ക്രൂരമാം പാതകങ്ങൾ നടത്തിടാൻ മടിയില്ലാത്തവിധം അധഃപതിച്ചിടാൻ മർത്യനെ പ്രേരിപ്പിക്കുന്നീ വിലയേറും മഞ്ഞലോഹം. അലങ്കാരമായിടും തിളക്കം ചിലപ്പോൾ ജീവനെടുക്കും ആയുധമായിടും.
Author: Sreeja Ajith
ആരോഗ്യമുള്ള തനുവും മനവുമല്ലോ മർത്യനീ ലോകജീവിതത്തിൽ നേടാനാകും വിലപ്പെട്ടതാം സമ്പാദ്യം. മാറാരോഗങ്ങൾ തളർത്തിടും ദേഹത്തെയും മനത്തെയുമൊരു പോൽ. തകർത്തു കളയും ചിലപ്പോൾ സമ്പത്തിനെയും. രോഗിയാകും അവസ്ഥയിൽ നിസ്വനായ്, നിസ്സാരനായ് പോകും പലപ്പോഴും, എത്രമേൽ കരുത്തനാകിലും മർത്യൻ.
ആയുധങ്ങൾ പലവിധമുണ്ടീയുലകിൽ, പക തൻ ചുഴികൾ പതിയിരിക്കുമീ കാലത്തിൽ. മാരകമാം മുറിവേൽപ്പിക്കും ചിലവ, പുറമേ കാണാമുറിവുകൾ നൽകുന്നു ചിലപ്പോൾ, ഒരു തുള്ളി രക്തം പോലും ചിന്തിടാതെ, ഒരിക്കലും ഉണങ്ങാമുറിവുകൾ തീർക്കും ആയുധമല്ലോ വാക്കുകൾ. കൂരമ്പു പോൽ കുത്തിക്കൊള്ളും വാക്കുകൾ ഏല്പിച്ചിടും നൊമ്പരം മറക്കുകില്ല ജീവനുള്ള നാൾ വരെ.
ഓണം പോലെ മലയാളിയുടെ മനസ്സിൽ ആഹ്ലാദം നിറക്കുന്ന മറ്റൊരു ആഘോഷവുമില്ലെന്നുള്ളതാണ് സത്യം. കാലമെത്ര മാറിയാലും ഓണത്തിന്റെ പൊലിമയൊട്ടുംകുറഞ്ഞിട്ടില്ല. മനുഷ്യരെല്ലാരും ഒന്നു പോലെയായിരുന്ന, കള്ളവും ചതിയുമില്ലാത്ത ഒരു മനോഹരകാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് മലയാളിയ്ക്ക് ഓണനാളുകൾ. ഒരു കാലത്ത് ഓണം ഒരു കാർഷികോത്സവമായിരുന്നു. ഇടമുറിയാതെ പെരുമഴ പെയ്യുന്ന മിഥുനം, കർക്കിടക മാസങ്ങൾ വറുതിയുടെതായിരുന്നു. മഴക്കാറ് മാറി മാനം തെളിയുന്ന പൊന്നിൻ ചിങ്ങം വന്നെത്തുമ്പോൾ മനുഷ്യരുടെ മനസ്സിലും പ്രതീക്ഷയുടെ പൊൻ കതിരുകൾ മുളയ്ക്കുന്നു. പട്ടിണിയും പരിവട്ടവും ഒരു തലമുറ മുൻപ് വരെ കേരളത്തിൽ സാധാരണയായിരുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് തന്നെ അന്നത്തെ സാമൂഹിക അവസ്ഥയെ അവലംബമാക്കിയിട്ടുള്ളതായിരുന്നു. വിഭവസമൃദ്ധമായ സദ്യ പോയിട്ട് ദാരിദ്ര്യമനുഭവിക്കുന്ന ജനങ്ങൾ പലരും സുഭിക്ഷമായ് ഭക്ഷണം കഴിക്കുന്നത് തന്നെ ഇതു പോലുള്ള വിശേഷാവസരങ്ങളിലാണ്. കൊല്ലത്തിലൊരിക്കൽ മാത്രം കിട്ടുന്ന ഓണക്കോടി കൊണ്ട് മാത്രം വേണ്ടിയിരുന്നു പലർക്കും ഒരു കൊല്ലം കഴിക്കാൻ. ഇതെല്ലാം കൊണ്ട് എല്ലാവരും ആവേശത്തോടെ ഓണത്തെ വരവേൽക്കാൻ കാത്തിരുന്നു. എന്നാൽ ഇന്നോ,…
തൂശനിലയിൽ തുമ്പപ്പൂചോറും രുചിയേറും സാമ്പാറും, കാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, മധുരമൂറും പൈനാപ്പിൾ പച്ചടി, മേമ്പൊടിയായ് പുളിഞ്ചി, എരിവ് പകരാൻ അല്പം അച്ചാറും, സ്വർണ്ണവർണ്ണത്തിൽ ചിരിച്ചു നിൽക്കും പപ്പടവും, മധുരമൂറും പായസവും കൂട്ടുചേർന്നു ഒത്തൊരുമയോടെ മുന്നിൽ നിരക്കവേ, രുചിമുകുളങ്ങളുണരുന്നു വയറും മനസ്സും നിറയുമൊരോണസദ്യയിൽ ഓണപ്പെരുമ തികഞ്ഞിടുന്നു, നാടും നഗരവും അയവിറക്കിടുന്നു കള്ളവും ചതിയുമില്ലാതെ നന്മ മാത്രം നിറഞ്ഞൊരാ ഗതകാലസ്മൃതികൾ.
