സാധാരണ പോലെയുള്ള ഒരു പ്രവൃത്തി ദിവസത്തിന്റെ സായാഹ്നത്തിലാണ് കെ ആർ മീരയുടെ ആരാച്ചാർ എന്റെ കയ്യിൽ കിട്ടുന്നത്. വായിച്ചു മടക്കിയ പല പുസ്തകങ്ങളിൽ നിന്നും എന്റെ കൂടെ ഇറങ്ങി വന്ന് ദിവസങ്ങളോളം ഊണിലും ഉറക്കത്തിലും എന്നോടൊപ്പം ജീവിച്ച് എന്റെ ദിനചര്യകളെ ആകെ അലങ്കോലപ്പെടുത്തുന്ന കഥാപാത്രങ്ങൾ എന്റെ കുടുംബജീവിതത്തേയും അല്പമൊക്കെ ബാധിച്ചു തുടങ്ങിയത് കൊണ്ട് ജോലി കഴിഞ്ഞ് എന്നോടൊപ്പം കൊണ്ടു വന്ന പുസ്തകം ഞാൻ ബാഗിൽ നിന്നും എടുക്കുവാൻ തെല്ലു ഭയന്നു.
അതേ നിമിഷം തന്നെ ആഗ്രഹിക്കുന്ന നേരത്ത് ആർത്തിയോടെ മറ്റൊന്നിനെ കുറിച്ചും ബേജാറാകാതെ അതൊന്നു കയ്യിൽ എടുക്കാൻ പോലും സാധിക്കാത്ത വിധത്തിലുള്ള പെണ്ണിന്റെ നിസ്സഹായാവസ്ഥയിൽ എനിക്ക് എന്റെ പെരുവിരലിൽ നിന്നും അമർഷം പതഞ്ഞു പൊങ്ങി. എന്തുമാത്രം അദൃശ്യമായ കുരുക്കുകളാൽ ബന്ധിതയാണ് ഓരോ സ്ത്രീയും എന്നു നെടുവീർപ്പിട്ടു കൊണ്ട് ദേഷ്യവും സങ്കടവും കടിച്ചമർത്തി ഞാൻ തിളക്കുന്ന വെള്ളത്തിലേക്ക് തേയില ചേർത്തു.
അത്താഴത്തിനുള്ള പണികൾ ഒതുക്കി ഇളയമോളുടെ ഹോം വർക്ക് തുടങ്ങുന്നതിന് മുന്നേയുള്ള ഇത്തിരി ഗ്യാപ്പിൽ ബാഗ് തുറന്ന് ഞാൻ പുസ്തകം കയ്യിലെടുത്തു. അതങ്ങനെയാണ് വായിക്കാനായി പുസ്തകം പ്രത്യേകിച്ച് നോവൽ കയ്യിൽ കിട്ടിയാൽ പിന്നെ എനിക്ക് ചങ്കിടിപ്പ് കൂടും. അതിൽ ശക്തിയുള്ള സ്ത്രീ കഥാപാത്രങ്ങൾ കൂടി ഉണ്ടെങ്കിൽ ചെയ്യുന്ന വേറെയൊരു ജോലിയിലും എന്റെ മനസ്സുറക്കില്ല.
