അവിചാരിതമായൊരു കണ്ടുമുട്ടൽ. മനസ്സിന്റെ കോണിൽ കുഴിച്ചുമൂടിയതൊക്കെ മനസ്സിലേക്കിരമ്പിയാർത്തു. മറവിയുടെ തടമിട്ടു പടുത്തുയർത്തിയതെല്ലാം നൊടിയിടയിൽ നിലംപൊത്തുന്നതോർത്തപ്പോൾ നിളയുടെ പ്രജ്ഞയ്ക്കു മങ്ങലേറ്റു. ഉണരുമ്പോൾ കാവലെന്നപോലെ അയാൾ മുന്നിൽ തന്നെയുണ്ടായിരുന്നു. അവൾ ഭയത്തോടെ ചുറ്റും നോക്കി. അസ്വാഭാവികമായൊന്നും കണ്ണിൽപ്പെട്ടില്ല. ആശ്വാസത്തിലമരുംമുന്നേ അയാളുടെ വാക്കുകൾ ചെവി തുളച്ചു. “എപ്പടിയിരുക്ക് നിലാ, സൗഖ്യം താനേ?” ഉള്ളിൽ ഇരമ്പിയാർത്ത കോപത്തോടെ നിള അവനു നേരെ ആക്രോശിച്ചു. “മുരുകാ, നീ വന്ത വഴിയേ തിരുമ്പി പോയിട്. ഇല്ലേനാ എന്നാകും എന്നതു ഉനക്ക് നല്ലാ പുരിയുമല്ലേ?” “നല്ലാ തെരിയും, കണ്ണേ. എനക്ക് എൻ കൊളന്തയെ പാക്കണം. പൊൺകൊളന്ത താനേ. ഉന്ന മാതിരിയേ റൊമ്പ അഴകായിരിപ്പാളോ. അവളു വയസ്സുക്കു വന്തിട്ടിരിക്കും, അല്ലയാ. ഇരുപത്തിയൊന്നു വർഷമാച്ച് എല്ലാം മുടിഞ്ച്. അവ്വളവു ശീഘ്രം മറക്കമുടിയുമാ.” പാദം നഷ്ടപ്പെട്ട കാലു തലോടി ശൃംഗാരഭാവത്തോടെ അയാളതു പറഞ്ഞപ്പോൾ നിളയുടെ മനസ്സിൽ ഓർമ്മച്ചിത്രങ്ങൾ തെളിഞ്ഞു. അവിടെനിന്ന് ഓടി രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ അതിലൂടെ കടന്നുപോയ ഓട്ടോയ്ക്കു കൈകാണിച്ചു. അതിൽ കയറി വീട് ലക്ഷ്യമാക്കി…
Author: Nishiba M
പ്രിയപ്പെട്ട ആൻ, നമ്മൾ തമ്മിൽ പിരിഞ്ഞിട്ട് പത്തുവർഷം കഴിഞ്ഞു. എന്തിനാണ് ഇങ്ങനെയൊരു കത്തെന്നായിരിക്കും നീ ചിന്തിക്കുന്നത്. നമ്മൾ കണ്ണകലത്തിലില്ലെങ്കിലും നിന്റെ ഓർമ്മകളില്ലാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. പിന്നെ എന്തിനാണ് നിന്നെ വിട്ടു പോയത്, അതും ഒരു യാത്രാമൊഴി പോലും ചൊല്ലാതെയെന്ന ചോദ്യം നിന്റെ മനസ്സിലുണ്ടാവും. എല്ലാത്തിന്റേയും ഉത്തരമാണ് ഈ കത്ത്. ഇരു മെയ്യും ഒരു കരളും പോലെയായിരുന്നു നമ്മുടെ ദാമ്പത്യം. നിന്നെയെന്റെ മണവാട്ടിയായി കൈപിടിച്ചു കയറ്റിയതിനുശേഷം എന്റെ ഭവനം ഒരു ദേവാലയമായിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളും