അനന്തമാം സാഗരം പോൽ അറിവുകൾ അനേകമീയുലകിൽ ക്ഷണികമാം തൻ ജീവിതത്തിൽ മർത്യന് സ്വന്തമാക്കീടാൻ കഴിയുവതെത്രെയോ തുച്ഛം.
Author: Sreeja Ajith
പുത്തൻ പ്രതീക്ഷകൾ തൻ പുതിയ വെളിച്ചവുമായ് വീണ്ടുമെത്തിടുന്നു നവവാസരം. വരവേറ്റിടാം നമുക്കീ പുതുപുലരിയെ ശുഭചിന്തകളോടെ, ആമോദമോടെ. നന്ദി ചൊല്ലിടാം സർവ്വേശ്വരന് നമുക്കായീ ഭൂവിൽ കനിഞ്ഞുനൽകിയ നിമിഷങ്ങൾക്കായ്, പൊൻപുലരികൾക്കായ്.
വിട പറഞ്ഞകലുമീ വാസരത്തിൻ അന്ത്യമാം നിമിഷങ്ങളിൽ ഓർത്തിടാം നമുക്കീ വർഷം നൽകിയ നന്മകൾ, സന്തോഷങ്ങൾ, പാഠങ്ങൾ, ദുഃഖങ്ങളും, നന്ദിയേകിടാം അവയ്ക്കെല്ലാം. മറക്കാതെ ഓർത്തുവെയ്ക്കേണം ചിലതെല്ലാം, പക്ഷേ പൊറുത്തു നൽകാം അവയെല്ലാം. വരവേറ്റിടാം പുതുവർഷത്തെ കല്മഷം തീണ്ടാ മനമോടെ.
ക്രിസ്തുമസ് എന്നാലോചിയ്ക്കുമ്പോൾ മനസ്സിൽ ആദ്യം തെളിയുന്നത് വർണ്ണഭംഗിയേറും നക്ഷത്രവിളക്കുകളാണ്. ജാതിമതഭേദമന്യേ മിക്കവാറും വീടുകളിൽ പല വർണ്ണത്തിലുള്ള നക്ഷത്രങ്ങൾ ഡിസംബർ തുടക്കത്തിലേ തെളിയാൻ തുടങ്ങും. മഞ്ഞിന്റെ തണുപ്പും ഇളം കാറ്റും ചേർന്ന് പ്രകൃതി ഏറ്റവും മനോഹരിയായി അണിഞ്ഞൊരുങ്ങുന്ന കാലം കൂടിയാണ് ക്രിസ്തുമസ് കാലം. ചുറ്റിലും നിറഞ്ഞു നില്ക്കുന്ന ഉത്സവപ്രതീതി മനസ്സിലും ഉന്മേഷത്തിന്റെ അലകൾ വിടർത്തുന്നു. എന്റെ ജന്മദേശമായ തൃശൂർ നഗരം ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള പ്രദേശമായതിനാൽ നക്ഷത്രവിളക്കുകളും പുൽക്കൂടിനുള്ള അലങ്കാരങ്ങളുമായി നവംബർ മാസം കഴിയാനാവുമ്പോഴേയ്ക്കും ഒരുങ്ങിത്തുടങ്ങും. ഹൈറോഡും ലൂർദ്പള്ളിയുമെല്ലാം പുണ്യജനനത്തിന്റെ വരവേൽപ്പിനായി മായികസൗന്ദര്യം പ്രസരിപ്പിച്ചു നിൽക്കുന്ന കാഴ്ച മനോജ്ഞമാണ്. കാലവർഷവും തുലാവർഷവും കഴിഞ്ഞു വാനം തെളിഞ്ഞു. മഴയുടെ കെടുതികൾ വിട്ടുമാറി. എന്നാൽ വേനൽചൂട് തുടങ്ങിയിട്ടുമില്ല. അങ്ങനെ എല്ലാം കൊണ്ടും സുഖകരമായ കാലാവസ്ഥ.വിപണിയിൽ എങ്ങും നക്ഷത്രങ്ങളും പുൽക്കൂടും ഉണ്ണിയേശുവിന്റെയും മാലാഖമാരുടെയും ചെറുരൂപങ്ങളും വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പന്റെ മുഖംമൂടിയും തൊപ്പികളും എങ്ങും കാണാം. കടകളുടെ മുന്നിൽ ക്രിസ്തുമസ് അപ്പൂപ്പന്റെ രൂപവും, ചിലയിടങ്ങളിൽ സാന്താക്ലോസിന്റെ വണ്ടിയും…
കണ്ണന്റെ പ്രണയത്തിൻ സാക്ഷിയാം യമുന, വിശ്വമഹാത്ഭുതമാം താജ്മഹലിൻ ഭംഗിയ്ക്ക് മാറ്റ്കൂട്ടിയ പ്രണയനദി. ഇന്നുമൊഴുകിടുന്നു ശാന്തമായെങ്കിലും മനുഷ്യന്റെ ആർത്തി മാലിന്യക്കടലായ് മാറ്റിയീ സുന്ദരചിത്രത്തെ. കണ്ണനും രാധയും ഷാജഹാനുമെല്ലാം ഭൂതകാലത്തിൻ തിരശ്ശീല മാറ്റിനോക്കി നെടുവീർപ്പിടുന്നുണ്ടാകാം നിത്യവും യമുനയെ നോക്കി.
