വണ്ടി നിർത്തി ഇറങ്ങിയതും മനസ്സിൽ അസ്വസ്ഥത നിറയുന്നതറിഞ്ഞു. പല ദിവസങ്ങളിലെ ആലോചനകൾക്ക് ശേഷമാണ് ഈ യാത്ര തീരുമാനിച്ചത്. ആരോടും പറഞ്ഞില്ല. അമ്മയോടു പോലും ഓഫീസ് ആവശ്യത്തിനായി പോകുകയാണെന്ന് മാത്രമേ പറഞ്ഞുള്ളു. അറിഞ്ഞാൽ അമ്മ എതിർക്കുമെന്നുള്ളത് തീർച്ചയാണ്. ഒരിക്കൽ ആണിയടിച്ചു അടച്ചു കളഞ്ഞ ജാലകം വീണ്ടും തുറക്കുന്നത് എന്തിനാണ് എന്ന് താനും ചിന്തിച്ചതാണ്. അതും അവിടെ നിന്ന് അല്പം പോലും കാറ്റും വെളിച്ചവും ഇനി വരില്ല എന്നുറപ്പുള്ളപ്പോൾ!എങ്കിലും പോകാതിരുന്നാൽ പിന്നീടൊരിക്കലും സ്വസ്ഥത കിട്ടില്ലെന്നുറപ്പാണ്.
ചുറ്റുപാടും പരിചയമുള്ള അടയാളങ്ങൾക്കായി മിഴികൾ പരതി. പറയത്തക്ക വലിയ മാറ്റങ്ങളൊന്നും ആ ഗ്രാമപ്രദേശത്തിന് സംഭവിച്ചിട്ടില്ല. പണ്ട് ബസ്സിറങ്ങുമ്പോൾ കണ്ടിരുന്ന പെട്ടിക്കടയുടെ സ്ഥാനത്ത് ഒരു ചെറിയ കൂൾബാർ ആയിട്ടുണ്ട്. ഓല മേഞ്ഞിരുന്ന ബസ്സ്റ്റോപ്പ് ഇപ്പോൾ ഷീറ്റ് ഇട്ടിട്ടുണ്ട്. കാലം മാറിയാലും വലിയ മാറ്റമൊന്നും വരാത്ത പലതും ഈ ലോകത്തിലുണ്ടെന്ന് അയാൾ ഓർത്തു. ഇരുപതു വർഷത്തിന് ശേഷവും തന്റെയുള്ളിലെ ഓളങ്ങൾ അടങ്ങിയിട്ടില്ലല്ലോ. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും വർഷങ്ങളായി ഉള്ളിൽ കിടന്നു തിരയടിക്കുന്നതു കൊണ്ടാകാം. ഈ യാത്ര കൊണ്ട് അതിനൊരു അവസാനം ഉണ്ടാകുമെങ്കിൽ ഇനിയുള്ള കാലം സമാധാനത്തോടെ തള്ളിനീക്കാം.
ജിതിൻ നിരത്തു കടന്നു ഇടവഴിയിലേക്കിറങ്ങി. ഒരു സ്വപ്നത്തിലെന്ന പോലെ മുന്നോട്ട് നടന്നു. താരയുടെ വീടിനു മുന്നിലെത്തിയതും പടി തുറന്നകത്തു കടന്നതുമെല്ലാം യാന്ത്രികമായിട്ടായിരുന്നു. മനോഹരമായ പൂന്തോട്ടവും ചുറ്റിലും മരങ്ങളുമൊക്കെയായി സുന്ദരമായിരുന്ന വീട് ഇപ്പോൾ ഒരു പ്രേതഭവനം പോലെ തോന്നിച്ചു. താരയുടെ അമ്മയുടെ മരണം മായ പറഞ്ഞറിഞ്ഞിരുന്നെങ്കിലും പോകാൻ തോന്നിയില്ല. ഓർമ്മകളുടെ ശ്മശാനത്തിലേക്ക് വീണ്ടും കടന്നുചെന്ന് മൃതസ്വപ്നങ്ങളെ വിളിച്ചുണർത്തി സ്വയം വേദനിക്കുന്നതെന്തിന്?
ബെല്ലടിക്കുന്നതിനു മുമ്പ് തന്നെ പുറത്തെ കാൽപ്പെരുമാറ്റം കേട്ടിട്ടാകാം
വാതിൽ തുറന്നു.മായയെക്കണ്ടപ്പോൾ ചിരിച്ചെന്നു വരുത്തി.