പൊന്നിൻ ചിങ്ങത്തിൻ വരവാകുമ്പോൾ, പെരുമഴ മാറി മാനം തെളിഞ്ഞിടുന്നു, തെളിയുന്നു മലയാളി തൻ മനവും. പൂക്കൾ ചിരിച്ചു നിൽക്കുന്നു ചുറ്റിലും, പൂമുറ്റം തീർത്തിടാനായ്. പൂവട്ടിയുമായ് ഓടി നടക്കും കിടാങ്ങളെക്കാത്തു വിരിഞ്ഞു നിന്നിടുന്നവ പല വർണ്ണങ്ങൾ ചൂടി. കാലം മാറി, പൂവട്ടിയില്ല, പൂ പറിക്കാനോടും കിടാങ്ങളില്ല. പക്ഷേ, പൂക്കളമുണ്ട് നാട് നീളെ. അന്യനാട്ടിൽ നിന്നെത്തുന്നു പലവർണ്ണപ്പൂക്കൾ, മലയാളി തൻ മുറ്റത്തെ അലങ്കരിച്ചിടാനായ്. കാലമെത്ര മുന്നോട്ട് പോയാലും ഓണമെന്നും മലയാളിക്ക് പ്രിയതരം തന്നെ.
കുടവയറും കുലുക്കി മനം നിറയ്ക്കും പുഞ്ചിരിയുമായ് തൻ പ്രജകളെ വരവേൽക്കാനെത്തിടും ഓണത്തപ്പൻ, കള്ളവും ചതിയുമില്ലാത്തൊരു മധുരമനോജ്ഞമാം കാലത്തിൻ, സുന്ദരമാമോർമ്മ തൻ തിരനോട്ടമല്ലോ എന്നും മലയാളിമനസ്സിൽ
കാലത്തിൻ കുത്തൊഴുക്കിൽ പെണ്ണിൻ മനവും വേഷവും മാറിമറിഞ്ഞെന്നാലും അഴകേറും വർണ്ണങ്ങളിൽ, മനം മയക്കും മൃദുലതയിൽ, ചമഞ്ഞു വരും കസവുസാരിയെന്നും പെണ്ണഴകിനു മാറ്റുകൂട്ടിടുന്നു, മഴവില്ല് പോൽ ചന്തം ചാർത്തിടുന്നു.
ചേരുവകളെല്ലാം ചേരുംപടി ചേർത്ത് കൈപ്പുണ്യത്തിൻ മേന്മയിൽ രുചിയേറും പ്രഥമൻ, സദ്യയ്ക്ക് മാറ്റ് കൂട്ടി, മധുരപ്രിയർ തൻ വയറും മനസ്സും നിറച്ചിടുന്നല്ലോ.
കാലമേറെയായ് അടിമത്തം തുടച്ചു നീക്കിയിട്ടെന്നാകിലും, മനുഷ്യനെന്നുമൊരടിമ തന്നെ. മനോവികാരങ്ങൾ തൻ, സ്നേഹബന്ധങ്ങൾ തൻ, അനുഭവങ്ങൾ പകർന്നു നൽകിയ മനോവ്യഥകൾ തൻ, ആരുമറിയാതുള്ളിലൊളിപ്പിയ്ക്കും ഭീതികൾ തൻ, അപകർഷതകൾ തൻ, കരങ്ങളിൽ നിരന്തരം പിടഞ്ഞു തീരും പാവം അടിമ.