ഞാൻ അല്പനേരം കവർചിത്രത്തിലേക്കു നോക്കിയിരുന്നിട്ട് പുസ്തകം തുറന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“യതീന്ദ്ര നാഥ് ബാനർജിയുടെ ദയാഹർജി ഗവർണർ തള്ളിയെന്ന വാർത്ത ടി വി യിൽ ആദ്യം കേട്ടപ്പോൾ ഗംഗാ തീരത്തെ ശ്മശാനത്തിലേക്ക് നീളുന്ന സ്ട്രാൻറോഡിൽ
ഒരു ബാർബർഷാപ്പും ചെറിയൊരു കോവിലും ചെറിയ മൺകോപ്പകൾ നിരത്തി വെച്ച ചായക്കടയും ചേർന്ന ഞങ്ങളുടെ വീടിന് മുന്നിലൂടെ നിംതല ഘാട്ടിലേക്കുള്ള അന്നത്തെ ആദ്യ ശവവണ്ടി കടന്നുപോയിട്ടേയുണ്ടായിരുന്നുള്ളൂ… “
എന്നു തുടങ്ങിയ എന്റെ വായനയുടെ രണ്ടാം പേജിന്റെ മധ്യത്തിൽ ദുപ്പട്ടയുടെ തലപ്പ് കൊണ്ട് താനൊരു കുടുക്ക് നിർമ്മിച്ചുകഴിഞ്ഞെന്ന് ചേതന തിരിച്ചറിയുമ്പോൾ ഞാനും അറിയുകയായിരുന്നു ചേതന എന്നിലും ഒരു കുരുക്ക് മുറുക്കുന്നത്. ദുപ്പട്ട നരച്ചു പിന്നിയതെങ്കിലും കുടുക്ക് ലക്ഷണമൊത്തതായിരുന്നു എന്ന് ചേതന എന്റെ കണ്ണിൽ നോക്കി പറയുമ്പോൾ ഞാൻ കസേരയിൽ അമർന്നിരുന്നു കൊണ്ട് എത്ര വിദഗ്ധമായിട്ടാണ് ആദ്യത്തെ കുടുക്കിൽ തന്നെ ക്ഷണനേരം കൊണ്ട് അവൾ എന്റെ കരളിനെ തന്നെ കുരുക്കിയത് എന്നു ഞാൻ അത്ഭുതപ്പെട്ടു.
ചേതന ഗൃദ്ധാ മല്ലിക് എന്ന ഇരുപത്തിരണ്ടുകാരി യുവതി ആരാച്ചാർ എന്ന പദവി ഏറ്റെടുക്കാൻ തീരുമാനിക്കുമ്പോൾ തുടങ്ങുന്ന സംഭവങ്ങൾ, ഗംഗ തീരത്തുള്ള ശ്മശാനവും അതിന്റെ ഓരത്തുള്ള ആരാച്ചാരുടെ വീടും ഉൾക്കൊള്ളുന്ന പശ്ചാത്തലത്തിൽ , മേയ് പതിനെട്ടിന് ബാനർജിയുടെ ദയാഹർജി ഗവെർണർ തള്ളിയത് മുതൽ ആഗസ്റ്റ് പതിനാലിന് അയാളുടെ വധശിക്ഷ നടപ്പിലാക്കുന്നത് വരെയുള്ള ചേതനയുടെ ഏതാനും ദിവസങ്ങളിൽ കൂടിയാണ് നോവൽ നമ്മെ ജീവിപ്പിക്കുന്നത്.
ചേതനയേയും അവളുണ്ടാക്കുന്ന കുടുക്കുകളെയും ഇഷ്ടപ്പെട്ട് ആ കുരുക്കിൽ മുറുകി പുസ്തകം ഒറ്റ വായനയിൽ വായിച്ചു തീർക്കാൻ കൊതിക്കാത്ത സ്ത്രീകൾ ഉണ്ടാകില്ല എന്നെനിക്ക് തോന്നുന്നു. ഥാക്കുമാ പറഞ്ഞ് കൊടുക്കുന്ന കഥകൾ കേട്ട് വളരുന്ന കുട്ടി ലോകത്തിലെ സ്ത്രീകൾക്ക് മുഴുവൻ അഭിമാനമാകുന്ന ഒരു കഥാപാത്രമായി വളരുന്നത് വർദ്ധിച്ച ആവേശത്താൽ ഞാൻ തിരിച്ചറിഞ്ഞു. അസാമാന്യ ഭംഗിയുള്ള രചനാ ശൈലിയിലൂടെ നാനൂറ്റി അൻപത്തിയൊന്നു പേരെ തൂക്കിലേറ്റിയ ഫണിഫൂഷൻ ഗൃദ്ധ മല്ലിക് എന്ന ചേതനയുടെ പിതാവും ,അടുക്കളക്കാരിയായ വെളുത്തു,മെലിഞ്ഞ, നരച്ച മുടിയിൽ സിന്ദൂരം വാരി വിതറിയ മായും,നിറുത്താതെ ചരിത്രം പാടുന്ന ഥാക്കുമായും, കീറപ്പായിൽ മാംസപിണ്ഡമായി കിടക്കുന്ന രാമുദാമായും അങ്ങനെയങ്ങനെ നിരവധി ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളിലൂടെ കഥ വികസിക്കുമ്പോഴേക്കും ഞാൻ എന്റെ ഇനിയും തീരാത്ത വൈകുന്നേര ജോലികൾ പാടേ മറന്നു പോയിരുന്നു.
