“ആശ കണ്ണ് തുറക്ക് ”
ഡോക്ടറോ നേഴ്‌സൊ ആരൊക്കെയോ പറയുന്നത് എനിക്ക് വ്യക്തമായി കേൾക്കാം. പക്ഷെ ഞാൻ ഇവിടെ മുകളിൽ ആണല്ലോ. ഹോസ്പിറ്റലിൽ ഈ റൂഫിൽ ഞാൻ എങ്ങിനെ? എന്റെ ബോഡി അവിടെത്തന്നെ കിടക്കുന്നുണ്ടല്ലോ.
കൺഫ്യൂഷൻ മാറുന്നില്ല.
മമ്മി കരഞ്ഞു കൊണ്ടു ഓടി വരുന്നുണ്ട്. മമ്മിക്ക് ഇടതു വശം സ്ട്രോക്കിൽ തളർന്നുപോയി, പിന്നെ ഫിസിയോ ഒക്കെ ചെയ്തു വരുന്നതല്ലേ ഉള്ളൂ. എന്റെ കയ്യിൽ തൂങ്ങി വിക്രം വേതാളത്തെ കൊണ്ടുപോകുന്നത് പോലെ ഞാനല്ലേ നടത്താറ്. ഇതെന്തൊരു ഓട്ടമാണ് മമ്മി.
ആ! അപ്പോൾ ഞാൻ തീർന്നു. ഈ കാണുന്ന ഞാൻ അല്ല ശരിക്കുമുള്ള ഞാൻ ( സലിം കുമാറിന്റെ കോമഡി പറയാൻ കണ്ട സമയം )”
” ആഷേ നീ തീർന്നു, നീ ഇഹലോകവാസം വെടിഞ്ഞു ”
പക്ഷെ എനിക്കങ്ങനെ വിഷമം ഒന്നും തോന്നിയില്ല. പണ്ട് ആസ്ട്രൽ പ്രോജെക്ഷൻ ചെയ്തു ഞാനൊരു പോക്ക് പോയതാ. കുറെ കാര്യങ്ങൾ അദൃശ്യമായി കാണുകയും ചെയ്തു. ഇതിപ്പോ വേറൊരു പ്രോജെക്ഷൻ അത്രയേ തോന്നിയുള്ളൂ. പക്ഷെ ആശുപത്രിയിൽ ഓടിയെത്തുന്നവരെ മാത്രമല്ല. എന്റെ മകൾ യുകെ യിൽ നിന്നു പുറപ്പെടുന്നത് വരെ എനിക്ക് കാണാം. അത് ഒരത്ഭുതം തന്നെയായിരുന്നു. കാഴ്ചക്കു പരിമിതികൾ ഇല്ലേ! ആഹാ! കൊള്ളാമല്ലോ സംഭവം. മോൻ കാനഡയിൽ കരഞ്ഞു ഇരിക്കുന്നുണ്ട്. പാവങ്ങൾ! കുട്ടികൾ എന്നെ മിസ്സ് ചെയ്യും. അതൊരല്പം കണ്ണ് നനയിച്ചു. ങേ! കണ്ണോ? അതിനെനിക്ക് രൂപമില്ലല്ലോ? പക്ഷെ വികാരങ്ങൾ എല്ലാം തികട്ടി വരുന്നുണ്ട്.
എന്റെ ഭർത്താവ് എവിടെ? പുള്ളിയെ ഒന്ന് നന്നായി കാണണം. ആ, പുള്ളിയും ഊട്ടിയിൽ നിന്നു പുറപ്പെട്ടിട്ടുണ്ട്. അയ്യോ! പുള്ളി കരഞ്ഞിട്ടാണല്ലോ ഡ്രൈവ് ചെയ്യുന്നത്. പുതിയ കെട്ടു കെട്ടാല്ലോ എന്ന് കരുതി സന്തോഷിച്ചൂടെ മനുഷ്യാ! എന്താവും പുള്ളി വിചാരിക്കുന്നത്? ഈ ആലോചന വന്നപ്പോഴേ അദ്ദേഹത്തിന്റെ ചിന്തകൾ എനിക്ക് ഒരു ചലച്ചിത്രം പോലെ മുന്നിൽ തെളിഞ്ഞു. കുട്ടികൾ ചെറുതായിരുന്നപ്പോൾ ഞങ്ങൾ ഊട്ടിയിൽ നിന്നും നാട്ടിലേക്കു വരുന്ന ഡ്രൈവുകൾ. ഞാൻ പല പല കഥ ബീജങ്ങളും പുള്ളിയോട് പങ്കു വെക്കുന്നതും പുള്ളി അത് ആസ്വദിച്ചു കേട്ടു അതിനു പുതിയ മാനങ്ങൾ തരുന്നതുമെല്ലാം പുള്ളി ഓർക്കുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നു. പാവം! സങ്കടമൊക്കെയുണ്ട്.
