കൊറോണ എന്ന ഒരു വിരുതൻ ചൈനയിൽ അതിവേഗം ഓടിനടന്ന് ആളെ കൊല്ലുന്നു.. ചൈനക്കാർ ഭൂതത്തെ തുറന്നു വിട്ടമാതിരി ഇവനെ തുറന്നു വിട്ടതാണ് എന്നൊക്കെ.. നിസ്സാര വാർത്ത മാതിരി പത്രത്തിലും ടീ വിയിലും കണ്ട് മിണ്ടാതിരിക്കുമ്പോൾ, അതാ ഇറ്റലിയിലും പാരീസിലും ഒക്കെ കൂട്ടത്തോടെ ഇവൻ ആളുകളെ കൊല്ലാൻ തുടങ്ങിയപ്പോൾ അയ്യോ ആള് നിസ്സാരനല്ലെന്ന് ലോകം മുഴുവൻ മനസ്സിലാക്കാൻ തുടങ്ങി.
അപ്പോളതാ നമ്മുടെ രാജ്യത്തും ചൈനയിൽ നിന്നും ഇവൻ കടന്നു കൂടി. പിന്നങ്ങോട്ടു എന്തൊക്കെ പുകില്..
“ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ” എന്ന് പറഞ്ഞ പോലെ.. പത്ത്..നൂറ് ..ആയിരം.!!
ഇവനെ പിടിച്ചു കെട്ടാനുള്ള തത്രപ്പാടായി.
“വായുവിലൂടെ പറന്നു വരുന്ന ഈ വിദ്വാൻ മൂക്കിലൂടെ വായിലൂടെ അകത്തുകടക്കും” എന്ന് മെഡിക്കൽ വിദഗ്ധർ.
മുക്കും വായും മൂടാൻ മാസ്ക് ആദ്യം.. എന്നിട്ടും പിടിതരാതെ പാഞ്ഞു നടക്കാൻ തുടങ്ങി ഇവൻ. മരണ ഗന്ധം പരന്നു തുടങ്ങിയപ്പോൾ, ഒരാൾക്ക് മറ്റൊരാളുടെ സാമിപ്യം നിഷേധിച്ച് ഉത്തരവ്. ലോകം മുഴുവൻ പൂട്ടിട്ടു പൂട്ടി. മനുഷ്യൻമ്മാർക്ക് പുറത്തിറങ്ങാൻ വിലക്ക്. വൈറസ് അകത്തു കേറിയവൻ എന്ന് തെളിഞ്ഞാൽ ഓടിപ്പിടിച്ച് അവനെ ഐസോലേഷൻ വാർഡിൽ.
ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാംമ്പിനെക്കാൾ ഭീകരം!
മൂക്ക് തുളച്ച്, പൊന്നീച്ച കണ്ണിനു മുന്നിൽ പറപ്പിച്ച് ടെസ്റ്റുകൾ..!!
വിജനമായ വഴികൾ…
വൈകുന്നേരങ്ങളിൽ മുഖ്യൻ്റെ വാർത്താ സമ്മേളനം കാതോർത്ത്…
“അയ്യോ.. എൻ്റെ വീട്ടിനു അടുത്തുണ്ടോ? എൻ്റെ വാർഡ് അടയ്ക്കുമോ”
ഇങ്ങനെ ഒരു കാലം നമ്മളാരും സ്വപ്നത്തിൻ പോലും വിചരിച്ചതല്ല.
കുട്ടികൾ മൊബൈലുമായി വീട്ടിൽ. അമ്മമാർക്ക് ആവലാതി. “ഇവൻ ഇവൾ പഠിക്കുന്നോ?”, “വേറെന്തെങ്കിലും തരികിട കാണുന്നോ?”
പത്രം വാങ്ങാതായി.. പൈസ കൊന്നാലും കൈയ്യിൽ വാങ്ങൂലാ… ഇനി കൊണ്ടുവന്നാൽ വെയിലത്ത് കിടത്തി അഗ്നി ശുദ്ധി വരുത്തി മാത്രം അകത്തേക്ക്. ഒരു
ബോളിൻ്റെ അകത്തു കുറെ മുള്ളുകൾ കുത്തി, കണ്ണുരുട്ടി പല്ലിളിച്ചു ഉള്ള ഭീകരരൂപം എല്ലായിടത്തും..
” ഇവനെ സൂക്ഷിക്കുക.. അകന്നു നിന്ന് ശ്വാസം വിടുക.. ചുമക്കരുത്.. തുപ്പരുത്… ജാഗ്രതൈ!
ജീവനിൽ കൊതിയുള്ളവർ അകലം പാലിക്കുക.”
ഡോക്ടർമാർ രണ്ടും മുന്നും മാസ്ക് ഇട്ടു, ഹെഡ് ഷീൽഡ് ഇട്ട് ചന്ദ്രനിൽ പോകുന്നവരെ പോലെ നടന്നു.. പൂട്ട് പതുക്കെ തുറന്നപ്പോൾ ഒരാൾ മാത്രം കാറിൽ.. ബസ്സിൽ ഒരാള് മാത്രം ഒരു സീറ്റിൽ. അതും അത്യാവശ്യത്തിന് മാത്രം. പ്രവാസി വന്നാൽ എയർ പോർട്ടിൽ നിന്നും പിടികൂടി എവിടെയൊക്കെയോ പൂട്ടിയിടുന്നു.. ആർക്കും ആരെയും പേടി, വിശ്വാസമില്ല. റൂട്ട് മാപ്പ് ഭയന്ന് വീട്ടിൽ നിന്നും ചിലർ പുറത്തിറങ്ങാതായി. രഹസ്യങ്ങൾ പുറത്ത് വരുമല്ലോ. റൂട്ട് മാപ്പുകളെ പറ്റി ട്രോളുകൾ ഇറങ്ങി.