“താര?” ആശങ്കയോടെ അന്വേഷിച്ചു.
“വരൂ, ചേച്ചി അകത്തുണ്ട്.”
മായയുടെ പിന്നാലെ അകത്തേക്ക് നടന്നു.
ഗോവണിയുടെ അടുത്തുള്ള റൂമിലേക്ക് കടന്നപ്പോൾ ഒരു നിമിഷം സ്തംഭിച്ചു പോയി. കസേരയിലിരിക്കുന്ന താര. അവൾ എഴുന്നേറ്റു നിന്നപ്പോഴാണ് കട്ടിലിൽ കിടക്കുന്ന ശുഷ്‌കിച്ച രൂപം കണ്ണിൽപ്പെടുന്നത്.
“എന്റെ മോളാണ്, നീഹാരിക “, ആ രൂപം പറഞ്ഞു.
കത്തികൊണ്ട് വരഞ്ഞാലെന്ന പോലെ ഉള്ളം നീറുന്നതറിഞ്ഞു. നീഹാരിക മെല്ലെ മുറിവിട്ട് പുറത്തുപോയി.
“ഇരിക്കൂ “കസേര നോക്കി താര നേർത്ത സ്വരത്തിൽ പറഞ്ഞു. മടിച്ചു മടിച്ചു കസേര കട്ടിലിനോട് ചേർത്തിട്ടിരുന്നു.
കുറച്ചു നിമിഷത്തെ മൗനത്തിനു ശേഷം താര ചോദിച്ചു.
“എന്നോടൊന്നും ചോദിക്കാനില്ലേ ജിതിൻ?”
“ഇല്ല, ഇരുപത് വർഷം ഞാൻ പലരോടും ചോദിച്ചു. അന്വേഷിച്ചു. ഉത്തരങ്ങളൊന്നും കിട്ടാതായപ്പോൾ നിർത്തി. ഇനിയെനിക്ക് ഉത്തരം തരേണ്ടത് നീയാണ്. എവിടെയായിരുന്നു ഇക്കാലമത്രയും? ഒരുപാട് മോഹങ്ങൾ തന്നിട്ട് പെട്ടെന്നൊരു നാൾ നീയെവിടെ മറഞ്ഞു. നിനക്ക് വേണ്ടി കാത്തിരുന്നു ജീവിതം നശിപ്പിച്ച എനിക്ക് അറിയാനുള്ള അവകാശമില്ലേ? അനിശ്ചിതമായ കാത്തിരിപ്പ് പോലെ വേദന വേറൊന്നിന്നുമില്ല. എവിടെയാണ് നീ ഇത്രയും ഒളിച്ചിരുന്നത്?” പറഞ്ഞു നിർത്തിയപ്പോഴേയ്ക്കും അയാൾ കിതച്ചു പോയി.
“ജിതിൻ പറഞ്ഞതെല്ലാം ശരിയാണ്. ഞാൻ ഒളിച്ചിരിക്കുക തന്നെയായിരുന്നു. ജിതിന്റെ മുന്നിൽ ഒരിക്കലും വരരുതെന്നു തന്നെയായിരുന്നു ആഗ്രഹവും. പക്ഷേ ജിതിനെയോർക്കാത്ത ഒരു ദിവസം പോലും ഈ വർഷങ്ങളിൽ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. നമ്മൾ ഒരുമിച്ച് നെയ്ത സ്വപ്നങ്ങളെല്ലാം വിധി വന്നു നുള്ളിക്കളഞ്ഞു. വീട്ടുകാരുടെ സമ്മതത്തോടെ നമ്മുടെ വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ നമ്മൾ എത്ര സന്തോഷിച്ചു. എല്ലാം വേഗം തന്നെ അവസാനിച്ചു.