അതാരാ കാറിന്റെ പിന്നിൽ? അയ്യോ ഡിയാഗോ കുട്ടനല്ലേ. എന്നെ നായ പ്രാന്തിയാക്കിയ എന്റെ മൂന്നാമത്തെ പുത്രൻ എന്റെ സ്വന്തം ശ്വാന പുത്രൻ. അവനു ഞാൻ പോയെന്നു അറിഞ്ഞു കാണുമോ? പാവം. ഞാൻ അവന്റെ സ്വന്തം അമ്മയല്ലെന്നും 25 ദിവസം മാത്രമുള്ളപ്പോൾ അവനെ കിഡ്നാപ് ചെയ്തു കൊണ്ടുവന്നതാണെന്നും അവൻ അറിയുമോ?
എന്തായാലും ജീവിതം ഖുദ ഗവ : ആയി. ഇനി എന്താണാവോ ജീവിതം. ആരോ എന്നെ പിന്നിൽ നിന്നും വിളിച്ചു. പിന്നെയൊരു പോക്കായിരുന്നു. അതിവേഗം ബഹുദൂരം ഞാനൊരു കുഴലിലൂടെ അതിവേഗത്തിൽ ശക്തിയായ ചുഴലി കാറ്റിൽ പെട്ട പോലെ. ഇതെങ്ങോട്ടായെന്നു ആലോചിച്ചു തീരും മുൻപ് മുന്നിൽ ഒരു വെളിച്ചം കാണാറായി. ഒരു പട തന്നെ എന്നെ സ്വീകരിക്കുവാൻ അവിടെ തയ്യാറായി നിൽപ്പുണ്ട്. ആരൊക്കെയാണെന്നറിയില്ല പക്ഷെ എല്ലാവരും ഞാൻ അവിടെ വരുന്നതിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ട്. ഡാഡി, ഏലമ്മ മമ്മി ( എന്റെ അമ്മായിയമ്മ ),വല്യപ്പച്ചൻ, പിന്നെയും കുറെ അറിയുന്ന ആളുകൾ. ഡാഡി പറഞ്ഞു വന്നൂല്ലേ, ഇനീപ്പോ അഡ്മിഷൻ എല്ലാം കഴിഞ്ഞു കാണാം. ഡാഡിക്കു ഞാൻ അകാലത്തിൽ വന്നതിൽ ഇച്ചിരെ സങ്കടം ഉണ്ടെന്നു തോന്നി. ഏലമ്മ മമ്മിയും കെട്ടിപിടിച്ചു വിഷമിച്ചു. ഉണ്ണിക്കുട്ടൻ പാവം! എന്നൊരു ഗദ്ഗദവും. അല്ലേലും മമ്മിക്ക് ഉണ്ണിക്കുട്ടൻ കഴിഞ്ഞേ എന്തുമുള്ളൂ.
അല്ല, ഇവിടെയും അഡ്മിഷനോ? ഈശ്വരാ! ഇനി അതിനു എന്തൊക്കെയാണ് വേണ്ടത്. എന്റെ ആത്മഗതം അറിഞ്ഞ ഒരു നനു നനുത്ത വെള്ള താടിയുള്ള അപ്പൂപ്പൻ പറഞ്ഞു. നിങ്ങളുടെ യഥാർത്ഥ അഡ്മിഷൻ ഇവിടെയാണ് തുടങ്ങുന്നത്. നിങ്ങളുടെ പൂർവകാല ജീവിതം അതിനുള്ള എൻട്രൻസ് ടെസ്റ്റ് ആണ്. അതിൽ വിജയിക്കുന്നവർക്ക് ഇവിടെ സ്വർഗ്ഗവും, തോൽക്കുന്നവർക്ക് നരകവും ലഭിക്കും. സ്വർഗത്തിലും പല തട്ടുകൾ ഉണ്ട്. നരകത്തിലും പല തട്ടുകൾ ഉണ്ട്. കർമ്മം തീരുമാനിക്കും എവിടേക്ക് പോകണമെന്ന്.
