മാറിമാറി വരും രാഷ്ട്രീയക്കോമരങ്ങൾ തൻ നയങ്ങളിൽ നട്ടം തിരിഞ്ഞു, അധികാരത്തിൻ കെട്ടിക്കാഴ്ചകളിൽ കണ്ണുനീറി, സ്വാർത്ഥതാല്പര്യങ്ങൾ അടിച്ചേല്പിച്ചിടും യുദ്ധക്കെടുതികൾ തൻ ദുരിതങ്ങൾ പേറി, ജീവിതസമസ്യകളാൽ വലയും പാവം കൂട്ടമല്ലോ ജനം.
Author: Sreeja Ajith
ശാന്തമാം ആകാശസീമയിൽ പൊടുന്നനെ പ്രത്യക്ഷമായിടും ഉൽക്ക പോലെ, ശാന്തസുന്ദരമായ് നീങ്ങിടും ജീവിതവീഥിയിൽ നിനച്ചിരിക്കാതെ വന്നുചേർന്നിടുന്നു തിരിച്ചടികൾ, പരീക്ഷകൾ, ചിലപ്പോൾ തീവ്രമാം മോഹഭംഗങ്ങളും.
ബാല്യത്തിന്റെ സ്മരണകൾക്കെന്നും കൾക്കണ്ടത്തുണ്ടിന്റെ നറുമധുരമാണ്. ഓടിക്കളിച്ചു നടന്ന വഴികളിലെല്ലാം സുന്ദരസ്വപ്‌നങ്ങൾ മലർമെത്തയൊരുക്കിയിരുന്നു. ഓരോ ദിനവും ഉറക്കമുണരുന്നത് പുതിയ ദിവസത്തെ പറ്റിയുള്ള സുന്ദരസങ്കല്പങ്ങളോടെയായിരുന്നു. ഒരു പൂത്തുമ്പിയെപ്പോൽ പാറിപ്പറന്നു നടന്ന നാളുകൾ ഇന്ന് വിദൂരസ്മൃതികൾ മാത്രമാണ്. ആ നാളുകൾ എത്ര വേഗമാണ് വല്ലപ്പോഴും മാത്രം സ്മരണയുടെ മണിച്ചെപ്പിൽ നിന്നുമെടുത്തു ഓമനിക്കാനുള്ള മയിൽപ്പീലിത്തുണ്ടുകളായി മാറിപ്പോയത്. ഓർമ്മകൾ തുടങ്ങുന്നത് നാട്ടിൻപുറത്തെ ഉൾനാട്ടിലുള്ള ഓടിട്ട ആ വീട്ടിൽ നിന്നാണ്. ഏറെ സന്തോഷത്തോടെ ഓടിയെത്താറുള്ള ഇടം. സ്നേഹവാത്സല്യങ്ങളോടെ എന്നും വരവേൽക്കാനായ് കാത്തുനിൽക്കുന്ന എന്റെ സ്വന്തം സ്വർഗ്ഗം. അവിടെയെത്താൻ കുന്നും മലയും വയലും കടന്നു നടന്നു പോകണം. ഒരു ഉൾനാടിന്റെ സൗന്ദര്യവും ലാളിത്യവും ചുറ്റിലും നിറഞ്ഞുനിൽക്കുന്ന, പ്രകൃതിസൗന്ദര്യത്താൽ അനുഗ്രഹീതമായ ഇടം. എന്റെ അമ്മയുടെ വീടാണ് അത്. ഒരു പക്ഷേ എൺപതുകളിൽ ജനിച്ചുവളർന്ന എല്ലാവർക്കും കാണും ഇത് പോലെ കുളിരു പകരുന്ന ഓർമ്മയിലെ സ്വർഗ്ഗങ്ങൾ. വളർന്നു വലുതായി ദൂരങ്ങളേറെ താണ്ടിയാലും പിന്നെയും തിരികെ മാടിവിളിയ്ക്കുന്ന സ്നേഹത്തിന്റെ മരുപച്ചകൾ. ജീവന്റെ അവസാനകണിക ശേഷിക്കുന്ന നാൾ…
ഒരുമ തൻ കരുത്തിൽ നീന്തിക്കടന്നിടാം, ദുർഘടമാം വീഥികൾ, ഇരുൾ നിറയും ദിനരാത്രങ്ങൾ. അതിജീവിച്ചിടാം തീവ്രമാം കൊടുംകാറ്റുകൾ. ദുർബലരെ ശക്തരാക്കിടുന്നു, ഒരുമയേറും കൂട്ടായ്മകൾ.
