രണ്ടു മൂന്ന് ആഴ്ചയായുള്ള നീണ്ട തിരക്കുകൾക്കൊടുവിൽ ഇന്നാണ് എനിക്കല്പം വിശ്രമിക്കാൻ കഴിഞ്ഞത്. മോനും മരുമകളും കുഞ്ഞും മൂന്നാഴ്ചയിലെ അവധി ആഘോഷം കഴിഞ്ഞ് വിദേശത്തേക്ക് തിരികെ പോയിരിക്കുന്നു. അനിയനോടൊപ്പം ഒരാഴ്ച നിൽക്കാൻ വന്ന മോളേയും മക്കളെയും മരുമകൻ ഇന്നലെ രാത്രിയോടെ വന്ന് വിളിച്ചു കൊണ്ടു പോയി. ഇളയമകൻ കോളേജിലേക്കും ഭർത്താവ് പുറത്തേക്കും പോയിട്ടുള്ള ഇത്തിരി നേരത്തിന്റെ ആലസ്യത്തിൽ ഞാനെന്റെ നീരു വന്ന കാലുകൾ ഉയർത്തി വച്ച് സോഫയിലേക്ക് ചാഞ്ഞിരുന്നു.
ചാർജിൽ ഇട്ടിരുന്ന ഫോൺ എടുത്ത് ലോക്ക് തുറന്നു. വേഗം വാട്സ്ആപ്പ് മെസ്സേജിലേക്ക് കടന്നു. ആകെയുള്ളത് വാട്സ്ആപ്പ് മാത്രമാണ്. യൂ ട്യൂബും ഫേസ് ബുക്കും അദ്ദേഹത്തിന്റെ ഫോണിൽ കാണും. നേരത്തെ മോൻ ഉപയോഗിച്ചു കൊണ്ടിരുന്ന പഴയ സെറ്റ് ആണിത്. ഇതിൽ അധികമൊന്നും ഇൻസ്റ്റാൾ ചെയ്യാൻ പറ്റത്തില്ല, ഹാങ്ങ് ആകും.
പ്രാർത്ഥനാ ഗ്രൂപ്പിൽ ഒരുപാട് സന്ദേശങ്ങൾ വന്നു കിടക്കുന്നുണ്ടായിരുന്നു. പ്രാർഥനാ മുറി പോലെ അവിടെയെപ്പോഴുമൊരു ശാന്തത നിറഞ്ഞു നിൽക്കുന്ന പോലെ എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. കോളേജ് ഗ്രൂപ്പിൽ എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞ കുറച്ച് കച്ചറ ഫോർവേഡ് മെസ്സേജുകൾ കണ്ട് ഞാൻ വേഗം അവിടുന്ന് ഫാമിലി ഗ്രൂപ്പിലേക്ക് കടന്നു.
കുടുംബ ഗ്രൂപ്പ് തന്നെ മൂന്നെണ്ണം ഉണ്ട്. ഒന്ന് എന്റെ വീട്ടിലെ, മറ്റൊന്ന് ഭർത്താവിന്റെ വീട്ടിലെ പിന്നൊന്ന് എന്റെ അമ്മ വീടിന്റെ. “മാ ഫാമിലി ” ഗ്രൂപ്പിൽ അൻപത്തി ഒന്നോളം സന്ദേശങ്ങളുടെ നോട്ടിഫിക്കേഷൻ കണ്ട് ഞാൻ കൗതുകത്തോടെ എന്റെ കുടുംബത്തിലേക്ക് കയറി ചെന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
എന്റെ ഇളയ ആങ്ങളയും നാത്തൂനും മക്കളും മരുമക്കളും കൂടി പോയ ട്രിപ്പിന്റെ പല പല ഫോട്ടോസ് ആണ്. ഞാൻ ഫോട്ടോസ് ഓരോന്നായി നോക്കി തുടങ്ങി. നല്ല മിഴിവുള്ള ചിത്രങ്ങൾ. ആങ്ങളയും നാത്തൂനും ഒരുമിച്ച് പല രീതിയിൽ കുറേയെണ്ണം. മകന്റെയും മകളുടെയും മക്കൾക്ക് നടുവിലായി ചിരിയോടെ ഇരിക്കുന്നത് വേറെ പലത്. മരുമകളോടൊപ്പം, മകളോടൊപ്പം,മകനോടും മരുമകനോടും ഒപ്പം അങ്ങനെ അനവധി ചിത്രങ്ങൾ. പച്ച വിരിച്ച മുട്ട കുന്നിന്റെ ചാരെ മകൾക്കും മരുമകൾക്കും നടുവിൽ ചിരിയോടെ ഇരിക്കുന്ന നാത്തൂനെ ഞാൻ സൂക്ഷിച്ചു നോക്കി. പ്രായം നന്നേ കുറഞ്ഞ പോലെ. അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും തിളക്കം ആ കണ്ണുകളിൽ കാണാം.