അടിമ തന്നെയെന്നും മനുഷ്യൻ, സ്വന്തം മോഹങ്ങൾ തൻ, ആത്മബന്ധങ്ങൾ തൻ, ദൗർബല്യങ്ങൾ തൻ അടിമ.
മഴവില്ല് പോൽ ഒരിക്കൽ മാഞ്ഞു പോയ സ്വപ്‌നങ്ങൾ, ക്ഷണനേരം മാത്രം തെളിഞ്ഞു നിന്ന സ്നേഹവെളിച്ചങ്ങൾ, പിന്നെയും തിരിച്ചുവരും ചിലപ്പോൾ ജീവിതപാതയിൽ. വീണ്ടുമവയെ എത്തിപ്പിടിയ്ക്കാനോടും ചാപല്യം നിറയും ഹൃദയം. ഓർത്തിടേണമപ്പോൾ അവ പണ്ട് പകർന്നു തന്ന വേദനയും നീറ്റലും. പിന്നെയും ഭ്രമിപ്പിയ്ക്കും മായക്കാഴ്ച്ചകളിൽ സ്വയം മറക്കും ഹൃത്തിനെ ശാസിച്ചു നിർത്തേണം.
സുഗന്ധം പരത്തിയണിഞ്ഞൊരുങ്ങി ഉദ്യാനത്തിനലങ്കാരമായ് നിൽക്കും പാരിജാതസൂനങ്ങൾ നിറയ്ക്കുന്നു മനസ്സിൽ സുന്ദരവാസന്തഋതു പകരും ശുഭപ്രതീക്ഷകൾ തൻ നവ്യാനുഭൂതികൾ.
ഉള്ളിലൊളിപ്പിയ്ക്കും ചിറകുമായ് മണ്ണിൽ പിറന്നുവീഴുന്നു മർത്യൻ. അറിയുന്നില്ല പലപ്പോഴുമവൻ സ്വന്തം ചിറകുകളെ. ചിറകുകൾ വിരിച്ചു പറക്കാൻ ഉണ്ട് ആകാശങ്ങൾ അകലെ, കൈയെത്തിപ്പിടിക്കാനുണ്ട് ഉയരങ്ങൾ ദൂരെ ഉയർന്നു പറന്നു ആകാശങ്ങൾ സ്വന്തമാക്കിടാൻ, ഉയരങ്ങൾ എത്തിപ്പിടിച്ചിടാൻ, വേണം ചിറകുകൾക്കു കരുത്തും മനസ്സിൽ മോഹവും ദൃഢനിശ്ചയം പകർന്നു തരും ആർജ്ജവവും ഉൾക്കരുത്തും. സ്വന്തം കഴിവിനെ തിരിച്ചറിയാൻ കഴിയായ്കിൽ, ശലഭമായ് പാറിപ്പറക്കാൻ കഴിവുള്ളവൻ, ഭൂവിൽ ഇഴഞ്ഞുതീർത്തിടും ജന്മം പുഴുവായ്.
ബന്ധങ്ങൾ തൻ തുടക്കങ്ങൾ ചിലപ്പോൾ പ്രതീക്ഷകൾ തൻ അനന്തവിശാലമാം ആകാശങ്ങൾ മുന്നിൽ കാണിച്ചു ഭ്രമിപ്പിച്ചിടുന്നു നമ്മെ. ദിനങ്ങൾ കടന്നു പോയീടവേ, മടുപ്പിൻ മാറാല മനസ്സിൻ ഭിത്തിയിൽ നിറയവേ തുടക്കങ്ങൾ തൻ വർണ്ണങ്ങൾ വെറും ജലരേഖകൾ പോൽ മങ്ങിമാഞ്ഞൊടുങ്ങുന്നു.
