‘നിന്റെ കണ്ണും മുഖവും എന്താണ് ഇങ്ങനെ ചീർത്തിരിക്കുന്നത്… എന്തേ സുഖമില്ലേ?”
ഒരു ചട്ടി നിറച്ച് മത്തിയും നന്നാക്കിയിരിക്കുന്ന അപ്പുറത്തെ വീട്ടിലെ സിമിയുടെ നേരെ നോക്കി ഞാൻ ചോദിച്ചു.
“നല്ല തലവേദന. ഇന്നലെ രാത്രി ഉറങ്ങാനേ പറ്റിയിട്ടില്ല. ചെറിയ പനിയും മേലു വേദനയും ഉണ്ട് “.
“എന്നിട്ടാണോ ഈ വെള്ളത്തിൽ പണിതു കൊണ്ടിരിക്കുന്നത്? കുറച്ചു നേരം എവിടേലും കിടന്നു കൂടെ?”
ഞാൻ അലിവോടെ ചോദിച്ചു.
“ഓ! എങ്ങനെ കിടക്കാനാണ് ചേച്ചി. ഞാൻ കിടന്നാൽ ഇവിടുത്തെ ഒരു കാര്യവും ശരിയാകില്ല ”
“പിന്നേയ്… അതൊക്കെ നിന്റെ വെറും തോന്നൽ ആണ് ”
ഞാൻ മുഖവുരയേതുമില്ലാതെ അവളോട് തുറന്നു പറഞ്ഞു.
എന്നെ നോക്കി നിൽക്കുന്ന സിമിയോട് ഞാൻ ഒരു ചെറു ചിരിയോടെ വീണ്ടും പറഞ്ഞു.
കാരണം വളരെ ഏറെ നാളുകളായി ഞാനും ഈ ട്രാപ്പിൽ പെട്ടു കിടക്കുകയായിരുന്നു.
നീ ഇല്ലെങ്കിൽ എങ്ങനെ ശരിയാകും.
നീയില്ലാതെ അത് പറ്റില്ല.
നീ പോയാൽ പിന്നെ ഇവിടുത്തെ കാര്യങ്ങളൊക്കെ ആരു നോക്കും.
നീയില്ലാതെ ഒന്നും ശരിയാകില്ല.
കാലങ്ങളോളം അത് കേട്ട് ഞാനും കരുതി…
ഓ! ഞാൻ എന്തോ ഒരു സംഭവം ആണ്.
ഞാനില്ലാതെ ഇവിടെ ഒന്നും ശരിയാകില്ല.
ഞാനില്ലാതെ ഇവർ എങ്ങനെ ഉണ്ണും, ഉറങ്ങും.
ഞാനില്ലെങ്കിൽ ഒരു പക്ഷേ ഈ വീടിനു മുകളിൽ സൂര്യൻ പോലും ഉദിക്കില്ല.
“നീയില്ലെങ്കിൽ ഒന്നും ശരിയാകില്ല”
എന്നുള്ള ഈ പഞ്ചാര വാർത്തമാനത്തിൽ മയങ്ങി ഒരു വേള വിശ്രമിക്കാതെ ഞാൻ എത്ര ജോലി ചെയ്തിരിക്കുന്നു.
അസുഖം വന്നാൽ , ഒരു പനി വന്നാൽ മൂടി പുതച്ചു കിടക്കാതെ എത്ര നാൾ കഴിച്ചു കൂട്ടിയിരിക്കുന്നു.
എത്ര യാത്രകൾ എത്ര ആഘോഷങ്ങൾ അങ്ങനെ എന്തെല്ലാം ഒഴിവാക്കിയിരിക്കുന്നു.
എല്ലാം ഈ ഒരൊറ്റ വാചകത്തിന്റെ മോഹ പ്രഭയിൽ പെട്ടതു കൊണ്ടു മാത്രം.
ഉണ്ണാൻ വച്ചുണ്ടാക്കി, സമയാസമയം ഊട്ടി, ഉണ്ടതും വച്ചുണ്ടാക്കിയതും കഴുകി കമിഴ്ത്തി, ഉണ്ടിടം തുടച്ചു വൃത്തിയാക്കി, ഉടുത്തു മാറിയ വിഴുപ്പുകൾ കഴുകി പിന്നെ തേച്ചു മിനുക്കി, വീടും പുറവും അടിച്ചു തുടച്ച് പിന്നെയും നേരം തെറ്റാതെ വച്ചുണ്ടാക്കി എന്റെ എത്ര പകലുകൾ അസ്തമിച്ചു പോയിരിക്കുന്നു.
