അനീഷ് ഓഫീസിൽ നിന്നും തിരിച്ചെത്തിയപ്പോൾ സന്ധ്യ മെല്ലെ പിൻവാങ്ങാൻ തുടങ്ങിയിരുന്നു.തിരക്കുപ്പിടിച്ച ദിവസത്തെ ജോലിഭാരം അയാളെ തളർത്തിയിരുന്നെങ്കിലും കുടുബത്തിന്റെ മധുരം അയാളെ ചലിപ്പിച്ചു. അയാളെപ്പോലെ തന്നെ കൂടണയാൻ പക്ഷികൾ വെമ്പൽ കൂട്ടി പറന്നു പോകുന്നുണ്ടായിരുന്നു.
അയാൾ സിറ്റൗട്ടിൽ എത്തിയപ്പോൾ തന്നെ അമ്മയും മകനും ഉച്ചത്തിൽ സംസാരിക്കുന്ന ശബ്ദം ചുമരുകൾ തുളച്ചു പുറത്തെത്തി.
“നിനക്കിപ്പോൾ പോയി പോയി തീരെ അനുസരണയില്ലാതായിരിക്കുന്നു കിച്ചു”, രാഖി മകനോട് കയർത്തു.
“ഇവിടെ എല്ലാത്തിനും വലിയ റൂളാണല്ലോ, എന്റെ ഫ്രണ്ട്ന്റെ വീട്ടിൽ ഒന്നും ഇങ്ങനെയല്ലല്ലോ”, ഒരു പതിനേഴു വയസ്സുകാരന്റെ അമർഷം വാക്കുകളിൽ പതഞ്ഞു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“അമ്മയും അച്ഛനും ഒരേപോലെ… എനിക്ക് മതിയായി “, അവൻ സോഫയിൽ നിന്നും കുഷ്യൻ കൈ കൊണ്ടു തട്ടി താഴെ ഇട്ടു, ദേഷ്യം തീർത്തു.
“ഒന്നു പതുക്കെ പറയൂ, കിച്ചു”, രാഖി മകനെ ശാസിച്ചു .”
അച്ഛനെ കണ്ടതും കിച്ചു എഴുന്നേറ്റു പുറത്തേക്ക് പോയി.
“എന്താ അമ്മയും മോനും കൂടി ഒരു കശപിശ?”, അയാളുടെ ലാഘവം രാഖിയെ ശുണ്ഠി പിടിപ്പിച്ചു.
“നീ ചൂടാവാതെ, അതൊക്കെ അവന്റെ പ്രായത്തിന്റെയാണ് രാഖി.”
“അവനിപ്പോൾ പഠിത്തത്തിൽ തീരെ ശ്രദ്ധയില്ലാതെയാവുന്നു, ഏതു നേരം ഫ്രണ്ട്സ് ആയി ഫോൺ വിളിയും ചാറ്റും, പറഞ്ഞു ഞാൻ മടുത്തു”, രാഖി പരാതി തട്ടിചൊരിഞ്ഞു.
ചൂടു ചായ ഊതി കുടിച്ചു അയാൾ ചിരിച്ചു, ‘ഉപദേശം ഏറ്റവും വെറുക്കുന്ന സമയമാണ് കൗമാരം എന്ന തിരിച്ചറിവ് ഇവൾക്ക് ഇല്ലാതെ പോയല്ലോ’, എന്നയാൾ കരുതി.
അയാൾ ഓർമ്മകളിലൂടെ പുറകോട്ടു തുഴഞ്ഞുപോയി. അയാൾക്ക് ആ അന്തരീക്ഷത്തിൽ നിന്നും അല്പനേരം പുറത്തു പോകണം എന്ന് തോന്നി.
“ഞാനൊന്നു അമ്പലകുളത്തിൽപ്പോയി കുളിച്ചിട്ടു വരാം.”, അയാൾ തോർത്ത് തിരഞ്ഞു.
