ക്രിസ്തുമസ് എന്നാലോചിയ്ക്കുമ്പോൾ മനസ്സിൽ ആദ്യം തെളിയുന്നത് വർണ്ണഭംഗിയേറും നക്ഷത്രവിളക്കുകളാണ്. ജാതിമതഭേദമന്യേ മിക്കവാറും വീടുകളിൽ പല വർണ്ണത്തിലുള്ള നക്ഷത്രങ്ങൾ ഡിസംബർ തുടക്കത്തിലേ തെളിയാൻ തുടങ്ങും. മഞ്ഞിന്റെ തണുപ്പും ഇളം കാറ്റും ചേർന്ന് പ്രകൃതി ഏറ്റവും മനോഹരിയായി അണിഞ്ഞൊരുങ്ങുന്ന കാലം കൂടിയാണ് ക്രിസ്തുമസ് കാലം. ചുറ്റിലും നിറഞ്ഞു നില്ക്കുന്ന ഉത്സവപ്രതീതി മനസ്സിലും ഉന്മേഷത്തിന്റെ അലകൾ വിടർത്തുന്നു. എന്റെ ജന്മദേശമായ തൃശൂർ നഗരം ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള പ്രദേശമായതിനാൽ നക്ഷത്രവിളക്കുകളും പുൽക്കൂടിനുള്ള അലങ്കാരങ്ങളുമായി നവംബർ മാസം കഴിയാനാവുമ്പോഴേയ്ക്കും ഒരുങ്ങിത്തുടങ്ങും. ഹൈറോഡും ലൂർദ്പള്ളിയുമെല്ലാം പുണ്യജനനത്തിന്റെ വരവേൽപ്പിനായി മായികസൗന്ദര്യം പ്രസരിപ്പിച്ചു നിൽക്കുന്ന കാഴ്ച മനോജ്ഞമാണ്. കാലവർഷവും തുലാവർഷവും കഴിഞ്ഞു വാനം തെളിഞ്ഞു. മഴയുടെ കെടുതികൾ വിട്ടുമാറി. എന്നാൽ വേനൽചൂട് തുടങ്ങിയിട്ടുമില്ല. അങ്ങനെ എല്ലാം കൊണ്ടും സുഖകരമായ കാലാവസ്ഥ.വിപണിയിൽ എങ്ങും നക്ഷത്രങ്ങളും പുൽക്കൂടും ഉണ്ണിയേശുവിന്റെയും മാലാഖമാരുടെയും ചെറുരൂപങ്ങളും വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പന്റെ മുഖംമൂടിയും തൊപ്പികളും എങ്ങും കാണാം. കടകളുടെ മുന്നിൽ ക്രിസ്തുമസ് അപ്പൂപ്പന്റെ രൂപവും, ചിലയിടങ്ങളിൽ സാന്താക്ലോസിന്റെ വണ്ടിയും മാനുകളുമെല്ലാം മനോഹരമായി അലങ്കരിച്ചു വെച്ചിട്ടുണ്ടാകും. സുന്ദരമായ ക്രിസ്തുമസ് ട്രീകൾ ദീപാലാങ്കാരങ്ങളുമായി തെളിഞ്ഞു നിൽക്കുന്നു. കാഴ്ചകളുടെ വിരുന്നു തന്നെയാണ് ഓരോ ഉത്സവകാലവും.
ക്രിസ്ത്യാനികളുടെ ആഘോഷമാണെങ്കിലും ജാതിമതഭേദമന്യേ ക്രിസ്തുമസ് ആഘോഷങ്ങൾ നടക്കാറുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ക്രിസ്തുമസ് ഫ്രണ്ടിനെ തെരഞ്ഞെടുക്കുന്നതും സമ്മാനങ്ങൾ കൈമാറുന്നതും വലിയ സന്തോഷങ്ങളാണ്. കോളേജിലും ജോലിസ്ഥലത്തുമെല്ലാം ഇത്തരം പതിവുകളുണ്ട്. പണ്ട് പഠിച്ചിരുന്ന കാലത്ത് ക്രിസ്തുമസിന് മുൻപ് ക്രിസ്തുമസ് പരീക്ഷ എന്നുള്ള വലിയ കടമ്പ കടക്കേണ്ടതുണ്ട്. പരീക്ഷകൾ ഓരോന്നായിക്കഴിയുമ്പോഴേയ്ക്കും ക്രിസ്തുമസ് അടുത്തെത്തിക്കൊണ്ടിരിക്കും. പരീക്ഷയുടെ അവസാനദിവസത്തിന് മിക്കവാറും ക്രിസ്തുമസ് സെലിബ്രേഷനോട് കൂടിയായിരിക്കും തിരശ്ശീലയിടുന്നത്. പണ്ടത്തെ കാലത്തെ വലിയൊരു സന്തോഷമായിരുന്നു കാർഡുകൾ വാങ്ങി കൂട്ടുകാർക്ക് കൊടുക്കുന്നത്. വളരെ സൂക്ഷിച്ചു മാത്രം പണം ചെലവാക്കി സുന്ദരമായ കാർഡുകൾ എല്ലാവർക്കും അനുവദിച്ചു തന്ന തുകയ്ക്ക് ഒപ്പിക്കുകയെന്നത് ഒരു പരീക്ഷണം തന്നെയാണ്. വാട്സ്ആപ്പ് യുഗത്തിൽ എന്തു സുഖമാണ്. എത്ര പേർക്ക് വേണമെങ്കിലും ഒരു പിശുക്കുമില്ലാതെ ഭംഗിയുള്ള ആശംസകൾ അയയ്ക്കാം. വേണമെങ്കിൽ ആപ്പുകൾ ഉപയോഗിച്ച് സ്വന്തമായി കാർഡ് ഉണ്ടാക്കാം. ഇന്ന് ആരെങ്കിലും ക്രിസ്തുമസ് കാർഡുകൾ പോസ്റ്റലായി അയയ്ക്കാറുണ്ടോ എന്ന് ചിലപ്പോൾ ആലോചിക്കാറുണ്ട്.
