ഇത് പ്രതീക്ഷിക്കാത്ത യാത്രയാണ്.
ബീരാൻക്കടെ കണ്ടത്തിനപ്പുറവും കുന്നിക്കലെ വേലിക്കപ്പുറത്തും മറ്റൊരു ലോകം ഇല്ലെന്ന് കരുതുന്ന മൂത്താപ്പ ഇന്ന് ആ കണ്ടവും വേലിയും കടന്നു മറ്റൊരിടത്തേക്ക് യാത്രയാവുകയാണ്.
ഓർമ്മ വെച്ച കാലം മുതൽ മൂത്താപ്പ ഞങ്ങൾക്കരികിലുണ്ട്.
നിസ്വാർത്ഥനായ ഒരു മനുഷ്യൻ.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പരാതികളില്ല. പരിഭവങ്ങളില്ല.
ഒരു മരവിച്ച മനുഷ്യൻ.
അയാൾ അങ്ങനെ അവിടെ ഉണ്ടു. ഉറങ്ങി. ജീവിച്ചു.
മൂത്താപ്പ എന്ന് ആദ്യം വിളിച്ചത് ഇയ്യാബുവായിരുന്നു
അതുകേട്ടു സുനാബുവും
പിന്നെ ഞങ്ങള്‍ ചുറ്റുവട്ടത്തുള്ള കുട്ടികള്‍ക്കും ഒടുവില്‍ മുതിര്‍ന്നവര്‍ക്കും അയാള്‍ മൂത്താപ്പയായി.
അർത്ഥ വ്യതിയാനങ്ങളില്ലാത്ത ദിവസങ്ങൾ അയാൾക്കരികിലൂടെ കടന്നു പോയികൊണ്ടിരുന്നു.
ഒടുവിൽ ഒരു നാൾ.
ഒരാൾ വന്നിരിക്കുന്നു. മൂത്താപ്പയെ കൂട്ടി കൊണ്ട് പോകാൻ. ഞങ്ങൾ കുട്ടികൾക്ക് അപരിചിതനായ ഒരാൾ.
സുനാബു പറഞ്ഞു അത് മൂത്താപ്പയുടെ മോനാണെന്ന്.
മൂത്താപ്പയുടെ മോൻ.
മൂത്താപ്പയും ഒരു കുടുംബത്തിന്റെ നാഥനായിരുന്നു എന്ന് തിരിച്ചറിഞ്ഞ ദിനം.
അത്ഭുതം ആയിരുന്നു.
ആരും ഇല്ലാത്ത എങ്ങനെയോ പൊട്ടി മുളച്ച ഒരു മനുഷ്യൻ എന്നതിനപ്പുറം ഒരു കുടുംബം മുഴുവൻ വർഷങ്ങളായി കാത്തിരിക്കുന്ന സ്നേഹ നിധിയായ കുട്ടികളും കുടുംബവുമുള്ള ഒരു മനുഷ്യൻ ആയിരുന്നു മൂത്താപ്പ എന്ന അറിവ് ഞങ്ങളിൽ അന്ന് സൃഷ്ടിച്ചത് അത്ഭുതാതീതമായ വിസ്മയം ആയിരുന്നു.
ഇനി യാത്രയാണ്.
മറന്നു പോയ ഒരിടത്തേക്ക്
ഒരു പക്ഷെ ഇനിയൊരിക്കലും മൂത്താപ്പയെ ഞങ്ങള്‍ക്ക് കാണാന്‍ കഴിയുമൊന്നു തോന്നുന്നുമില്ല
ആ ദൂരം ഞങ്ങള്‍ കുട്ടികള്‍ക്ക് എത്തിപെടാന്‍ പ്രയാസമാണ്
മനസ്സുകൊണ്ട് പോലും ഒരിക്കലും തിരിച്ചു പോകാത്ത മക്കളും മരുമക്കളുമായി പടര്‍ന്നു പന്തലിച്ച ആ കുടുംബത്തിലേക്ക് വീണ്ടും കാരണവര്‍ ആയി രംഗ പ്രവേശം നടത്താനുള്ള യാത്രയിലാണ് മൂത്താപ്പ.
അവിസ്മരണീയ യാത്ര.
ഞങ്ങള്‍ കുട്ടികള്‍ ആ വാഹനത്തിനു ചുറ്റും കൂടി നിന്നു.
പതിവിനു വിപരീതമായി മുതിര്‍ന്നവരും.
മൂത്താപ്പ ഓരോരുത്തരോടായി യാത്ര പറഞ്ഞു കണ്ണീരോടെ.