“ഈയിടെയായി ഇതു പതിവില്ലല്ലോ?, രാഖി പുഞ്ചിരിച്ചു.
” ങേ…വെറുതെ ഒരു പൂതി. പാടത്തെ പണിക്കഴിഞ്ഞ് എന്റെയച്ഛന് എന്നും കുളത്തിൽ കുളിയ്ക്കണം, അവധി ദിവസങ്ങളിൽ എന്നേയും കൂട്ടും. എന്തോ… ഇന്ന് അച്ഛനെ പല തവണ ഓർത്തുപ്പോയി”, അയാൾ നെടുവീർപ്പിട്ടു.
“കുളത്തിൽ കുളിയ്ക്കാൻ വരുന്നോ?”
ഫോണിൽ നോക്കിയിരിക്കുന്ന മകനോട് ചോദിച്ചു
“ഏയ്… ഞാനില്ല”, അവൻ താല്പര്യം കാണിക്കാതെ മൂളി.
“എന്താ, നീന്തൽ വലിയ ഇഷ്ടമായിരുന്നല്ലോ നിനക്ക്?”, അയാൾ വീണ്ടും ചോദിച്ചു. അവൻ ഉത്തരം പറയാതെ ഫോണിൽ
തലപൂഴ്ത്തി.
താൻ ഒരു ഉത്തരംപ്പോലും അർഹിക്കുന്നില്ലേ? അയാൾ ആലോചിച്ചു. മകൻ എന്നിൽ നിന്നും വളരെയധികം അകന്നിരിക്കുന്നു, അയാൾ വിഷമത്തോടെ ചിന്തകൾ വിഴുങ്ങി.
താൻ ജോലി കഴിഞ്ഞു തിരിച്ചെത്തുന്നത് കാത്തു ഗേറ്റിൽ പിടിച്ചു നിൽക്കുന്ന മകന്റെ മുഖം അയാൾ ഓർത്തു. ആ മുഖത്തെ നുണക്കുഴികൾ വിരിയിച്ച ചിരി, നനുത്ത മഞ്ഞിന്റെ ചെറുകുളിരോടെ അയാളുടെ ഉള്ളിൽ വീണലിഞ്ഞു.
കാലം തെറ്റി, തിമർത്തു പെയ്ത മഴ കുളം നിറച്ചിരുന്നു. കാലം,വക്കുകൾ മിനുസപ്പെടുത്തിയ ഒതുക്കുകല്ലിൽ, പാടയായി പച്ചപായൽ പടർന്നു. പടവുകളിൽ കാൽ ചവിട്ടുമ്പോൾ തെന്നുന്നുണ്ടായിരുന്നു.
ഒറ്റ തോർത്തെടുത്തു കുളിച്ചു കൊണ്ടിരുന്ന വയസ്സൻ ഗോപിമാരാർ വിളിച്ചു പറഞ്ഞു,
“നല്ല വഴുക്കലുണ്ട്, സൂക്ഷിച്ചോട്ടോ”
“ആ… ശരി, ഗോപിയേട്ടാ “, അയാൾ പറഞ്ഞു.
ഗോപിയേട്ടനെ മുഴുവനായും നര കീഴടക്കിയിരുന്നു. തുറന്ന മാറിൽ നീണ്ടു വെളുത്തു രോമങ്ങൾ, നനവിൽ പറ്റിച്ചേർന്നു കിടന്നു.
കുളിച്ചു തോർത്തി,ഈറൻ പിഴിഞ്ഞു, തോർത്തു കുടഞ്ഞു ഗോപിയേട്ടൻ പറഞ്ഞു.
“ഇപ്പോൾ ഇങ്ങട്ടൊന്നും ആരും വരാറില്ല. മക്കള് കിണറ്റുവെള്ളത്തില് കുളിച്ചാ പോരെന്ന് ചോദിക്കും. നിക്ക് കോരി കുളിച്ചാൽ ശര്യാവില്ല. ഇതിലൊന്ന് മുങ്ങിയാൽ സുഖം വേറെ… ല്ലേ?”
