പേരൂർക്കട സർക്കാർ മാനസികാരോഗ്യകേന്ദ്രം എന്ന വലിയ ബോർഡ് കണ്ണിൽ പതിഞ്ഞിട്ടും എന്റെ ഇമ പോലും അനങ്ങിയില്ല.
അത് ശ്രദ്ധിച്ച് നോക്കി കൊണ്ടിരുന്ന അനിയൻ അപ്പു എന്റെ കൈയിൽ മുറുകെ പിടിച്ചു.ഞാൻ അവൻ്റെ കയ്യിലും മുറുകെ പിടിച്ചു.
ഒരു അപകടമായിരുന്നു എല്ലാത്തിന്റെയും തുടക്കം.
എതിരെ വന്ന ഒരു വൃദ്ധനെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചതാണ്. പക്ഷേ, ആ നിമിഷം തന്നെ എതിരെ വന്ന ഒരു കാർ ബൈക്കിൽ ഇടിച്ചു. പിന്നെ ഓർമ്മയുള്ളത് ഇരുട്ട് മാത്രം.
”ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയത്,” എന്ന് അമ്മ പലതവണ പറഞ്ഞിട്ടുണ്ട്.
ഒരാഴ്ച ഐ.സി.യുവിൽ ബോധമില്ലാതെ കിടന്നു. പിന്നീട് വാർഡിലേക്ക് മാറ്റി. ഒന്നര മാസം കിടക്കയിൽ തന്നെയായിരുന്നു ജീവിതം. പതിയെ എഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോഴാണ് വിധി മറ്റൊരു പ്രഹരം കൂടി തന്നത്.
വാർഡിലെ പല രോഗികളുമായി നല്ല അടുപ്പമായിരുന്നു. തൊട്ടടുത്ത ബെഡിലുണ്ടായിരുന്ന ഒരു വയോധികനെ ശ്വാസംമുട്ടലിനെ തുടർന്നാണ് പ്രവേശിപ്പിച്ചത്. രാത്രികളിൽ അയാളുടെ ഈങ്ങി വലിച്ചുള്ള ശ്വാസത്തിന്റെ ശബ്ദം കേട്ട് പലപ്പോഴും ഉറങ്ങാതെ കിടന്നിട്ടുണ്ട്.
ഒരു ദിവസം രാവിലെ റൗണ്ട്സിന് വന്ന ഡോക്ടർ പതിവുപോലെ അയാളുടെ നെഞ്ചിൽ സ്റ്റെതസ്കോപ്പ് വച്ച് പരിശോധിച്ചു. പിന്നെ വീണ്ടും ഒരിക്കൽ കൂടി ശ്രദ്ധയോടെ കേട്ടു. അടുത്ത നിമിഷം ഡോക്ടർ ശാന്തമായി അടുത്തുനിന്നവരോട് പറഞ്ഞു,
”കഴിഞ്ഞു…”
ആ വാക്ക് കേട്ട് ഞാൻ ഞെട്ടി.
അതിനുശേഷം സംഭവിച്ചതാണ് എന്റെ ജീവിതത്തെ പൂർണമായും മാറ്റിമറിച്ചത്.
അയാളുടെ നെഞ്ചിൽ വച്ചിരുന്ന അതേ സ്റ്റെതസ്കോപ്പ് ഡോക്ടർ എടുത്ത് എന്റെ നെഞ്ചിലും വച്ചു. ആ നിമിഷം, മരണം തന്നെ എന്നിലേക്ക് പടർന്നുകയറിയതുപോലെ തോന്നി. അയാളുടെ ശരീരത്തിന്റെ തണുപ്പോ… മരണത്തിന്റെ സ്പർശമോ… എന്തോ ഒന്ന് എൻ്റെ മനസിനെ ബാധിച്ചു.
അന്നുമുതൽ എനിക്ക് കണ്ണടയ്ക്കാൻ കഴിഞ്ഞില്ല.
