ബാല്യത്തിന്റെ സ്മരണകൾക്കെന്നും കൾക്കണ്ടത്തുണ്ടിന്റെ നറുമധുരമാണ്.
ഓടിക്കളിച്ചു നടന്ന വഴികളിലെല്ലാം സുന്ദരസ്വപ്‌നങ്ങൾ മലർമെത്തയൊരുക്കിയിരുന്നു. ഓരോ ദിനവും ഉറക്കമുണരുന്നത് പുതിയ ദിവസത്തെ പറ്റിയുള്ള സുന്ദരസങ്കല്പങ്ങളോടെയായിരുന്നു. ഒരു പൂത്തുമ്പിയെപ്പോൽ പാറിപ്പറന്നു നടന്ന നാളുകൾ ഇന്ന് വിദൂരസ്മൃതികൾ മാത്രമാണ്. ആ നാളുകൾ എത്ര വേഗമാണ് വല്ലപ്പോഴും മാത്രം സ്മരണയുടെ മണിച്ചെപ്പിൽ നിന്നുമെടുത്തു ഓമനിക്കാനുള്ള മയിൽപ്പീലിത്തുണ്ടുകളായി മാറിപ്പോയത്.
ഓർമ്മകൾ തുടങ്ങുന്നത് നാട്ടിൻപുറത്തെ ഉൾനാട്ടിലുള്ള ഓടിട്ട ആ വീട്ടിൽ നിന്നാണ്. ഏറെ സന്തോഷത്തോടെ ഓടിയെത്താറുള്ള ഇടം. സ്നേഹവാത്സല്യങ്ങളോടെ എന്നും വരവേൽക്കാനായ് കാത്തുനിൽക്കുന്ന എന്റെ സ്വന്തം സ്വർഗ്ഗം. അവിടെയെത്താൻ കുന്നും മലയും വയലും കടന്നു നടന്നു പോകണം. ഒരു ഉൾനാടിന്റെ സൗന്ദര്യവും ലാളിത്യവും ചുറ്റിലും നിറഞ്ഞുനിൽക്കുന്ന, പ്രകൃതിസൗന്ദര്യത്താൽ അനുഗ്രഹീതമായ ഇടം. എന്റെ അമ്മയുടെ വീടാണ് അത്.
ഒരു പക്ഷേ എൺപതുകളിൽ ജനിച്ചുവളർന്ന എല്ലാവർക്കും കാണും ഇത് പോലെ കുളിരു പകരുന്ന ഓർമ്മയിലെ സ്വർഗ്ഗങ്ങൾ. വളർന്നു വലുതായി ദൂരങ്ങളേറെ താണ്ടിയാലും പിന്നെയും തിരികെ മാടിവിളിയ്ക്കുന്ന സ്നേഹത്തിന്റെ മരുപച്ചകൾ. ജീവന്റെ അവസാനകണിക ശേഷിക്കുന്ന നാൾ വരെയും ബാല്യത്തിന്റെ ഓർമ്മകൾ മനസ്സിൽ തങ്ങിനിൽക്കുമെന്നാണ് പറയുന്നത്. സ്മൃതിനാശം വന്നവർ പോലും ബാല്യത്തിലെ കാര്യങ്ങളെയും വ്യക്തികളെയും ഓർത്തുവെയ്ക്കാറുണ്ടല്ലോ. നഗരജീവിതത്തിന്റെ ആഡംബരങ്ങളിൽ മുഴുകി ജീവിയ്ക്കുമ്പോഴും ഒരു ആശ്വാസത്തിനായി മനുഷ്യൻ പ്രകൃതിയുടെ മടിത്തട്ടിൽ തിരികെയെത്തുന്നത് ചിലപ്പോഴൊക്കെ പോയകാലത്തെ സുന്ദരദിനങ്ങളെ തിരിച്ചുപിടിയ്ക്കാൻ കൂടിയാണല്ലോ.
ജീവിതത്തിലെ അല്ലലറിയാത്ത ഒരു കാലഘട്ടം ചെലവഴിച്ച ഇടങ്ങൾ മനുഷ്യനെന്നും ഗൃഹാതുരതയോടെ ഓർക്കുന്നു. വിശാലമായ തൊടിയും കുളിരു വീഴുന്ന കവുങ്ങിൻ തോട്ടവുമുള്ള ആ വീട്ടിൽ എന്നും എ. സി യുടെ തണുപ്പുണ്ടായിരുന്നു. പുറകു വശത്തെ ഉമ്മറപ്പടിയിലിരുന്നു കാറ്റിലാടുന്ന കവുങ്ങുകളെ നോക്കി പകൽക്കിനാവുകൾ കാണാറുണ്ട്. അപ്പോഴൊക്കെ വായിച്ച പല കഥകളിലെയും കഥാപാത്രമായി സ്വയം സങ്കൽപ്പിക്കാറുണ്ട്. സന്ധ്യാസമയത്ത് നാമം ചൊല്ലിക്കഴിഞ്ഞു എല്ലാവരും വിശാലമായ കോലായിൽ ഇരുന്നു വർത്തമാനം പറയുമായിരുന്നു. നാട്ടിൻപുറമായതു കൊണ്ട് എല്ലാവർക്കും എല്ലാവരെയും അറിയാം. നാട്ടിലെ പലരുടെയും കഥകളും വിശേഷങ്ങളും മുതിർന്നവരുടെ സംസാരത്തിൽ ചുരുളഴിയുന്നത് കൗതുകത്തോടെ കാതോർത്തിരിക്കാറുണ്ട്.
