ഉള്ളിൽ തൊടാതെ ദുഃഖമാഭിനയിക്കുന്നവർ മുതലക്കണ്ണീർ കാണിച്ചു സ്വാർത്ഥതാല്പര്യങ്ങൾ നേടിയെടുത്തു മറ്റുള്ളവരെ വിഡ്ഢികളാക്കിടുന്നു പലപ്പോഴും..
Author: Sreeja Ajith
വർത്തമാനദിനങ്ങളെത്രമേൽ സുന്ദരമെന്നാലും, ശോഭനമാം ഭാവി മുന്നിലുണ്ടെങ്കിലും ഗതകാലസുന്ദരസ്മൃതികളിൽ അഭിരമിച്ചിടാൻ ഇഷ്ടപ്പെടാത്തവർ ആരുണ്ടീ ലോകത്തിൽ? പഴയകാല സൗഭാഗ്യങ്ങളോർത്തു നെടുവീർപ്പിടുന്നു മനുഷ്യരെപ്പോഴും. നഷ്ടമായിടും നേരം മാത്രം നാമറിയുന്നു, കൊഴിഞ്ഞുപോയ ദിനങ്ങൾ തൻ നന്മയും മാധുര്യവും. കാലം നിരന്തരം ഒഴുകികൊണ്ടിരിക്കുന്നു ആർക്കു വേണ്ടിയും കാത്തുനിന്നിടാതെ. ആകയാൽ ഓരോ നിമിഷവും പൂർണ്ണമായ് ആസ്വദിച്ചു ജീവിച്ചിടേണം നാം.
ഭൂമിയിൽ നിന്നു നോക്കിനിൽക്കേ പ്രഭ ചൊരിഞ്ഞു നിൽക്കും ചന്ദ്രബിംബത്തിൻ സൗന്ദര്യം കണ്ടു വാഴ്ത്തിപ്പാടുവോർ അറിയുന്നീല്ല, ചന്ദ്രനെന്നതു സത്യത്തിൽ ഗർത്തങ്ങൾ നിറഞ്ഞു മനുഷ്യവാസം സാധ്യമല്ലാത്തൊരു ഉപഗ്രഹം മാത്രം. പുറംമോടിയാൽ ആകർഷിച്ചിടും പലതിന്റെയും ഉണ്മയറിഞ്ഞിടാൻ അടുത്തെത്തുക തന്നെ വേണം.
അമ്മയെ പോൽ ശ്രേഷ്ഠമല്ലോ മാതൃഭാഷ. മാതൃഭാഷ തൻ മാധുര്യം നുകരാൻ കഴിയാത്തവർ, അമ്മ തൻ വാത്സല്യം ലഭിച്ചിടാ പൈതങ്ങളെപ്പോൽ ഭാഗ്യഹീനർ.
നീതി നിഷേധിച്ചിടും നേരം മനുഷ്യന് നഷ്ടമായിരുന്നു ലോകത്തിൽ നന്മകൾ ജയിച്ചിടുമെന്ന വിശ്വാസം. നീതിയ്ക്കായ് പോരാടുന്നവർക്കെതിരെ പലപ്പോഴും, കരുക്കൾ നീക്കാറുണ്ട് സ്വാർത്ഥമാം ലോകം. സത്യവും നീതിയും പുലരുന്നതല്ലോ സമൂഹപുരോഗതി തൻ ലക്ഷണം.
പ്രവർത്തികൾ തൻ വേരുകൾ മനസ്സിലുരുവാകും ചിന്തകളില്ലല്ലോ, സൽക്കർമ്മങ്ങൾ പിറന്നിടും സദ്ചിന്തകൾ തൻ വിത്തുകളിൽ നിന്നും, തെറ്റുകൾ മനുഷ്യനാദ്യം ചെയ്യുന്നു മനസ്സ് കൊണ്ട്,ശേഷം മാത്രമവ പ്രവർത്തിയായ് രൂപം കൊണ്ടിടുന്നു. ചിന്തകളെ നിയന്ത്രിക്കുകയല്ലോ മനുഷ്യനേറ്റം ദുഷ്കരമായത്. തന്നുള്ളിലെ ഭയങ്ങളെ, വികാരങ്ങളെ കടിഞ്ഞാണിട്ടു മെരുക്കിയെടുത്തവനല്ലോ ശക്തിയേറിടും മനുഷ്യൻ.
സ്വന്തമെന്നു ചൊല്ലിടാൻ, സുഹൃത്തുക്കളായിടാൻ അനേകം പേർ ചുറ്റുമുണ്ടെന്നാലും, ഉള്ളിൽ നിറയും വേദനകളെ, മനമുരുക്കും അശാന്തി തൻ തീനാളങ്ങളെ, മനസ്സിലാക്കി ചേർത്തണയ്ക്കാൻ, സാന്ത്വനം പകരാൻ, കഴിയുമൊരു ബന്ധമെങ്കിലുമുണ്ടെങ്കിൽ അതിനുമേൽ ആനന്ദമെന്തുണ്ട് മനുഷ്യന്.
പാതിമയക്കത്തിലെപ്പോഴോ കണ്ടൊരുഅവ്യക്തമധുരമാം സ്വപ്നം പോലെ,മധുരം നുകർന്നു തീരും മുന്നേമാഞ്ഞുപോയിടുന്നു പലപ്പോഴുംജീവിതം നീട്ടും സുന്ദരാനുഭവങ്ങൾനിറയും ആനന്ദനിമിഷങ്ങൾ.
