നിഷ്കളങ്കതയുടെ ദിനങ്ങൾ
“വെള്ളിയാഴ്ച പുലർച്ചയ്ക്ക് ജനിച്ച പെൺകുഞ്ഞു ദേവീഭാവം പേറുന്നവളാണ്. ഐശ്വര്യം കൊണ്ടുവരും.”
ചോരക്കുഞ്ഞിന്റെ പഞ്ഞിപോലെ മൃദുലമായ ഉടലിൽ തഴുകി ഈറ്റുനോവിന്റെ ക്ഷീണം മാറാത്ത സ്വരം മൊഴിഞ്ഞു.
“അതെയതെ, ഇതിനെ കെട്ടിച്ചയയ്ക്കാൻ ഇനിയെത്ര സമ്പാദിക്കണം? പോരാത്തതിന് നിറവുമില്ല. ഐശ്വര്യം പോലും.”
പുരുഷസ്വരം പരുഷമായി പ്രതിവചിച്ചപ്പോൾ അതിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പല ശബ്ദങ്ങളും ഈറ്റുമുറിയിൽ നിറഞ്ഞു.
തന്റെ ജനനം ആഹ്ലാദമല്ല ഉണ്ടാക്കിയത് എന്നറിഞ്ഞാണോ എന്ന് തോന്നുന്ന വിധത്തിൽ അവൾ അലറിക്കരഞ്ഞു.
കഥ തുടരുന്നു
“പെൺകുട്ടികൾ വീട്ടിലെ പണികൾ പഠിക്കണം. അതു കഴിഞ്ഞുള്ള പഠിപ്പൊക്കെ മതി.”
“ഈ കറുമ്പിയാണോ ഡാൻസിന് മുന്നിൽ നിൽക്കുന്നത്? പുറകിൽ പോയി നിൽക്ക്.”
“ഇങ്ങനെ കിടന്നുറങ്ങരുത്. വേറെ വീട്ടിൽ ചെന്ന് കയറേണ്ടതല്ലേ.”
..………
“ഇനി പഠിച്ചത് മതി. ഇപ്പോൾ വന്നത് നല്ലൊരു ആലോചനയാണ്. ഇനി അവർക്ക് വേണമെങ്കിൽ പഠിപ്പിച്ചോട്ടെ.”
അവൾക്ക് പിന്നിലെ ശബ്ദങ്ങൾ തുടരുന്നു.
സുമംഗലി
“വിവാഹത്തിന് ശേഷം ഭർത്താവാണ് ദൈവം. അവന്റെ വീടാണ് സ്വർഗം.”
“സ്വർഗം ഇങ്ങനെയെങ്കിൽ നരകത്തിൽ എന്തായിരിക്കും അവസ്ഥ.”അവൾ ചിന്തിച്ചു.
“നിനക്കെന്തു കുറവുണ്ടായിട്ടാണ് ജോലിയ്ക്ക് പോകണമെന്ന് വാശി? നിനക്ക് വേണ്ടതെല്ലാം അവൻ തരുന്നില്ലേ. നീ പോയാൽ വീട്ടിലെ കാര്യങ്ങൾ ആരു നോക്കും?”
ജോലിയെന്ന സ്വപ്നത്തിന് തിരശീല വീണു.
“നിനക്കവിടെ എന്താണ് പണി? വീട്ടിൽ വെറുതെ ഇരിക്കുകയല്ലേ. ഇവിടെയൊക്കെ ഒന്ന് വൃത്തിയ്ക്ക് വെച്ചു കൂടെ?”
വിലയ്ക്ക് വാങ്ങിയ ഉടമയുടെ ആജ്ഞകൾ അവളെ വിടാതെ പിന്തുടരുന്നു.
സർവ്വംസഹ
“വേറെയാരും ഗർഭിണിയായിട്ടില്ലല്ലോ. ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടാൻ. ഞങ്ങളൊക്കെ എല്ലുമുറിയെ വീട്ടുപണികൾ ചെയ്തിരുന്നതാണ്. ഇപ്പോഴത്തെ പെൺകുട്ടികൾക്ക് തുടക്കം മുതൽക്കേ ചികിത്സയും വിശ്രമവുമല്ലേ.”
“കുട്ടിയ്ക്ക് കുടിക്കാൻ പാലില്ലല്ലോ. പെണ്ണുങ്ങൾക്ക് സ്വന്തം കുട്ടിയോട് സ്നേഹമുണ്ടെങ്കിൽ തനിയെ പാൽ ചുരന്നു വരും. അതെങ്ങിനെയാ,പ്രസവവേദന അറിഞ്ഞില്ലല്ലോ. ഇപ്പോൾ പേറല്ല, കീറല്ലേ?
ഒന്നുമറിയാതെ ഒരു കുഞ്ഞിനെ കിട്ടിയില്ലേ.”