വൈകുന്നേരങ്ങളിൽ വിശാലമായ തൊടിയിലൂടെ നടന്നു കൊഴിഞ്ഞു വീഴുന്ന മാമ്പഴം പെറുക്കിയെടുക്കുന്നതും കശുവണ്ടി ത്തോപ്പിലൂടെ കശുമാങ്ങയുടെ ഗന്ധം നിറഞ്ഞു നിൽക്കുന്ന കാറ്റേറ്റു നടക്കുന്നതും ഇന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന അനുഭവമാണ്. ഇന്നും ആ ഗന്ധവും കവുങ്ങിൻ തോട്ടത്തിലൂടെ തഴുകി വരുന്ന കാറ്റിന്റെ സീൽക്കാരവും ചിലനേരങ്ങളിൽ ഒരു സ്വപ്നം പോലെ അനുഭവപ്പെടാറുണ്ട്. അപ്പോഴൊക്കെ കാലത്തിലൂടെ പിന്നോട്ട് സഞ്ചരിക്കാനുള്ള ഒരു ടൈം മെഷീൻ കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകാറുണ്ട്.
രാത്രികളിൽ തട്ടിട്ട അകത്തളങ്ങളിൽ എന്നും നേരിയ തണുപ്പ് തങ്ങി നിന്നിരുന്നു. ജനലിലൂടെ നോക്കിയാൽ നക്ഷത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന ആകാശവും തൊഴുത്തിലെ പശുക്കളുടെ നിഴലും കാണാം. വിശാലമായ തൊടിയിൽ ഇരുട്ടിൽ പല നിഴൽച്ചിത്രങ്ങളും തെളിയാറുണ്ട്. കൂറ്റൻ മാവിന്റെ മറവിലും പല തരം ചെടികളുടെ ഇടയ്ക്കും അക്കാലത്തു വായിക്കാറുള്ള പല കഥകളിലേയും രംഗങ്ങൾ നടക്കുന്നതായി സങ്കൽപ്പിക്കാറുണ്ട്. അമർച്ചിത്രകഥകളിലെ യുദ്ധവീരന്മാരും അറബിക്കഥകളിലെ സുന്ദരികളുമെല്ലാം ഞങ്ങളുടെ ആ നാട്ടിലേക്ക് ഇറങ്ങി വരാറുണ്ട്. യുദ്ധം ചെയ്തും പ്രണയിച്ചും കളിച്ചുല്ലസിച്ചും ജീവിക്കാറുണ്ട്.
ഇടിയും മിന്നലുമായി പ്രകൃതി സംഹാരതാണ്ഡവമാടുന്ന വേനൽമഴക്കാലങ്ങളിൽ ഓടിട്ട വീടിനു മുകളിൽ മരങ്ങളേതെങ്കിലും വീഴുമോ എന്ന ഭയത്താൽ തട്ടിട്ട മുറികളിൽ ഭൂമി കുലുങ്ങുന്ന ഇടിമുഴക്കങ്ങളിൽ നടുങ്ങിക്കൊണ്ട് അഭയം തേടാറുണ്ട്. ഇന്നത്തെ സൗകര്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ വളരെയേറെ അപകടസാധ്യതകളുള്ള ആ വീട്ടിൽ ആർക്കും ഒരു വിധത്തിലുള്ള പോറൽ പോലും ഒരിക്കലും ഏറ്റിട്ടില്ല. സുരക്ഷയുടെ ഒരു കവചം ആ വീട് ഞങ്ങൾക്കായ് ഒരുക്കിയിരുന്നു.
ബാല്യവും കൗമാരവും യൗവ്വനവും കടന്നു ഇന്ന് മധ്യവയസ്സിലെത്തിയിരുക്കുന്നു. കാലം ആ ദേശത്തെ തന്നെ മാറ്റി. ഇന്ന് നെൽപ്പാടങ്ങൾക്ക് പകരം അവിടെ പുരയിടങ്ങളാണ്. ടാറിട്ട റോഡ് വന്നു. ആ വീട്ടിൽ നിന്നും താമസം മാറ്റിയിട്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എങ്കിലും എന്നെങ്കിലും അവിടെ തിരിച്ചെത്തി മാഞ്ഞുപോയ ആ കൾക്കണ്ടക്കനവുകളുടെ മാധുര്യം നുകരാൻ അടങ്ങാത്ത കൊതി ഉള്ളിലുണ്ട്. ഒരു വട്ടം കൂടി ബാല്യത്തിലേയ്ക്കൊരു മടക്കയാത്ര പോകാൻ മനസ്സ് കൊതിക്കുന്നുണ്ട്. ഒരിക്കലും നടക്കില്ലെന്നറിയുമെങ്കിലും വെറുതെ ഒരു മോഹം.
#എന്റെരചന…. ഒരു വട്ടം കൂടി


10 Comments
ഇത്രയും മധുരിക്കും
കാലം
ഓർമ്മകളിൽ മാത്രം
ഓർമ്മകൾക്കെന്തു
മധുരം-
ഓർമ്മകൾ നുണയാനെന്തു രസം❤️
Thanks ❤️
അതേ.. ബാല്യത്തിനെന്നും കൾക്കണ്ടത്തിന്റെ മധുരം തന്നെ.
ഹൃദ്യമായി എഴുതി 👍👍
Thanks dears
Super👍
Thanks ❤️
ശരിക്കും കുട്ടികാലം ഒരിക്കൽ കൂടി വന്നിരുന്നെങ്കിൽ 🥰💗😘
❤️❤️
കുട്ടിക്കാലം ഏറ്റവും മധുരിക്കുന്നതു തന്നെ❤️❤️
❤️❤️