ശവവണ്ടികളുടെ ഘോഷയാത്രയുടെ അകമ്പടിയോടെ മരണത്തെ അനിവാര്യമായ സംഗതിയാക്കി അവതരിപ്പിക്കുന്ന നോവലിൽ പ്രണയം,മതം യുദ്ധം,പട്ടിണി അങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും മീരയെന്ന അനുഗ്രഹീത എഴുത്തുകാരി കൈവെക്കുന്നുണ്ട്. അനേകമനേകം കഥാപാത്രങ്ങൾ സന്ദർഭങ്ങൾക്ക് അനുസരിച്ച് ചേതനയുടെ ഓർമ്മകളിലൂടെ നമ്മുടെ കണ്മുന്നിലൂടെ കടന്നു പോകുന്നു. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും വഞ്ചനയുടേയും വരൾച്ചയുടേയുമൊക്കെ കഥകൾ ഗംഗയുടെ പശ്ചാത്തലത്തിൽ എന്റെ അന്നത്തെ സന്ധ്യയിലേക്ക് ഒഴുകി പരന്നു. ഞാൻ പൂർണ്ണമായും ചേതനയിൽ ലയിച്ചു.
സഞ്ജീവ് കുമാർ മിത്രയെ കാണുന്ന മാത്രയിൽ തന്നെ ചേതനക്ക് അയാളോട് ആകർഷണം തോന്നുന്നു. എന്റെ മനസ്സ് ചേതനയോടൊപ്പം തുടിച്ചു. “
ഞാൻ അയാളെ സ്നേഹിക്കുകയല്ല എന്റെ ഹൃദയം അയാളെ ആവശ്യപ്പെടുകയായിരുന്നു “എന്ന് പറഞ്ഞു കൊണ്ട് തങ്ങളുടെ കുടുംബത്തിലെ സ്ത്രീകളുടെ പ്രണയത്തെ കഴുത്തിൽ മൂന്നും നാലും കശേരുക്കൾക്ക് ഇടയിൽ ഉറപ്പിച്ച കുടുക്കിനോട് അവൾ ഉപമിക്കുന്ന ആ നിമിഷത്തിൽ എന്റെ ഇളയ മകൾ എന്നോട്… “തിരമാലകൾ ഉണ്ടാകുന്നത് എങ്ങനെയാണുമ്മീ “എന്ന സംശയം ചോദിച്ചു. എന്റെ ഖൽബിൽ പ്രണയത്തിന്റെ തിരമാല ആഞ്ഞടിക്കുന്ന ആ നേരത്ത് തികച്ചും അനവസരത്തിൽ അവൾ ചോദിച്ച ആ ചോദ്യത്തിനു നേരേ ഞാൻ രൂക്ഷമായി നോക്കി.
എതിർ കസേരയിലിരുന്ന് ഭർത്താവ് എന്നെ തറപ്പിച്ചു നോക്കുന്നത് കണ്ട് മനസ്സിൽ കുരുക്കുണ്ടാക്കി ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയി അത്താഴം വിളമ്പി. അന്ന് ഊണു മേശയിൽ എല്ലാരുടെയും മുഖം മ്ലാനമായിരുന്നു. ഞാനാകട്ടെ ചേതന എന്നിൽ തീർത്ത അഴിയാക്കുരുക്കിൽ ശ്വാസം മുട്ടി എന്തൊക്കെയോ വാരിത്തിന്നു. അവളുടെ വീട്ടിലെ ദാരിദ്ര്യം എന്റെ കണ്ണു നനയിച്ചു.