ലോകത്തിൻ്റെ പലഭാഗത്തും ഉള്ള നിരവധി ശവക്കുഴികൾ എന്നും കണ്ട്..”ദൈവമേ എന്ന് തീരും ഈ ദുർഗതി “എന്ന് കരുതിയ ഒരു കെട്ട കാലം… ഓർക്കാൻ വയ്യ.
‘ലോകാവസാനം ആയി’ എന്ന് ചിലർ. മനുഷ്യൻ പരസ്പ്പരം ഭയന്ന് കഴിച്ചുകൂട്ടിയ കാലം..
‘ഒന്നും ശ്വാശതം അല്ല ‘ എന്ന സത്യം !
യുദ്ധം തുടങ്ങി..ഇഞ്ചക്ഷൻ വന്നു. ഇതിനെതിരെ ശക്തിയായി വാദങ്ങളും. എല്ലാ വിഭാഗം വൈദ്യന്മാരും അവകാശവാദങ്ങൾ!
കാണുന്ന ഭാഗത്ത് മാത്രം യൂണിഫോം ഇട്ട് ഓൺലൈൻ ക്ലാസ്സ് അറ്റൻഡ് ചെയ്തവർക്ക് ഒരവസാനം. പതുക്കെ ചില കോളജുകൾ തുറന്നു. പല കല്യാണങ്ങൾ അറിയാതെ പോയി. അഞ്ചോ പത്തോ ആൾ മാത്രം. അതും ഒരാശ്വാസം ചില വിദ്വാന്മാർക്ക്…
പ്രണയങ്ങൾ തച്ചുടക്കപ്പെട്ടു. എങ്കിലും ഫോണിലൂടെ ഒളിച്ചും പാത്തും പലതും സധൈര്യം മുന്നേറി.
പാത്രം മുട്ടിയും മെഴുകുതിരി കത്തിച്ചു വെച്ചും, ഇവനെ ഓടിക്കാൻ തീവ്രശ്രമം! തമാശ തോന്നുന്നു.
പതുക്കെ മാസ്ക് വേണ്ടെന്ന് വെച്ചു ചുരുക്കം ചില ധൈര്യവാൻമാർ. ഒന്നും ശരിയാവില്ല എന്ന് ആകുലപ്പെട്ടതൊക്കെ തിരുത്തി ! ആരെന്ന് അറിയില്ല.. ഈ ജന്മം തിരിച്ചു വരില്ലെന്ന് കരുതിയ പഴയ കാലം പതുക്കെ തിരിച്ചു വരാൻ തുടങ്ങി. ജയിൽ മോചിതരെ പോലെ പുറത്തേക്ക്… പൂട്ടുകൾ തുറക്കപ്പെട്ടു.”മുട്ടുവിൻ തുറക്കപ്പെടും” എന്നല്ലേ.. പൂട്ടിക്കിടന്ന പിടികൾക്ക് മുന്നിൽ നഷ്ടപ്പെട്ടതിനൊക്കെ മുന്നിൽ താടിക്ക് കൈയ്യും കൊടുത്ത് ഇരുന്നു ചിലർ.
ഒരു കുഞ്ഞു വൈറസ് വരുത്തിയ ഗുണ്ടായിസം! മനുഷ്യൻ തൊറ്റുപോയി. എത്ര നിസ്സാരൻ അല്ലേ മനുഷ്യർ? പലതും പഠിച്ചു.
“ഇനി ഇങ്ങനെ ഒരു കാലം ഉണ്ടാവരുതേ” എന്ന് ഹൃദയം പൊട്ടി പ്രാർത്ഥിച്ചു. എന്നിട്ടും അഹങ്കാരം വിട്ടിട്ടില്ല ട്ടോ മനുഷ്യ ജൻമം. പാപങ്ങൾ തുടർന്നു കൊണ്ടേ ഇരിക്കുന്നു! ഇനിയൊരു കുഞ്ഞു ഭീകരൻ വേണ്ടി വരുമോ? നോക്കണേ..
“എന്നെ തല്ലണ്ട ഞാൻ നന്നാവില്ല ” എത്ര വാസ്തവം!
വിമാനങ്ങൾ ചീറിപ്പാഞ്ഞു തുടങ്ങി.. കടൽ ശാന്തമായി.. കാറ്റിന് സുഗന്ധം.
ഈ ആയുസ്സിൽ ഇനി ഇങ്ങനെ ഒന്ന് ഉണ്ടാവില്ല ഇന്ന് വെറുതെ ഒരു മോഹം. ഇനിയും ഭൂതങ്ങളെ തുറന്നു വിടുമല്ലോ “കുടങ്ങൾ”.
…………………..സുധി