ജിതിനോർമ്മയില്ലേ, അന്നെന്നെ യൂണിവേഴ്സിറ്റിയിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ അഹമ്മദാബാദിൽ പോകാനായി ട്രെയിൻ കയറ്റാൻ വേണ്ടി സ്റ്റേഷനിൽ വന്നത്? അത്യാവശ്യമായി ഒരു ട്രെയിനിങ്ങിന് പോകേണ്ടി വന്നത് കൊണ്ട് ജിതിനു എന്റെ കൂടെ വരാൻ പറ്റിയില്ല. അതായിരുന്നു അന്നത്തെ നമ്മുടെ വിഷമം. വിവാഹം കഴിഞ്ഞൊരു നീണ്ട യാത്ര പോകാമെന്നു പറഞ്ഞു ജിതിൻ എന്നെ ആശ്വസിപ്പിച്ചു. അന്ന് നമ്മൾ ഒരുമിച്ചു പോയിരുന്നെങ്കിൽ ജീവിതം ചിലപ്പോൾ വേറൊന്നായേനേ. അന്ന് ഞാൻ ചെന്നിറങ്ങിയത് ഗുജറാത്തിൽ നടക്കുന്ന കലാപങ്ങളുടെ മധ്യത്തിലേക്കായിരുന്നു. രാത്രി വൈകിയെത്തിയ ട്രെയിൻ, ആളൊഴിഞ്ഞ സ്റ്റേഷൻ, എല്ലാം എന്നെ ഭീതിയിലാഴ്ത്തി. ശില്പയുടെ വീട്ടിൽ താമസിക്കാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. വഴി നീളെ കലാപത്തിന്റെ അടയാളങ്ങൾ തെളിഞ്ഞിരുന്നു. ഒരു ബൂത്തിൽ നിന്നും ഞാൻ അവളെ ഫോൺ ചെയ്തെങ്കിലും ആരും എടുത്തില്ല. അവസാനം ഞാൻ അവളുടെ വീട്ടിലേക്കു നടന്നു പോകാൻ തന്നെ തീരുമാനിച്ചു. റെയിൽവേ സ്റ്റേഷന്റെ അടുത്ത് തന്നെയായിരുന്നു വീട്. മുൻപ് പല തവണ പോയിട്ടുമുണ്ട്.
ആ തീരുമാനം എന്റെ ജീവിതം മാറ്റിമറിച്ചു. വിജനമായ വഴികളിലൂടെ നടന്നു ഞാനെത്തിപ്പെട്ടത് കൊള്ളയും കൊലയും നടത്തി ഉന്മത്തരായി ആർപ്പുവിളിച്ചു വന്നിരുന്ന ഒരു ആൾക്കൂട്ടത്തിന്റെ മുന്നിലേയ്ക്കായിരുന്നു. അവർക്ക് ഞാൻ വെറുമൊരു ശരീരമായിരുന്നു. പെണ്ണുടലുകൾക്ക് മാത്രം ജാതിയും മതവും ഒന്നുമില്ല ജിതിൻ. അലറിക്കരച്ചിൽ ആരും കേട്ടില്ല. ബോധം വരുമ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. ഒരു തരം മരവിപ്പായിരുന്നു.
കുറെ മാസങ്ങൾ… കലാപത്തിൽ അനാഥരായ ഇരകളെ സംരക്ഷിക്കുന്ന ഒരു സംഘടന വഴി ഞാൻ മുംബൈയിലുള്ള കന്യാസ്ത്രീ മഠത്തിലെത്തി. അവിടെ വെച്ചാണ് ഞാൻ എന്റെ മോളെ പ്രസവിക്കുന്നത്. എന്നെ പിച്ചിചീന്തിയ ആരുടെയോ സമ്മാനം. ആദ്യമൊക്കെ വെറുപ്പോടെ കണ്ടെങ്കിലും ലോകത്തിൽ എനിക്ക് സ്വന്തമെന്ന് പറയാൻ അവൾ മാത്രമേയുള്ളൂ എന്ന് തോന്നിയത് കൊണ്ടാകാം ഞാൻ അവളെ സ്നേഹിച്ചു തുടങ്ങി. വീട്ടുകാരെയോ ജിതിനെയോ പിന്നീട് കാണാൻ ഞാൻ ആഗ്രഹിച്ചില്ല. മഠത്തിന്റെ കീഴിലുള്ള സ്കൂളിൽ ജോലി ചെയ്തു ഞാൻ എന്റെ മോളെ വളർത്തി. നമ്മുടെ മോൾക്ക് ഇടാൻ നമ്മൾ കണ്ടു വെച്ച പേരിട്ടവളെ വിളിക്കുമ്പോൾ ഞാൻ സങ്കല്പത്തിൽ ജിതിന്റെ കൂടെ ജീവിക്കുകയായിരുന്നു.