ഓരോ പെണ്ണിനും മേൽ വീഴുന്ന വീട്,അടുക്കള,കുടുംബം ഇത്യാദി അനവധി കുടുക്കുകളെക്കുറിച്ചും ചേതനയുടെ പ്രണയത്തെ കുറിച്ചും ഓർത്ത് ഞാൻ അത്താഴം കഴിച്ച പാത്രങ്ങൾ കഴുകി തീർത്തു. എനിക്കു മുന്നിൽ രാത്രി നീണ്ടു കിടന്നു. എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. കഴിഞ്ഞ പകലിന്റെ ക്ഷീണം ഞാൻ മറന്നു. ഉറക്കം എനിക്ക് അത്രമേൽ ആവശ്യമായിരുന്നിട്ടും ഞാൻ ചേതനയുടെ കൈ പിടിച്ചു കൊണ്ട് കൊൽക്കത്താ തെരുവിലേക്കിറങ്ങി.
ഭ്രൂണാവസ്ഥയിൽ പോലും അവളുണ്ടാക്കിയത് ലക്ഷണമൊത്ത കുരുക്കുകളാണ്. പിന്നീട് അഞ്ചു വയസ്സിൽ അയൽക്കാരനായ കൂട്ടുകാരനിൽ കയറു കൊണ്ട് കുരുക്കുണ്ടാക്കി വിജയിച്ചവളാണ് കുഞ്ഞു ചേതന. ആരാച്ചാർക്കു കഴുത്തിൽ കുടുക്കിടുന്നതിന് കയർ തന്നെ വേണ്ട എന്നു പലവട്ടം തെളിയിക്കുന്നുണ്ട് ചേതന. “നിനക്ക് ഒരാളെ തൂക്കി കൊല്ലാൻ കഴിയുമോ മോളേ “എന്നു സ്നേഹത്തോടെ ചോദിക്കുന്ന മാനോദയിൽ, തന്നെ ഒരിക്കലെങ്കിലും അനുഭവിക്കണമെന്ന് ആശിച്ചു തന്റെ മനസ്സിനേയും പ്രണയത്തിനേയും മുറിവല്പിച്ച സഞ്ജീവ് കുമാർ മിശ്രയിൽ, കാമാസക്തിൽ തന്റെ മാറിടത്തിലേക്കു നോക്കുന്ന മാരുതി പ്രസാദ് യാദവിൽ, ഇവരിലൊക്കെ ദുപ്പട്ട കൊണ്ട് കഴുത്തിൽ കുരുക്കിടുന്ന ചേതനയോടൊപ്പം ഞാനും എന്റെ ഷാള് കൊണ്ട് അറിയാതെ കുരുക്കുണ്ടാക്കി നോക്കി. ചേതനയെ ഞാനെന്റെ നെഞ്ചോടു ചേർത്ത് അവളുണ്ടാക്കും പോലെ സ്വയം പ്രതിരോധത്തിന് വേണ്ടി കുരുക്കുകൾ ഉണ്ടാക്കാൻ നിങ്ങളും പഠിക്കണമെന്ന് ഞാനെന്റെ പതിനാലുകാരി മകളോട് വർദ്ധിച്ച ആത്മ നിർവൃതിയോടെ പറഞ്ഞു. അവൾ ഒരു നിമിഷം എന്നെ നോക്കിയിരുന്നിട്ട് അവളുടെ പുസ്തകങ്ങൾ അടുക്കി വെച്ചതിന് ശേഷം ഉറങ്ങാൻ പോയി. അപ്പോഴും ഞാൻ അവൾ പോയ വഴിയിലേക്ക് നോക്കി ചേതനയോടൊപ്പം എന്റെ ദുപ്പട്ടയിൽ കുരുക്കുണ്ടാക്കി പഠിക്കുകയായിരുന്നു.
