ഹൃദയം കൊടുത്തു സ്നേഹം പകർന്നവർ തൻ ചതി പോൽ മർത്യനെ കൊല്ലാതെ കൊല്ലും മൂർച്ചയേറും ആയുധം വേറെയില്ല തന്നെ. കാലമെത്ര കഴിഞ്ഞാലും കരിയാതെ, ഓർമ്മിച്ചിടുമോരോ മാത്രയും ചോര പൊടിയും മുറിവുകൾ നൽകിടുന്നു ഉറ്റവർ തൻ ചതി. ചതിയാൽ നേടും സന്തോഷങ്ങൾ മഴവില്ല് പോലെ ക്ഷണികമെന്നോർക്കണം മർത്യൻ.
Author: Sreeja Ajith
ഒരു നിശ്ചയവുമൊന്നിനുമില്ലാത്ത ലോകജീവിതമെന്ന വലിയൊരു തമാശ തൻ ഭാഗമെങ്കിലും, നിർദ്ദയമാം തമാശകൾ ചൊല്ലി അന്യന്റെ കണ്ണീർ വീഴ്ത്തുന്നു ചിലപ്പോൾ ചില മനുഷ്യർ.
പുരുഷായുസ്സ് മുഴുവനും ഉഴലുന്നു മർത്യൻ സമ്പത്തും സൗഭാഗ്യങ്ങളും നേടിയെടുത്തിടാനായ്. ഭൂമിയിൽ വാഴും കാലമത്രയും വ്യാകുലപ്പെടുന്നു വൃഥാ ഭാവിയെപ്രതി. ഒരു നാൾ നിനച്ചിരിയാതെ ജന്മം തീർന്നു വിട പറയുന്നു,സ്വന്തമായ് കരുതി ചേർത്തുവെച്ചതെല്ലാം പുറകിൽ ഉപേക്ഷിച്ചു തന്നെ. ഓർത്തിടുകിൽ എത്ര വിചിത്രം, തൻ പുരുഷായുസ്സിൽ, ക്ഷണികമാം മോഹങ്ങൾക്കായ് മർത്യൻ ചരിക്കും വഴികൾ. പക്ഷേ, സത്യമോർത്താൽ ഇത്തരം മോഹങ്ങളല്ലോ, ഭ്രമകല്പനകളല്ലോ, മനുഷ്യനെ മുന്നോട്ട് നയിക്കും ഊർജ്ജം.
ജൂൺ 5, വൈക്കം മുഹമ്മദ് ബഷീർ സ്മരണദിനം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും, തന്റെ ആഖ്യയും ആഖ്യാതവുമില്ലാത്ത കൃതികളിലൂടെ ജനഹൃദയത്തിലെ സിംഹാസനത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ ബേപ്പൂർ സുൽത്താൻ. സാഹിത്യവും വായനയുമെല്ലാം സാധാരണക്കാർക്ക് വേണ്ടി കൂടിയുള്ളതാണെന്ന് നമ്മെ പഠിപ്പിച്ച മഹാനായ കഥാകാരൻ. ചുറ്റിലും കാണുന്ന ഓരോ ചെറിയ സംഭവവും നർമ്മരസം കലർത്തി എഴുതുന്ന ഈ കഥാകാരൻ ലളിതഭാഷയുടെ സൗന്ദര്യം നൽകി വായനയെ ജനകീയമാക്കി. ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളെ മലയാളത്തിനു സമ്മാനിച്ച ഈ കഥാകാരൻ മരിച്ചാലും മരിക്കാതെ ഇന്നും നമ്മുടെ മനസ്സിലുണ്ട്. ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്നെന്നു പറയുന്ന നിഷ്കളങ്കബാല്യവും, പാത്തുമ്മയുടെ ആടും അതിലെ പച്ചയായ മനുഷ്യരും, മജീദിന്റെയും സുഹ്റയുടെയും ആർദ്രപ്രണയവുമെല്ലാം അവതരിപ്പിച്ച കഥാകാരൻ തന്നെയാണ് ശബ്ദങ്ങളിലെ ഇരുണ്ട ജീവിതങ്ങളെയും ശശിനാസ് എന്ന ദുരന്തനായികയെയും സൃഷ്ടിച്ചത് എന്നോർക്കുമ്പോൾ ബഷീറിന്റെ കഥാപ്രപഞ്ചത്തിന്റെ വിസ്തൃതി നമ്മെ അതിശയിപ്പിക്കും. വിശപ്പെന്ന ദയനീയ യാഥാർഥ്യം മനുഷ്യനെ എത്രമാത്രം മാറ്റിമറിക്കുമെന്ന് ജന്മദിനം നമുക്കു കാണിച്ചു തരുന്നു. ജീവിതം യൗവനതീക്ഷ്ണവും പ്രണയസുരഭിലവുമായ ഒരു…
പറവയെപ്പോൽ പാറിപ്പറന്നു നടന്നിടാൻ മോഹിച്ചവളുടെ, ചിറകുകൾ, വിലക്കുകൾ തൻ മൂർച്ചയേറും കത്തിയാൽ, അരിഞ്ഞു കളഞ്ഞു ലോകം. കൂട്ടിലടയ്ക്കപ്പെട്ട പറവയെപ്പോൽ ഉള്ളിൽ നിറയും തേങ്ങലോടെ മനമുരുകിക്കഴിഞ്ഞവൾ.