ക്രിസ്തുമസ് കേക്കുകളാണ് മറ്റൊരു ആകർഷണം. ക്രിസ്തുമസിന്റെ വളരെ മുൻപ് തന്നെ ബേക്കറികളിൽ പലതരത്തിലുള്ള കേക്കുകൾ അണിഞ്ഞൊരുങ്ങിയിട്ടുണ്ടാകും. ബ്ലാക്ക് ഫോറെസ്റ്റ്, റെഡ് വെൽവെറ്റ് തുടങ്ങിയവർ അണിനിരന്നാലും പ്ലം കേക്ക് എന്നും താരം തന്നെ. കുട്ടിക്കാലത്തിന്റെ വലിയ കൗതുകമായിരുന്നു ഐസിങ്ങ് ഉള്ള മനോഹരമായ പൂക്കൾ കൊണ്ട് അലങ്കാരപ്പണികൾ ചെയ്ത കേക്കുകൾ. അന്ന് അത്തരം കേക്കുകൾ അപൂർവമായിരുന്നു. ഇന്ന് ഏതു സമയത്തും സുലഭമായി ലഭിക്കുന്ന വസ്ത്രങ്ങളും ഭക്ഷണവുമെല്ലാം പണ്ട് കാത്തിരുന്നു കിട്ടുന്നതിന്റെ സുഖവും കൗതുകവും കുറച്ചിട്ടുണ്ടെന്നു പറയാം. സാധനങ്ങൾക്ക് കല്പ്പിച്ചു കൊടുക്കുന്ന മൂല്യവും അതിനനുസരിച്ചു കുറഞ്ഞു പോയോ എന്നും ചിലപ്പോൾ തോന്നാറുണ്ട്. എങ്കിലും ആഘോഷങ്ങൾ എന്നും കൂടിച്ചേരലിന്റെയും ബന്ധങ്ങൾ പുതുക്കുന്നതിന്റെയും അവസരങ്ങൾ തന്നെയാണ്.
ക്രിസ്തുമസിന്റെ പ്രധാനപ്പെട്ട ഒരു സന്തോഷം ക്രിസ്തുമസ് വെക്കേഷൻ തന്നെയാണ്. പ്രത്യേകിച്ചും വീട്ടിൽ നിന്നും നാട്ടിൽ നിന്നും വിട്ടുനിൽക്കുന്ന അവസരങ്ങളിൽ ക്രിസ്തുമസ് വെക്കേഷനായി നാളുകളെണ്ണി കാത്തിരിക്കാറുണ്ട്. പ്രിയപ്പെട്ടവരെ സന്ദർശിക്കാനും സ്നേഹം പങ്കിടാനും കിട്ടുന്ന ഇത്തരം അവസരങ്ങൾ തന്നെയല്ലേ എന്നും തിരക്കുകളിൽ മുങ്ങി ജീവിയ്ക്കുന്ന മനുഷ്യന് ജീവിതത്തിൽ ഓർമ്മപുസ്തകത്തിൽ സുവർണ്ണലിപികളിൽ എഴുതിവെയ്ക്കാൻ പറ്റുന്ന സന്ദർഭങ്ങൾ.
ഒരാഴ്ച കഴിഞ്ഞെത്തുന്ന പുതുവർഷത്തിന് മുന്നോടികൂടിയാണ് ക്രിസ്തുമസ്. ഒരു വർഷം കൂടി ജീവിതത്തിൽ തന്നതിന്, ഈ വർഷം കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവർ വരുംവർഷത്തിലും കൂടെയുണ്ടാകേണമെന്ന് ഈശ്വരനോട് യാചിക്കാനുള്ള വേള.
ജീവിതത്തിൽ നിന്നും ഒരു വർഷം കൂടി കൊഴിഞ്ഞു വീഴുമ്പോൾ, ഇനിയെത്ര ബാക്കിയുണ്ടെന്നു അറിയില്ലെങ്കിലും പുതിയ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിനും, സ്വയം വിലയിരുത്തലിനുമുള്ള ഒരു സമയം കൂടിയാണ് ഡിസംബറിലെ ഈ അവസാനദിനങ്ങൾ.
കവി പാടിയ പോലെ “നമുക്കീ ക്രിസ്തുമസിനെയും പുതുവർഷത്തെയും ശാന്തരായ് സൗമ്യരായ് വരവേൽക്കാം. വരും കൊല്ലമാരെന്നുമെന്തെന്നുമാർക്കറിയാം.”
#എന്റെരചന
ക്രിസ്തുമസ്


4 Comments
സുന്ദരമായ ഓർമ്മകൾ❤️👌🌹
👌👌👌
മനോഹരം.👌
തൃശ്ശൂർ നഗരത്തിലെ ഹൈ റോഡിലെ കടകളിൽ നക്ഷത്രവും ലൈറ്റും വില്പന ഓർത്തുപോയി. അതോടെയാണ് തൃശ്ശൂർ
Xmas feel തുടങ്ങുന്നത്. ആ കാലവും കാഴ്ചയും ഈ എഴുത്തിലൂടെ ഓർമ്മിപ്പിച്ചു.
നന്ദി 🙏
Thanks all ❤️