ചിത്രങ്ങളിലേക്ക് നോക്കിയിരിക്കേ എന്റെ നെഞ്ചിൽ ഘനം തിങ്ങി. ഞാൻ തുറന്നിട്ട സ്വീകരണ മുറിയിലിരുന്ന് വെയിൽ തിളങ്ങുന്ന മുറ്റത്തേക്ക് നോക്കി. ഈ നേരം എന്നും മുറ്റത്ത് വെയിലിനോടൊപ്പം തെളിഞ്ഞു നിൽക്കാറുള്ള മൂകതയിലേക്ക് നോക്കി ഞാൻ ദീർഘനിശ്വാസമുതിർത്തു.
ഒരാഴ്ച മുന്നേ ഇവിടുത്തെ മക്കളോടൊപ്പം ഞാനും പോയിരുന്നു പച്ച വിരിച്ച മുട്ട കുന്നുകളുലേക്ക് ഒരു വിനോദയാത്ര. ഞാൻ ഫോണിന്റെ ഗാലറി തുറന്ന് ഒരു വട്ടം കൂടി അന്നത്തെ പിക്ചർസ് നോക്കി.
ഇല്ല… ഒരിടത്തും ഞാനില്ല. ഞാൻ ആ യാത്രയിൽ ഒപ്പമുണ്ടായിരുന്നതായി പോലും ഒരു അടയാളമില്ല.
“ചിറ്റമ്മ എവിടെ? ഒരു ഫോട്ടോയിലും ഇല്ലല്ലോ?”
മകൻ ഇവിടുത്തെ ഫാമിലി ഗ്രൂപ്പിൽ അയച്ച അനേകം ചിത്രങ്ങൾക്കൊടുവിൽ ഇപ്പോഴും ഭർത്താവിന്റെ പെങ്ങളുടെ ആ മെസ്സേജ് കിടക്കുന്നുണ്ട്.
“ഞാൻ അവരുടെ അമ്മയല്ലല്ലോ.. രണ്ടാനമ്മയല്ലേ…”എന്ന് ഞാൻ അന്നേരം മനസ്സിൽ പറഞ്ഞു. ഭർത്താവും മക്കളും ആ സന്ദേശം കണ്ടെങ്കിലും മറിച്ചൊന്നും പറഞ്ഞിട്ടില്ല. ആഴ്ച്ചയൊന്നു കഴിഞ്ഞിട്ടും ആ ഗ്രൂപ്പിലേക്ക് മറ്റൊരു മെസ്സേജും വന്നിട്ടുമില്ല.
ഗതി കിട്ടാത്ത, ശ്വാസം മുട്ടുന്ന വേദനകളും അവഗണനകളും ഉപദ്രവങ്ങളും മാത്രം തന്നിട്ടുള്ള ഒരു ജീവിതത്തിൽ നിന്നും പൊറുതി മുട്ടി ഇറങ്ങി പോന്നിട്ട് കാലം ഇപ്പോൾ ഒരുപാടായിരിക്കുന്നു. കാച്ചിയ വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമെന്ന് പറയുന്ന പോലെ ആദ്യ കല്യാണത്തിന്റെ തിക്താനുഭവങ്ങൾ ഉള്ളിൽ ആവോളം ഉള്ളതിനാൽ പിന്നെയൊരു പരീക്ഷണത്തിന് സമ്മതിക്കാതെ ഒരുപാട് കാലം പിടിച്ചു നിന്നു. കൂടെപിറപ്പുകളും അവരുടെ മക്കളും സ്വസ്ഥമായ ജീവിതങ്ങളിലേക്ക് ചേക്കേറിയപ്പോൾ പലരിൽ നിന്നും രക്ഷപ്പെടാൻ വർഷങ്ങൾക്കു ശേഷം മറ്റൊരു വിവാഹത്തിന് കൂടി സമ്മതിക്കേണ്ടി വന്നു.
