കടലിന്റെ അഗാധനീലിമയിലേക്ക് ആഴ്ന്നിറങ്ങിയ ഞാൻ വളരെപ്പെട്ടന്ന് തന്നെ ഒരു തമോഗർത്തത്തിലേക്ക് പതിച്ചു. നിമിഷ നേരം കൊണ്ട് ആകാശ പരപ്പിലേക്ക് എടുത്തെറിയപ്പെട്ടു. മേഘങ്ങൾക്കിടയിലൂടെ തെന്നിമാറുമ്പോൾ ഒരു കുഞ്ഞു കൈ എന്റെ കൈയ്യിൽ മുറുകെ പിടിച്ചിരുന്നു. എവിടെ എനിക്കു ചുറ്റിലുമായി വാവിട്ടു കരയുന്ന എന്റെ കുട്ടികൾ. വീണ്ടും ഞാൻ കടലാഴങ്ങളിലേക്ക് ഒഴുകുവാൻ തുടങ്ങി. ഒരു നിമിഷത്തിനു ശേഷം ഞാനൊരു തീരത്തണഞ്ഞു. വളരെ മനോഹരമായ ഒരു തീരം.
പുതിയൊരുണർവ്വോടെ കണ്ണുതുറന്ന ഞാൻ, ഒരു വാതിലിനകത്തു നിന്നും ഇറങ്ങിവരുന്ന എന്റെ അച്ഛനെയും അമ്മയേയും ക ണ്ട് സ്തബ്ദയായി. ഓടിച്ചെന്ന് അമ്മയെ കെട്ടി പിടിച്ച് ഉച്ചത്തിലുച്ചത്തിൽ കരഞ്ഞു. ഇതെല്ലാം കണ്ട് സ്നേഹത്തോടെ അച്ഛൻ എന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു. എന്നെ അവർ അകത്തേക്ക് കൊണ്ടുപോയി. പക്ഷെ അതൊരു മുറിയായിരുന്നില്ല. ഓരോ വാതിലും ഓരോ പ്രദേശത്തിന്റെ കവാടമായിരുന്നു. എനിക്കറിയാമായിരുന്ന ഒത്തിരി പേരെ അവിടെ കണ്ടു. 25 വർഷം മുൻപേ നമ്മെ വിട്ടു പിരിഞ്ഞ ഏട്ടനെയും കൺ നിറയെ കണ്ടു. എൻറമ്മയോടും അച്ഛനോടും ഏട്ടനോടും അറിവില്ലായ്മ കൊണ്ട് ചെയ്തു പോയ തെറ്റുകളും ചെയ്യാൻ പറ്റാതെ പോയ കാര്യങ്ങളും ഓർത്തോർത്ത്പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് ക്ഷമ ചോദിച്ചു. നമ്മുടെ ഫാമിലിയുടെ ആയുസ്സിന്റെ പുസ്തകം ഏട്ടന്റെ കൈയ്യിലാണ് ഉണ്ടായിരുന്നത്. അതിനാൽ ഞാൻ ഇങ്ങോട്ട് വരുന്ന കാര്യം അവർ മുൻകൂട്ടി അറിഞ്ഞിരുന്നു. ഓരോ ഫാമിലിയുടെയും ആയുസ്സിന്റെ പുസ്തകം അതിലെ യോഗ്യനായ ഒരാളെ ഏൽപ്പിക്കുകയാണ് പതിവ്.
ഇവിടെ ആർക്കും ആരോടും വെറുപ്പില്ല, സ്നേഹം മാത്രം. പരസ്പരം ശത്രുക്കളായ പലരും ഇവിടെയെത്തിയപ്പോൾ സ്നേഹിക്കുന്നു സഹായിക്കുന്നു. എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാഴ്ച്ച നമ്മുടെ അയൽ പക്കത്തുണ്ടായിരുന്ന എന്നും ശത്രുക്കളായിരുന്ന ശാരദേച്ചിയും, ജാന്വേച്ചിയും വളരെ സന്തോഷത്തോടെ സംസാരിച്ചിരിക്കുന്നതാണ്. എങ്ങോട്ട് നോക്കിയാലും കാണുന്നത് കാരുണ്യം സ്നേഹം, ബഹുമാനം, വിശ്വാസം എന്നിവയൊക്കെയാണ്.
നാം നിൽക്കുന്ന പ്രദേശത്തിന്റെ ഗ്ലാസിലൂടെ നോക്കിയാൽ അപ്പുറത്തുള്ള പക്ഷിമൃഗാദികൾ എത്തിച്ചേർന്ന വിശാലമായ സ്ഥലം കാണാം. അവിടത്തെ കാഴ്ച്ചയും ഏതാണ്ടിങ്ങനെ തന്നെ. കുറുക്കനും കോഴിയും ഒളിച്ചു കളിക്കുന്നു. സിംഹത്തിന്റെ കൂടെ മാൻ കുട്ടി ഓടി കളിക്കുന്നു, പരുന്തിന്റെ ചിറകിനടിയിൽ കോഴിക്കുഞ്ഞ് ഒളിച്ചിരിക്കുന്നു. ഇവറ്റകൾക്കൊന്നും ഭക്ഷണം വേണ്ടല്ലോ. മരണാനന്തരം വിശപ്പില്ലല്ലോ. ഭൂമിയിൽ കാണാൻ കഴിയാത്ത സുന്ദര കാഴ്ച്ചകളാൽ എൻ മനം നിറഞ്ഞു. ഒരു രോഗവും അലട്ടാതെ, ഒരു ഭാരവുമില്ലാതെ ഒരപ്പൂപ്പൻ താടി പോലെ ഞാനതിലൂടെയൊക്കെ ഒഴുകി നടന്നു.
മറ്റൊരു കാര്യം, കുറെയേറെ കാലത്തിനു ശേഷം മറ്റൊരു രൂപത്തിൽ ഭൂമിയിൽ നമുക്ക് പിറവിയെടുക്കാൻ കഴിയും എന്നുള്ളതാണ്. അതിനുള്ള പരിശീലനവും അവിടെ നടക്കുന്നുണ്ട്. എല്ലാ മനുഷ്യർക്കും, പക്ഷിമൃഗാദികൾക്കും ഇതിനുള്ള ചാൻസുണ്ട്. നമ്മൾ കൂടി ആഗ്രഹിക്കുന്നുണ്ട് എങ്കിൽ മാത്രം. ചിലരൊക്കെ ഒരു പക്ഷിയോ, പൂച്ചയോ ആയെങ്കിലും സ്വന്തം ആൾക്കാരെ കാണാമല്ലോ എന്ന് കരുതി അതിനും തയ്യാറെടുക്കുന്നു. എല്ലാവരും ഇവിടേക്ക് തന്നെയല്ലേ എത്തിച്ചേരുക എന്ന വിശ്വാസത്തിൽ കാത്തിരിക്കുന്നവരാണേറേയും. എന്തായാലും എനിക്ക് തിരികേ വരേണ്ട സമയമായി. അച്ഛനോടും അമ്മയോടും ഏട്ടനോടും ബാക്കി എല്ലാവരോടും യാത്ര പറഞ്ഞ് ഈ സുന്ദര സ്വപ്നാടനത്തിൽ നിന്നും വേദനയോടെ തിരികെ ഭൂമിയിലേക്ക്.
– ബിന്ദു. ഇ. പി.