എന്റെ ദൈവമേ! ഇതറിഞ്ഞിരുന്നുവെങ്കിൽ ഒന്ന് കൂടെ നന്നാവാമായിരുന്നു. ഇതിപ്പോ ഏതു തട്ടിലാകും എന്റെ അഡ്മിഷൻ ആവോ?
അതൊരു വലിയ സമയം എടുക്കുന്ന പരിപാടിയാണത്രെ. ഏകദേശം 16 മുതൽ 41 ദിവസം വരെ എടുക്കും. അത് വരെ ഒരു ഇടത്തട്ടിലാണ് താമസം. ഡാഡിയും, ഏലമ്മ മമ്മിയും സ്വർഗത്തിലാണ്. അവരുടെ കൂടെ പോകാൻ സാധിക്കുമോ? കൺഫ്യൂഷൻ ആയല്ലോ ദൈവമേ?
ഇടക്കൊരു ജാലകം ഉണ്ട്. ഭൂമിയിലെ കാഴ്ചകൾ കാണാൻ ഞാൻ അതിലൂടെ നോക്കി. എന്നെ ഇപ്പോൾ ഫ്ലാറ്റിൽ കിടത്തിയിരിക്കുകയാണ്. ചുറ്റും എല്ലാവരും കരയുന്നുണ്ട്. ഞാൻ അങ്ങിനെ ഏതോ ഒരു വെള്ള സാരി ഒക്കെ ചുറ്റി കിടപ്പാണ്. അല്ല മന്ത്രക്കോടി ഞാൻ അവിടെ ഡ്രൈ ക്ലീൻ ചെയ്തു വച്ചിട്ടുണ്ട്. അതാരും കണ്ടില്ലേ. അല്ലേലും തന്നെ കണ്ടുപിടിക്കാൻ അപ്പനും മക്കൾക്കും അറിയില്ലല്ലോ.
അയ്യോ, നെറ്റ് ബാങ്കിംഗ് ന്റെ പാസ്സ് വേർഡ് ആർക്കും പറഞ്ഞു കൊടുത്തില്ല. കഷ്ടം ആയി. പറഞ്ഞു കൊടുത്താലും കെട്ട്യോൻ ചെയ്യില്ല. ഞാനാണല്ലോ ബാങ്കിന്റെ എല്ലാ പരിപാടിയും ചെയ്യാറ്. ഇനീപ്പോ ഇങ്ങോരു എന്ത് ചെയ്യും. ഛേ! ആ ഇൻഷുറൻസും, ഒരു എഫ് ഡി യും പോസ്റ്റ് ഓഫീസ് സേവിങ്സും ഒക്കെ അവരോടു പറയണമായിരുന്നു. അതിനു ഞാൻ അറിഞ്ഞോ ഇത്ര വേഗം ഇങ്ങോട്ട് വരുമെന്ന്. ഇനീപ്പോ ഈ മനുഷ്യൻ ബാങ്കിംഗ് ഇടപാടുകൾ നടത്താൻ വേണ്ടി വേറെ കെട്ടോ? ഏയ്… കെട്ടോ? ആ.. എന്തായാലും നിന്റെ ഫ്രണ്ട്സിനെ ആരെയും പുള്ളി കെട്ടില്ല എന്ന് ഉറപ്പു തന്നിട്ടുണ്ട്. ആവോ
ഭൂമിയിൽ അതാ ഞാൻ നേരിട്ടു കാണാത്ത ഒരാൾ. അത് പവിത്ര ഉണ്ണി അല്ലേ? ഓഹോ മരിച്ചവരെ കാണാൻ വരുമ്പോഴും ആ കറുത്ത പൊട്ടു അവിടെത്തന്നെ ഉണ്ട്.