മൂന്നു മക്കളുള്ള ഭാര്യ മരിച്ചു പോയ അൻപതുകൾ കഴിഞ്ഞ അദ്ദേഹത്തിന് കുഞ്ഞു കുട്ടി പ്രാരാബ്ധങ്ങൾ ഏതുമില്ലാത്ത എന്നെ വീണ്ടും വിവാഹം കഴിക്കുന്നതിന് നിബന്ധനകളും ഉപാധികളും ഒരുപാടൊന്നും ഉണ്ടായിരുന്നില്ല.
ദോഷം പറയരുതല്ലോ! ഇവിടെ എന്നോട് ആരും മോശമായി പെരുമാറിയില്ല… ഉപദ്രവിച്ചില്ല.
പക്ഷേ എല്ലായിടത്തും അവരുടെ അമ്മയുടെ ഒരു കയ്യൊപ്പ് തെളിഞ്ഞു കിടന്നിരുന്നു. വീട്ടിലെ ഉപകരണങ്ങളിൽ, അടുക്കള പാത്രങ്ങളിൽ കിടക്ക വിരികളിൽ, മുറ്റത്തെ ചെടികളിലും മരങ്ങളിലും അങ്ങനെ എല്ലായിടത്തും. എങ്കിലും ഒരിക്കലും ഭാരം തിങ്ങാതിരുന്ന ഒരു ഗർഭപാത്രം എനിക്കുള്ളത് കൊണ്ട് ഞാൻ അവരെ മൂന്നു പേരെയും എന്റെ നെഞ്ചിൽ ചുമന്ന് മനസ്സുകൊണ്ട് പ്രസവിച്ചവരെ പോലെ കരുതി. എങ്കിലും ഞാൻ എന്നും എപ്പോഴും രണ്ടാമതായി.
നിരന്തരം അവരെ തൊട്ടും തലോടിയും വർത്തമാനങ്ങൾ പറഞ്ഞും ഉപദേശിച്ചും ഞാനവരെ സ്നേഹിക്കാൻ ശ്രമിച്ചു. പക്ഷേ അവർക്ക് എന്നിൽ നിന്നും വേണ്ടിയിരുന്ന സ്നേഹം സമയാസമയങ്ങളിൽ അവർക്കു ഭക്ഷണം വിളമ്പുന്നതിലും അവരുടെ വസ്ത്രങ്ങൾ കഴുകുന്നതിലും മാത്രം ഒതുങ്ങി.
ഒരു വാക്കു പോലും മിണ്ടാതിരുന്നപ്പോഴും ഞാൻ വിളമ്പുന്നത് തികച്ചും നിരർഥകമായ സ്നേഹമാണെന്ന് അറിഞ്ഞിട്ടും ഞാൻ അവർക്കരികിൽ പ്രതീക്ഷയോടെ കാത്തു നിന്നു.
“അവർക്ക് എന്നോട് സ്നേഹക്കുറവ് ഉള്ളതുപോലെ…”എന്ന് ഞാൻ വളരെ രഹസ്യമായി എനിക്ക് ഏറെ അടുപ്പമുള്ളവരോട് പരിഭവിച്ചു.
“പിന്നേയ് നൊന്തു പെറ്റ തള്ളമാരോട് പിള്ളേർക്ക് സ്നേഹമില്ല ഇന്നത്തെ കാലത്ത്. പിന്നെയാണ് നീ…. അതൊന്നും കാര്യമാക്കേണ്ട. അടങ്ങി ഒതുങ്ങി അവിടെ കൂടിക്കോ…”
മറുപടിയിൽ എന്റെ അടിവയറിൽ തീയാളി. ഇടനെഞ്ചു കനത്തു. പിന്നെ ഞാൻ ആരോടും ഒന്നും ഇതുവരെയും പറഞ്ഞിട്ടില്ല.
രണ്ടാനമ്മയാൽ പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ കഥകൾ മാത്രം പുറം ലോകം അറിയുമ്പോൾ ഉള്ളിൽ നീറ്റലോടെ എന്നും രണ്ടാം തരക്കാരിയായി കഴിയുന്ന സ്ത്രീകളെ കുറിച്ച് ആരും ഓർക്കുന്നില്ല.
നമുക്കൊരു ട്രിപ്പ് പോകാമെന്ന് മകൾ പറയുമ്പോൾ എനിക്ക് വലിയ സന്തോഷമായി. എത്രയോ നാളുകളായിരുന്നു എന്റെ യാത്രകൾ ഭർത്താവിനോടൊപ്പം അദ്ദേഹത്തിനായുള്ള മാസാദ്യങ്ങളിലെ ആശുപത്രി സന്ദർശനം മാത്രമായി ഒതുങ്ങി പോയിരുന്നു.
