വിവാഹമെന്നാൽ മുല്ലപ്പൂവും ആഭരണങ്ങളും ആഘോഷങ്ങളും പട്ടുസാരിയുമെന്നതായിരുന്നു അന്നത്തെ പൊട്ടിപ്പെണ്ണിന്റെ സങ്കല്പം. വെള്ളക്കുതിരകളെപ്പൂട്ടിയ തേരിൽ വരുന്ന രാജകുമാരനെ മനസ്സിൽ സങ്കൽപ്പിയ്ക്കാൻ,ധാരാളം വായിക്കുന്നത് കൊണ്ട് ഭാവനയുടെ പിൻബലവുമുണ്ട്. നോവലുകളിലും കഥകളും വായിച്ചറിഞ്ഞ പോലെ മധുരം നിറഞ്ഞ ജീവിതം എത്തിപ്പിടിയ്ക്കുവാൻ ഒന്ന് വലുതാവുക മാത്രമേ വേണ്ടൂ എന്നായിരുന്നു വിചാരം.
വളർന്നു വരും തോറും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും മാറിയിരുന്നു. പഠിച്ചു ജോലി നേടണമെന്ന ആഗ്രഹം മനസ്സിൽ മുന്നിട്ട് നിന്നു. സ്വന്തമായി ഒരു ജോലി നേടിയതിനു ശേഷം വിവാഹം എന്നായി അപ്പോഴത്തെ കാഴ്ചപ്പാട്.
ബി. ടെക് അവസാനവർഷം പഠിക്കുമ്പോൾ തന്നെ വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയിരുന്നു. ആദ്യമായി പെണ്ണുകാണാൻ വന്നയാൾ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണെന്ന വിചിത്രമായ ചോദ്യം ചോദിച്ചു കൊണ്ട് കുറച്ചൊന്നു ചിരിപ്പിച്ചു. ആ ആലോചന പല കാരണങ്ങൾ കൊണ്ട് വേണ്ടെന്നു വെച്ചു. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന പോൽ മൂന്നാമത്തെ പെണ്ണുകാണലിൽ ജീവിതത്തിന്റെ ഭാഗധേയം നിശ്ചയിച്ചു. കോഴിക്കോട് നിന്നൊരു മാരൻ എന്റെ ജീവിതത്തിൽ വന്നുചേരാനുള്ള തീരുമാനമായി. ബാങ്കിൽ ജോലി. അഗ്രിക്കൾച്ചർ ബിരുദം. അത്രയും മാത്രമേ അറിയൂ. വിവാഹജീവിതത്തെക്കുറിച്ചും ഭാവിവരനെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഇന്നത്തെ പെൺകുട്ടികളെക്കുറിച്ചോർക്കുമ്പോഴാണ് എനിക്ക് എന്നെപ്പറ്റി തന്നെ ഒരത്ഭുതം തോന്നുന്നത്. എങ്കിലും വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ ദൈവം കാത്തു. വിവാഹനിശ്ചയത്തിന് ശേഷം ഫോൺവിളികളും ഇ മെയിലുകളും കൊണ്ട് കൂടുതൽ അടുത്തറിഞ്ഞു. സ്വപ്നങ്ങൾ പങ്കുവെച്ചു.
കോഴിക്കോട് എന്ന് അതുവരെ വായിച്ചും സിനിമകളിൽ കണ്ടും മാത്രം പരിചയമുള്ള നാടിന്റെ മരുമകളായി അങ്ങനെ ഇരുപത്തിരണ്ടു വയസ്സുള്ള തൃശ്ശൂർക്കാരി എത്തുന്നു. ഇരൂപത് വർഷങ്ങൾക്ക് മുൻപ്…..
