മൂസഹാജി പി പി.
പി പി എന്നത് സംശയിക്കണ്ട, വീട്ടുപേരിൻ്റെ ചുരുക്കമാ. പള്ളിപ്പറമ്പിൽ എന്നതിൻ്റെ ചുരുക്കം.
നാട്ടുകാർ ആ പി പി യെ പരക്കം പാച്ചിൽ എന്ന് മാറ്റിയിട്ടുണ്ട്.
ഇത്രയും പറഞ്ഞപ്പോഴേക്കും ആളെപ്പറ്റി ഏകദേശ ധാരണ കിട്ടിയിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
സന്ധ്യാസമയത്ത് മൂസ ഹാജിക്ക് ഒരിറക്കം ഉണ്ട് അങ്ങാടിയിലേക്ക്. അവിടെ കാരണവൻമാരുടെ സഭയിൽ പോയി ഒന്ന് മുഖം കാണിക്കും. അതൊരു ശീലമായതോണ്ട് വീട്ടുകാർക്കും ഒരു സന്തോഷമാണ്.
കുട്ടികൾ വല്ലതും പഠിക്കാൻ ഇരിക്കുന്ന സമയത്ത് ആ ലൈറ്റിടല്ലെ ഈ ഫാനിടല്ലെ എന്നൊക്കെ പറഞ്ഞ് സ്വസ്ഥത നഷ്ടപ്പെടുത്തുന്ന ഒരു കലാപരിപാടി മൂസ ഹാജിക്കുണ്ട്.
അങ്ങാടിയിലേക്ക് പോയാൽ പിന്നെ പ്രശ്നമില്ലല്ലൊ.
അന്ന് മൂസഹാജി ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. കൂട്ടത്തിലുള്ളവയസ്സന്മാരെല്ലാം അവരുടെ മക്കളുടെ വീട്ടിൽ മാറി മാറിത്താമസിക്കുന്നവരാണ്. അതിൻ്റെ പേരിലുള്ള ബഡാ ബഡാ തള്ളലുകളായിരുന്നു അന്ന് കാരണ സഭയിൽ ഉണ്ടായത്.
അന്ന് മുതൽ മൂസഹാജിക്ക് ഒരാഗ്രഹം. അതുപോലെ മക്കളുടെ വീട്ടിൽ മാറി മാറിത്താമസിക്കണം. മക്കൾക്ക് വെറുപ്പുണ്ടാവാതിരിക്കാൻ പേരക്കുട്ടികളെ സോപ്പിടണം എന്നതാണ് കാരണ സഭയിൽ കേട്ട അഭിപ്രായം.
അങ്ങിനെ ഒരുങ്ങിപ്പിടിച്ച് 50 പൈസയുടെ കുറച്ച് മിഠായികളൊക്കെ വാങ്ങി മൂസ ഹാജി പുറപ്പെട്ടു മൂത്ത മകൻ്റെ വീട്ടിലേക്ക്.
വല്ലിപ്പാൻ്റെ കയ്യിൽ പൊതി കണ്ട കുട്ടികൾ വല്ലിപ്പാനെ ഹാർദ്ദവമായി സ്വീകരിച്ചു.
വല്ലിപ്പ ഇങ്ങോണ്ടൊക്കെ വരുമോന്ന് മരുമോളുടെ ഒരു പരിഭവവും.
അത് കേട്ടതോട് കൂടി മൂസ ഹാജിക്ക് ഭയങ്കര ധൈര്യമായി.
മരുമോൾക്കറിയാം കുടിപ്പോയാ ഒന്നോ രണ്ടോ ദിവസം. അതിലപ്പുറം അമ്മോശൻ ഇവിടെ താമസിക്കാൻ സാദ്ധ്യതയില്ലാ എന്ന്.
ഒരു നിക്കപ്പൊറുതി ഇല്ലാത്ത ആളാണല്ലൊ. അതുകൊണ്ടാണല്ലൊ നാട്ടുകാർ പരക്കംപാച്ചിൽ എന്ന് പേരിട്ടതും.
അസർ നമസ്കാരത്തിന് വേണ്ടി പുറത്തു പോയ മൂസ ഹാജി തിരിച്ചെത്തിയപ്പൊ അഞ്ച് മണിയായിരുന്നു.
വന്ന് കയറിയ പാടെ മരുമോൾ ചായയും കടിയും കൊണ്ടുവന്നു വച്ചു. പിന്നാലെ കുട്ടികളും അവരുടെ പലഹാര പാത്രങ്ങളുമായി വല്ലിപ്പാനെ വളഞ്ഞു.