മൃദുത്വം നിറഞ്ഞ വാക്കുകൾ ഒന്നും കേൾക്കാതെ, കരി പിടിച്ച് വിണ്ടു കീറിയ കൈ വിരലുകളിൽ ഊഷ്മളതയോടെ ഒരു തലോടൽ ഏൽക്കാതെ എന്റെ എത്ര രാവുകൾ പുലർന്നിരിക്കുന്നു.
വല്ലാത്ത പനിയും തലവേദനയും കാരണം എഴുന്നേൽക്കാൻ പറ്റാത്ത ഒരു ദിവസം. പതിവുള്ള ചായക്ക് വേണ്ടി അച്ഛനും മക്കളും വിളിച്ചെങ്കിലും ഞാനൊന്നു മൂളി അവിടെ തന്നെ കിടന്നു.
പിന്നീടെപ്പോഴോ കണ്ണു തുറന്നപ്പോൾ വീട്ടിൽ ആളും അനക്കവും ഇല്ല. അടുക്കളയിൽ ചെന്നപ്പോൾ മനസ്സിലായി എല്ലാവരും പഴം പുഴുങ്ങി ചായ കുടിച്ചിട്ടുണ്ട്. പനി ചൂടിനാൽ വല്ലാതെ ദാഹിച്ച തൊണ്ടയും നനച്ചുകൊണ്ട് തിരിച്ചു കട്ടിലിൽ വന്നിരിക്കുമ്പോൾ നെഞ്ചിൽ നൊമ്പരത്തിന്റെ ഒരു തീപ്പന്തം എരിയുന്നുണ്ടായിരുന്നു.
“ഒരു കപ്പ് ചായ എനിക്ക് കൂടി നൽകാൻ അവർക്ക് തോന്നിയില്ലല്ലോ”
ഓർക്കുന്തോറും ശരീരം കൂടുതൽ തളരാൻ തുടങ്ങി.
കുറച്ചേറെ നേരം കഴിഞ്ഞപ്പോൾ അച്ഛനും മുതിർന്ന രണ്ടാൺമക്കളും അയൽവക്കത്ത് കല്യാണം ഉണ്ടിട്ടു കയറി വന്നു.
“അമ്മ എഴുന്നേറ്റോ. ഇന്നത്തെ സദ്യ ഉഷാറായിരുന്നു. പായസം അടിപൊളി… ”
പൊള്ളുന്ന നാവ് ചെറുതായി നനച്ച് കണ്ണുകൾ അടച്ചു തന്നെ ഞാൻ കിടന്നു.
തെറ്റ് പറ്റിയത് എനിക്കാണ്… വിശപ്പും ദാഹവും വികാരവും വിചാരവും സങ്കടവും സന്തോഷവും എല്ലാമുള്ള ഒരു പച്ച മനുഷ്യൻ ആണ് ഞാനും എന്ന് അവരെ മനസ്സിലാക്കി വളർത്താതിരുന്ന ഞാൻ തന്നെയാണ് തെറ്റുകാരി.
വിഡ്ഢി ആയതും ഞാൻ തന്നെയാണ്… ഞാനില്ലെങ്കിൽ ഇവിടെ ഒന്നും ശരിയാകില്ല എന്ന അവരുടെ പാഴ് വാക്കിൽ വിശ്വസിച്ച് കാലം തള്ളി നീക്കിയ ഞാൻ തന്നെയാണ് വിഡ്ഢി.
പക്ഷേ അത് മനസ്സിലാക്കാൻ ഞാനൊന്നു കിടക്കേണ്ടി വന്നു. നിരന്തരം അവരെ പരിപാലിച്ച് ഓടി നടന്ന് എന്റെ കാൽ പാദങ്ങളിൽ നീര് വക്കേണ്ടി വന്നിരിക്കുന്നു.
പിറ്റേന്ന് പനിയൊന്നടങ്ങിയെങ്കിലും ഞാൻ വെറുതെ കിടന്നു. അച്ഛനും മക്കളും എഴുന്നേൽക്കുന്നില്ലേ എന്ന് ചോദിച്ചെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല.
പനി മാറി എഴുന്നേറ്റപ്പോഴേക്കും വീടാകെ താളം തെറ്റിയിരുന്നു. പക്ഷേ അച്ഛനും മക്കളും പതിവുപോലെ ഉണ്ണുകയും ഉറങ്ങുകയും കുളിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.