ജയശ്രീയും കൂടെ ഉണ്ടല്ലോ. ജയശ്രീ ഫോണിൽ എന്തോ ടൈപ്പ് ചെയ്യുന്നുണ്ട്. എനിക്ക് കൂട്ടക്ഷരങ്ങളുടെ റീത്ത് വയ്ക്കാൻ വരുമ്പോഴും ഫോണിൽ കുത്തൽ ആണല്ലോ. അല്ലാ, അത് അടുത്ത വിഷയം ആണ്. ആഹാ! ജയശ്രീ എന്റെ മരണവും ഒരു വിഷയമാക്കി അല്ലേ? ” ആശാറോസ് ഒരോർമ്മ ” കൊള്ളാം. അല്ലേലും ” ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം “.
കൂട്ടക്ഷരങ്ങളിലെ റീന ” ക്ലാരക്ക് ” എന്ന് പറഞ്ഞൊരു ബ്ലോഗ് എഴുതി തുടങ്ങീട്ടോ. എന്റെ ചേച്ചി നിഷ ഈ വിഷയത്തിൽ പൊളിക്കും. സുജാത എഴുതുന്നത് എനിക്ക് കാണാം ” മായകാഴ്ച പോലൊരു മാരിചൻ!” എന്തായാലും കൂട്ടക്ഷരത്തിന്റെ റീത്ത് പൊളിച്ചു. ഇനി എന്നെ പറ്റിയുള്ള ബ്ലോഗും വായിക്കണം.
അല്ല, അഡ്മിഷന്റെ അവിടെ എന്താണൊരു ബഹളം. മഴക്കാലമല്ലേ വെള്ളപൊക്കത്തിൽ കുറെയേറെ പേര് ഇവിടെ വന്നിട്ടുണ്ട്. അവരെയൊക്കെ തരം തിരിച്ചു കഴിയുമ്പോൾ ഒരു സമയമാകും. ഞാനൊക്കെ ന്യൂ അഡ്മിഷൻ അല്ലേ. ഒരാൾ വളരെയധികം ചൂടാവുന്നുണ്ട്. അയാൾ ഏതോ മതത്തിന്റെ പുരോഹിതൻ ആയിരുന്നത്രെ. അയാൾക്ക് നരകത്തിന്റെ അടിത്തട്ടിലേക്കാണ് അഡ്മിഷൻ. അതയാൾക്ക് തീരെ സഹിക്കുന്നില്ല. ” ഞാൻ എന്റെ ജീവിതം മൊത്തം ദൈവത്തെ സേവിച്ചു. എന്റെ മതസ്ഥരെ ഞാൻ ദൈവ വചനം പഠിപ്പിച്ചു. എന്റെ മതക്കാരെ ആക്രമിച്ചവരെ ഞാനും ആക്രമിച്ചു. ഞാൻ എന്തൊക്കെ മതത്തിനു വേണ്ടി ചെയ്തു എന്നിട്ടും എനിക്ക് നരകമോ? അയാൾ ബഹളം വച്ചു. താടി അപ്പൂപ്പൻ വന്നു അയാളോട് പറഞ്ഞു. ” എന്ത് മതം ഏതു മതം. ഞാൻ ഒരു മതമേ ഉണ്ടാക്കിയിട്ടുള്ളൂ. മനുഷ്യമതം. മറ്റൊന്നും ഞാൻ ഉണ്ടാക്കിയിട്ടില്ല. സഹ ജീവികളെ മതത്തിന്റെ പേരിൽ തരം തിരിച്ചതും പോരാതെ മതത്തിന്റെ പേരിൽ അക്രമങ്ങൾ നടത്തിയ നിനക്ക് പിന്നെ ഞാൻ സ്വർഗം തരുമെന്ന് കരുതിയോ? പൊയ്ക്കോണം നരകത്തിലേക്കു.
ഓരോരുത്തരുടെയും അഡ്മിഷന് മുൻപ് അവരുടെ ജീവിതം മൊത്തം ഒരു ചലച്ചിത്രം പോലെ കാണിക്കുന്നുണ്ട്. നമ്മൾ എല്ലാവരും അറിഞ്ഞു ചെയ്തതും അറിയാതെ ചെയ്തതുമായ എല്ലാം. ചിലർ മുഖം പൊത്തി കരയുന്നുണ്ട് ചിലർ നാണിച്ചു തല കുനിക്കുന്നു. എന്തായാലും മതം, ജാതി എന്നൊക്കെ പറഞ്ഞു നടന്നിരുന്നവർ ആരും സ്വർഗത്തിൽ അഡ്മിഷൻ കിട്ടിയിട്ടില്ല.