മാറ്റൊലി കൊണ്ട സ്വർഗ്ഗം. കുഞ്ഞു കാലൊച്ചയുമായി വെൺചിറകുകൾ വീശി മിയമോൾ വിരുന്നെത്തിയപ്പോൾ, ആ മാലാഖപുഞ്ചിരിയിൽ നിലാവുദിച്ചതുപോലെ നമ്മുടെ ജീവിതം ആഹ്ലാദഭരിതമായി. നീയും മോളും അതായിരുന്നു എന്റെ ലോകം. എല്ലാം തകിടം മറിഞ്ഞതു പെട്ടെന്നായിരുന്നു. ബിസിനസ്സിന്റെ ആവശ്യത്തിനുവേണ്ടി ചെന്നൈയിലെത്തിയ എന്നെ എന്റെ സുഹൃത്തുക്കൾ തന്നെ ചതിയിൽപ്പെടുത്തി. നിന്നെ വിവരമറിയിക്കാനോ രക്ഷപ്പെട്ടു വരാനോ കഴിയാത്ത വിധം കുരുക്കിലകപ്പെട്ടു പോയി. എന്റെ സമ്പാദ്യമെല്ലാം അവരുടെ കൈകളിലായി. നമ്മുടെ…
അമ്മയെക്കുറിച്ചു ചിന്തിക്കുമ്പോൾ എന്നുമൊരു അത്ഭുതം ബാക്കിയാവും. അതൊരുപക്ഷേ അവർ ജീവിച്ചുവളർന്ന സാഹചര്യവും കാലഘട്ടവും അത്രയേറെ വ്യത്യസ്തമായതുകൊണ്ടാവാം. കൂട്ടുകുടുംബവ്യവസ്ഥിതിയും മരുമക്കത്തായവും വച്ചാരാധനയുമൊക്കെയുള്ള കാലഘട്ടം. അമ്മയുടെ ബാല്യകൗമാരങ്ങൾ നിഷ്കളങ്കവും സംഭവബഹുലവുമായിരുന്നു. ചെറുപ്പത്തിലേ തന്നെ ഒരു തല്ലുകൊള്ളിയായിരുന്നു. ചെയ്യുന്നതിന്റെയോ പറയുന്നതിന്റേയോ അനന്തരഫലങ്ങളെക്കുറിച്ചുള്ള ഉൾബോധമില്ലാത്ത അത്രയേറെ നിഷ്കളങ്കമായ മനസ്സിന്റെയുടമ. കഠിനമായ എതിർപ്പുകൾക്കിടയിലും വിദ്യാഭ്യാസ കാലഘട്ടത്തിൽ സ്ക്കൂൾ രാഷ്രീയത്തിന്റെ ഭാഗമാവാനുള്ള ഉൾക്കരുത്ത് നേടിയവൾ. ഏതു ജോലിയും ആത്മാർത്ഥതയോടെ പൂർണ്ണസമർപ്പണത്തോടെയും കയ്യടക്കത്തോടെ ചെയ്യുവാനുള്ള പാടവം. കൂസലില്ലായ്മ സ്വഭാവത്തിന്റെ മുഖമുദ്രയായിരുന്നു. അന്നത്തെ കാലത്ത് വിവാഹശേഷവും പഠിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ പഠിക്കാനുള്ള ആർജ്ജവം എടുത്തുപറയേണ്ടതാണ്. അതേ, അമ്മയെന്നുമൊരു പോരാളിയാണ്. എന്റെ അമ്മയ്ക്ക് ഒരുപാട് മുഖങ്ങളാണ്. സാഹചര്യം അനുകൂലമായിരുന്നെങ്കിൽ അമ്മ കയ്യെത്തിപ്പിടിക്കാത്ത ഉയരങ്ങൾ ഉണ്ടാവുമായിരുന്നില്ല എന്നു തോന്നാറുണ്ട്. ലോകം തന്നെ കീഴ്മേൽ മറിക്കാനുള്ള ശക്തിയുണ്ടായിരുന്നുവെന്ന് തമാശയായി ഞങ്ങൾ പറയാറുണ്ട്. നിഷ്കളങ്കബാല്യത്തിലും അസാമാന്യമായ പാടവം പലകാര്യങ്ങളിലും പ്രകടിപ്പിച്ചിരുന്നു. സാഹചര്യങ്ങളുമായി ഇഴുകിച്ചേരുന്നതിനും അതു തനിക്കനുകൂലമാക്കുന്നതിനും പ്രത്യേകകഴിവാണ്. ഒരുപാട് വേദനകളുടെ ഉലയിൽ ഊതിക്കാച്ചിയ ജീവിതമായിരുന്നു അമ്മയുടേത്. ഇന്നും അങ്ങനെ…