കൃത്യം നിർവഹിക്കുന്ന ദിവസം യതീന്ദ്രനാഥിന്റെ കൈകൾ പിന്നിൽ നിന്നും കൂട്ടിക്കെട്ടുന്ന നേരം അദ്ദേഹം ചേതനയോട് ചോദിക്കുന്നുണ്ട് എന്തിനാണ് എന്റെ കൈകൾ കൂട്ടിക്കെട്ടുന്നതെന്ന്.
“സ്വതന്ത്രവും നിവർന്നതുമായ കൈപ്പത്തി ഒരു വലിയ ആയുധമാണ് “
എന്നാണ് അവൾ അതിന് മറുപടി പറയുന്നത്. അയാളെ അവസാനമായൊന്നു കെട്ടിപ്പിടിക്കാമോ എന്നു ചോദിക്കുമ്പോഴോ, ചേതനയുടെ കഥ കേട്ട് “ഈ കഥ കേൾക്കാതെ ഞാൻ മരിച്ചുപോയെങ്കിൽ എത്ര നഷ്ടമായേനെ “എന്നയാൾ ചിരിയോടെ പറയുമ്പോഴോ ഒന്നും എന്റെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ തുടക്കാൻ ഞാൻ തരിമ്പും മെനക്കെട്ടില്ല.
ഭയമേതുമില്ലാതെ തികഞ്ഞ അച്ചടക്കത്തോടെ കൃത്യതയോടെ ചേതന കാര്യം നിർവഹിക്കുമ്പോൾ എന്റെ മനസ്സ് തികച്ചും ശാന്തമായിരുന്നു. പക്ഷേ അതിന് ശേഷം അവൾ ഒരിക്കൽ തന്റെ മാറിലേക്ക് റൂൾത്തടി യുടെ രൂപത്തിൽ നീണ്ടു വന്ന അഹങ്കാരത്തിന്റെ കഴുത്തിൽ കുരുക്കിടുമ്പോൾ ചേതന എന്നെ പഠിപ്പിച്ചത് സ്ത്രീത്വത്തെ അപമാനിക്കുന്ന മുഴുവൻ പുരുഷനേയും ഒറ്റക്കുരുക്കിൽ തീർക്കണമെന്നാണ്. അന്നേരം ഞാനെന്റെ സ്വതന്ത്രമായ കൈപ്പത്തികൾ കൊണ്ട് സ്ത്രീയെന്ന അഭിമാനത്തോടെ എന്റെ ഇടം നെഞ്ചിൽ ആഞ്ഞടിച്ചു. ചേതനയുടെ ഓരോ കുടുക്കുകളും കാലങ്ങളായി പല ഭാവങ്ങളിൽ നില നിൽക്കുന്ന ആണഹന്തയുടെ തായ് വേരുകളെ തന്നെയാണ് ഉന്മൂലനം ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ചേതന എനിക്കത്രമേൽ പ്രിയങ്കരിയാകുന്നതും.
“എനിക്ക് ആരാച്ചാരുടെ മകൾ എന്ന പദവിയല്ല, ആരാച്ചാർ പദവി തന്നെയാണ് വേണ്ടത് ” എന്നവൾ പറയുമ്പോൾ ഒരു പെണ്ണായി പോയത് കൊണ്ട് മാത്രം അവൾക്കിതിന് കഴിയുമോ എന്ന് പുച്ഛിച്ചു തള്ളുന്ന സമൂഹത്തിന്റെ മുന്നിൽ അവൾ നാവിട്ടു ചിലക്കുന്നില്ല. പകരം തന്റെ അച്ഛന് ഒരാളെ തൂക്കിലേറ്റാൻ അര മിനിറ്റ് വേണ്ടിടത്ത് തനിക്ക് കേവലം ഇരുപത് സെക്കന്റ് മതിയെന്ന് കാണിച്ചുകൊടുത്തുകൊണ്ടാണ് അവൾ അതിന് മറുപടി പറയുന്നത്. അങ്ങനെയാണ് അവൾ ചരിത്രത്തിന്റെ നെറുകയിലേക്ക് നടന്നു കയറുന്നതും.