നാട്ടിൽ അറിയപ്പെടുന്ന ഒരു കോടീശ്വരൻ വലിയ വായിൽ കരയുന്നുണ്ട്. അയാൾ ജീവിച്ചിരുന്നപ്പോൾ 100 പവന്റെ സ്വർണ്ണ കിരീടം ഏതോ വലിയ ക്ഷേത്രത്തിൽ കൊടുത്തുവത്രെ. അതുമാത്രമല്ല പിന്നെയും സ്വർണത്തിന്റെ പലതും ക്ഷേത്രത്തിൽ കാണിക്കാൻ വച്ചത്രേ അതെല്ലാം ഈ സ്വർഗത്തിൽ ഇരിപ്പിടം കിട്ടാനായിരുന്നുവത്രെ. താടി അപ്പൂപ്പൻ ചിരിച്ചു കൊണ്ടു ചോദിച്ചു. ആ കിരീടം സമർപ്പിക്കാൻ പോകുമ്പോൾ ഒരു നേരത്തെ വിശപ്പ് മാറ്റാനായി അവിടെ നിൽക്കുന്ന ഒരാൾക്കെങ്കിലും നീ ഭക്ഷണം കൊടുത്തോ? എനിക്ക് സ്വർണ്ണത്തിന്റെ കിരീടം വേണമെന്ന് ഞാൻ നിന്നോട് പറഞ്ഞോ? മകളുടെ കല്യാണം നടത്താനായി നിന്റെ അടുത്ത് കൈനീട്ടി ദൈന്യതയോടെ ഒരച്ഛനും അമ്മയും മകളും വന്നത് നീ ഓർക്കുന്നോ? നീ അവരെ പരിഹസിച്ചു ഓടിച്ചു. പിന്നീടവർ കൂട്ട ആത്മഹത്യ ചെയ്തു. അതിന്റെ ശിക്ഷ അവർ അനുഭവിക്കുന്നുണ്ട് പക്ഷെ അത് കഴിഞ്ഞാൽ അവർക്കു സ്വർഗം തുറക്കും. നിനക്കില്ല. സ്വർണവും, പണവും ചൊരിയേണ്ടത് അമ്പലങ്ങളിലും, പള്ളികളിലും അല്ല മറിച്ചു പാവങ്ങളുടെ പാത്രത്തിലാണ്. എല്ലാവരെയും എനിക്ക് പണക്കാർ ആക്കാമായിരുന്നു. എന്നാൽ നിങ്ങളുടെ പെരുമാറ്റം ഞാൻ എങ്ങിനെ പരിശോധിക്കും? നിനക്ക് മുൻപ് കടന്നു പോയ ആളെ ശ്രദ്ധിച്ചോ? അയാൾ ഒരു കളവു കേസിൽ ശിക്ഷിക്കപ്പെട്ടവനാണ്. നിങ്ങളുടെ മുന്നിൽ ഒരു കള്ളൻ പക്ഷെ ഞാൻ അവനു സ്വർഗത്തിലാണ് അഡ്മിഷൻ കൊടുത്തത്. കാരണം അവന്റെ കട്ട മുതലുകൾ അവൻ കൊടുത്തിരുന്നത് പാവങ്ങളുടെയും മിണ്ടാപ്രണികളായ മൃഗങ്ങളുടെയും വിശപ്പ് അകറ്റാനാണ്. വിശപ്പ്! ഞാൻ സൃഷ്‌ടിച്ച വികാരങ്ങളിൽ ഏറ്റവും ശക്തമായ വികാരമാണ്. ബാക്കി എല്ലാം നിറഞ്ഞ വയറിന്റെ ജല്പനങ്ങൾ മാത്രമാണ്. നീ ജീവിതത്തിൽ ഉടനീളം പ്രകടിപ്പിച്ച ഭക്തി പോലും.