ഒറ്റയ്ക്ക് മണ്ണിതിൽ പിറന്നു വീഴുന്ന മർത്യൻ, തനിയെ തന്നെ മടങ്ങുന്നു മണ്ണിലേക്ക്, ഇടയിൽ കൂട്ടായെത്തുന്നു പലരും, ജീവിതയാത്രയിൽ സഹയാത്രികരായ്. വഴിയിൽ യാത്ര പറഞ്ഞു പിരിഞ്ഞു പോകുന്നു ചിലർ, യാത്ര പോലും പറയാതെയൊരു നാൾ അകന്നു പോകുന്നു ചിലർ. കൂടെയുള്ളവർ ചിലർ വെറും കാഴ്ചക്കാർ, ചിലരോ സന്തോഷം മാത്രം പങ്കിടാൻ വന്നവർ, കരൾ പിളരും ദുഃഖങ്ങളിൽ തുണയായ്, തണലായ്, കൂടെ നടന്നു, സ്നേഹവചസ്സാൽ, നീറും മുറിവിൽ ആശ്വാസമായ്, നിൽക്കുന്നു ചിലർ, തനിയെ തുഴഞ്ഞു നീങ്ങും വൈതരണികൾ താണ്ടിടും നേരവും തനിച്ചല്ല നാം, എന്ന് പറയാതെ പറയുമവർ.
‘നിങ്ങൾ എപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ? ‘ എന്ന ചോദ്യത്തിലൂടെ തുടങ്ങുന്ന സത്യപ്രിയയുടെ സത്യാന്വേഷണകഥ നമ്മെ അവളുടെ ജീവിതത്തിന്റെ നിഗൂഢപാതയിലൂടെ കൈപിടിച്ച് കൂട്ടിക്കൊണ്ട് പോകുന്നു. സത്യപ്രിയ എന്ന സ്ത്രീ നേരിടുന്ന ഒരു വധശ്രമത്തിന്റെ പിന്നിലെ പ്രതിയെ അന്വേഷിച്ചു പോകുന്ന യാത്രയിലൂടെ സത്യപ്രിയയുടെയും കുടുംബത്തിന്റെയും കഥകൾ ചുരുളഴിയുന്നു. മധ്യവയസ്സിലെത്തിയ, ഏകാന്തപഥികയായ ഒരു സ്ത്രീയോട് ആർക്കാണ് കൊല്ലാൻ തക്കവണ്ണമുള്ള പക എന്നുള്ളത്തിന്റെ ഉത്തരം സങ്കീർണ്ണമായ കുടുംബകഥയുടെ ഉള്ളറകളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.പരാജയപ്പെട്ട പ്രണയകഥയിലെ നിരാശകാമുകന്റെ പ്രതികാരമോ, അതോ കുത്തഴിഞ്ഞ ഒരു ജീവിതത്തിലൂടെ മക്കളെ നിസ്വരാക്കിയ അച്ഛനോടുള്ള പ്രതികാരമോ? എന്താണ് കൊലപാതകശ്രമത്തിനുള്ള പ്രേരണ? ഉത്തരം എളുപ്പമല്ല സത്യപ്രിയയ്ക്ക്. ഒരപകടത്തിൽ ഒരേയൊരു സഹോദരിയും അതിനു ശേഷം തന്റെ ദുഷ്ടപ്രവർത്തികളുടെ ബാക്കിപത്രമെന്ന പോലെ ശയ്യാവലംബിയായി സത്യത്തിൽ ഒരിക്കലും തന്നാൽ സ്നേഹിക്കപ്പെടാത്ത ഭാര്യക്ക് ഭാരമായിരുന്ന അച്ഛനും മരിച്ചതിനു ശേഷം സത്യപ്രിയയ്ക്ക് ആകെയുള്ള ഉറ്റബന്ധു അമ്മയാണ്. ചേച്ചിയുടെ മരണം ഒരു കൊലപാതകമാണോ എന്നൊരു സംശയം അവസാനകാലത്തെ അച്ഛന്റെ വാക്കുകൾ സത്യപ്രിയയിൽ സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം…
വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു എന്ന സങ്കല്പത്തെ കൂട്ടുപ്പിടിച്ചു കൊണ്ട് സ്വർഗ്ഗത്തെ വെല്ലുവിളിയ്ക്കുന്ന വിധത്തിൽ കല്യാണമാമങ്കങ്ങളാണ് ഇന്ന് നാം ചുറ്റിലും കാണുന്നത്. തീം വെഡിങ്, ഡെസ്റ്റിനേഷൻ വെഡിങ് അങ്ങനെ എന്തെല്ലാം വൈവിദ്ധ്യമാർന്ന ആഡംബര സാധ്യതകളാണ് വിവാഹത്തിൽ. രണ്ടു പേർ ചേർന്നു ഒരു കൂട്ടുജീവിതം തുടങ്ങുന്നതിന്റെ മുന്നോടിയായ ഈ ചടങ്ങിൽ ഈ വിധത്തിലുള്ള കേട്ടുകാഴ്ച്ചകൾക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ എന്ന് ആലോചിച്ചു പോകാറുണ്ട്. പക്ഷേ നമ്മുടെ സംസ്ക്കാരത്തിൽ വിവാഹം രണ്ടു വ്യക്തികളുടെ കൂടിച്ചേരൽ മാത്രമല്ല, രണ്ടു കുടുംബങ്ങളുടെ ഒത്തുചേരൽ കൂടിയാണ്. സ്വർണ്ണത്തിന്റെയും പണത്തിന്റെയും കണക്കൊപ്പിച്ചു നാൾപ്പൊരുത്തവും നോക്കി സ്വർഗം നാണിക്കും വിധത്തിൽ നടത്തുന്ന വിവാഹങ്ങൾ മനപ്പൊരുത്തം കൂടി ചേർന്ന് വന്നില്ലെങ്കിൽ ഭൂമിയിൽ നരകം തീർക്കും. പിന്നെയും സമൂഹത്തെ ഭയന്നു വ്യക്തികൾ ആത്മാവിൽ അന്യരായി ദാമ്പത്യനരകത്തിൽ വെന്തുനീറും. പലപ്പോഴും അതിന്റെ പരിക്കുകൾ കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളും. അതുകൊണ്ട് ഒരു പങ്കാളിയെ ഉൾക്കൊള്ളാൻ പക്വതയുള്ള പ്രായത്തിൽ മാത്രമേ ഒരു വ്യക്തി വിവാഹത്തെക്കുറിച്ചു ചിന്തിക്കാവൂ. വിവാഹമേ വേണ്ടെന്നു വെച്ചു ഒറ്റയ്ക്ക്…
എത്രമേൽ ചിന്തിച്ചാലും ഉത്തരം കിട്ടാത്ത സങ്കീർണ്ണമാം കടങ്കഥ പോൽ ചിലനേരം ജീവിതം. മനുഷ്യനെത്ര തിരഞ്ഞാലും കണ്ടെത്തില്ല ജീവിതമതിൻ രഹസ്യമാം അറകളിൽ അവനായ് ഒളിപ്പിച്ചുവെച്ചിടും സൂചനകൾ. ചിന്തകളിൽപെട്ടുഴലുന്നവൻ നിരന്തരം.
പകലിരവുകളെ അണുവിട മാറാതെ രേഖപ്പെടുത്തിടും ഘടികാരസൂചിയ്ക്കൊപ്പം കറങ്ങിടുന്നു മനുഷ്യജീവിതം നിരന്തരം. കാലമാകും ഘടികാരത്തിൻ കരങ്ങൾ കൃത്യമായ് കണക്കുവെച്ചിട്ടുണ്ട് മനുഷ്യായുസ്സിനും. ഒരു നാൾ ഘടികാരം നിലച്ചിടും നേരം മൗനമായ് മടങ്ങീടണം ജീവിതമാകും കളിയരങ്ങിൽ നിന്നും. കാത്തുനിൽക്കില്ലാരെയും സമയസൂചികൾ, പിൻവിളി കേൾക്കില്ല നിശ്ചയം.