ഉറങ്ങണം എന്ന് ആഗ്രഹിച്ചാലും കണ്ണുകൾ അടയില്ല. ഇമകൾ പോലും ചിമ്മാതെ മണിക്കൂറുകളോളം ഒരേ കിടപ്പ്. അമ്മ കൈകൊണ്ട് ഇമകൾ അടച്ചുവെക്കാൻ ശ്രമിച്ചാലും അവ വീണ്ടും തുറന്നുവരും.
എന്റെ കൃഷ്ണമണി ഇളകുന്നത് കണ്ടാണ് ജീവനുണ്ടെന്ന് പോലും അവർ തിരിച്ചറിഞ്ഞിരുന്നത്.
ശരീരത്തിന് വലിയ കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ, മനസ്സ് ആ ഒരൊറ്റ നിമിഷത്തിൽ തകർന്നിരുന്നു.
“ഇത് ശരീരത്തിന്റെ പ്രശ്നമല്ല… ട്രോമയുടെ പ്രതികരണമാണ്. ഒരു സൈക്യാട്രിസ്റ്റിനെ കാണണം.”
ഡോക്ടർ അമ്മയെ നോക്കി പറയുമ്പോൾ തന്നെ അമ്മ കരഞ്ഞു തുടങ്ങിയിരുന്നു. അപ്പു അവരെ ചേർത്ത് പിടിക്കുന്നതിനൊപ്പം തന്നെ എൻ്റെ കയ്യിലും പിടിച്ചു.
അമ്മയെ അവൻ മനപ്പൂർവം മാനസികാരോഗ്യ ആശുപത്രിയിലേക്ക് കൂടെ കൂട്ടിയില്ല. ആശുപത്രി കണ്ട നിമിഷം തന്നെ അവര് നിലവിളിക്കുമെന്ന് അവന് ഉറപ്പായിരുന്നു.
ഏറ്റവും പ്രിയപ്പെട്ട മകൻ മാനസികാരോഗ്യാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത് കണ്ട് നിൽക്കാനുള്ള കരുത്ത് ആ അമ്മയുടെ മനസ്സിനുണ്ടാകില്ല.
വായ്കൊണ്ട് ലോകത്തോടും നാട്ടുകാരോടും വീട്ടുകാരോടും പൊരുതി നടക്കുന്നവരായാലും, സ്വന്തം മക്കൾക്ക് എന്തെങ്കിലും തട്ടുകേട് സംഭവിച്ചാൽ മാതാപിതാക്കളുടെ ഉള്ളം ഒറ്റ നിമിഷം കൊണ്ട് തകർന്നുപോകും. അവരെ വീട്ടിൽ കൊണ്ട് ആക്കിയതിന് ശേഷമാണ് അവനെന്നെ കൂട്ടാൻ വന്നത്.
ആശുപത്രിയുടെ പ്രധാന കവാടം കടന്ന് അകത്തേക്ക് കയറിയപ്പോൾ ആദ്യം ശ്രദ്ധിച്ചത് അവിടുത്തെ നിശ്ശബ്ദതയായിരുന്നു. സാധാരണ ആശുപത്രികളിലെ തിരക്കും ബഹളവും അവിടെയില്ല. ഇടയ്ക്കിടെ കേൾക്കുന്ന ചുവടുകളുടെ ശബ്ദവും, ദൂരെയെവിടെയോ ആരുടെയോ ചിരിയോ കരച്ചിലോ കലർന്ന ശബ്ദങ്ങളും മാത്രമാണ് ആ നിശ്ശബ്ദതയെ മുറിച്ചുകടന്നത്.
ചുറ്റും വലിയ മരങ്ങൾ. പഴക്കം തോന്നിക്കുന്ന കെട്ടിടങ്ങൾ. ചുവരുകളിൽ കാലത്തിന്റെ നിറം പടർന്നിരുന്നു. വായുവിൽ മരുന്നിന്റെ ഗന്ധവും ഫിനൈലിന്റെ മണവും ചേർന്നൊരു പ്രത്യേക മണം.