വളരെ സാത്വിക എന്ന് തോന്നുന്ന, നമ്മൾ കുലസ്ത്രീ എന്ന് വിളിക്കാറുള്ള ഒരു ടൈപ്പ് സ്ത്രീകൾ കുറച്ചു പേര് താടി അപ്പൂപ്പന്റെ അടുത്ത് പരാതിയുമായെത്തി. അവർ ജീവിതകാലം മുഴുവനും ഭർത്താവിന് മാത്രമല്ല എല്ലാ ആണുങ്ങൾക്കും, അച്ഛൻ, ആങ്ങള എന്നിവർക്കൊക്കെ അടിമപ്പെട്ടു ജീവിച്ചു. അടക്കവും ഒതുക്കവും ആയിരുന്നു അവരുടെ മുഖമുദ്ര. ഒരാൾ പറഞ്ഞു ഞാൻ എന്നും ഭർത്താവിന്റെ കാൽ തൊട്ടു തൊഴുതിട്ടേ ദിവസം തുടങ്ങൂ. മംഗല്യത്തിന്റെ സിന്ദൂരം എപ്പോഴും നെറ്റിയിൽ തൊടും. അദ്ദേഹം കഴിച്ച പാത്രത്തിലെ ഭക്ഷണം കഴിക്കൂ. അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും ചെയ്തിട്ടേ എനിക്ക് വിശ്രമം പോലും ഉള്ളൂ. താടി അപ്പൂപ്പൻ ഊറി ചിരിച്ചു. സ്ത്രീകൾ പുരുഷനെക്കാൾ താഴെ നിൽക്കണമെന്ന് ഞാൻ പറഞ്ഞോ? സ്ത്രീകളും പുരുഷന്മാരും മനുഷ്യവർഗത്തിന്റെ രണ്ടു പ്രധാന ഭാഗങ്ങളാണ്. ആരും മുകളിലോ താഴെയോ അല്ല. ഫെമിനിസം പറയുന്നു കുല സ്ത്രീ അല്ല എന്ന് പറഞ്ഞു നിന്റെ മരുമകളെ പീഡിപ്പിച്ചു അവളെക്കൊണ്ട് ആത്മഹത്യാ ചെയ്യിച്ചത് നീയെന്ന കുലസ്ത്രീ അല്ലേ. നിനക്ക് നരകത്തിന്റെ താഴെ ഏതെങ്കിലും നിലയുണ്ടോ എന്ന് നോക്കട്ടെ. നാം വിചാരിക്കുന്ന പോലെ മതവും, ആരാധനാലയങ്ങളും വെറും മനുഷ്യ നിർമിതമാണ്. അതിൽ ദൈവം വസിക്കുന്നെയില്ല.
എന്തായി ആശ റോസിന്റെ ശവ സംസ്ക്കാര ചടങ്ങുകൾ? നാത്തൂൻ അമേരിക്കയിൽ നിന്നും വന്നിട്ടുണ്ട്. എന്നെയിപ്പോൾ അങ്കമാലി വീടിന്റെ മുറ്റത്തെ പന്തലിൽ ആണ് കിടത്തിയിരിക്കുന്നത്. വക്കീലന്മാർ ഒക്കെ കറുത്ത ബാഡ്ജ് ധരിച്ചു നിൽക്കുന്നുണ്ട്. ആരെക്കൊയോ വരികയും പോകുകയും ചെയ്യുന്നു. 30 വർഷം മുൻപ് കല്യാണം കഴിഞ്ഞു കേറി വന്ന വീടാണ്. ഇന്ന് നിശ്ചലമായി ഞാൻ അവിടെ കിടക്കുന്നു. ചുറ്റുമുള്ളവർ എന്നെ പറ്റി നല്ലതു മാത്രമേ പറയുന്നുള്ളൂ. അല്ലെങ്കിലും മരണത്തിൽ എല്ലാവരും പരിശുദ്ധന്മാർ ആകുമല്ലോ. അല്ലേലും ഞാൻ നല്ല കുട്ടിയല്ലേ. എന്നാലും പുണ്യാളൻ പട്ടം മരണാനന്തരം കിട്ടുന്ന ഒരു പ്രിവിലേജ് തന്നെയാണ്.