“ഉം…അതന്നെ.”, അനീഷ് തലകുലുക്കി.
ഗോപിയേട്ടൻ തോർത്തിൻ തുമ്പു തെറുത്തു ചെവി തുടച്ചു, തല ചെരിച്ചു വെള്ളം കുടഞ്ഞു കളഞ്ഞു.
” ന്നാ… ഞാൻ നടക്കട്ടെ, വൈകിയാൽ മക്കള് പേടിക്കും”, അയാൾ കൈവീശി യാത്ര പറഞ്ഞു .
അനീഷ് വെള്ളത്തിൽ മുങ്ങി, മുഖം കഴുകി, ഒരു കവിൾ വെള്ളം നീട്ടിതുപ്പി.
വെള്ളത്തിന്റെ ചെറിയ അനക്കത്തിൽ തരംഗം തീർത്ത ഓളങ്ങളിൽ മെല്ലെ ചാഞ്ചാടി. ഈ കൈത്തണ്ടയിൽ കിടത്തിയാണ് ഞാൻ കിച്ചുവിനെ നീന്തൽ പഠിപ്പിച്ചത്,അയാൾ സ്വയം പറഞ്ഞു തന്റെ കൈകളിലേക്ക് നോക്കി. അയാൾ മലർന്നു നീന്തി, ആകാശം നോക്കി, വെള്ളത്തിൽ താമരയില പോലെയൊഴുകി. മുങ്ങാംകുഴിയിട്ടു അടിത്തട്ടിൽ തൊട്ടു, ഊക്കോടെ ഉയർന്നു, വെള്ളപ്പരപ്പിൽ പൊന്തി.
വീട്ടിൽ എത്തിയപ്പോൾ ചെറുതായി ഇരുട്ട് പരന്നിരുന്നു. രാഖി അക്ഷമയോടെ അയാളെ കാത്തുനിൽപ്പുണ്ടായിരുന്നു.
അവൾ എന്തോ പറയാൻ പ്രയാസപ്പെടുന്നതായി അയാൾക്ക് തോന്നി.
“മോന് ഫ്രണ്ട്സ്ന്റെ കൂടെ പുഴയിൽ കുളിക്കാൻ പോണംന്ന്, ഞാൻ വേണ്ടാന്നു പറഞ്ഞതിന്റെ പിണക്കത്തിലാ അവൻ.”
പിണങ്ങി മുഖം കുനിച്ചിരിക്കുന്ന കിച്ചുവിനെ നോക്കി അയാൾ പറഞ്ഞു,
“അതൊക്കെ അപകടാണ്. കിച്ചു, നിന്നെ ഞാൻ ഒരു ദിവസം കൊണ്ടുപോകാം.”
അവൻ ദേഷ്യം അമർത്തി ചവിട്ടി രണ്ടാം നിലയിലേക്ക് പടികയറി. അവന്റെ പോക്കറ്റിൽ ഫോൺ നിർത്താതെ ചിലച്ചു കൊണ്ടിരുന്നു.
രാഖി അസഹ്യതയേയോടെ നെറ്റിയിൽ കൈ വെച്ചു, ഊണു മുറിയിലെ കസേരയിൽ ചെന്നിരുന്നു.
സ്കൂൾബസ്സിൽ കിച്ചു കൂട്ടുകാരുടെ അടുത്തിരുന്നു.
“നിങ്ങള് പോയ്ക്കോ, എന്റെ അച്ഛനുമമ്മയും സമ്മതിക്കുന്നില്ല, അതൊക്കെ അപകടം ആണെന്ന് പറഞ്ഞു കൊണ്ടിരിക്കാ…”, കിച്ചു വിഷണ്ണനായി.