അന്നത്തെ പീഡനങ്ങൾ എന്റെ ആരോഗ്യം തകർത്തു. എന്റെ ശരീരം അതുകൊണ്ടാകാം ഈ മാരകരോഗത്തിന് കീഴടങ്ങിയത്. ഇനിയെനിക്ക് അധികകാലമില്ല ജിതിൻ. അങ്ങനെയാണ് ഞാൻ മായയെ വിളിച്ചത്. അനിയത്തിയല്ല, കൂട്ടുകാരിയായിരുന്നു എനിക്കവൾ എന്നറിയാമല്ലോ. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മോൾ അനാഥയാകരുത്. എല്ലാമറിഞ്ഞപ്പോൾ മായയാണ് എന്നോട് നാട്ടിൽ വരാൻ നിർബന്ധം പറഞ്ഞത്. അവളാണ് ജിതിൻ ഇപ്പോഴും ഒറ്റയ്ക്കാണെന്ന് എന്നോട് പറഞ്ഞത്. ജിതിനോട് എല്ലാം പറയണമെന്ന് എനിക്ക് തോന്നി. വരുമോയെന്നു സംശയം ഉണ്ടായിരുന്നു. ജിതിൻ വന്നല്ലോ. ഇനിയെനിക്ക് സമാധാനമായി മരിക്കാം. ”
താര പറഞ്ഞു നിർത്തി. ഉറഞ്ഞുപോയത് പോലെ തരിച്ചിരുന്ന ജിതിൻ പതുക്കെ താരയുടെ കൈകളിൽ തൊട്ടു.
“എനിക്ക് തെറ്റുപറ്റി. എനിക്ക് നിന്നെ അന്വേഷിച്ചു കണ്ടെത്താനായില്ല. ഞാൻ കൂടുതൽ ശ്രമിക്കേണ്ടതായിരുന്നു. എന്റെ നിരാശയിൽ മുഴുകി കഴിയാനായിരുന്നു ഞാൻ ശ്രമിച്ചത്. എത്രയോ വലിയ ദുരന്തം നീ അനുഭവിക്കുകയായിരുന്നെന്ന് ഞാൻ അറിഞ്ഞില്ല. ഇനി നിന്റെ മോൾ അനാഥയല്ല. അവൾ നമ്മുടെ മോൾ തന്നെയാണ്. നിന്റെ കൂടെ ഞാനുണ്ട്. രോഗത്തോട് നമുക്ക് ഒരുമിച്ച് പൊരുതാം. കഴിഞ്ഞു പോയ വർഷങ്ങളെ നമുക്ക് മറക്കാം. ഇനിയുള്ള ജീവിതം നമുക്കൊരുമിച്ചു ജീവിക്കാം.”
“വേണ്ട ജിതിൻ. എനിക്കിനി ജീവിതമില്ല…”
താരയെ മുഴുവനാക്കാൻ ജിതിൻ സമ്മതിച്ചില്ല.
ഒരാഴ്ച്ചയ്ക്ക് ശേഷം ആ പഴയ വീടിന്റെ പൂജാമുറിയിൽ വെച്ച് മായയുടെ കുടുംബത്തെയും ജിതിന്റെ മാതാപിതാക്കളെയും നീഹാരികയെയും സാക്ഷി നിർത്തി താരയുടെ കഴുത്തിൽ ജിതിൻ താലി ചാർത്തി. ചടങ്ങുകൾക്കു ശേഷം ജിതിൻ ദൂരെയുള്ള ആ ചികിത്സ കേന്ദ്രത്തിലേയ്ക്കുള്ള യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.പല രോഗികളെയും ചികിത്സിച്ചു മാറ്റിയിട്ടുള്ള ആ ആതുരാലയത്തിന്റെ വിവരങ്ങൾ ജിതിൻ പറയുന്നത് കേട്ട് കട്ടിലിൽ ചാരിയിരുന്നു താര പുഞ്ചിരിച്ചു.
“ജിതിൻ, മൃത്യുവിന്റെ ഈ ചതുപ്പുനിലം താണ്ടാൻ എനിക്ക് നിന്റെ കരങ്ങളുടെ സാന്ത്വനസ്പർശം മതി. രോഗം മാറിയാലും ഇല്ലെങ്കിലും ആ കരങ്ങളിൽ പിടിച്ചു ഞാനെന്റെയുള്ളിലെ വിഷാദസമുദ്രം താണ്ടുക തന്നെ ചെയ്യും.”
“മരണത്തെക്കാൾ ശക്തമായ പ്രണയം തന്നെയല്ലേ മൃതുവിൽ നിന്നും അനശ്വരതയിലേയ്ക്ക് നയിക്കുന്ന വെളിച്ചം. ” ജിതിൻ മനസ്സിലോർത്തു.
#പ്രണയദിനം….. പ്രണയനഷ്ടം


2 Comments
നന്നായി എഴുതി
Thanks ❤️