ജീവിതം അങ്ങിനെയാണ് അതിങ്ങനെ കെട്ടു പിണഞ്ഞു കിടക്കും. അഴിക്കും തോറും മുറുകുന്ന കെട്ടുകൾ. താനെ അഴിയുന്നവ. പരിശ്രമിച്ചു അഴിക്കുന്നവ ഇങ്ങനെ പല വിധത്തിൽ.
മൂത്താപ്പയുടെ ജീവിതത്തിന്റെ കെട്ടുകൾ അഴിഞ്ഞിരിക്കുന്നു.
ഇനി ബന്ധു ജനങ്ങളുടെ സ്വാന്തനത്തിലേക്ക് സംരക്ഷണയിലേക്ക്.
അകലുകയാണ്. പിരിയുകയാണ് എങ്കിലും ഈ യാത്ര സന്തോഷത്തിന്റെതാണ്.
മനുഷത്വമല്ലേ ഏറ്റവും വലിയ ബന്ധുത്വം.
മനുഷ്യ ജീവിതം കെട്ടിപടുക്കുന്നത് തന്നെ ബന്ധങ്ങളിലാണ്.
ബന്ധങ്ങളും ബാധ്യതകളും ഇല്ലാത്തവര്‍ മനുഷ്യരാണോ?
സ്നേഹിക്കുകയും സ്നേഹിക്ക പെടുകയും ചെയ്യാത്തവര്‍ മനുഷ്യരാണോ?
ജനന മരണങ്ങൾക്കിടയിലെ വൈകാരിക തലങ്ങളിലാണ് യഥാർത്ഥ മനുഷ്യ ജീവിതം ഒളിച്ചിരിക്കുന്നത്.
നഷ്ടം ഞങ്ങൾ കുട്ടികളുടേതാണ്
മൂത്താപ്പ ഞങ്ങൾക്ക് കഥകള്‍ പറഞ്ഞു തരും, ഞങ്ങളോട് സംവദിക്കും. പക്ഷെ മുതിര്‍ന്നവരോട് അയാള്‍ അങ്ങനെ സംസാരിച്ചു കണ്ടിട്ടില്ല. അടിയന്തിര ഘട്ടങ്ങളില്‍ ഒന്നോ രണ്ടോ വാക്കുകള്‍ അതും കൃത്യതയോടെ സൂക്ഷ്മതയോടെ.
നിസ്സംഗത കൊണ്ട് ജീവിതത്തെ വെല്ലു വിളിച്ചു പ്രപഞ്ചത്തോടും ദൈവത്തോടും പ്രതിഷേധവുമായി ജീവിക്കുന്ന ഒരാള്‍ അതായിരുന്നു മൂത്താപ്പ
മൂത്താപ്പയുടെ ലോകം ഞങ്ങള്‍ കുട്ടികളില്‍ ഒതുങ്ങി നിന്നു.
ആ വഴിയരികില്‍ പീടികയില്‍ പോയ സുനാബിനെ കാത്തു നില്ക്കുന്ന മൂത്താപ്പയുടെ ചിത്രം ദയനീയമാണ്
വരുന്നവരോടും പോകുന്നവരോടും സുനാബിനെ കണ്ടോ എന്ന് തിരക്കുന്ന മൂത്താപ്പ
സുനാബിനോട് ഒന്ന് വേഗം വരാന്‍ പറയണേ എന്ന് അഭ്യർത്ഥിക്കുന്ന മൂത്താപ്പ. ചെറിയ ഏതോ ക്ളാസ്സിലെ പാഠ പുസ്തകത്തില്‍ വായിച്ച യജമാനന്റെ കുഞ്ഞിനെ സ്നേഹിച്ച റോയീച്ചരന്,
ഒരു നാളില്‍ കുഞ്ഞിനെ ആരോ മോഷ്ടിച്ചപ്പോള്‍ തന്നെ തെറ്റിധരിച്ച യജമാനനോട് തന്റെ മനസ്സറിവില്ലാത്ത കാര്യമാണ് എന്ന് കരഞ്ഞു പറയുന്ന ആ കുഞ്ഞിനെ തിരിച്ചു കിട്ടാന്‍ വേണ്ടി മനമുരുകി പ്രാര്‍ത്തിക്കുന്ന റോയീച്ചരന്. ആ റോയീച്ചരനെയാണ് മൂത്താപ്പയെ കാണുമ്പോഴെല്ലാം ആദ്യം എനിക്ക് ഓര്മ വരിക
ചില കഥാപാത്രങ്ങള്‍ അങ്ങനെയാണ് കഥയെക്കാൾ ഉപരി കഥാപാത്രങ്ങള്‍ മനസ്സിന് ചില്ലകളില്‍ എവിടെയോ തൂങ്ങി കിടക്കും
സമാന സ്വഭാവമുള്ള ഒരു വ്യക്തിയെ കാണുമ്പോള്‍ അത് ഇതാണോ എന്ന് തോന്നിപ്പിക്കുന്ന ഒരു അസ്വസ്ഥത ഉളവാക്കാന്‍ വേണ്ടി മാത്രം.