“അയ്യേ, ഇതിനൊക്കെ ആരാ വീട്ടിൽ ചോദിക്യാ കിഷോർ? നീ ഒക്കെ നശിപ്പിച്ചു.”, അവർ അവനെ ദേഷ്യത്തോടെ നോക്കി.കൂട്ടത്തിലെ പൊടിമീശക്കാരൻ അവനെ കളിയാക്കി.
“കിഷോർ, പാലും കുപ്പി…”, അവർ കൂട്ടത്തോടെ ആർത്തുചിരിച്ചു.
തന്റെ അഭിമാനത്തിന്റെ കാതലിൽ തറഞ്ഞു കയറുന്ന ആണിയവൻ വലിച്ചൂരി.
“ഞാനും വരുന്നുണ്ട് “, അവൻ നെഞ്ചു വിരിച്ചു, കണ്ണുകളിൽ പോരാട്ടവീര്യം ജ്വലിച്ചു, അവനൊരു പോരാളിയായി.
“ടവലും പോക്കറ്റ് മണിയും മറക്കണ്ട, പിന്നെ ക്ലാസ്സ് കഴിഞ്ഞ്, സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്നും പറയണം.”
” ഓക്കേ… ഡീൽ”, അവർ കയ്യടിച്ചു പിരിഞ്ഞു.
കിച്ചുവിനു താനും ജയിക്കുന്നുണ്ടെന്നു തോന്നി. അവൻ പതിവില്ലാത്ത വിധം ഉല്ലാസത്തോടെ മൂളിപ്പാട്ടുപാടി, നൃത്തചുവടുകൾ വെച്ചു. ചില്ലുപാത്രത്തിൽ, മധുരത്തിൽ മുങ്ങി കിടന്ന ഗുലാബ് ജാമുൻ പെറുക്കി വായിലിട്ടു.
രാഖിക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി. എത്ര നാളായി കിച്ചുവിനെ ഇങ്ങനെ കണ്ടിട്ട്? അവൾ ഓർത്തു.
പിറ്റേന്ന് ഉത്സാഹത്തോടെ സ്കൂളിലേക്ക് ഇറങ്ങുന്ന മകനെ നോക്കി രാഖി ഗേറ്റടച്ചു, തിരികെ വന്ന് ജോലികളിൽ മുഴുകി.
ഒരു പുതിയ നമ്പറിൽ നിന്നും വിളി വന്നപ്പോൾ, ഓഫീസിലെ ജോലി തിരക്കിനിടയിൽ അനീഷ് ഫോൺ മെല്ലെ തള്ളി മാറ്റിവെച്ചു. തുടരെ തുടരെ വിളി വന്നപ്പോളാണ് അയാൾ ഫോണെടുത്തത്.
പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂളിൽ വിദ്യാർത്ഥികൾക്കു അപകടം സംഭവിച്ചുവെന്നും ഉടനെ എത്തണം എന്ന നിർദ്ദേശമായിരുന്നു.
അയാൾ ഒരു നിമിഷം നിശ്ചലനായി,
പെട്ടെന്നു സർവ്വശക്തിയും വീണ്ടെടുത്തു, ഒരു കൊടുങ്കാറ്റായി മുറിയിൽ നിന്നും പുറത്തേക്കു പാഞ്ഞു.
“എന്താ…സാറേ?”, ആരോ ചോദിച്ചത് അയാൾ മുഴുവൻ കേട്ടില്ല. അയാളുടെ ചിന്തകൾ അയാൾക്ക് മുന്നിൽ സഞ്ചരിച്ചു.
വാഹനത്തിന് വേഗത പോരെന്നു അയാൾ പിറുപിറുത്തു. അനേകം നിർഭാഗ്യവന്മാരായ അച്ഛന്മാരുടെ കഥകൾ അയാൾക്ക് മുന്നിൽ, കൂർത്ത പല്ലുകളും തേററയും കാട്ടി, അയാളെ ആക്രമിക്കാൻ തുടങ്ങി.