പ്രണയത്തിന്റെ പല മുഖങ്ങൾ എനിക്ക് ചേതനയിലൂടെ അനുഭവിക്കാൻ കഴിഞ്ഞു. പ്രണയത്തെ അറിഞ്ഞു കഴിഞ്ഞ് “ഭൂമിയിൽ മരണത്തെക്കാൾ അനിശ്ചിതത്വം പ്രണയത്തിന് മാത്രമേയുള്ളൂ “എന്നവൾ മനസിലാക്കുന്നു. ആരാച്ചാർ കുടുംബത്തിൽ ജനിച്ച് മരണത്തിന്റെ കഥകൾ മാത്രം കണ്ടും കേട്ടും അറിഞ്ഞും വളർന്ന അവൾ ഈ ലോകത്തിലെ എന്തിനെയും മരണവുമായി താരതമ്യപ്പെടുത്തുമായിരുന്നു.
എനിക്കവളോട് ഒടുങ്ങാത്ത അലിവ് തോന്നി.
“സ്നേഹിക്കുന്ന പുരുഷൻ ഏൽപ്പിക്കുന്ന മുറിവുകൾ ഒരു നാളും ഉണങ്ങുകയില്ല “എന്നവൾ പറയാതെ പറയുമ്പോൾ എനിക്കെന്റെ ആദ്യപ്രണയത്തിന്റെ മുറിപ്പാടുകൾ ഇപ്പോഴും നീറുന്നുണ്ടെന്നു തോന്നി. ഏറെ കരുത്തുള്ള അവളുടെ മനസ്സിലും പ്രണയം കൊതിക്കുന്നൊരു മനസ്സുണ്ടെന്നു തിരിച്ചറിയുമ്പോൾ ചേതന എനിക്കെന്റെ അയൽവക്കത്തുള്ള പാവാടക്കാരികുട്ടിയായി.
ഒരു പെണ്ണെന്ന നിലയിൽ ഹൃദയത്തിന്റെ ഒരു പകുതി കൊണ്ട് അവനെ സ്നേഹിക്കുന്നതിനോടൊപ്പം മറു പകുതി കൊണ്ട് അവന്റെ കാപട്യങ്ങൾ നേരിടാനുമുള്ള കരുത്ത് ഒരു പെണ്ണിന് നേടണമെങ്കിൽ, അവൾ ഇതൊക്കെ തരണം ചെയ്യാൻ എത്രമാത്രം മാനസീക സംഘർഷങ്ങളിലൂടെ കടന്നു പോകണമെന്ന് അതിമനോഹരമായി
കെ ആർ മീര ചേതനയിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും കഥാവസാനം സ്റ്റുഡിയോയിൽ വെച്ച് തന്നെ വെറും പെൺശരീരം മാത്രമായി കണ്ട സുന്ദരനായ കുടില ബുദ്ധിക്കാരനോട്
“ഒരിക്കലെങ്കിലും എനിക്ക് നിന്നെയൊന്നു അനുഭവിക്കണം “എന്ന് വെല്ലുവിളിക്കുമ്പോൾ എന്റെ സ്ത്രീത്വം സിരകളിൽ ത്രസിച്ചു. ആ സന്ദർഭവും അപ്പോൾ ചേതനയുടെ കണ്ണിലെ ശാന്തതയും അതെനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
ഒടുവിൽ ആണഹന്തകൾ അഴിഞ്ഞു വീഴുന്ന കഥ പറഞ്ഞു കൊണ്ട് ഏത് കളങ്കവും മായ്ക്കാൻ കഴിവുള്ള ദുർഗ്ഗാപ്രതിമയുണ്ടാക്കുന്ന മണ്ണെടുത്തു കൊടുത്ത് സഞ്ജീവ് കുമാറിന്റെ അമ്മ അവളെ ചേർത്തു പിടിക്കുമ്പോൾ ചേതനയോടൊപ്പം ഞാനും മരണത്തിന്റെ വഴുവഴുപ്പുള്ള കൈകൾ കൊണ്ട്
