ഒരു തീർത്ഥാടനയാത്രയ്ക്കിടയിലാണ് പത്തുവയസ്സുകാരൻ അക്ഷയ് അച്ഛനമ്മമാരുടെ കൈവിട്ടു പോവുന്നത്. തമിഴ്നാട്ടിലെ തീർത്ഥാടനത്തിനിടയിലായിരുന്നു സംഭവം. പോലീസ് എല്ലാരീതിയിലും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. മൂന്നുമാസത്തെ അന്വേഷണം വഴിമുട്ടി നിന്നു. സമാനമായ പല സംഭവങ്ങൾ പോലെ ദിശയറിയാതെ അതും അവസാനിച്ചു.
അക്ഷയുടെ അച്ഛനമ്മമാരായ ആരതിയും അഖിലും അന്വേഷണം ഉപേക്ഷിക്കാൻ തയ്യാറായില്ല. ഇതേ അനുഭവങ്ങളുള്ള മറ്റുള്ളവരെ കണ്ടുപിടിച്ചു അവരുമായി ചേർന്നു കാര്യങ്ങൾ വിലയിരുത്തി പുതിയ മാർഗ്ഗങ്ങളിലൂടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോയി. അതു ചങ്ങലക്കണ്ണികളായി ഇന്ത്യ മുഴുവൻ വ്യാപിപ്പിച്ചു. നിയമപാലകരുടെ നിസ്സഹകരണം അന്വേഷണപാതകൾ ദുഷ്ക്കരമാക്കിയെങ്കിലും പല സ്ഥലങ്ങളിൽ നിന്നായി ലഭിച്ച സൂചനകളും അന്വേഷണം അവസാനിപ്പിക്കാനുള്ള സമ്മർദ്ദവും പോവുന്നതു ശരിയായ ദിശയിലേക്കാണെന്ന തെളിവു നൽകി.
ഇതേ സമയം അക്ഷയ് പല കൈ മറിഞ്ഞു എത്തിച്ചേർന്നതു ഉത്തരേന്ത്യയിലെ ഒരു വ്യവസായിയുടെ കൈയിലായിരുന്നു. അയാളുടെ വ്യവസായ സ്ഥാപനങ്ങളിലെ വിവിധ ജോലികൾക്കായി അവൻ നിയോഗിക്കപ്പെട്ടു. അവിടെ പല കുട്ടികളേയും അവൻ കണ്ടുമുട്ടി. അമ്മയും അച്ഛനും പറഞ്ഞുതന്നതും സിനിമയിലൊക്കെ കണ്ടതുമായ പല കാര്യങ്ങളും അവനു അനുഭവിക്കേണ്ടിവന്നു. രക്ഷപ്പെടാനുള്ള ത്വര അവനുള്ളതുകൊണ്ടുതന്നെ അതിനുള്ള അവസരങ്ങൾ തിരഞ്ഞു കൊണ്ടേയിരുന്നു. ഒരു ദിവസം അബദ്ധവശാൽ ആരോ വെച്ചുമറന്ന ഫോൺ കൈയിൽ കിട്ടിയപ്പോൾ പെട്ടന്ന് അച്ഛനെ വിളിക്കുകയും ചുരുങ്ങിയ സമയത്തിൽ അവന്റെ ചുറ്റുപാടുകളുടെ വിവരം നൽകുകയും ചെയ്തു.
ആ സൂചനയുടെ ചുവടുപിടിച്ചു നടത്തിയ അന്വേഷണം പുറത്തുകൊണ്ടു വന്നത് വലിയ സത്യങ്ങൾ ആയിരുന്നു. ചൂഷണങ്ങളുടെ വലിയൊരുലോകം. അതിന്റെ കണ്ണികൾ അടിത്തട്ടുമുതൽ മുകൾത്തട്ടുവരെ ഭരണവ്യവസ്ഥയിൽ വരെ പിടിമുറുക്കിയിരിക്കുന്നു. പഴുതുകളടച്ചുള്ള സമയോചിതമായ ഇടപെടലിലൂടെ അക്ഷയ് ഉൾപ്പെടെയുള്ള ഒരുപാട് കുട്ടികളെ രക്ഷപ്പെടുത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ചൂഷണത്തിൽ ഇരയായവരെ പുനരധിവസിപ്പിച്ചു. കാരണക്കാരായവർക്ക് നിയമവ്യവസ്ഥയിലെ കഠിനമായ ശിക്ഷ തന്നെ വിധിച്ചു. ഒപ്പം ഇരകൾക്കുള്ള നഷ്ടപരിഹാരവും ലഭ്യമാക്കി. അഖിലിന്റേയും ആതിരയുടേയും അക്ഷയിന്റേയും പ്രവൃത്തിക്ക് ദേശീയതലത്തിൽ തന്നെ അംഗീകാരവും ലഭിച്ചു. ഒപ്പം ബാലവേലയ്ക്കെതിരായ നിയമം കർശനമായി നടപ്പിലാക്കാനും തുടങ്ങി.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
★★★നിഷിബ എം നിഷി★★★