പ്രതികൂലമാം സാഹചര്യങ്ങളെ തൻ നിരന്തരപരിശ്രമത്താൽ തരണം ചെയ്തു, അനുകൂലമാക്കി സൽഫലങ്ങൾ കൊയ്തിടാൻ അനന്യമാം കഴിവുകൾ നൽകിയല്ലോ മനുഷ്യകുലത്തിനു വിധിതാവ്. കാറ്റും കോളും നിറയും കടലിൽ കപ്പലോടിയ്ക്കും കപ്പിത്താനെപ്പോൽ ജീവിതനൗകയെ തീരത്തണച്ചിടാനായ് യത്നം ചെയ്യുന്നു നിത്യവും മർത്യൻ.
Author: Sreeja Ajith
ചുറ്റിലും അനേകർ ഉണ്ടെന്നാകിലും, ഉള്ളിലെ തിരയിളക്കങ്ങളറിയാതെ, മനസ്സിൽ നിറയും നൊമ്പരങ്ങളെയറിയാതെ, കുത്തുവാക്കുകളാൽ, പരിഹാസങ്ങളാൽ, മുറിപ്പെടുത്തിടും മനുഷ്യർക്കിടയിൽപ്പെട്ട് ആത്മാവിൽ ഏകാകിയായ് കാലം കഴിച്ചിടുന്നു ചില മനുഷ്യജന്മങ്ങൾ.
ചന്തത്തിൽ ചമയങ്ങൾ ചാർത്തി അണിഞ്ഞൊരുങ്ങി നിൽക്കും നേരം മനുഷ്യനുള്ളിലെ നെരിപ്പോടിൻ ചൂടും പുകയും കാണുകില്ലാരും പലപ്പോഴും. ചങ്കുപിടയും നൊമ്പരങ്ങളെ, ഉള്ളിലുറങ്ങും രഹസ്യങ്ങളെ. ചന്തമെഴും പുറംമോടിയാൽ മറച്ചുപിടിച്ചിടാൻ കഴിവുള്ളനല്ലോ മർത്യൻ.
മഞ്ഞിൽ പുതഞ്ഞുകിടക്കും ഉത്തുംഗമാം ശൃംഗങ്ങളിൽ ഒളിഞ്ഞു കിടപ്പൂ മർത്യനപ്രാപ്യമാം അജ്ഞാതസ്ഥലികൾ, മനോജ്ഞമാം കാഴ്ചകൾ, കെട്ടുകഥകൾ, തപസ്സുചെയ്യും ഋഷിവര്യന്മാർ,മഞ്ഞുമനുഷ്യനാം യതി, ഇനിയുമനേകം രഹസ്യങ്ങൾ. മനുഷ്യൻ തൻ ഇച്ഛാശക്തിയാൽ കീഴടക്കിയെന്നാലും, പ്രപഞ്ചത്തിൻ മുന്നിൽ മർത്യനെത്രമേൽ നിസ്സാരനെന്നൊരു സത്യമോർമ്മിപ്പിയ്ക്കും വിധമങ്ങനെ ഭാരതാംബയ്ക്ക് കാവലായ് നീണ്ടുനിവർന്നു കിടക്കുന്നു ഹിമവൽസാനുക്കൾ.
എണ്ണിയാലൊടുങ്ങില്ല, ഒരിക്കലുമടങ്ങില്ല കടലിലെ തിരകൾ. മന്ദമായ് തീരത്തെ തഴുകി, ഒരു നാളും കരയിലലിഞ്ഞു ചേരാനാകാതെ മടങ്ങിടുന്നു മെല്ലെ കടലിന്റെ മടിയിലണഞ്ഞിടാനായ്. അജ്ഞാതമാം കടലിൻ നിഗൂഢതകളെചൊല്ലി ഒരു വേള കരയോട് സ്വകാര്യമായ് പറയുകയാവാം അവയെല്ലാം.