വികാരങ്ങള്‍ മൂത്താപ്പ പ്രകടിപ്പിക്കാറില്ല
വികാരങ്ങളെ ഒറ്റ ചരട് കൊണ്ട് മനസ്സിന്റെ അകത്തളങ്ങളില്‍ വരിഞ്ഞു കെട്ടിയിരിക്കുന്നു
പക്ഷെ ആ ചരട് ഇന്ന് മൂത്താപ്പയുടെ മകന് അറുത്തു മാറ്റിയിരിക്കുന്നു. കാലമോ സാഹചര്യങ്ങളോ ടെക്നോളജിയോ അനുഭവങ്ങളോ ഒരു മാറ്റവും വരുത്താത ആ മനുഷ്യനില്‍ ആദ്യമായി കണ്ണീര് പുരണ്ടിരിക്കുന്നു.
ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ് കണ്ടും കേട്ടും പരിചയിച്ച അനുഭവ സമ്പത്തിന്റെ വെളിച്ചത്തിലാണ് ഇനിയുള്ള തുടക്കം. തെറ്റ് പറ്റുകയില്ല
മൂത്താപ്പ യാത്രയാകുകയാണ്
ഇയ്യാബുവിന്റെ (🤲🏻)ഓര്‍മ്മകളെ വിട്ട്.
സുനാബുവിനെയും ഞങ്ങള്‍ ചുറ്റുവട്ടത്തുള്ള കുട്ടികളെയും വിട്ട്.
വികാരങ്ങള്‍ പ്രകടിപ്പിക്കാതിരുന്ന ആ മനുഷ്യന്റെ മുഖത്ത് എന്തൊക്കൊയോ അലയടിക്കുന്നു
ആഹ്ലാദമോ? സങ്കോചമോ? ശോകമോ?
ഒടുവില്‍ യാത്രാമൊഴി.
വാക്കുകളില്‍ പിശുക്ക് കാട്ടിയിരുന്ന ആ മനുഷ്യന് കണ്ണുനീര് ഒഴുക്കി കൊണ്ട് വാചാലമായി ഓരോരുത്തരോടും പ്രത്യേകം പ്രത്യേകം യാത്ര പറഞ്ഞു
മൂത്താപ്പയെയും വഹിച്ച ആ വാഹനം മന്നലംകുന്നു പാലം കടക്കുവോളം ഞങ്ങള്‍ കുട്ടികള്‍ കൈകള്‍ വീശികൊണ്ടിരുന്നു
മൂത്താപ്പാക്കുള്ള യാത്രാശംസകള്‍ പോലെ
********************************************
ജീവിതത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയ ചില മനുഷ്യരുണ്ട് നമുക്കിടയിൽ. പക്ഷെ തനിച്ചിരിക്കുമ്പോൾ അവരുടെ ജീവിതം എന്തായിരുന്നുവെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. നിങ്ങൾക്കും കാണാം ഇത്തരം മൂത്താപ്പമാരെ നിങ്ങളുടെ ചുറ്റു വട്ടവും.
10 Comments
Suma jayamohan 🌹
Heart fully narrated Dear brother 🥰🥰😔
ശിഹാബ് 🥰
മൂത്താപ്പയുടെ ഏറ്റവും നിഷ്കളങ്കമായ, നിസ്വാർത്ഥമായ മുഖം എന്നത് ഇയ്യാബുവിനെ ഒക്കത്തു ഇരുത്തി മദ്രസ്സായിലേക് കൊണ്ട് വരുകയും തിരിച്ചു കൊണ്ട് പോവുകയും ചെയ്യുന്നതാണ് എന്ന് അറിയുന്നവർ ഒരുപാട് ഉണ്ട്….!!!
റിയാസ് 🥰🌹👍🏻
നന്നായി എഴുതി👌💐
🌹
Thank you sabira latheef……
വായനക്ക് നന്ദി 🌹
Nallezhuth🥰👍
നല്ല എഴുത്തു 👍🏻