കോഴിക്കോട് നിന്നും മുപ്പതുകിലോമീറ്ററോളം ദൂരെ മുക്കം എന്ന മലയോരഗ്രാമം. കാഞ്ചനമാലയുടെ നാട്. ഒരു ചെറുപട്ടണത്തിലെ പത്തുസെന്റ് സ്ഥലത്തെ ജോലിക്കാരായ അച്ഛനമ്മമാരുടെ ശിക്ഷണത്തിലുള്ള ചിട്ടയായ ജീവിതത്തിൽ നിന്നും ഗ്രാമീണാന്തരീക്ഷത്തിലുള്ള വീട്ടിലേയ്ക്കുള്ള പറിച്ചുനടൽ. ജീവിതരീതിയിലുള്ള വ്യത്യാസങ്ങളുമായി പൊരുത്തപ്പെടാൻ കുറച്ചു സമയമെടുത്തു. ബാങ്കിൽ ഓഫീസറായ ഭർത്താവിന്റെ തിരക്കുള്ള ദിനങ്ങളോടൊപ്പം കാലം ഓടിപ്പോയി. പത്താം ക്ലാസിനു ശേഷം ഹോസ്റ്റലിൽ നിന്നിരുന്ന എനിക്ക് അടുക്കളയുമായി വലിയ ബന്ധമൊന്നുമില്ലായിരുന്നു. അത്കൊണ്ട് തന്നെ പാചകം വലിയ വെല്ലുവിളി തന്നെയായിരുന്നു. എങ്കിലും അമ്മായിയമ്മ ക്ഷമയോടെ എല്ലാക്കാര്യവും പഠിപ്പിച്ചു തന്നത് കൊണ്ട് രക്ഷപ്പെട്ടു.
വീട്ടിൽ നിന്നും വളരെദൂരെയുള്ള ഒരു സ്ഥലത്തേയ്ക്കുള്ള പറിച്ചുനടൽ തികച്ചും പ്രയാസമായിരുന്നു. ഹോസ്റ്റലിലെ പോലെ തോന്നുമ്പോൾ വീട്ടിലേക്ക് പോകുന്ന ശീലവും നടക്കില്ലെന്നതായിരുന്നു വലിയ സങ്കടം. വീട്ടുജോലികൾ എന്നും സ്ത്രീകളുടെ സമയത്തിന്റെ സിംഹഭാഗവും അപഹരിയ്ക്കുന്നതാണെന്നും, ജോലിയും കുഞ്ഞുമെല്ലാം ഒരുമിച്ചു കൈകാര്യം ചെയ്യുന്നത് സമയവുമായുള്ള ഒരു ഓട്ടമത്സരം തന്നെയാണെന്നും പതുക്കെ മനസ്സിലാക്കി. സങ്കല്പവും യാഥാർഥ്യവും തമ്മിലുള്ള അന്തരം മനസ്സിലാക്കിയപ്പോൾ കളിയല്ല കല്യാണം, ജീവിതത്തിന്റെ ഗതിവിഗതികൾ നിശ്ചയിക്കുന്ന സംഭവമാണെന്ന് മനസ്സിലായി.
ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും താങ്ങായും തണലായും ജീവിതപങ്കാളി ഉണ്ടായിരുന്നത് കൊണ്ട് ഇരുപതു വർഷങ്ങൾ കൊണ്ട് ഞാൻ കുറച്ചുകൂടി മെച്ചപ്പെട്ട വ്യക്തിയായി മാറിയെന്നു പറയാം. വീട്ടുപണികളിലും പഠിക്കാനും സ്വയംപര്യാപ്തമായ് കാര്യങ്ങൾ ചെയ്യാനും ഭർത്താവിന്റെ സഹകരണം എപ്പോഴുമുണ്ടായിരുന്നു.
ജോലിയുടെ ഭാഗമായി പല പല സ്ഥലങ്ങളിൽ താമസിച്ചും പുതിയ ആളുകളും നാടുകളും പരിചയപ്പെട്ടും ഞങ്ങളുടെ കൂട്ട് ജീവിതം ഇരുപത് വർഷങ്ങൾ പിന്നിട്ടപ്പോൾ സംതൃപ്തിയും സന്തോഷവും തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. ഇണങ്ങിയും പിണങ്ങിയും കഥ തുടരുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
4 Comments
Nannayitundu 🙂
മനോഹരം
❤️💐👌
❤️❤️