ഈ അഞ്ചു മണിക്ക് കുടിക്കുന്ന ചായയെ ആരാണാവോ നാലുമണിച്ചായ എന്ന് പേരിട്ടത്?.
മരുമോൾ നല്ല വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത ചായക്കടി മൂസാക്ക അതിവേഗം തിന്നുകൊണ്ടിരിക്കുമ്പോഴാണ് കുട്ടികളിൽ മുതിർന്നവൻ്റെ ഒരു ചോദ്യം.
‘ വല്ലിപ്പാ ഈ മഴവെള്ളം അല്ലെ തെങ്ങിനും മരത്തിനും ഒക്കെ വളം. പിന്നെന്താ എല്ലാത്തിനും വെവ്വേറെ രുചി?”
മൂസാക്കാൻ്റെ ബുദ്ധി ആദ്യം പോയത് കുട്ടികൾ ശ്രദ്ധ തെറ്റിച്ച് ചായക്കടി അടിച്ചുമാറ്റാനുള്ള പരിപാടിയാണോയെന്നാ.
ചായക്കടിയുടെ എണ്ണം കണക്കാക്കിയതിന് ശേഷമാണ് മൂസാക്ക ചോദ്യത്തിലേക്ക് ശ്രദ്ധ കൊടുത്തത്.
ചോദ്യത്തിൻ്റെ മർമ്മത്തെക്കുറിച്ചോ ഉത്തരത്തെക്കുറിച്ചോ ചിന്തിക്കുന്നതിന് മുമ്പ് മൂസാക്ക ഒന്ന് പുളകം കൊണ്ടു.
പേരക്കുട്ടികൾക്ക് ചോദ്യം ചോദിക്കാനൊക്കെ അറിയും. പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലൊ വിത്തുഗുണം പത്തു ഗുണം എന്ന്.
ചോദ്യം ചോദിച്ച പേരക്കുട്ടി ഉത്തരം കാത്ത് വല്ലിപ്പാൻ്റെ വായിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. എന്താണ് മറുപടി കൊടുക്കുക എന്നറിയാതെ മൂസാക്ക ഒന്ന് പരുങ്ങി.
മരുമകൾ മൂസാക്കാനെ പുഞ്ചിരിച്ചു കൊണ്ടൊന്നു നോക്കി.
ആ പേര് പറഞ്ഞ് കുട്ടികൾ ചായക്കടി അടി വലി നടത്താൻ സാദ്ധ്യതയുള്ളതിനാൽ ഒരു കൈ കടിപ്പാത്രത്തിൻ്റെ മുകളിൽ വച്ചിട്ടുണ്ട് മൂസാക്ക.
വിത്ത് ഗുണം പത്ത് ഗുണം എന്ന് കേട്ടിട്ടില്ലെ.
പക്ഷേ ചോദ്യത്തിൻ്റെ ഉത്തരത്തിലേക്ക് കടക്കാനുള്ള മൂസാക്കാൻ്റെ ശ്രമം പരാജയപ്പെട്ടു. നോ ഐഡിയ.
ചായ കുടി കഴിഞ്ഞ് കുട്ടികൾ കളിക്കാൻ പോയപ്പൊ മൂസാക്കാക്ക് വലിയ ആശ്വാസമായി.
മൂസാക്ക പുറത്തിറങ്ങി വീടിനും പരിസരത്തും പ റമ്പിലുമൊക്കെ ഒന്ന് വീക്ഷിക്കാൻ ഇറങ്ങി. കുട്ടികൾ ഇടയ്ക്കിടയ്ക്ക് വന്ന് “വല്ലിപ്പാ ഉത്തരം കിട്ടിയോ എന്ന് ചോദിച്ചു കൊണ്ടിരുന്നു.
പുറത്തിറങ്ങി വീക്ഷണങ്ങളൊക്കെ നടത്തിയെങ്കിലും കാര്യമായി ഉത്തരം ഒന്നും കിട്ടിയില്ല. എന്തുകൊണ്ടായിരിക്കും ഉത്തരം ഒന്നും കിട്ടാത്തത്?.
മഗ്രിബ് ബാങ്ക് കൊടുത്തു. കുട്ടികളൊക്കെ കളിയും കുളിയും കഴിഞ്ഞു വീടിനകം പൂകി.