രാവിലെ എഴുന്നേറ്റ് എല്ലാവർക്കും രണ്ടു നേരത്തേക്കുള്ള ഭക്ഷണവും കുഞ്ഞുങ്ങൾക്ക് പാലും ഭർത്താവിന്റെ മരുന്നുകളും എല്ലാം ഒരുക്കുന്നതിനായി ഞാൻ കാലുകൾ വലിച്ചു വച്ച് നടന്നു കൊണ്ടിരുന്നു. അത്താഴം പുറത്തു നിന്ന് ആക്കാമെന്ന് മരുമകൻ പറഞ്ഞിട്ടുണ്ട്. അത്രയും ആശ്വാസം. ചില നേരം അനുവദിച്ചു കിട്ടുന്ന ഔദാര്യങ്ങൾ പോലും എത്രയോ സന്തോഷമാണ്.
നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ച പടർന്ന വഴിയിലൂടെ അല്പം നടന്നപ്പോഴേക്കും എന്റെ കണങ്കാലുകളിൽ നീരു വന്നു.
“നടന്നിട്ട് വരൂ ഞാനിവിടെ ഇരിക്കാം…” എന്നു പറഞ്ഞ് ഉച്ച ഭക്ഷണത്തിനും മക്കളുടെ ചെരിപ്പുകൾക്കും ഭർത്താവിന്റെ മധുരമില്ലാത്ത ജ്യൂസിനും കാവലായി ഞാൻ ഒരിടത്തിരുന്നു.
എല്ലായിടവും ചുറ്റി കറങ്ങി എല്ലാരും കൂടി വട്ടമിരുന്നു ഭക്ഷണം കഴിക്കുമ്പോഴും അവർ വീണ്ടും വീണ്ടും ചാഞ്ഞും ചരിഞ്ഞും ഫോട്ടോ എടുത്തു കൊണ്ടിരുന്നു. ഞാൻ മറ്റൊന്നും ശ്രദ്ധിക്കാതെ അവർക്കു വിളമ്പുകയും മകളുടെ ചെറിയ കുഞ്ഞിന് ശ്രദ്ധയോടെ വാരി കൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു.
ഒരെണ്ണം… ഒരെണ്ണമെങ്കിലും ഉണ്ടായിരുന്നെങ്കിൽ…
ഞാൻ നോമ്പരത്തോടെ വീണ്ടും ഫോണിലേക്കു നോക്കി.
കാറ്റിൽ ശീൽകാരത്തോടെ വീശുന്ന പൈൻ മരങ്ങൾക്കിടയിൽ ആടിയും പാടിയും അവർ അനേകം വീഡിയോ എടുത്തിരിക്കുന്നു. ഓരോന്നായി ഞാൻ സ്ക്രോൾ ചെയ്യുമ്പോൾ അതാ ഏക്കറുകളോളം പടർന്നു കിടക്കുന്ന പൈൻ മരങ്ങൾ ഒന്നിന്റെ ചോട്ടിൽ തനിയെ ഇരിക്കുന്ന ഞാൻ.
ഞാൻ സൂക്ഷിച്ചു നോക്കി…
അതെ… ഞാൻ തന്നെ.
ഒറ്റക്കിരുന്നു മുഷിഞ്ഞപ്പോൾ ഞാനെന്നെ സെൽഫിയായി പകർത്തിയതാണ്. അവഗണനയുടെയും നോവിന്റെയും നൈരാശ്യം കലർന്ന ചെറു ചിരിയുള്ള ആ ഫോട്ടോയിലേക്ക് ഞാൻ നോക്കി.
“ഭാഗ്യം ആ വിനോദ യാത്രയുടെ ഓർമ്മക്കായി ഇതെങ്കിലും ഉണ്ടല്ലോ…!”.
ഞാൻ എന്നോടു തന്നെ ഉറക്കെ പറഞ്ഞു. പിന്നെ പതിയെ ഫോൺ ഓഫ് ചെയ്ത് പുറത്തെ വെയിലിലേക്ക് ഏറെ നേരം വെറുതേ നോക്കിയിരുന്നു.
3 Comments
രണ്ടാനമ്മയുടെ നോവുകൾക്ക്, നൊമ്പരങ്ങൾക്ക് മാർക്കറ്റ് വാല്യൂ ഇല്ല.. മനോഹരമായ എഴുത്ത്
Beautiful
നൊമ്പരമുണർത്തുന്ന എഴുത്ത്
നന്നായിരിക്കുന്നു❤️💐👌