ഞങ്ങൾക്ക് കിട്ടിയത് ഒരു പ്രത്യേക മുറിയായിരുന്നു. വലുതൊന്നുമല്ല. പക്ഷേ വൃത്തിയുണ്ടായിരുന്നു. അകത്ത് രണ്ട് ഇരുമ്പുകട്ടിലുകൾ. നടുവിൽ ഒരു ചെറിയ സ്റ്റൂൾ. മൂലയിലൊരു സ്റ്റീൽ അലമാര. ചേർന്ന് ഒരു ചെറിയ ബാത്ത്റൂം. ജനലിൽ കട്ടിയുള്ള കമ്പികൾ. അവയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ പച്ച നിറഞ്ഞ മരങ്ങളും ഇടയ്ക്കിടെ നടന്നുപോകുന്ന രോഗികളെയും കാണാമായിരുന്നു.
അൽപസമയത്തിന് ശേഷം ഡോക്ടർ വന്നു. അമ്പതുകളോട് അടുക്കുന്ന പ്രായം. വെള്ള കോട്ടിനുള്ളിൽ ഇളം നിറത്തിലുള്ള ഷർട്ട്. കഴുത്തിൽ സ്റ്റെതസ്കോപ്പ് ഉണ്ടായിരുന്നെങ്കിലും അതിലുപരി ശ്രദ്ധ പിടിച്ചുപറ്റിയത് അദ്ദേഹത്തിന്റെ മുഖത്തെ ശാന്തതയായിരുന്നു.
എന്ത് ചോദിച്ചാലും തിരക്കോ മുഷിപ്പോ കാണിക്കാതെ, ക്ഷമയോടെ കേട്ട് അതേ ശാന്തതയോടെ മറുപടി പറയും.
രോഗത്തേക്കാൾ രോഗിയുടെ മനസ്സിനെ ചികിത്സിക്കാൻ ശ്രമിക്കുന്ന ഒരാളായിരുന്നു അദ്ദേഹം.
രണ്ട് ദിവസം അപ്പു എനിക്കൊപ്പം ആശുപത്രിയിൽ നിന്നു. പിന്നെ അമ്മയെ കൂട്ടിക്കൊണ്ടുവന്ന് എന്നെ ഏൽപ്പിച്ചിട്ടാണ് അവൻ മടങ്ങിയത്. എത്ര ദിവസമായി ജോലിക്കുപോലും പോകാതെ എനിക്ക് കൂട്ടുനിൽക്കുകയായിരുന്നു.
ആശുപത്രിയിൽ കാന്റീനും ഭക്ഷണം പാകപ്പെടുത്തി കഴിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നെങ്കിലും അമ്മ അതൊന്നും ഉപയോഗിച്ചിരുന്നില്ല.
തൊട്ടടുത്തുള്ള വിജയ ഹോട്ടലിൽ നിന്ന് എല്ലാ ദിവസവും ഭക്ഷണം വാങ്ങിക്കൊണ്ടുവരും. രാവിലെയും ഉച്ചയ്ക്കും രാത്രിയിലും, ഒരു മുടക്കവുമില്ലാതെ.
അപ്പു വരുന്ന ദിവസങ്ങൾ എനിക്ക് ചെറിയൊരു ആഘോഷം പോലെയായിരുന്നു.
ടൗണിൽ നിന്ന് ചപ്പാത്തിയും ചില്ലി ബീഫും വാങ്ങി കൊണ്ട് വരും.
ആ കോമ്പിനേഷനോട് ഞങ്ങൾ രണ്ടുപേർക്കും ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ആശുപത്രിയുടെ മടുപ്പും മരുന്നുകളുടെ കയ്പും നിറഞ്ഞ ദിവസങ്ങൾക്കിടയിൽ, ആ ചൂടുള്ള ചപ്പാത്തിയുടെയും ചില്ലി ബീഫിന്റെയും മണത്തിന് പോലും കുറച്ചുനേരത്തേക്ക് എന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ശക്തിയുണ്ടായിരുന്നു.