എന്തോ കരിയുന്ന മണം വന്നത് പോലെ തോന്നിയിട്ടാണ് ഉമ അടുക്കളയിൽ ചെന്നു നോക്കിയത്. ഗ്യാസ് സ്റ്റവിന് മുകളിൽ ഒരു പ്ലാസ്റ്റിക് ബൗൾ ഇരുന്ന് കത്തുന്നു. അമ്മ അടുക്കളയുടെ പിന്നിലെ വരാന്തയിൽ ഇരുന്ന് മാങ്ങ മുറിക്കുന്നുണ്ട്. വേഗം ഓടി ചെന്നു ഗ്യാസ് ഓഫാക്കി. പാത്രം ഒരു വിധത്തിൽ എടുത്തു മുറ്റത്തേയ്ക്ക് ഇട്ടു തീ കെടുത്തി. ഇതെല്ലാം കണ്ട് അമ്മ അന്തം വിട്ടു നിൽക്കുന്നുണ്ടായിരുന്നു. ‘ എന്താ അമ്മേ ഇത്. പ്ലാസ്റ്റിക് പാത്രം അടുപ്പിൽ വെച്ചാൽ തീ പിടിക്കില്ലേ?’, കുറച്ചു ദേഷ്യത്തോടെ ചോദിച്ചു. മുഖത്തേയ്ക്ക് പകച്ചു നോക്കി കൊണ്ട് അമ്മ പറഞ്ഞു. “അച്ഛൻ വരുമ്പോഴേയ്ക്കും കുളിക്കാൻ വെള്ളം ചൂടാക്കേണ്ടേ. ഇന്നെന്താ അച്ഛൻ ഇങ്ങനെ വൈകുന്നത്?” ഉമ ഒന്നും പറയാനാകാതെ നിന്നു. അമ്മ പൂർണ്ണമായും മറവിയുടെ പിടിയിൽ അമർന്നിരിക്കുന്നു. ഡോക്ടർ മുന്നറിയിപ്പ് തന്നിട്ടുണ്ടെങ്കിലും യാഥാർഥ്യം ഉൾക്കൊള്ളാൻ മനസ്സു മടിക്കുന്നു. മുപ്പതു വർഷം മുമ്പ് മരിച്ചു പോയ അച്ഛന്റെ കാര്യമാണ് അമ്മ പറയുന്നത്. വർത്തമാനകാലം അമ്മയുടെ…
നാണയത്തിൻ വശങ്ങൾ പോൽ വേർതിരിച്ചെടുക്കുവാനാകാതെ ചിലനേരം, ജീവിതത്തിൽ തെളിയുന്നു ശരിയും തെറ്റും. ശരിയെന്നുറച്ചു നാം ചെയ്ത പലതും കാലം തിരിയവേ, തെറ്റായ് മാറി സ്വസ്ഥത കെടുത്തിടും. ഇന്നിൻ ശരി നാളെ തെറ്റാകാം. തെറ്റുകൾ ചിലനേരം ശരികൾ തൻ വഴിതുറന്നിടാം. ശരിതെറ്റുകൾ തൻ അളവുകോൽ പലതാകും പലർക്കും പല കാലം.
കുറവുകളില്ലാ മർത്യർ ആരുണ്ട് ഭൂവിൽ സ്നേഹിക്കുവോരുടെ കുറവുകൾ സ്നേഹത്തോടെ തിരുത്തി ചേർത്തുപിടിക്കാൻ കഴിഞ്ഞാൽ, കുറവുകളെല്ലാം ആപേക്ഷികം മാത്രം.
ജനനം മുതൽ അനിവാര്യമാം മരണം മർത്യന്റെ നിഴലായ് കൂടെയുണ്ടെന്നാകിലും, ഓരോ ജീവനൊടുങ്ങും നേരവും പഴിച്ചിടുന്നു കാലനെ നമ്മൾ.
വെറുമൊരു മരീചികയെന്നറിഞ്ഞാലും പിന്നെയും മനുഷ്യൻ മതിവരാതെ പിന്നാലെയോടിപ്പിടിക്കാൻ തുനിയും മായയല്ലോ സുഖം.
