അനുദിനം മാറിമറയുമീയുലകത്തിൽ പരിണാമം നിത്യമാം സത്യം മാത്രം. മാറിമറയുന്നെല്ലാം നാം നോക്കിനോക്കി നിന്നീടവേ, കാലം മാറിടും നേരം പ്രകൃതി തൻ രൂപഭാവങ്ങൾ മാറുന്നു, അടിമുടി മാറുന്നു ചുറ്റുപാടുകൾ, ജീവിതരീതികൾ, ജീവിതം തന്നെയും. ഒരു നാൾ വിടാതെ പാലിച്ച ശീലങ്ങൾ പിന്നെയോർത്തിടും നേരം അത്ഭുതം തോന്നിടുന്നു. കഴിഞ്ഞ കാലത്തെ ഭ്രമങ്ങൾ, ഇഷ്ടങ്ങൾ ഇന്നോർത്തിടുമ്പോൾ സ്വപ്നമെന്ന പോൽ നേർത്തൊരോർമ്മ മാത്രമായ് തോന്നിടും ചിലപ്പോൾ. പരിണാമം തന്നെയീ ലോകത്തെ മനുഷ്യനഭികാമ്യമായ് മാറ്റുന്നതെന്നും മാറ്റമില്ലാതെ നിത്യവും കാണ്മതെല്ലാം മടുപ്പിന്നോളങ്ങൾ സൃഷ്ടിച്ചിടും മനസ്സിൽ.
Author: Sreeja Ajith
ഇളംകാറ്റിൽ ഓളങ്ങൾ ഊഞ്ഞാലാടിക്കളിക്കുമൊരു ശാന്തമാം കായലിൻ തീരത്ത്, പക്ഷികൾ കൂടണയാനൊരുങ്ങുമൊരു ശോണസന്ധ്യ തൻ സൗന്ദര്യം വെറുതെ നോക്കിയിരിക്കെയെൻ ഉള്ളിൽ നിറയുന്നുണ്ടേതോ നഷ്ടസ്വപ്‌നങ്ങൾ തൻ വിഷാദസ്മൃതികൾ.
കുട്ടിക്കളിയെന്നു ചിലരുടെ പ്രവർത്തികളെ, തെല്ലു പരിഹാസമോടെ വിശേഷിപ്പിച്ചെന്നാലും, ക്ഷണഭംഗുരമാമീ അവനിവാഴ്‌വിൽ ശാശ്വതമല്ല നാം നേടിയെടുത്തതൊന്നും. ഗൗരവമോടെ ചെയ്തിടും പലതും കാലങ്ങൾ കടന്നുപോകവേ നിസ്സാരമെന്നു തോന്നും ചിലപ്പോൾ. കുട്ടിക്കളിയെങ്കിലും അല്പനേരമെങ്കിലും ചുറ്റുമുള്ളവരിൽ ആനന്ദം പകർന്നു നൽകാൻ കഴിയും മനുഷ്യരെ ചേർത്തു നിർത്തേണമെന്നും നമ്മൾ.
സത്യങ്ങൾ തുറന്നുപറയുകിൽ, തൻ നേർക്കുതിരും അനീതി തൻ ശരങ്ങളെ, ഒരു ചെറുവാക്ക് കൊണ്ടെങ്കിലും പ്രതിരോധിക്കുകിൽ അവൾ പ്രശ്നക്കാരി, ധിക്കാരി. കാലമെത്ര മാറിയെന്നാലും അനുസരണയോടെ തലകുനിച്ചു നിൽക്കും പെണ്ണിനെയല്ലോ ലോകം മോഹിക്കുവതെന്നും. കുലീനത തൻ മുഖംമൂടിയണിഞ്ഞു സ്വത്വം പോലും മറന്നു സകലരെയും പ്രീതിപ്പെടുത്തി ജീവിക്കുകിൽ എന്നും സൽപ്പേര് നേടിടാം.
