“നിശബ്ദ സഞ്ചാരങ്ങൾ ” പേരിനു പോലും ഒരു ഭംഗിയുണ്ട്, ആരും അറിയാതെ പോയ, എന്നാൽ കേരള ചരിത്രത്തിൽ എഴുതപെടേണ്ട ഒരു കൂട്ടം പെണ്ണുങ്ങളുടെ ലോകസഞ്ചാരം. ലോകം കാണാനല്ല ദാരിദ്ര്യം കൊണ്ട് ജീവിതം വഴി മുട്ടി പോയ കുടുംബത്തെ കരക്കെത്തിക്കാൻ നടത്തിയ പെൺപ്രവാസത്തിന്റെ നേർസാക്ഷ്യം . പണ്ട് പണ്ട് പായ്കപ്പലിലും മറ്റുമായി നടത്തിയ ആൺപ്രവാസത്തിന്റെ കഥകൾ നാം ഒത്തിരി കേട്ടിട്ടുണ്ട്. എന്നാൽ അന്നത്തെ പെൺപ്രവാസത്തെ കുറിച്ച് എവിടെയെങ്കിലും എഴുതപ്പെട്ടിട്ടുണ്ടോ?
അനുഗ്രഹീത എഴുത്തുകാരനായ ബെന്യാമിന്റെ മഞ്ഞ വെയിൽ മരണങ്ങൾ, ആടുജീവിതം, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം മുല്ലപ്പൂ മണമുള്ള പകലുകൾ ഇതൊക്കെ വളരെ അധികം ത്രില്ലടിച്ചു വായിച്ച പുസ്തകങ്ങളാണ്. അതുപോലൊരു കഥയായിരിക്കും ഇതും എന്ന പ്രതീക്ഷയിലാണ് തുടങ്ങിയത്. അത്രത്തോളം നമ്മെ ആകാംക്ഷഭരിതരാക്കുന്നില്ലെങ്കിലും ഇതും നല്ലൊരു വായനാനുഭവമാണ് നൽകിയത്.
കേരളത്തിലെ ആദ്യകാല പെൺ പ്രവാസത്തിന്റെ അടരുകൾ തേടി ഞാനും നടക്കുകയായിരുന്നു മനു മാപ്പിളയുടെ കൂടെ, ജാനകിയുടെ കൂടെ, രാജേഷേട്ടന്റെ കൂടെ. ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ് കുടുംബത്തിനു വേണ്ടി കടൽ കടന്ന മറിയമ്മച്ചിയുടെ യാത്ര വിശേഷങ്ങൾ അറിയാൻ.
ചരിത്രത്തിന്റെ ഭാഗമായി തീർന്ന ചില യാത്രകൾ, ആ യാത്രകളിലൂടെ നാം പഠിക്കുന്ന ചരിത്രവും മിത്തുകളും. അങ്ങനെയുള്ള നോവലുകളും കഥകളും വായിക്കാൻ എനിക്ക് ഒരുപാടിഷ്ടമായിരുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
തെക്കൻ കേരളത്തിൽ നിന്നുള്ള നേഴ്സ്മാരുടെ വിദേശങ്ങളിലേക്കുള്ള ഒഴുക്ക് തുടങ്ങീട്ട് കാലങ്ങളായി. പ്രീ ഡിഗ്രി കഴിഞ്ഞാൽ പിന്നെ നഴ്സിംഗ് എന്ന ഒറ്റ ഓപ്ഷനിൽ പെൺകുട്ടികൾ എത്തിയിരുന്ന സമയം, പ്രത്യേകിച്ച് ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികൾ. നഴ്സിംഗ് പഠിക്കുക, കടല് കടക്കുക പിന്നെ വന്നു കല്യാണം കഴിഞ്ഞു ഭർത്താവിനെയും കൂടെ കൂട്ടുക എന്നതായിരുന്നു പല കുടുംബങ്ങളിലും നടന്നിരുന്നത്.ഇതിന് മുമ്പേ പറന്നവരുടെ ചരിത്രവും അവരുടെ ത്യാഗങ്ങളും അവരെത്തിപ്പെട്ട ദേശങ്ങളും അവിടുത്തെ ജീവിതവുമെല്ലാം ആകാംഷപൂർവ്വം വായിച്ചു പോകുന്ന രൂപത്തിൽ അദ്ദേഹം കോറിയിട്ടിരിക്കുന്നു.