മങ്ങിയ മഷിക്കൂട്ടിനാലെഴുതിയോരാത്മഗതമെല്ലാം കണ്ണീരിലൊഴുകിപ്പരന്നു, ജീവിതപുസ്തകത്താളിലെയേടുകൾ മറയുന്നു നിമിനേരത്തിൽ, പുത്തനേടുകൾ ശൂന്യമാവുന്നു, ഓർമ്മത്താളുകളിൽ കുരുങ്ങിയോരെഴുത്താണിയിൽ മഷി വറ്റുന്നു, നാളെയെന്നതോ ഇരുൾപടർപ്പിലൊളിക്കവേ, ഇന്നിന്റെ വിളക്കിൽ കരിന്തിരിയെരിയുന്നു, പ്രജ്ഞയറ്റു പ്രയാണം തുടരുന്നു, പ്രതീക്ഷയറ്റൊരു നാളയിലേക്കായി.. ★★★നിഷിബ എം നിഷി★★★
സ്വപ്നങ്ങളിലുരുവായായൊരു കണ്മണി നീ, കണ്ണനാമുണ്ണി തൻ പ്രതിരൂപമായി, ലാളിച്ചോമനിച്ചൊരമ്മയായി , വാത്സല്യപാലാഴിയായുള്ളം, ബാല്യംകടന്നിതുകൗമാരവും, യൗവനതീക്ഷണതയിലും മായാതെമറയാതൊരു സ്വപ്നമായി മാനസതല്പത്തിലവൻ പുഞ്ചിരിതൂകി, മംഗല്യത്താലിയേന്തി സ്വപ്നങ്ങൾക്കു നിറചാർത്തണിയാൻ കാത്തിരുന്നു, പൗർണ്ണമിയിൽ,അമാവാസിയുടെ അന്ധകാരം പടർന്നു, ശോണപുഷ്പങ്ങൾ ജീവിതവീഥിയിൽ മിഴിനീർ വാർത്തു, കാലം , കാമനകളിൽ വെള്ളിനൂൽകോർത്തു, മാനസതല്പത്തിൽ കാണാകണ്മണി മയങ്ങി, താളംപിഴച്ചൊരു താരാട്ടിനീണത്തിൽ താരിളംപൈതൽ സ്വപ്നമായെങ്ങോ മറഞ്ഞു, വേവുന്നൊരു ചിത്തവുമായി ജീവിതവേനലിൽ തണൽതേടിയലയുന്നുവിന്നും.. ★★★നിഷിബ എം നിഷി★★★
മൗനം സമ്മതമെന്നാരോ ചൊല്ലി, മൗനത്തിൻ ഹേതുവോ മൂകം വിതുമ്പി, വാക്കുകൾ മറന്നവളുടെ സമ്മതം തീറെഴുതാൻ വാഗ്ധോരണികളൊഴുകി, സമ്മതമില്ലെന്നറിവോടെ, ഗുഢമായൊരാനന്ദത്തിലവളൂടെ ജീവിതം ചവിട്ടിയെരിച്ചു, കാലംമാറി, കഥ മാറി(മാറിയോ?) ഇന്നു സമ്മതം വേണത്രേ, ഒരു നോട്ടത്തിനു പോലും, എന്നിട്ടോ… ഇന്നും തുടരുന്നു ഗാഥകൾ, ★★★നിഷിബ എം നിഷി★★★
കൂവിത്തെളിയുവോളം കൂവണം, കൂവലുകളെ നേരിടാൻ ഉൾക്കരുത്തുണ്ടാകുവോളം കൂവണം, കൂവലുകൾക്കുമേലെ സ്വരമുയർത്തി കൂവണം, കൂവലുകൾക്കപ്പുറം കൈയടിയുടെ അകമ്പടിയോടെ കൂവണം… ★★★നിