Memory is the diary that we all carry about with us.” – ഓസ്കാർ വൈൽഡ് പറഞ്ഞതെത്ര ശരിയാണല്ലേ?
എന്നാൽ ആ ഡയറിയുടെ ഓരോ താളും കാലം പതിയെ കീറിയെടുക്കാൻ തുടങ്ങിയാലോ.. പിന്നെ എന്താണ് ശേഷിക്കുക— ജീവിതമോ, അതോ വെറും ശ്വാസമോ?
ചിലപ്പോഴൊക്കെ ഓർമ്മകൾ ഒരു അനുഗ്രഹമല്ല, മറിച്ച് വലിയൊരു ശാപമാണ്. ചില മുഖങ്ങൾ, ചില വാക്കുകൾ, ചില വേർപാടുകൾ… അവ മനസ്സിന്റെ ആഴങ്ങളിൽ എരിഞ്ഞുതീരാത്ത കനലായി കിടക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ മറവി ഒരു അനുഗ്രഹമാകും. കാലം, നമ്മുടെ മുറിവുകൾക്ക് മേൽ പതിയെ പതിയെ മറവിയുടെ ശാന്തമായ പുതപ്പ് വിരിക്കുന്നു.
പക്ഷേ… അതേ മറവി ഒരു രോഗമായി മാറി നമ്മളെ പൂർണ്ണമായി വിഴുങ്ങാൻ തുടങ്ങിയാലോ?
ഒരിക്കൽ ഹൃദയമിടിപ്പുപോലെ പരിചിതരായിരുന്നവർ ഒരു ദിവസം പെട്ടെന്ന് അപരിചിതരാകുമ്പോൾ… കണ്ണാടിയിൽ കാണുന്ന സ്വന്തം മുഖം പോലും ആരുടേതാണെന്ന് തിരിച്ചറിയാനാകാതെ അന്യമായിത്തോന്നുമ്പോൾ… പേരും ബന്ധങ്ങളും കടന്നുപോയ ജീവിതവും എല്ലാം മങ്ങിയൊരു ചിത്രമായി ഉള്ളിൽ അലിഞ്ഞുപോകുമ്പോൾ… അതിലും വലിയ ഒരു ദുരന്തം ഈ ലോകത്ത് വേറെയുണ്ടാകുമോ? സ്വന്തം അസ്തിത്വം തന്നെ നഷ്ടപ്പെട്ട്, ബന്ധങ്ങൾ മനസ്സിലാകാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ എത്രയോ ദയനീയമാണ്.
ഇത് ഏറ്റവും ഹൃദയസ്പർശിയായി അടയാളപ്പെടുത്തിയിരിക്കുന്നത് നിക്കോളാസ് സ്പാർക്സിന്റെ ‘ദി നോട്ട്ബുക്ക്’ എന്ന പ്രശസ്തമായ പുസ്തകത്തിലാണ്. അത് വായിച്ചവരാരും ആലിയെയും നോഹയെയും അത്രവേഗം മറക്കില്ല. അൽഷിമേഴ്സ് എന്ന ഇരുൾവഴിയിൽ സ്വന്തം പേരും പ്രണയവും നഷ്ടപ്പെട്ട് പകച്ചുനിൽക്കുന്ന ആലിക്ക് മുന്നിൽ, ഒരു പഴയ ഡയറിയിലെ ഓർമകൾ ദിവസവും വായിച്ചുകേൾപ്പിക്കുന്ന നോഹയായിരുന്നു അവളുടെ ലോകം. ആ കഥയിലൂടെ ഏതാനും നിമിഷങ്ങളിലേക്ക് മാത്രമാണെങ്കിലും അവൾ ആ പഴയ ആലിയായി വീണ്ടും മാറുമായിരുന്നു.
ആ നോവലിലെ ആലിയെപ്പോലെ, എന്റെയും ഓർമകളുടെ കണ്ണികൾ ഓരോന്നായി അറ്റുപോയാൽ, ചിന്തകൾ ദിശതെറ്റി അലഞ്ഞുതുടങ്ങുമ്പോൾ നോഹയെപ്പോലെ നീയെന്റെ കൈകളിൽ ഒന്നു മുറുകെ പിടിച്ചാൽ മതി., നോഹയുടെ ശബ്ദം ആലിയെ ഉണർത്തിയത് പോലെ, നിന്റെ സ്പർശം എന്റെ മുറിഞ്ഞുപോയ ഓർമകളെ വീണ്ടും ഉണർത്തിയേക്കും എന്റെ ഓർമകളിൽ ഇരുൾ മൂടി വഴിയറിയാതെ ഞാൻ പകച്ചുനിൽക്കുമ്പോൾ, വെളിച്ചമായി നീയൊന്ന് പുഞ്ചിരിച്ചാൽ മതി. ആ പുഞ്ചിരിയുടെ നിലാവെളിച്ചത്തിൽ ഞാൻ നമ്മുടെ ആ പഴയ ലോകം വീണ്ടെടുത്തുകൊള്ളാം.
ചുറ്റുമുള്ളതെല്ലാം അപരിചിതമായി എന്റെ ഓർമകൾ ചിതറിപ്പോകുമ്പോൾ നീയെന്നെ നിന്റെ നെഞ്ചോട് ഒന്ന് ചേർത്തുനിർത്തിയാൽ മതി, നിന്നിലെ രസതന്ത്രം എന്റെ ചിന്തകളെ വീണ്ടും ഉണർത്തിക്കൊള്ളും.
ഒരു ദിവസം ഞാൻ നിന്റെ പേര് മറന്നുപോയേക്കാം. പക്ഷേ… എന്തുകൊണ്ടെന്നറിയാതെ നിന്റെ അരികിലേക്ക് നടന്നു വരാൻ എന്റെ ഹൃദയത്തിന് അപ്പോഴും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ചില പ്രണയങ്ങൾ ജീവിക്കുന്നത് വെറും ഓർമ്മകളിൽ മാത്രമല്ല അവ ജീവിക്കുന്നത് മനുഷ്യന്റെ ആത്മാവിലാണ്.
ഇനി കാലം എന്റെ ഓർമ്മകളെ പൂർണമായി എന്നിൽ നിന്ന് അപഹരിച്ചാൽ… നിന്റെ ഓർമ്മകളിൽ കുറച്ചിടം എനിക്കായ് കടം തന്നാൽ മതി ഞാൻ അവിടെ ജീവിച്ചുകൊള്ളാം. എന്നിട്ടും… എന്റെ കണ്ണുകൾക്ക് നിന്നെ തിരിച്ചറിയാനാകാതെ വന്നാൽ… എന്റെ ചുണ്ടുകൾക്ക് നിന്റെ പേര് ഉച്ചരിക്കാനാകാതെ വന്നാൽ… എന്റെ മനസ്സിൽ നമ്മുടെ പ്രണയത്തിന്റ അവസാന താളും പൂർണ്ണമായി മാഞ്ഞുപോയാൽ… എന്നെ ഒന്നും ഓർമ്മിപ്പിക്കാൻ നീ ശ്രമിക്കേണ്ട. എന്നെ സ്നേഹിച്ചാൽ മാത്രം മതി. കാരണം മറവി തലച്ചോറിനെ തോൽപ്പിച്ചേക്കാം… പക്ഷേ സ്നേഹത്തെ ഒന്നിനും തോൽപ്പിക്കാനാകില്ല.
“If one day I forget you, promise me you will remember enough for both of us.” — Because love remembers what memory forgets.
– ഡോ ശോഭശ്രി റെജിഗ