മനോഹരൻ എന്ന് പേരുള്ള ഒരു രോഗി ഇടയ്ക്കിടെ ഞങ്ങളുടെ മുറിയിലേക്ക് വരുമായിരുന്നു.
അദ്ദേഹത്തിന്റെ വരവ് തന്നെ ഒരു കാഴ്ചയായിരുന്നു. ദൂരെ നിന്ന് വരുമ്പോഴേ ഒരു ബസ് ഓടിച്ചുകൊണ്ടുവരുന്നതുപോലെ സ്റ്റിയറിംഗ് പിടിക്കുന്ന ആംഗ്യവും ഹോണിന്റെ ശബ്ദവും ബ്രേക്കിടുന്ന അഭിനയവും ഒക്കെ കാണിക്കും. ഒടുവിൽ, ബസ് സ്റ്റോപ്പിൽ കൃത്യമായി പാർക്ക് ചെയ്തതുപോലെ ഒരു നിൽപ്പ്. അതിനുശേഷം മാത്രമേ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരൂ.
എന്നെ “മോനേ” എന്ന് വിളിക്കില്ല. “മാനേ…” എന്നാണ് വിളിക്കുക.
അമ്മ സംസാരപ്രിയയായതുകൊണ്ട് അദ്ദേഹം വന്നാൽ പിന്നെ വാതോരാതെ സംസാരിക്കും. മനോഹരനും അതുപോലെ തന്നെ. ഓരോ ദിവസവും പുതിയ കഥകളും പഴയ ഓർമ്മകളും പറഞ്ഞ് സമയം കടന്നുപോകും.
പാട്ട് പാടാൻ മനോഹരന് വലിയ ഇഷ്ടമായിരുന്നു. മിക്ക ദിവസവും ഒരേ പാട്ട് തന്നെ.
”പാട്ടുപാടി ഉറക്കാം ഞാൻ
താമരപ്പൂംപൈതലേ…
കേട്ടുകേട്ട് നീയുറങ്ങെൻ
കരളിന്റെ കാതലേ…
കരളിന്റെ കാതലേ…”
ആ “കാതലേ…” എന്ന വാക്ക് അദ്ദേഹം ഒരു പ്രത്യേക ഈണത്തിലായിരുന്നു പാടിയിരുന്നത്.
ചിലപ്പോൾ വരികൾ മറന്നുപോയാൽ ഒരു മടിയുമില്ലാതെ, “ലൊടൂ… ലൊടൂ… ലൊടൂ…” എന്ന് അതേ താളത്തിൽ പാടിക്കൊണ്ടുപോകും. അത് കേൾക്കുമ്പോൾ ചിരിക്കാതിരിക്കാൻ പറ്റില്ല. ഡോക്ടർമാർ പോലും ചിലനേരങ്ങളിൽ അയാളെ കൊണ്ട് പാട്ടുകൾ പാടിക്കുമായിരുന്നു. ആശുപത്രിയുടെ ചുവരുകൾക്കുള്ളിലും ആ മനുഷ്യൻ തന്റെ സന്തോഷം കണ്ടെത്തിയിരുന്നു.
പക്ഷേ, ചില നേരങ്ങളിൽ മനോഹരന്റെ മനോനില മാറും. അപ്പോൾ ഒരു റെക്കോർഡ് കുടുങ്ങിയതുപോലെ എല്ലാവരുടെയും അടുത്ത് ചെന്ന് ഒരേ ചോദ്യം വീണ്ടും വീണ്ടും ചോദിക്കും.
“പൈസയുണ്ടോ… ബീഡി മേടിക്കാൻ…? ഒരു ബീഡി വലിക്കാൻ പൈസ തരോ…?
ചിലർ ചില്ലറ എടുത്തുകൊടുക്കും. ചിലർ കൈമലർത്തും. ഉദാരമതിയായ അമ്മയുടെ കയ്യിൽ എന്ത് ചില്ലറയുണ്ടെങ്കിലും എടുത്ത് കൊടുക്കും. അതിന് പകരമായി മനോഹരന്റെ ജീവിതകഥയുടെ ഓരോ കഷണങ്ങളും അമ്മ പതിയെ ചികഞ്ഞെടുക്കും.