ആ ചുമന്ന പട്ടുതുണിയിലെ മണ്ണിനെ മുറുകെ പിടിച്ചു. പിന്നെ യാത്ര പറയാതെ വെളിച്ചവും മഴയും മണ്ണും കാത്തു നിൽക്കുന്നിടത്തേക്ക് അവളോടൊപ്പം ഇറങ്ങി നടക്കുമ്പോൾ ഞങ്ങൾ ഒരുമിച്ചു പാടി “നിന്റെ വിളികേട്ട് ആരും വന്നില്ലെങ്കിൽ തനിച്ചു തന്നെ പോവുക “
രണ്ടു രാത്രികൾക്കും ഒരു പകലിനുമൊടുവിൽ പുസ്തകം വായിച്ചു തീർത്ത നിമിഷം എനിക്ക് കരയണമെന്ന് തോന്നി. അത്രയും ഞാൻ തനിച്ചാക്കപ്പെട്ടത് പോലെ ഒരു വായനക്ക് ശേഷവും എനിക്ക് തോന്നിയിട്ടില്ല. ചേതനയെ പോലെ ഒരു കഥാപാത്രവും ഇത്ര തീക്ഷ്ണമായി എന്നെ സ്പർശിച്ചിട്ടില്ല. ഇത്രമേൽ മറക്കുവാൻ പറ്റാത്ത തരത്തിൽ എന്റെ ഹൃദയത്തോട് എന്റെ വികാരങ്ങളോട് മറ്റൊരു പെണ്ണെഴുത്തും പറ്റിച്ചേർന്നിട്ടില്ല.
കരുത്തു കൊണ്ടും മനസ്ഥൈര്യം കൊണ്ടും ആണുങ്ങളെ നാണിപ്പിക്കുന്ന, തന്നെ അരുതാത്ത രീതിയിൽ നോക്കുന്നവരുടെ കഴുത്തിൽ ഞൊടിയിടയിൽ തന്റെ നരച്ച ദുപ്പട്ട കൊണ്ട് കുടുക്ക് നിർമ്മിക്കുന്ന എന്നാൽ അതേ സമയം തന്നെ സ്നേഹവും പ്രണയവും കരുതലും കൊതിക്കുന്ന ഒരു പെണ്ണായി ജീവിച്ച ചേതനയും അവളുണ്ടാക്കുന്ന കുരുക്കുകളും വായനക്ക് ശേഷം ഏറെ നാൾ പിന്നിട്ടിട്ടും ഏറ്റവും പ്രിയപ്പെട്ടതായി ഇന്നും എന്റെ മുന്നിൽ മിഴിവോടെ നിൽക്കുന്നു… കൂടെ ലോകത്തിലെ ആദ്യത്തെ പെണ്ണാരാച്ചാരെ അത്രയും ഹൃദ്യമാക്കി വായനക്കാർക്ക് സമ്മാനിച്ച കെ ആർ മീര എന്ന എഴുത്തുകാരിയും എന്റെ മനസ്സിലിങ്ങനെ കുരുങ്ങിക്കിടക്കുന്നു… പൂർത്തിയാകാത്ത എന്നാൽ സുഖകരമായ ഒരു നെടുവീർപ്പു പോലെ….
#ആരാച്ചാർ #വായന
2 Comments
അതേ, വായിച്ചു കഴിഞ്ഞാലും ആ കുരുക്കിൽ നിന്നും രക്ഷപ്പെടാൻ കഴിയാതെ ദിവസങ്ങളോളമലഞ്ഞിട്ടുണ്ട് മനസ്സ്. നല്ല അവതരണം..
👍🏻