മൂസാക്ക പള്ളി കഴിഞ്ഞു വന്നു.
ആ നേരത്തുള്ള ചായ മരുമോൾകൊണ്ട് വന്നു വച്ചു. നേരത്തെ പോലെ കുട്ടികളും വല്ലിപ്പാൻ്റെ അടുത്ത് തന്നെ നിലയുറപ്പിച്ചു.
പേരക്കുട്ടികളിൽ മൂത്തവൻ വിളിച്ചു പറഞ്ഞു. “ഉത്തരം കിട്ടാത്തതിനാൽ വല്ലിപ്പ പരാജയപ്പെട്ടതായി പ്രഖ്യാപിക്കുന്നു”.
മൂസാക്കാക്ക് അത് കേട്ട് ആശ്വാസമാണ് തോന്നിയത്. എന്നാലെങ്കിലും ശല്യങ്ങൾ ഒഴിവാകുമല്ലൊ.
എന്നാൽ ആ ആശ്വാസത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
വന്നു അടുത്ത ചോദ്യം.
” നല്ല ഭാരമുള്ളതല്ലെ മഴക്കാറ്. എന്ത് കൊണ്ടാണത് താഴേക്ക് വീഴാത്തത്?”.
ശരിയാണ്. ചോദ്യം ന്യായമാണ്. താനിതുവരെ അതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. എന്തുകൊണ്ടാണ് മഴക്കാറ് താഴേക്ക് വീഴാത്തത്?.
ചോദ്യം ചോദിച്ചു കൊണ്ട് കുട്ടികൾ വല്ലിപ്പാൻ്റെ മുഖത്തേക്ക് ഉറ്റുനോക്കുകയാണ്.
വല്ലിപ്പ ഒന്ന് പതറി.
എന്ത് മറുപടി പറയും?.
നോ ഐഡിയ.
വല്ലിപ്പയിൽ നിന്ന് ഉത്തരം കിട്ടുന്നില്ലാ എന്ന് കണ്ടപ്പൊ കുട്ടികൾ അടുത്ത കലാപരിപാടിയായ പാഠപുസ്തകം നോക്കലിലേക്ക് പോയി.
മൂസാക്ക ഓഫീസ് റൂമിലെ ടീ വിയുടെ മുമ്പിലേക്കും പോയി.
ആശ്വാസത്തോടെ ഇരുന്ന് ടീവിയിലേക്ക് നോക്കി തലയാട്ടിക്കൊണ്ടിരിക്കുമ്പഴാണ് കുട്ടികൾ വന്ന് ചോദിക്കുന്നത്.
“വല്ലിപ്പാ ഉത്തരം കിട്ടിയോ?”
കാര്യപ്പെട്ട ഒരു ചർച്ച ടീവിയിൽ കേട്ട് കൊണ്ടിരിക്കുമ്പഴാ കുട്ടികളുടെ ഈ ചോദ്യം.
ഇരച്ചു വന്ന ദേഷ്യം മൂസാക്ക റിമോട്ടിൽ തീർത്തു.
ദേഷ്യം തീർത്ത മൂസാക്ക ഞെക്കിയത് ചാനൽ ബട്ടൺ ആയിരുന്നു. അപ്പൊ മാറിയ ചാനലിൽ കണ്ടത് ഒരു പാട്ട് സീനായിരുന്നു.
” പാടില്ല പാടില്ല നമ്മേ നമ്മൾ,
പാടെ മറന്നൊന്നും ചെയ്തു കൂട.
ആ പാട്ട് കേട്ടപ്പൊ മൂസാക്ക ആത്മസംയമനം പാലിച്ചു.
ശരിയാണ്. പാടെ മറന്നൊന്നും ചെയ്തു കൂട.
ഇശാ ബാങ്ക് കൊടുത്തപ്പൊ മൂസാക്ക നിസ്ക്കരിക്കാൻ വേണ്ടി പോയി. തിരിച്ചു വന്നപ്പൊ കുട്ടികൾ കാത്തിരിക്കുകയായിരുന്നു ഭക്ഷണം കഴിക്കാൻ.
മരുമോൾ ഭക്ഷണമെല്ലാം വിളമ്പി. എല്ലാവരും മേശക്ക് ചുറ്റുമിരുന്നു.
നേരത്തെ പോലെ മൂത്ത പേരക്കുട്ടി, ഉത്തരം പറയാതിരുന്നതിനാൽ വല്ലിപ്പ പരാജയപ്പെട്ടതായി പ്രഖ്യാപിച്ചു.