പോലീസും രക്ഷാപ്രവർത്തകരും നാട്ടുകാരും കൂടിനിൽക്കുന്നിടത്താണ് അയാൾ എത്തിയത്. ജനക്കൂട്ടത്തെ തള്ളിമാറ്റി അയാൾ മകനെ തിരഞ്ഞു.
” കിച്ചൂ…”, പൊട്ടിതകർന്നയാൾ ഉറക്കെ അലറി കരഞ്ഞു.തീയ്യിൽ ചവിട്ടിയ പോലെ അയാൾ വെന്തു.
“ഏയ്… കിഷോറിന്റെ അച്ഛനാണോ?”, പോലീസിന്റെ ശബ്ദം കേട്ടു.
“അതെ…” അയാൾ തലകുലുക്കി.
” പേടിക്കേണ്ട, കിഷോർ സേഫ് ആണ്, അവനെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. ”
ഘനമുള്ള ശബ്ദം ആകാശം തുളച്ചിറങ്ങി കാതിൽ പതിച്ചു.
” വരൂ… കിഷോർ ജീപ്പിലുണ്ട്, തിരക്കുമൂലം മാറ്റി ഇരുത്തിയതാണ്. ”
ലാത്തി കൊണ്ടു ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി അയാളെ ജീപ്പിനടുത്തേക്ക് നടത്തി.
അഞ്ചു പേരിൽ മൂന്നു കുട്ടികളെ രക്ഷപ്പെടുത്താൻ സാധിച്ചുവെന്നും ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്നും അയാൾ അറിഞ്ഞു.
“ഒരു കുട്ടിയെ മാത്രം, ഞങ്ങൾക്ക് രക്ഷിക്കാനായില്ല”, കാക്കിയ്ക്കുള്ളിലെ സ്വരം നേർത്തു വന്നു. കാരണം അയാളും ഒരു അച്ഛനാണ്
ജീവൻ പൊലിഞ്ഞുപ്പോയ മകനെയോർത്തു കരയുന്ന തനിക്ക് പരിചയമില്ലാത്ത മാതാപിതാക്കളെയോർത്ത് അനീഷ് വിതുമ്പി.
പേടിച്ചരണ്ടു തല താഴ്ത്തിയിരിക്കുന്നു കിച്ചു, അയാളെ കണ്ടപ്പോൾ ജീപ്പിൽ നിന്നും ചാടിയിറങ്ങി. അയാൾ മകനെ കെട്ടിപ്പിടിച്ചു, അവൻ അച്ഛന്റെ കരവലയത്തിന്റെ സുരക്ഷിതത്വത്തിൽ ചേർന്നുനിന്നു. അയാളുടെ തോളിൽ അവൻ തല ചായ്ച്ചു, അയാളുടെ കഴുത്തിൽ കണ്ണീരിന്റെ നനവ് പടർന്നു.
“സ്റ്റേഷൻ വരെ ഒന്നു വരണം, കുറച്ചു ഫോർമാലിറ്റീസ് ഉണ്ട്, എന്നിട്ട് നിങ്ങൾക്ക് പോകാം.”
അല്പസമയം അച്ഛനേയും മകനേയും തനിയെ വിട്ടശേഷം പോലീസ് അയാളോട് പറഞ്ഞു.
“അവൻ അല്പം അപ്സെറ്റാണ്, ഇപ്പോൾ ഒന്നും ചോദിക്കേണ്ട. ”
“ഉം… താങ്ക് യു സർ “, അയാൾ മകന്റെ കൈപ്പിടിച്ചു. അവന്റെ തണുത്തു മരവിച്ച വിരലുകൾക്ക് അയാളുടെ കൈത്തലം ചൂടുപ്പകർന്നു.
തിരിച്ചുള്ള യാത്രയിൽ കിച്ചു തീർത്തും മൗനിയായിരുന്നു, കുറ്റബോധം അവനെ വേട്ടയാടി, ആ ഉൾചൂടിൽ അവൻ ഞെരുങ്ങി.