പക്ഷേ.. ഒരിക്കൽപ്പോലും അദ്ദേഹം ബീഡി വലിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല.
അമ്മ പറഞ്ഞാണ് മനോഹരന്റെ കഥ ഞാൻ പൂർണമായി അറിഞ്ഞത്. അയാൾക്ക് പ്രണയം സ്വന്തം മുറപ്പെണ്ണിനോടായിരുന്നു. പക്ഷേ അവൾ മറ്റൊരാളുടെ കൂടെ പോയതോടെ ആ ആഘാതം താങ്ങാനാകാതെ മനസ്സ് തകർന്നതാണത്രേ.
അസുഖം വരുന്നതിന് മുമ്പ് അദ്ദേഹം ഒരു കലാകാരനായിരുന്നു. മനോഹരമായി പാടും. ചിത്രം വരയ്ക്കും. തടിയിൽ അതിസുന്ദരമായ ശിൽപങ്ങൾ കൊത്തിയുണ്ടാക്കും. കഴിവുകൾ ഒരിക്കലും അദ്ദേഹത്തെ വിട്ടുപോയിരുന്നില്ല; പക്ഷേ അവയെ നിയന്ത്രിച്ചിരുന്ന മനസ്സ് മാത്രം എവിടെയോ വഴിതെറ്റിപ്പോയിരുന്നു.
ആശുപത്രിക്ക് അടുത്തായി ഒരു ചെറിയ ക്ഷേത്രമുണ്ടായിരുന്നു. ഇടക്കുളത്തമ്മയായിരുന്നു അവിടുത്തെ പ്രതിഷ്ഠ.
ചില സായാഹ്നങ്ങളിൽ അമ്മ അവിടെ പോകും. ദീപാരാധന തൊഴുത്, എന്റെ പേരിൽ അർച്ചനയും നേർച്ചയും കഴിച്ച്, പ്രസാദവുമായി തിരികെ വരും. ആ പ്രസാദം എന്റെ കൈയിൽ വച്ചുതരുമ്പോൾ അമ്മയുടെ കണ്ണുകളിൽ തെളിയുന്നത് പ്രതീക്ഷയായിരുന്നു..
എന്തെങ്കിലും ഒരു അത്ഭുതം സംഭവിച്ച് മകൻ പഴയ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ.
രോഗിയായിരുന്നതുകൊണ്ട് എനിക്ക് ആശുപത്രിക്ക് പുറത്തേക്ക് പോകാൻ അനുവാദമുണ്ടായിരുന്നില്ല.
എങ്കിലും സന്ധ്യയാകുമ്പോൾ അവിടെനിന്ന് ഒഴുകിയെത്തുന്ന ശംഖൊലിയും നാമജപവും മണിനാദവും മനസ്സിലേക്ക് സമാധാനം പകരുമായിരുന്നു. കുറച്ചുനേരത്തേക്കെങ്കിലും ഉള്ളിലെ ഭയവും അസ്വസ്ഥതയും അലിഞ്ഞുപോകുന്നതുപോലെ തോന്നും. ആ നിമിഷങ്ങളിൽ, ദൈവം വളരെ അടുത്തെവിടെയോ ഉണ്ടെന്നൊരു തോന്നലുമുണ്ടാകും.
ശരിക്കും ഞാനൊരു ഈശ്വരവിശ്വാസി ആയത് ആ ആശുപത്രീവാസത്തിന് ഇടയ്ക്ക് ആയിരുന്നെന്ന് തോന്നുന്നു.
ഏകദേശം ഒരു മാസത്തോളം ഞാൻ അവിടെ കഴിഞ്ഞു.