മൂസാക്ക ഇരുന്ന് പരുങ്ങി. വെപ്രാളത്തിൽ കറിയാണെന്ന് കരുതി അച്ചാറ് ചോറിലേക്ക് കമഴ്ത്തി.
വേഗം ഒന്ന് തിന്നതിന് ശേഷം അൽപ നേരം ടീവി കാണണം. ടീവിയിൽ വരുന്ന വാർത്തകളാണ് കാരണവന്മാരുടെ സഭയിലെ ഒരു ഇനം. അപ്പൊ വാർത്ത കേൾക്കൽ നിർബന്ധമാണല്ലൊ.
ഈ വാർത്തയൊക്കെ കേട്ട് വല്യ അറിവ് നേടി സ്വന്തം നാട്ടിലെ അങ്ങാടിയിൽ പോയി രണ്ട് വർത്താനം പറയണം കാരണ സഭയിൽ. എന്നും കേൾവിക്കാരനായാൽ പോരല്ലൊ.
മാറിയൊഴിച്ച അച്ചാറ് മരുമോൾ കാണുന്നതിന് മുന്നേ തിരിച്ച് പാത്രത്തിലോട്ട് തന്നെ ഇട്ടു. അപ്പോഴാണ് ശ്രദ്ധിച്ചത്. കിടിലൻ കഷ്ണം മീൻ. അതും പാത്രം നിറയെ.
മൂസാക്കാൻ്റെ കണ്ണു തള്ളി.
അൽപം ആക്രാന്തത്തോട് കൂടി ആ മീൻ കഷ്ണങ്ങളിലൊന്നെടുത്തതും മൂത്തവൻ വായ തുറന്നു.
“വല്ലിപ്പാ,,, ഈ മീന് കടലിലെ വെള്ളത്തിലല്ലെ ഉണ്ടാകുന്നത്?”
ഈ കടലിലെ വെള്ളം ഉപ്പുവെള്ളമല്ലെ?
പിന്നെന്താ ഈ മീനിലൊന്നും ഉപ്പില്ലാത്തത്?
എത്ര കാലം ഉപ്പുവെള്ളത്തിൽ കിടക്കുന്നു മീനുകൾ. തിന്നണമെങ്കി നമ്മള് ഉപ്പിട്ടു കൊടുക്കണം”?
പേരക്കുട്ടിയുടെ ചോദ്യം ന്യായമാണ്. താനിതുവരെ ചിന്തിക്കാത്ത കാര്യം. എന്തുകൊണ്ടാണ് കടലിലെ മത്സ്യത്തിൽ ഉപ്പില്ലാത്തത്.
മൂസാക്ക പേരക്കുട്ടിയുടെ മുഖത്തേക്ക് നോക്കിയില്ല. മത്സ്യത്തിലേക്ക് നോക്കി.
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. ഉപ്പില്ലാത്ത മത്സ്യവും.
എന്നാലും എൻ്റെ മരുമോളെ നിനക്ക് രണ്ട് ചിക്കൻ വാങ്ങാമായിരുന്നിലെ.
എന്നാലീ ചോദ്യമെങ്കിലും ഒഴിവായിക്കിട്ടുമായിരുന്നു.
പിറ്റേന്ന് നേരം പുലരുന്നതിന് മുന്നേ മൂസാക്ക മരുമോളെ വിളിച്ച് യാത്ര പറഞ്ഞു. ഒരു കട്ടൻ ചായയും കുടിച്ച് കുട്ടികൾ ഉണരും മുമ്പെ സ്ഥലം കാലിയാക്കി.
അല്ലെങ്കിൽ മൂന്നാമതും പരാജയപ്പെട്ടവനായി വല്ലിപ്പാനെ പ്രഖ്യാപിക്കും. ഇപ്പോഴത്തെ കുട്ടികളുടെയൊക്കെ ഒരു കളിയെ.
എന്നാലും മീനിൽ എന്തുകൊണ്ടായിരിക്കും ഉപ്പില്ലാത്തത്?.
മൂസാക്കാക്ക് ഒന്ന് പറഞ്ഞു കൊടുക്കൂ സൂർത്തുക്കളെ.
ഹുസൈൻ എം കെ
1 Comment
വല്ലാത്ത ചോദ്യങ്ങൾ ആയിപോയല്ലോ കുട്ടികളുടേത് 😂