സിസേറിയൻ ചെയ്ത മുറിവിന്റെ നീറ്റൽ അവളുടെ മനസ്സിലേയ്ക്കും പടർന്നുകയറി.
“ഓ, ഏതു നേരവും ഈ കുഞ്ഞിന് അസുഖമാണല്ലോ.അതിനെ നല്ല പോലെ നോക്കാഞ്ഞിട്ടാണ്. അതെങ്ങനെയാ, രാത്രി മുഴുവനും കുഞ്ഞു കരഞ്ഞത് കാരണം ഉറങ്ങാൻ പറ്റുന്നില്ല എന്നല്ലേ പരാതി. അമ്മമാരായാൽ കുറച്ചൊക്കെ സഹിക്കാൻ പഠിക്കണം.”
“കണ്ടില്ലേ,മോന് സമ്മാനം കിട്ടിയത്.”
“അതിനെന്താടീ അത്ഭുതം? അവൻ എന്റെ മോനല്ലേ.”
“മാർക്ക് തീരെ കുറവാണ്. ഇങ്ങനെപ്പോയാൽ പാസാവാൻ ബുദ്ധിമുട്ടാണ് എന്നാണ് ടീച്ചർ പറഞ്ഞത്. നാളെ അച്ഛൻ തന്നെ സ്കൂളിൽ വരണമെന്ന് ക്ലാസ്സ് ടീച്ചർ പ്രത്യേകം പറഞ്ഞിയിട്ടുണ്ട്.”
“എന്നെ അതിനൊന്നും നോക്കേണ്ട. നിന്റെ ബുദ്ധിയായിരിക്കും ചെക്കന് കിട്ടിയത്. എനിക്ക് വയ്യ, അവിടെ വന്നു നാണം കെടാൻ.”
അലമാരയിൽ ചിതൽ തിന്നാൻ തുടങ്ങിയ സർട്ടിഫിക്കറ്റുകൾ ചെവിപൊത്തി.
സ്വയംപ്രഭ
“ഈ പ്രായത്തിൽ ഇനി പഠിക്കാൻ പോകാൻ അമ്മയ്ക്ക് ഭ്രാന്തുണ്ടോ? എന്റെ കൂട്ടുകാർ എന്നെ കളിയാക്കും. ഞാൻ പഠിക്കുന്ന കോളേജിൽ തന്നെ വേണോ അമ്മയ്ക്ക് പി. ജി ചെയ്യാൻ?”
“പെണ്ണെന്ന് പറയുന്നത് കളിമണ്ണ് പോലെയാണ്. കയ്യിൽ കിട്ടുന്ന ശില്പിയുടെ മിടുക്കാണ് അതിനെ പൂർണ്ണതയാർന്നൊരു ശില്പമോ,വെറും പാഴ് വസ്തുവോ ആക്കുന്നത്. എന്റെ ജീവിതത്തിൽ കടന്നു വന്നവരെല്ലാം വൈദഗ്ദ്യം കുറഞ്ഞ ശില്പികളായിരുന്നു. അതു കൊണ്ട് എന്റെ ജീവിതത്തിലെ മോഹങ്ങളെല്ലാം പൂർത്തിയാക്കാനാകാത്ത അപൂർണ്ണശില്പങ്ങൾ ആയിത്തീർന്നു. മറ്റാരുടേയും വെളിച്ചത്തിലല്ല, സ്വന്തം വ്യക്തിത്വത്തിന്റെ ശോഭയാൽ വേണം നാം തിളങ്ങാൻ എന്ന് ഞാൻ മനസ്സിലാക്കി. മകളായും ഭാര്യയായും അമ്മയായുമല്ലാതെ എനിക്കിഷ്ടമുള്ള ജീവിതവേഷങ്ങൾ കൂടി ഞാൻ അണിയട്ടെ.”
ആദ്യമായി ഉയർന്ന അവളുടെ ശബ്ദം പിന്നണിയിലെ മറ്റു അപസ്വരങ്ങളെ നിശ്ശബ്ദമാക്കി.
#എന്റെ രചന.. സ്ത്രീജീവിതം ചിട്ടകളും ചട്ടങ്ങളും


6 Comments
വാസ്തവം.👌 വളരെ നന്നായി എഴുതി 🥰💗
മാറ്റം വന്ന് തുടങ്ങി
👌👍❤️💯🙏🙏
സൂപ്പർ ശ്രീജ👌🌹❤️
👌🏻👌🏻🤝🤝ശ്രീജ 😍
നന്നായി എഴുതി.👏👍. ജനനം മുതൽ മരണം വരെ സ്ത്രീകളെ പിന്തുടരുന്ന ആജ്ഞകളും അതിന്റെ ചൂടിൽ പാകപ്പെടുന്ന ശില്പങ്ങളുമാണ് സ്ത്രീ. ആശാവഹമായ മാറ്റങ്ങൾ കാണുന്നുണ്ട്.👍❤️