ആ ദിവസങ്ങൾക്കിടയിൽ പല മനുഷ്യരെയും അടുത്തറിഞ്ഞു. ഓരോരുത്തർക്കും ഓരോ കഥകളുണ്ടായിരുന്നു. പുറത്തുള്ള ലോകം ‘ ഭ്രാന്ത് എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിച്ച ജീവിതങ്ങൾക്കുള്ളിൽ എത്രയോ വേദനകളും നഷ്ടങ്ങളും തകർച്ചകളും ഒളിഞ്ഞുകിടക്കുന്നതാണെന്ന് അപ്പോഴാണ് മനസ്സിലായത്.
പതിയെ എന്റെ അവസ്ഥയും മെച്ചപ്പെടാൻ തുടങ്ങി. അത്രയും നാളായി കിട്ടാതിരുന്ന ഉറക്കം വീണ്ടും എന്റെ കണ്ണുകളെ തേടിയെത്തി. കണ്ണുകൾ അടയ്ക്കാൻ കഴിഞ്ഞു. രാത്രികൾ വീണ്ടും രാത്രികളായി മാറി.
അതിന് മരുന്നുകളുടെ സഹായമുണ്ടായിരുന്നു. ഓരോ രാത്രിയും ഉറക്കഗുളിക കഴിച്ചാണ് ഞാൻ ഉറങ്ങിയത്. ആശുപത്രി വിട്ട ശേഷവും കുറച്ചുകാലം ആ ഗുളികകൾ എന്റെ ജീവിതത്തിന്റെ ഭാഗമായി തുടർന്നു. പിന്നെ ഡോക്ടറുടെ നിർദേശപ്രകാരം പതിയെ അതിന്റെ അളവ് കുറച്ചു. ഒടുവിൽ ഒരു ദിവസം, മരുന്നിന്റെ തുണയില്ലാതെയും എനിക്ക് ഉറങ്ങാൻ കഴിഞ്ഞു.
ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരുപാട് മുഖങ്ങൾ എന്റെ ജീവിതത്തിലൂടെ കടന്നുപോയി. ചിലർ വന്നു പോയി. ചിലർ ഇന്നും ഓർമ്മകളിൽ ജീവിക്കുന്നു.
അവരിൽ ഓരോരുത്തരും ഓരോ നോവായിരുന്നു.
ചിലർ പ്രണയം നഷ്ടപ്പെട്ടവർ. ചിലർ കുടുംബം ഉപേക്ഷിച്ചവർ. ചിലരെ കുടുംബം തന്നെ ഉപേക്ഷിച്ചവർ. ചിലർ സ്വന്തം മനസ്സിന്റെ ഇരുണ്ട വഴികളിൽ വഴിതെറ്റിയവർ. ലഹരിയുടെ പിടിയിൽപ്പെട്ട് മാനസികനില തെറ്റിയവരും ഉണ്ടായിരുന്നു.
എല്ലാവരും ഒരുപോലെയായിരുന്നില്ല. ചിലർ ശാന്തരായിരുന്നു. ചിലർ സ്വന്തം ലോകത്ത് ഒതുങ്ങിക്കൂടിയവർ. എന്നാൽ ചിലർ അക്രമാസക്തരായി മാറുമായിരുന്നു. അത്തരക്കാരെ മറ്റുള്ളവരുടെ സുരക്ഷയ്ക്കും അവരുടെ സ്വന്തം സുരക്ഷയ്ക്കുമായി പ്രത്യേകം സെല്ലുകളിലായിരുന്നു പാർപ്പിച്ചിരുന്നത്. അവരെ നിരീക്ഷിക്കാൻ പ്രത്യേക ജീവനക്കാരുമുണ്ടായിരുന്നു.
ഒരു ചെറിയ മാനസികാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച്, ഒരുമാസത്തിനുശേഷം തിരിച്ചിറങ്ങുമ്പോൾ ഞാൻ പഴയ മനുഷ്യനായിരുന്നില്ല. മനുഷ്യരെ കുറച്ചുകൂടി മനസ്സിലാക്കാൻ ശ്രമിച്ചു.