പാത്രങ്ങൾ നിരന്ന അടുക്കളയും മുഷിഞ്ഞ തുണികളുടെ കൂമ്പാരവും കണ്ടില്ലെന്നു നടിച്ച് മുറ്റത്തെ പോക്കു വെയിലിലേക്ക് നോക്കി ഞാൻ പിന്നാമ്പുറത്ത് വെറുതേ ഇരുന്നു.
“അമ്മക്ക് സുഖമില്ല. ഞാനൊന്നു വീട്ടിൽ പോകുകയാണ്. രണ്ടു ദിവസം കഴിഞ്ഞേ വരൂ”
ആഴ്ച ഒന്നു കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
“ഏയ് അത് പറ്റില്ല. നീ പോയാൽ എങ്ങനെ ശരിയാകും? ഇവിടെ പിന്നെ ആരുണ്ട്?”
നീണ്ട ഇരുപത് വർഷത്തിനിടക്ക് പലവട്ടം കേട്ട ആ ചോദ്യം ഇക്കുറി കേട്ടപ്പോൾ ഞാൻ പുച്ഛത്തോടെ ചിരിച്ചു.
“ഞാനില്ലെങ്കിലും ഇവിടെ ഒന്നും സംഭവിക്കില്ല. എനിക്ക് സുഖമില്ലാതെ കിടന്നപ്പോഴും നിങ്ങൾ തിന്നുകയും കുളിക്കുകയും ഉറങ്ങുകയും ചെയ്തില്ലേ. അതുപോലെ തന്നെ അങ്ങ് കഴിഞ്ഞാൽ മതി”
“ആഹ്! പിന്നൊരു കാര്യം… ”
എന്നെ നോക്കി നിൽക്കുന്ന മക്കളുടെ നേരെ തിരിഞ്ഞ് ഞാൻ വീണ്ടും പറഞ്ഞു.
“ഞാൻ തിരിച്ചു വരുന്നതും കാത്ത് ഇവിടെ പാത്രങ്ങളും മുഷിഞ്ഞ തുണികളും ആരും സൂക്ഷിച്ചു വക്കേണ്ടതില്ല. ഞാനിവിടുത്തെ വേലക്കാരിയല്ല “.
അതൊരു തുടക്കമായിരുന്നു. ഈ പകലുകളും രാത്രികളും എന്റേത് കൂടി ആണെന്നുള്ള തിരിച്ചറിവിന്റെ തുടക്കം.
എന്റെ ശരീരവും ആരോഗ്യവും സംരക്ഷിക്കേണ്ടത് ഞാൻ തന്നെയാണ് എന്നുള്ള തിരിച്ചറിവിന്റെ തുടക്കം.
എല്ലാത്തിലുമുപരി ഞാനില്ലെങ്കിലും ഇവിടെ ഒന്നും ശരിയാകില്ല എന്നുള്ളത് എന്റെ വെറും തോന്നൽ ആണെന്നുള്ള തിരിച്ചറിവിന്റെ തുടക്കം.
ഇത്രയും പറഞ്ഞവസാനിപ്പിച്ച് ഞാൻ സിമിയെ നോക്കി. അപ്പോഴേക്കും അവൾ മീൻ മുഴുവൻ വൃത്തിയാക്കി കഴിഞ്ഞിരുന്നു. ചട്ടിയും മീനുമായി തിരിച്ചു നടക്കുമ്പോൾ എന്നെ നോക്കി അവൾ പറഞ്ഞു…
“എനിക്കും തീരെ വയ്യ ചേച്ചി. ഞാനൊന്ന് കിടക്കട്ടെ. ഞാനില്ലെങ്കിൽ ഇവിടെ എന്ത് സംഭവിക്കും എന്ന് അറിയണമല്ലോ?”
അവളുടെ മുഖവും സ്വരവും നന്നേ ക്ഷീണിച്ചതെങ്കിലും ആ വാക്കുകൾക്ക് ഒരു തിരിച്ചറിവിന്റെ ഉറപ്പുള്ളത് പോലെ എനിക്ക് തോന്നിയത് കൊണ്ടാകും അവിടുന്ന് തിരികെ നടക്കുമ്പോൾ ഞാൻ ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു.
3 Comments
നല്ല തീരുമാനം
നാം തന്നെയാണ് നമ്മെ തിരുത്തേണ്ടത്.
നന്നായി എഴുതി❤️👌💐
👍🏻👍🏻