” വായിച്ചാലും വളരും
വായിച്ചില്ലേലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലേല്‍ വളയും….”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന നമ്മുടെ പ്രിയ കവി കുഞ്ഞുണ്ണിമാഷിന്റെ ഈ വരികളിൽ നിന്ന് തന്നെ വായനയുടെ മഹത്വം നമുക്ക് തിരിച്ചറിയാന്‍ കഴിയും.
1996 മുതൽ നമ്മുടെ സംസ്ഥാന സർക്കാർ ജൂൺ 19 ആം തിയതി വായന ദിനമായി ആചരിക്കുന്നുണ്ട്. ആ ദിനാചാരണത്തിന് ശക്തി നൽകുന്ന പ്രഖ്യാപനമായിരുന്നു
2017 ൽ നടന്ന മറ്റൊരു പ്രഖ്യാപനം. അന്ന് ഈ ദിനത്തെ ദേശീയ വായനദിനമായി പ്രഖ്യാപിക്കുകയുണ്ടായി പ്രധാനമന്ത്രി.
മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പി എൻ പണിക്കരുടെ ചരമദിനമാണല്ലോ അന്ന്.
ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 ആം തിയതി ആലപ്പുഴയിലെ നീലം പേരൂരിലാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ ജനിച്ചത്.
മലയാളം ഹയര്‍ പരീക്ഷ പാസായ ശേഷം നീലം പേരൂര്‍ മിഡില്‍ സ്കൂള്‍ അധ്യാപകനായി ജോലിക്ക് കയറിയ അദ്ദേഹം സ്കൂള്‍ അധ്യാപകനായിരിക്കേ
1926 ൽ തൻറെ ജന്മനാട്ടിൽ ‘സനാതനധർമ്മം’ എന്ന വായനശാല സ്ഥാപിച്ചുകൊണ്ട് ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങി. തുടർന്ന് അന്നത്തെ ഗവണ്മെന്റില് നിന്നും അനുവാദം നേടി അദ്ദേഹം മുഴുവന്‍ സമയഗ്രന്ഥശാലാ പ്രവര്‍ത്തകനായി.
1945 ൽ അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ വച്ച് ഇദ്ദേഹം വിളിച്ചു ചേർത്ത തിരുവതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത്. ഇതിന്റെ മുഖ്യകാരണം,
സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യരായിരുന്നു. ദിവാനോടുള്ള പ്രതിഷേധം മൂലം ക്ഷണക്കത്ത് ലഭിച്ച ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല.
ഈ സംഘത്തിന് അംഗീകാരം ലഭിക്കുകയും 1946 മുതൽ 250 രുപ പ്രവർത്തനഗ്രാന്റ് ലഭിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി ആയിരക്കണക്കിന് ഗ്രന്ഥശാലകളെ ഈ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.
1977 ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തപ്പോൾ അതുവരെ ആ സംഘത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്ന അദേഹം ആ പദവി ഒഴിയുകയും തുടർന്ന് അനൗപചാരിക വിദ്യാഭ്യാസ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡ് രൂപീകരിച്ച് അതിന്റെ സെക്രട്ടറിയായി പ്രവർത്തനം തുടങ്ങി. 1978 മുതല്‍ സ്റ്റേറ്റ് റിഡേഴ്സ് സെന്ററിന്റെ ഓണററി എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിക്കുകയുമുണ്ടായ അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു 1989 ൽ കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ്.
കാന്‍ഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ച അദ്ദേഹം 1995 ജൂൺ 19 ആം തിയതി അദ്ദേഹം തന്റെ 84 ആം വയസ്സിൽ അന്തരിച്ചു.
വായന മരിക്കുന്നു, വായനക്കാരുടെ എണ്ണം കുറയുന്നു എന്നൊക്കെയുള്ള മുറവിളികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. എന്നാല്‍ വായന നാള്‍ക്കുനാള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് പുസ്തക കച്ചവടക്കാരുടെ കണക്കുകള്‍ കാണിക്കുന്നത്. പുസ്തകം വായിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുക തന്നെയാണ്. ഒരു പുതിയ പുസ്തകം വിപണിയില്‍ വന്നാല്‍ അതിത്തിരിയെങ്കിലും നല്ലതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആ പുസ്തകം പെട്ടെന്നു വിറ്റുപോകുന്ന കാഴ്ചയാണ് കുറെനാളായി കാണാന്‍ കഴിയുന്നത്.
അതുപോലെ പുസ്തക വ്യാപാര രംഗത്തേക്ക് പുതിയ വ്യക്തികളും സ്ഥാപനങ്ങളും കടന്നുവരുന്ന കാഴ്ച്ചയും ഇപ്പോൾ കണ്ടുവരുന്നുണ്ട്. ഇതെല്ലാം വായനയുടെ നല്ലൊരു പുലരിയെ വരവേൽക്കട്ടെയെന്നാശംസിച്ചുകൊണ്ട് എല്ലാവർക്കും നല്ലൊരു വായനാദിനം ആശംസിക്കുന്നു……
-ശുഭം-
2 Comments
👌👌
ആശംസകൾ