പലരും എന്റെ കൂടെയുള്ള ഫോട്ടോകൾ വച്ച് സ്റ്റാറ്റസ് ഇട്ടു തുടങ്ങി. ” പ്രിയ സുഹൃത്തേ വിട “, ” വക്കീലേ വിട ” , “കൂട്ടക്ഷരത്തിൽ കുറ്റകൃത്യ ബ്ലോഗുകളുടെ രാജകുമാരിക്ക് വിട ” ആഹാ! ജയശ്രീ കൊള്ളാലോ. ഞാനൊരു രാജകുമാരിയൊക്കെയായി. ഓർമ്മക്കുറിപ്പുകൾ ധാരാളം പേര് എഴുതുന്നുണ്ട് ട്ടൊ ജയശ്രീ, ഇപ്രാവശ്യം പൊളിക്കും. എന്റെ ചേച്ചിക്ക് കുറച്ചു സമയം കൊടുക്കണം ട്ടാ എന്റെ ചടങ്ങൊക്കെ കഴിഞ്ഞു അവളൊന്നു ഫ്രീ ആകട്ടെ. ഈ ബ്ലോഗിന്റെ സമ്മാനം എന്റെ കെട്ട്യോൻ സ്പോൺസർ ചെയ്യട്ടെ. എന്നെ പറ്റിയുള്ള നല്ല ബ്ലോഗുകൾ പുള്ളിയും ഒന്ന് വായിക്കട്ടെ!
ഓ! പള്ളിയിലെ അച്ചൻ എന്നെ പറ്റി പൊക്കി അടിക്കുന്നുണ്ട്. പള്ളിയിലെ പോകാത്ത എന്നെ ഒരു തികഞ്ഞ വിശ്വാസി ആയിട്ടാണ് തള്ളൽ. അല്ല! ഷൈജു നല്ല കരച്ചിൽ ആണല്ലോ ഇനീപ്പോ ശരിക്കും എന്നോട് സ്നേഹമായിരുന്നോ ആവോ? കൂട്ടക്ഷരത്തിൽ തൊലി പൊളിച്ചതാ ഞാൻ. എനിക്ക് ചിരി വന്നു.
മമ്മി ഞാൻ സമ്മാനം തന്ന കറുത്ത സാരീ തന്നെയാണല്ലോ ഉടുത്തിരിക്കുന്നത്? നാത്തൂൻ ബിജി നന്നായി കരയുന്നുണ്ട്. ആ പുള്ളിക്കാരിയുടെ ഗുഡ് ബുക്കിൽ ഞാനുണ്ടല്ലോ. തമിഴിൽ എന്തൊക്കെയോ പറഞ്ഞാണ് കരച്ചിൽ. നടക്കട്ടെ. മോൾ എന്റെ പാവകളെയെല്ലാം എനിക്കൊപ്പം പാക്ക് ചെയ്യുന്നു. എടീ, അതൊക്കെ ഞാൻ നിങ്ങളുടെ പിള്ളേർക്ക് കളിക്കാൻ ശേഖരിച്ചതാ, അത് ചുമ്മാ കളയല്ലേ! ആരോട് പറയാൻ?
താടി അപ്പൂപ്പൻ ഇപ്പോൾ എന്റെ അടുത്തുണ്ട്. എന്റെ വിധി സമയം അടുത്ത് തന്നെ എത്തും. ഞാനും എന്റെ കർമങ്ങളും കൂടി എനിക്ക് വിധി പറയുന്ന ദിവസം. എന്റെ മുന്നിൽ ഞാനെന്നും ഭക്ഷണം കൊടുക്കുന്ന ആ തെരുവ് പട്ടി, എന്റെ ടിപ്പുവുണ്ട് അവൻ എനിക്ക് വേണ്ടിയല്ലേ പറയൂ. എനിക്ക് ആശ്വാസമായി.
അവിടെ പൂക്കൾക്കിടയിൽ, കുന്തിരിക്കത്തിനിടയിൽ ഞാൻ മണ്ണിലേക്ക് പതിക്കുമ്പോൾ താടി അപ്പൂപ്പൻ എന്റെ ജീവിതത്തിന്റെ സീ ഡി പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. അപ്പോൾ ഞാൻ അഡ്മിഷൻ എടുക്കട്ടെ. എല്ലാവരെയും അവിടെ വച്ച് കാണാം.