ഇന്ത്യാവിഭജനമെന്നാൽ നമുക്ക് ചരിത്രപുസ്തകത്തിലെ ഒരേട് മാത്രമാണ്.എന്നാൽ ചില മനുഷ്യർക്കത് രക്തം കിനിയുന്ന ഉണങ്ങാവ്രണ ങ്ങളാണ്. ഒരിക്കലുമുണങ്ങാത്ത ഓർമ്മകളുടെ മുറിവുകളും ഹൃദയത്തിൽ പേറി ജീവിക്കുന്ന മനുഷ്യരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ കഥയാണ് മുക്തിബാഹിനി. ഇന്ത്യാചരിത്രത്തിലെ രക്തപങ്കിലമായ ഒരു അദ്ധ്യായമാണ് വിഭജനം. തുടർന്ന് പാകിസ്ഥാൻ രൂപപ്പെട്ടു. ബംഗാളിനെ ഈസ്റ്റ് ബംഗാൾ എന്നും വെസ്റ്റ്‌ബംഗാൾ എന്നും വിഭജിച്ചു കൊണ്ടാണ് പാകിസ്ഥാൻ നിലവിൽ വന്നത്. ഈസ്റ്റ് ബംഗാൾ പാകിസ്ഥാന്റെ ഭാഗമായി. വർഷങ്ങൾക്ക് ശേഷം ഭാഷാസ്വാതന്ത്ര്യത്തിനും ബംഗാളികൾക്ക് സ്വന്തമായി ദേശത്തിനും വേണ്ടി പ്രക്ഷോഭം ആരംഭിച്ച ബംഗ്ലാദേശ് വിമോചനസേനയാണ് മുക്തിബാഹിനി. താരയുടെ ഡയറിയിലുള്ള കുറിപ്പാണ് മുക്തി ബാഹിനിയെ നമുക്ക് പരിചയപ്പെടുത്തുന്നത്. പരോക്ഷമായി ഓരോ കഥാപാത്രത്തിന്റെയും ജീവിതത്തിൽ മുക്തിബാഹിനി സ്വാധീനം ചെലുത്തുന്നുണ്ട്. ഗുജറാത്തിലെ കച്ച് ചതുപ്പ്നിലത്തിനടുത്തുള്ള തന്റെ വീടും ഉമ്മയും ഉപ്പയുമെല്ലാം ആദിൽ ഹുസൈന്റെ ഓർമ്മകളിലൂടെ വേദന നിറഞ്ഞ കഥകളായ് അറിയുമ്പോൾ, എന്തൊക്കെ ദുരിതങ്ങളാണ് ജീവിതം സാധുമനുഷ്യർക്കായി കാത്തുവെച്ചിരിക്കുന്നതെന്നു നാം അതിശയിക്കും. ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും മിസ എന്ന നിയമവും നിരപരാധികളായ ഒരു…
ഇന്ന്, വായനാദിനം. വായന ശീലമാക്കിയാൽ പിന്നെ എല്ലാ ദിനവും വായനാദിനമാണ്. ലഹരി പിടിപ്പിക്കുന്ന വായനയിൽ മുഴുകിയാൽ പിന്നെ സ്ഥലമോ സമയമോ വായനയ്ക്ക് പ്രശ്നമല്ല. പക്ഷേ തിരക്കു പിടിച്ച ജീവിതത്തിന്റെ നെട്ടോട്ടങ്ങൾക്കിടയിൽ പലപ്പോഴും വായന നമ്മുടെ മുൻഗണനകളിൽ നിന്നു അകലെയാകുന്നു. ദൃശ്യചാരുതകളുടെയും വർണ്ണശബളമാർന്ന മറ്റു വിനോദോപാധികളുടെയും സ്വാധീനം ചിലരെയെങ്കിലും വായന പകരുന്ന ഭാവനാലഹരിയിൽ നിന്നുമകറ്റുന്നു. മൊബൈൽ ഫോൺ നൽകുന്ന വിനോദലോകം ഭൂരിപക്ഷം ആളുകളുടെയും ഒഴിവുസമയത്തിന്റെ സിംഹഭാഗവും അപഹരിച്ചു കളയുന്നു. വായന മരിക്കുന്നു എന്ന വിലാപം വർഷങ്ങളായി കേൾക്കാറുണ്ടെങ്കിലും സത്യത്തിൽ വായന ഒരിക്കലും മരിച്ചിട്ടില്ല എന്നതാണ് സത്യം. ഇന്നും പുസ്തകങ്ങളെ ഹൃദയത്തിൽ ചേർത്ത് വെച്ചവർ ഇന്നും ധാരാളമുണ്ട്. സോഷ്യൽ മീഡിയ റീലുകൾ യുവതലമുറയേയും വായനയിലേയ്ക്ക് അടുപ്പിച്ചിട്ടുണ്ട്. പക്ഷേ വായിക്കപ്പെടുന്ന പുസ്തകങ്ങളുടെ നിലവാരം കുറയുന്നുണ്ടോ? മികച്ച പല പുസ്തകങ്ങളും വേണ്ടത്ര വായിക്കപ്പെടുന്നില്ല എന്ന് തോന്നിയിട്ടുമുണ്ട്. സത്യത്തിൽ മികച്ച എന്നുള്ളത് ആപേക്ഷികമല്ലേ? ഓരോരുത്തരും വ്യത്യസ്ത അഭിരുചികൾ ഉള്ളവർ ആയിരിക്കുമല്ലോ. ഒരാളുടെ ഇഷ്ടപുസ്തകം വേറൊരാൾക്കു മടുപ്പിക്കുന്നതായി തോന്നാം. ഒരു…
സൗമ്യമായ് ഓരോ നിമിഷവും പെരുമാറിടുവാൻ കഴിയുന്നോർ ഉള്ളിൽ ഏറ്റവും കരുത്തു നിറയുവോർ തന്നെ നിശ്ചയം.
നീലാകാശത്തിൻ താഴെ ഒരിക്കലുമടങ്ങാ അലകളുമായ് ചക്രവാളസീമയോളം പരന്നുകിടക്കും അനന്തമാം സാഗരം, ആഴങ്ങളിൽ ഒളിപ്പിച്ചിടുന്നു, അജ്ഞാതരഹസ്യങ്ങൾ, അമൂല്യരത്നങ്ങൾ. മനുഷ്യമനസ്സുമതു പോലെ, ചിന്തകൾ തൻ അലകൾ ഒടുങ്ങുന്നില്ലൊരിക്കലും, ഉള്ളിലൊളിഞ്ഞിരിപ്പുണ്ട്, മൂകമാം നൊമ്പരങ്ങൾ, നിറമെഴും സ്വപ്‌നങ്ങൾ, നിഗൂഢരഹസ്യങ്ങൾ, ചിലപ്പോൾ ഹീനചിന്തകൾ.
പുറം മോടികളില്ലാതെ ജീവിതത്തിൽ ലാളിത്യം പാലിച്ചിടുകിൽ സമ്പത്തിൽ ആശങ്കയില്ലാതെ മനശ്ശാന്തിയോടെ ദിനങ്ങൾ കഴിച്ചിടാം പക്ഷേ, ചിന്തകളിൽ ലാളിത്യം നിറയേണം, കുഞ്ഞു കാര്യങ്ങളിൽ മനസ്സ് നിറയേണം എന്നെന്നുമുള്ളിലാ ശാന്തി നിലനിന്നു ജന്മം സഫലമായിടാൻ.
സ്നേഹവാത്സല്യങ്ങളും കരുതലും നിറഞ്ഞു തുളുമ്പുമൊരാലിംഗനം ആശങ്കകൾ നിറഞ്ഞു നിൽക്കും മനസ്സിൻ മുറിവുകളിൽ ആശ്വാസത്തിൻ ലേപനം പുരട്ടിടും, കൂരിരുൾ നിറയും വഴിയിലും കൂടെ നടന്നിടാൻ കൂടെയുണ്ട് സ്നേഹങ്ങളെന്ന തോന്നലിൽ സാന്ത്വനത്തിൻ കുളിർമഴയായ് പൊഴിഞ്ഞിടും.