വണ്ടി നിർത്തി ഇറങ്ങിയതും മനസ്സിൽ അസ്വസ്ഥത നിറയുന്നതറിഞ്ഞു. പല ദിവസങ്ങളിലെ ആലോചനകൾക്ക് ശേഷമാണ് ഈ യാത്ര തീരുമാനിച്ചത്. ആരോടും പറഞ്ഞില്ല. അമ്മയോടു പോലും ഓഫീസ് ആവശ്യത്തിനായി പോകുകയാണെന്ന് മാത്രമേ പറഞ്ഞുള്ളു. അറിഞ്ഞാൽ അമ്മ എതിർക്കുമെന്നുള്ളത് തീർച്ചയാണ്. ഒരിക്കൽ ആണിയടിച്ചു അടച്ചു കളഞ്ഞ ജാലകം വീണ്ടും തുറക്കുന്നത് എന്തിനാണ് എന്ന് താനും ചിന്തിച്ചതാണ്. അതും അവിടെ നിന്ന് അല്പം പോലും കാറ്റും വെളിച്ചവും ഇനി വരില്ല എന്നുറപ്പുള്ളപ്പോൾ!എങ്കിലും പോകാതിരുന്നാൽ പിന്നീടൊരിക്കലും സ്വസ്ഥത കിട്ടില്ലെന്നുറപ്പാണ്. ചുറ്റുപാടും പരിചയമുള്ള അടയാളങ്ങൾക്കായി മിഴികൾ പരതി. പറയത്തക്ക വലിയ മാറ്റങ്ങളൊന്നും ആ ഗ്രാമപ്രദേശത്തിന് സംഭവിച്ചിട്ടില്ല. പണ്ട് ബസ്സിറങ്ങുമ്പോൾ കണ്ടിരുന്ന പെട്ടിക്കടയുടെ സ്ഥാനത്ത് ഒരു ചെറിയ കൂൾബാർ ആയിട്ടുണ്ട്. ഓല മേഞ്ഞിരുന്ന ബസ്സ്റ്റോപ്പ് ഇപ്പോൾ ഷീറ്റ് ഇട്ടിട്ടുണ്ട്. കാലം മാറിയാലും വലിയ മാറ്റമൊന്നും വരാത്ത പലതും ഈ ലോകത്തിലുണ്ടെന്ന് അയാൾ ഓർത്തു. ഇരുപതു വർഷത്തിന് ശേഷവും തന്റെയുള്ളിലെ ഓളങ്ങൾ അടങ്ങിയിട്ടില്ലല്ലോ. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും വർഷങ്ങളായി ഉള്ളിൽ കിടന്നു…
ഇന്ന് റേഡിയോ ദിനം. ദിനങ്ങളിൽ സുന്ദരഗാനങ്ങളുടെ മാധുര്യം പകർന്നു തന്ന റേഡിയോ എന്റെ മാനസതോഴിയായിരുന്നു. ടെലിവിഷൻ വീട്ടിൽ വരുന്നതിനു മുമ്പ് ഗൃഹാങ്കണങ്ങളിലെ താരമായിരുന്നു റേഡിയോ. ടെലിവിഷൻ ഉള്ളപ്പോഴും റേഡിയോ പരിപാടികളുടെ വൈവിദ്ധ്യം അന്ന് ദൂരദർശൻ മാത്രമുള്ളപ്പോൾ ലഭ്യമായിരുന്നില്ല. അളന്നു മുറിച്ചത് പോലെയായിരുന്നു ടീവിയിലെ മലയാളം പരിപാടികൾ. റേഡിയോയിലെ പരിപാടികൾ കേട്ടായിരുന്നു രാവിലത്തെ സമയം പോലും അഡ്ജസ്റ്റ് ചെയ്തിരുന്നത്. സുഭാഷിതങ്ങൾ, രാവിലത്തെ വാർത്തകൾ, ലളിതസംഗീതപാഠം, കാവ്യാഞ്‌ജലി, ചലച്ചിത്രഗാനങ്ങൾ ഇവയെല്ലാം പശ്ചാത്തലമാക്കിയാണ് രാവിലത്തെ പഠിപ്പും സ്കൂളിലേയ്ക്കുള്ള ഒരുക്കവുമെല്ലാം. ചലച്ചിത്രഗാനങ്ങൾ കഴിഞ്ഞു ഇംഗ്ലീഷ് ന്യൂസ് തുടങ്ങിയാൽ എട്ടു മണിയായി. അതോടെ റേഡിയോ തൽക്കാലം ഓഫ് ആക്കും.പിന്നെ രാവിലത്തെ ഭക്ഷണം കഴിക്കലായി.ചലച്ചിത്രഗാനങ്ങൾ കഴിയുമ്പോൾ മനസ്സിൽ ഒരു സങ്കടം വരും. ഇന്നത്തെപ്പോലെ ഇഷ്ടഗാനങ്ങൾ വിരൽത്തുമ്പിൽ സെർച്ച് ബട്ടണിൽ ഇല്ലാത്ത കാലമാണല്ലോ. കാത്തിരുന്നു കാത്തിരുന്നാണ് ഇഷ്ടഗാനങ്ങൾ റേഡിയോയിൽ വരിക.അതു കൊണ്ട് അതു കേൾക്കാൻ ഒരു മുടക്കവും വരുത്തില്ല. ഒഴിവുദിവസങ്ങളിൽ ഉച്ചക്ക് ഒരു മണിയോടെ പഠിപ്പ് അവസാനിപ്പിക്കും. ഒരു മണിയുടെ വാർത്ത,…
