മനുഷ്യജീവിതത്തെ അനുദിനം പുരോഗതിയിലെത്തിച്ചിടാൻ ശാസ്ത്രത്തിൻ സംഭാവനകൾ അതുല്യം തന്നെ. ലോകത്തെ കൈക്കുമ്പിളിലാക്കി മർത്യൻ ശബ്ദവേഗത്തിൽ സഞ്ചരിച്ചവൻ. ആകാശവും അലയാഴിയും കീഴടക്കി മർത്യൻ, ശാസ്ത്രത്തിൻ സഹായമോടെ. ശാസ്ത്രമെത്ര മഹത്തരമായാലും നന്മയ്ക്കായ് ഉതകിടാൻ വിവേകമോടെ ഉപയോഗിച്ചിടേണം നാം.
Author: Sreeja Ajith
ചിട്ടയായ് മുന്നേറും ജീവിതത്തിനുണ്ടൊരു സൗന്ദര്യം, അലസത തൻ മുഖപടം വലിച്ചുമാറ്റി നോക്കിയാൽ മാത്രം കാണാൻ കഴിയമൊരു സൗന്ദര്യം.
ഉള്ളിൽ തൊടാതെ ദുഃഖമാഭിനയിക്കുന്നവർ മുതലക്കണ്ണീർ കാണിച്ചു സ്വാർത്ഥതാല്പര്യങ്ങൾ നേടിയെടുത്തു മറ്റുള്ളവരെ വിഡ്ഢികളാക്കിടുന്നു പലപ്പോഴും..
വർത്തമാനദിനങ്ങളെത്രമേൽ സുന്ദരമെന്നാലും, ശോഭനമാം ഭാവി മുന്നിലുണ്ടെങ്കിലും ഗതകാലസുന്ദരസ്മൃതികളിൽ അഭിരമിച്ചിടാൻ ഇഷ്ടപ്പെടാത്തവർ ആരുണ്ടീ ലോകത്തിൽ? പഴയകാല സൗഭാഗ്യങ്ങളോർത്തു നെടുവീർപ്പിടുന്നു മനുഷ്യരെപ്പോഴും. നഷ്ടമായിടും നേരം മാത്രം നാമറിയുന്നു, കൊഴിഞ്ഞുപോയ ദിനങ്ങൾ തൻ നന്മയും മാധുര്യവും. കാലം നിരന്തരം ഒഴുകികൊണ്ടിരിക്കുന്നു ആർക്കു വേണ്ടിയും കാത്തുനിന്നിടാതെ. ആകയാൽ ഓരോ നിമിഷവും പൂർണ്ണമായ് ആസ്വദിച്ചു ജീവിച്ചിടേണം നാം.
ഭൂമിയിൽ നിന്നു നോക്കിനിൽക്കേ പ്രഭ ചൊരിഞ്ഞു നിൽക്കും ചന്ദ്രബിംബത്തിൻ സൗന്ദര്യം കണ്ടു വാഴ്ത്തിപ്പാടുവോർ അറിയുന്നീല്ല, ചന്ദ്രനെന്നതു സത്യത്തിൽ ഗർത്തങ്ങൾ നിറഞ്ഞു മനുഷ്യവാസം സാധ്യമല്ലാത്തൊരു ഉപഗ്രഹം മാത്രം. പുറംമോടിയാൽ ആകർഷിച്ചിടും പലതിന്റെയും ഉണ്മയറിഞ്ഞിടാൻ അടുത്തെത്തുക തന്നെ വേണം.
അമ്മയെ പോൽ ശ്രേഷ്ഠമല്ലോ മാതൃഭാഷ. മാതൃഭാഷ തൻ മാധുര്യം നുകരാൻ കഴിയാത്തവർ, അമ്മ തൻ വാത്സല്യം ലഭിച്ചിടാ പൈതങ്ങളെപ്പോൽ ഭാഗ്യഹീനർ.
നീതി നിഷേധിച്ചിടും നേരം മനുഷ്യന് നഷ്ടമായിരുന്നു ലോകത്തിൽ നന്മകൾ ജയിച്ചിടുമെന്ന വിശ്വാസം. നീതിയ്ക്കായ് പോരാടുന്നവർക്കെതിരെ പലപ്പോഴും, കരുക്കൾ നീക്കാറുണ്ട് സ്വാർത്ഥമാം ലോകം. സത്യവും നീതിയും പുലരുന്നതല്ലോ സമൂഹപുരോഗതി തൻ ലക്ഷണം.
പ്രവർത്തികൾ തൻ വേരുകൾ മനസ്സിലുരുവാകും ചിന്തകളില്ലല്ലോ, സൽക്കർമ്മങ്ങൾ പിറന്നിടും സദ്ചിന്തകൾ തൻ വിത്തുകളിൽ നിന്നും, തെറ്റുകൾ മനുഷ്യനാദ്യം ചെയ്യുന്നു മനസ്സ് കൊണ്ട്,ശേഷം മാത്രമവ പ്രവർത്തിയായ് രൂപം കൊണ്ടിടുന്നു. ചിന്തകളെ നിയന്ത്രിക്കുകയല്ലോ മനുഷ്യനേറ്റം ദുഷ്കരമായത്. തന്നുള്ളിലെ ഭയങ്ങളെ, വികാരങ്ങളെ കടിഞ്ഞാണിട്ടു മെരുക്കിയെടുത്തവനല്ലോ ശക്തിയേറിടും മനുഷ്യൻ.
സ്വന്തമെന്നു ചൊല്ലിടാൻ, സുഹൃത്തുക്കളായിടാൻ അനേകം പേർ ചുറ്റുമുണ്ടെന്നാലും, ഉള്ളിൽ നിറയും വേദനകളെ, മനമുരുക്കും അശാന്തി തൻ തീനാളങ്ങളെ, മനസ്സിലാക്കി ചേർത്തണയ്ക്കാൻ, സാന്ത്വനം പകരാൻ, കഴിയുമൊരു ബന്ധമെങ്കിലുമുണ്ടെങ്കിൽ അതിനുമേൽ ആനന്ദമെന്തുണ്ട് മനുഷ്യന്.
പാതിമയക്കത്തിലെപ്പോഴോ കണ്ടൊരുഅവ്യക്തമധുരമാം സ്വപ്നം പോലെ,മധുരം നുകർന്നു തീരും മുന്നേമാഞ്ഞുപോയിടുന്നു പലപ്പോഴുംജീവിതം നീട്ടും സുന്ദരാനുഭവങ്ങൾനിറയും ആനന്ദനിമിഷങ്ങൾ.