ഭാഗ്യനിർഭാഗ്യങ്ങൾ ഞാണുമേൽക്കളി നടത്തിടും രംഗഭൂമിയല്ലോ പാരിതിൽ മർത്യജീവിതം. സ്ഥിരപരിശ്രമം കൊണ്ട് കൈയ്യെത്തിപ്പിടിച്ചിടാം വിജയത്തെയെന്നാലും നിർഭാഗ്യങ്ങൾ തൻ നീരാളിപ്പിടുത്തത്തിൽ അമർന്നുപോയീടുകിൽ പുറകോട്ടു വലിച്ചിടുമത് വിജയക്കുതിപ്പിനെ. എങ്കിലും നിശ്ചയദാർഢ്യത്താൽ മനുഷ്യൻ കീഴടക്കിയിട്ടുണ്ടെന്നും അത്യുന്നതങ്ങളാം കൊടുമുടികളും അജ്ഞാതമാം സാഗരങ്ങളും.
സാഹിത്യവുമായി ബന്ധപ്പെട്ട ആദ്യത്തെ ഓർമ്മ മൂന്നു നാലു വയസ്സുള്ളപ്പോൾ അച്ഛൻ വായിച്ചു തരാറുള്ള വള്ളത്തോളിന്റെ കൊച്ചുസീതയെന്ന മനോഹരമായ കാവ്യമാണ്. “വായനക്കാർക്കിഷ്ടമാണെങ്കിൽ സങ്കല്പവായുവിമാനത്തിലേറിയാലും, പ്രീതരായ് സഞ്ചാരം ചെയ്യാം നമുക്കല്പം ഭൂതകാലാകാശവീഥിയിങ്കൽ ” എന്നു തുടങ്ങി മിഥിലാപുരിയിലെ രാജധാനിയിൽ വളരുന്ന സീതയുടെ ബാല്യം മനോഹരമായി അവതരിപ്പിച്ച വരികൾ. അഞ്ചു വയസ്സായ പെങ്കിടാവായി പലതരം കളികളിൽ വ്യാപൃതയായിരിക്കുന്ന സീതയെ സങ്കൽപ്പിക്കാറുണ്ടായിരുന്നു. എനിക്കും കവിതയിലെ സീതയ്ക്കും അന്നൊരേ പ്രായമായിരുന്നു. കവി പാടിയ പോലെ സങ്കല്പവിമാനത്തിൽ ഞാനും ഒരു പാട് സഞ്ചരിച്ചു. സത്യത്തിൽ വായന ഭാവനയുടെ ചിറകിലേറിയുള്ള സഞ്ചാരം തന്നെയല്ലേ. അറിയാത്ത ലോകങ്ങളിലൂടെ സന്ദർഭങ്ങളിലൂടെയുള്ള സങ്കല്പസഞ്ചാരം. വായിക്കാൻ പഠിച്ചപ്പോൾ പൂമ്പാറ്റയിലെ കപീഷും ബാലരമയിലെ മായാവിയും കുട്ടൂസനും ഡാകിനിയും ലൊട്ടുലൊടുക്കും ഗുൽഗുൽമാലും ഇഷ്ട കഥാപാത്രങ്ങളായി. അമർചിത്രകഥകൾ സ്ഥിരമായി വീട്ടിൽ വരുത്തിയിരുന്നില്ല എങ്കിലും അവയും വായനാസഞ്ചാരത്തിലെ കൂട്ടുകാരായി ഇടയ്ക്കൊക്കെ വിരുന്നെത്തുമായിരുന്നു. രാജകുമാരന്മാരുടെയും രജപുത്രപോരാളികളുടെയും മായാലോകം തുറന്നു തന്നിരുന്നു. പിന്നീട് 101 ബാലകഥകളും പഞ്ചതന്ത്രകഥകളും വിക്രമാദിത്യ കഥകളും ആയിരത്തൊന്നു രാവുകളും ഐതിഹ്യമാലയും അക്ഷരങ്ങളുടെ…
പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ലെന്നു തത്വം പറഞ്ഞാലും, പെറ്റാൽ മാത്രം അമ്മയാകില്ല നിശ്ചയം. ശരീരം കൊണ്ടല്ല മാതാവാകേണ്ടതെന്നോർത്തിടേണം. അമ്മയെന്നതൊരു പദവിയല്ല സത്യം. മഹനീയമാമൊരു ഉത്തരവാദിത്തമല്ലോ. ഹൃദയത്തിൽ ആർദ്രമാം സ്നേഹവും കരുതലും നിറഞ്ഞിടുകിൽ മാത്രം അമ്മയെന്ന പേരിന് അർഹത നേടിടും. പെറ്റമ്മയെക്കാൾ സ്നേഹവും കരുതലും നൽകിടും പോറ്റമ്മമാർ എത്രയോ ഉലകിലുണ്ടെന്നോർക്കേണം.
കൗശലമേറും മനുഷ്യരെ കുറുക്കനോടുപമിച്ചിടും നേരം ഓർക്കുന്നില്ല നാം, കുറുക്കൻ തൻ കൗശലം കഥകളിൽ മാത്രം. സ്വാർത്ഥലാഭത്തിന്നായ് ആരെയും ചതിച്ചിടാൻ,തള്ളിപ്പറഞ്ഞിടാൻ, ചിലപ്പോൾ, ചില മനുഷ്യർ കാണിക്കും കുബുദ്ധികൾ, ലജ്ജിപ്പിച്ചിടും വിശേഷബുദ്ധിയില്ലാ മൃഗങ്ങളെപ്പോലും.
സുന്ദരജീവിതത്തിൻ സ്വപ്നങ്ങൾപൂത്തുലഞ്ഞു നിൽക്കുംനവയൗവ്വനമല്ലോ മർത്യജീവിതത്തിൻ വസന്തകാലം.മോഹങ്ങളെ കൈയ്യിലൊതുക്കിടാൻആവേശം നിറയും കാലം,മാനം തൊട്ടുയർന്നു പറന്നിടാൻഊർജ്ജം സിരകളിൽ നിറയും കാലം.വികാരങ്ങൾ തൻ തിരകളെവിവേകത്തിൻ ചങ്ങലകളാൽനിയന്ത്രിക്കേണ്ടും കാലം.
പൂർണ്ണതയെന്നത് മനോഹരമാം സങ്കല്പം മാത്രമല്ലോ, പൂർണ്ണനാം മർത്യൻ ആരുണ്ട് ഭൂവിൽ, രൂപത്തിൽ, സ്വഭാവഗുണങ്ങളിൽ, ഭൗതികനേട്ടങ്ങളിൽ, പൂർണ്ണനാകാൻ ശ്രമിക്കുന്നവൻ നിത്യവും, അതൃപ്തി തൻ തീയിൽ ഉരുകിടുന്നു. ഉലകിൽ കാണും വസ്തുക്കളെല്ലാം അപൂർണ്ണമായ് തന്നെ ചമച്ചു ദൈവം. സുന്ദരമാം പനിനീർപ്പൂവിനു മൂർച്ചയേറും മുള്ളെന്ന പോലെ, വെളിച്ചത്തിന് പിന്നിലുണ്ട് സുനിശ്ചിതമാം തമസ്സും. കുളിരേകും ശൈത്യം കഴിഞ്ഞാലെത്തും ചുട്ടുപൊള്ളും ഗ്രീഷ്മവും. സമ്പൂർണനല്ല മനുഷ്യനും, പക്ഷേ മനസ്സിൽ നിറയും സംതൃപ്തിയും ശുഭചിന്തകളുമവനെ, പൂർണ്ണത തൻ നിറവിലെത്തിച്ചിടും.