ഓരോരുത്തരുടെയും പെരുമാറ്റത്തിന് പിന്നിൽ അവർ മാത്രം അറിയുന്ന ഒരു വേദനയോ മുറിവോ ഉണ്ടാകാമെന്ന് ആ ആശുപത്രി വാസം എന്നെ പഠിപ്പിച്ചു. അതിനുശേഷം ആളുകളെ വിധിക്കുന്നതിന് മുമ്പ്, അവരെ മനസ്സിലാക്കാൻ ഞാൻ ശ്രമിക്കാൻ തുടങ്ങി.
എങ്കിലും ഇടയ്ക്കിടെ ദേഷ്യം വരും. വാക്കുകൾ നിയന്ത്രണം വിട്ടുപോകും. വഴക്കുണ്ടാക്കും. പക്ഷേ ആ ദേഷ്യം കാണിച്ചിരുന്നത് ഏറ്റവും അടുത്ത ആളുകളോടായിരുന്നു.
അമ്മ…
പിന്നെ എന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന അപർണ.
എന്റെ അവസ്ഥയെക്കുറിച്ച് മുഴുവൻ അറിയാമായിരുന്നത് അവൾക്ക് മാത്രമായിരുന്നു. ഞാൻ മാനസികാരോഗ്യ ചികിത്സയിലായിരുന്ന കാര്യം അവൾ സ്വന്തം വീട്ടുകാരോട് പോലും പറഞ്ഞിരുന്നില്ല. അതറിഞ്ഞിട്ടും അവൾ എന്നെ ഭയപ്പെട്ടില്ല. അകന്നുമാറിയില്ല.
ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ നാവിനെ നിയന്ത്രിക്കാതെ പലതും പറഞ്ഞിട്ടുണ്ട്.. പക്ഷേ ഒരൊറ്റ തവണ പോലും, എന്റെ ജീവിതത്തിലെ ആ ഏറ്റവും ദുർബലമായ അധ്യായം എടുത്തുപറഞ്ഞ് അവൾ എന്നെ കുത്തിനോവിച്ചിട്ടില്ല.
ഇന്നും ഞാൻ അത് ഓർക്കാറുണ്ട്.
ശരിക്കും സ്നേഹം എന്നത് കൂടെയിരിക്കുക ‘ എന്നതിലുപരി ഒരാളുടെ ഏറ്റവും വലിയ മുറിവ് ഒരിക്കലും ആയുധമാക്കാതിരിക്കലുമാണ്.
മരണം വരെ ഓർത്തിരിക്കാൻ മാത്രം കുറച്ച് ഓർമ്മകൾ ഹൃദയത്തിൽ സൂക്ഷിച്ചാണ് ഞാൻ ഈ ആശുപത്രിവളപ്പ് വിടുന്നത്.
തിരിഞ്ഞുനോക്കുമ്പോൾ, പുതിയൊരു ജീവിതത്തിലേക്കുള്ള ദീർഘയാത്രയ്ക്ക് മുമ്പ് വിധി എനിക്കായി ഒരുക്കിയ ഒരു ചെറിയ വിശ്രമകേന്ദ്രം മാത്രമായിരുന്നു അത്.
ഇടക്കുളത്തമ്മയുടെ ക്ഷേത്രത്തിൽ നിന്ന് ദീപാരാധനയുടെ മണിനാദം ഉയർന്നുകേട്ടു.
ഇപ്രാവശ്യം…
എന്നെ ചേർത്തുപിടിച്ച് നടത്തിയത് അമ്മയായിരുന്നില്ല.
ഞാനായിരുന്നു അമ്മയുടെ കൈ ചേർത്തുപിടിച്ച് ക്ഷേത്രത്തിലേക്ക് പതിയെ നടന്നത്.
അവർ അത്ഭുതത്തോടെ എന്നെ നോക്കി.
ഞാൻ പതിയെ… അവരെ നോക്കി ഒന്ന് കണ്ണ് ചിമ്മിക്കാണിച്ചു.