” സാരല്യ… കിച്ചൂ, അമ്മയോട് ഞാൻ പറഞ്ഞോളാം, നീ വിഷമിക്കേണ്ട… “, അയാൾ മകന്റെ തോളിൽ തട്ടി.
“ഒന്നു മുങ്ങി കളിച്ചാലോ?”, അയാൾ വെള്ളം നിറഞ്ഞു കിടക്കുന്ന അമ്പലക്കുളം ചൂണ്ടി.
” അച്ഛാ… “, അവൻ വിളിച്ചു.
“വെള്ളം നിനക്ക് പേടിയായോ, കിച്ചു?”, അയാൾ ചോദിച്ചു.
കിച്ചു അയാളെ ഭയത്തോടെ നോക്കി.
“ഒരു ഭയവും നമ്മെ കീഴ്പ്പെടുത്തരുത്, കിച്ചൂ, വരൂ…”
ഇറങ്ങാൻ മടിച്ച മകന് നേരെ അയാൾ കൈനീട്ടി.
“പേടിക്കേണ്ട, കിച്ചു, ഞാനില്ലേ നിന്റെ കൂടെ.” വിടർന്ന താമരപ്പൂക്കൾ കുളം നിറഞ്ഞു നിന്നു. ആ പൂക്കൾക്കിടയിലൂടെ മകൻ അച്ഛനോടൊപ്പം നീന്തി.
രാത്രി, കിച്ചു അച്ഛനെ തിരഞ്ഞു. മുറ്റത്തെ ഇരുട്ടിലേക്കു നോക്കി നിൽക്കുന്ന അച്ഛൻ. മുറ്റത്തിനു കുറുകെ നിഴൽ അയാളുടെ രൂപം വലിച്ചുനീട്ടിയിരുന്നു. അവന്റെ നിഴൽരൂപം ആ നിഴലിനോട് ചേർന്നു. സ്വരമില്ലാത്ത നിഴൽരൂപങ്ങൾ മുറ്റത്തു ആലിംഗനം ചെയ്തു.
അയാൾക്കവന്റെ കാതിൽ ഒരു മൂളിപ്പാട്ടു പാടണമെന്ന് തോന്നി. അയാൾ പതിയെ മൂളി, തന്റെ അച്ഛൻ ഉറക്കെ പാടാറുള്ള കൊയ്ത്തുപ്പാട്ട്.
“ഇതു അപ്പൂപ്പന്റെ പാട്ടല്ലെ, അച്ഛാ?”, കിഷോർ ചോദിച്ചു.
“ഉം…”, അയാൾ മൂളി. അപ്പോൾ, അയാളുടെ ഓർമ്മകൾ, പാടത്ത് സ്വർണ്ണക്കതിരുകൾ ഉലയ്ക്കാതെ കറ്റയടുക്കി വെയ്ക്കുന്ന തന്റെ അച്ഛനോടൊപ്പമായിരുന്നു.
#അച്ഛൻ
17 Comments
മൂന്ന് തലമുറയിലൂടെ കടന്നു പോയ എഴുത്ത്, വളരെ നന്നായിട്ടുണ്ട്.
Thank you Jasna 🙏❤
👌👌
Thank you ശ്രീജ 🙏❤
നന്നായി എഴുതി
അഭിനന്ദനങ്ങൾ❤️💐👌
Beautifully written 😍😍
Thank you dear 🙏😍
ജോ…കണ്ണ് നിറഞ്ഞു സൂപ്പർ 🥰
സാബിറ, ഓരോ വായനക്കും നന്ദി 🙏😍
Very good story.congrats Joyce.Yuo can write a novel also..we are waiting for it
Thank you for these words. It means a lot to me. 🙏 😍
uff🔥🔥കിടിലൻ എഴുത്ത്
Love u ,
🙏😍😍😍
സൂപ്പർ 😍
Thank you, സുനന്ദ
നല്ലെഴുത്ത് 👌👌👌
Thank you, Rathi 🙏😍