നമ്മുടെ കുടുംബത്തിലെ രണ്ട് മൂന്ന് തലമുറ മുമ്പുള്ള ആളെപറ്റി നമ്മോട് അന്വേഷിച്ചാൽ എന്തായിരിക്കും നമ്മുടെ മറുപടി, ഞാൻ ജനിക്കും മുമ്പ് മരിച്ചു പോയവരെ കുറിച്ച് എന്നോട് ചോദിച്ചിട്ട് എന്ത് കാര്യം എന്നായിരിക്കും. അദ്ദേഹം ആദ്യ അദ്ധ്യായത്തിൽ എഴുതിയ പോലെ “പേര കുട്ടികൾക്ക് അയാളൊരു മുഖം മാത്രം
അവരുടെ മക്കൾക്ക് അയാളൊരു പേര് മാത്രം
അവരുടെ മക്കൾക്ക് അയാളൊരു ശൂന്യത മാത്രം ”
ശരിയല്ലേ.. പേരകുട്ടിയുടെ കുട്ടികൾക്ക് നമ്മെ അറിയാൻ നാം എന്തടയാളമാണ് ബാക്കി വെച്ചു പോകുന്നത്, അടയാളങ്ങൾ ബാക്കി വെച്ചു പോകുന്നവരെ കുറിച്ച് ഓർക്കാൻ തന്നെ ആർക്കുണ്ട് നേരം.
മറിയാമ്മ അമ്മച്ചിയുടെ കല്ലറ തേടിയുള്ള മനുവിന്റെ യാത്രയിൽ ഒട്ടേറെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ കടന്നു വരുന്നുണ്ട്. മറിയാമ്മച്ചിക്ക് പുറമെ ഗ്രേസിപ്പിള്ളയാന്റി, ലാലിയാന്റി, മനുവിന്റെ മമ്മി, പെങ്ങൾ അങ്ങനെ ആ കുടുംബത്തിൽ നിന്നും നഴ്സ് ആയി കടൽ കടന്നവരുടെ ജീവിതങ്ങളും നമ്മുടെ മുന്നിലേക്കെത്തുന്നു.
ലാലിയൻറ്റയ്ക്ക് വിസ വന്ന സമയത്ത് ഗർഭിണി ആയത് കൊണ്ടു അത് കളയാൻ നിർബന്ധിച്ച വീട്ടുകാരെയും ആ സംഭവം അവരുടെ ജീവിതത്തെ എത്തിച്ച ട്രോമയും ആരുടേയും മനസിനെ ഒന്നുലക്കും. ഇപ്പൊ ഒരു കുഞ്ഞുണ്ടായാൽ നിങ്ങളുടെ ഭാവി തന്നെ നശിച്ചു പോകും, നിന്റെ ജോലി, നിന്റെ കെട്ടിയോന്റെ ജോലി എല്ലാം അവതാളത്തിലാവും, പെറ്റു തൂറി നാട്ടിൽ കിടക്കാൻ ആണെങ്കിൽ അവനു മിടുക്കരായ ടീച്ചർമാരെ വല്ലതും കെട്ടിയാൽ പോരായിരുന്നോ? നഴ്സ്നെ കെട്ടണമായിരുന്നോ? എന്ന അമ്മായിഅമ്മയുടെ ചോദ്യം കേട്ട് സങ്കടം വന്നു അമ്മയോട് പറഞ്ഞപ്പോൾ ഇവിടെയും രണ്ടാണ്മക്കളുണ്ട് അവർക്കും ജോലിയൊന്നും ആയിട്ടില്ല എന്ന മറുപടിയിൽ പകച്ചു പോയ ലാലിയാന്റിയെ നമുക്കിതിൽ കാണാം.
രണ്ടാം ലോകമഹായുദ്ധം മുതൽ കോവിഡ് വരെ വിഷയമായി വരുന്ന നോവൽ നല്ലൊരു ചരിത്ര രേഖയും കൂടിയാണ്. അന്നയച്ച കത്തുകൾ ഒക്കെ ആ ഒരു പഴക്കത്തിൽ തന്നെ കാണിക്കാൻ ഡിസി ബുക്സും ശ്രമിച്ചിട്ടുണ്ട്😊. എന്തായാലും അത്യാവശ്യം ചരിത്രകുതുകികളായ വായനക്കാർക്ക് ഓർമയിൽ തങ്ങി നിൽക്കുന്ന മികച്ച ഒരു വായനനുഭവം നൽകാൻ ഈ പുസ്തകത്തിനു സാധിക്കുമെന്നത് തീർച്ചയാണ്.
10 Comments
കൂട്ടക്ഷരങ്ങളിൽ ഇപ്പോൾ വായന പ്രയാസമായിരിക്കുന്നു…. പരസ്യങ്ങളുടെ അതി പ്രസരം……. അത് കൊണ്ട് തന്നെ ഒന്നും പബ്ലിഷ് ചെയ്യാനും തോന്നുന്നില്ല….
ഞാനും ഇന്നത് ഓർത്തു. ആർക്കും അയച്ചു കൊടുക്കാൻ തോന്നുന്നില്ല. പരസ്യം ചിലത് അങ്ങനെയാണ്
ആഹാ! വായിക്കണമല്ലോ👍💞💞😘
വായിച്ചോ നിനക്ക് ഇഷ്ടമാവും
നിശബ്ദമായി ഇരമ്പിയാർക്കുന്ന ചരിത്രനോവൽ 👌👌👌
സത്യം.. എനിക്ക് നല്ല ഇഷ്ട്ടമായി
വായിക്കാൻ തോന്നിപ്പിക്കുന്ന റിവ്യൂ 👌
നന്ദേച്ചി 😍😍
Super 👍
സജ്ന 🥰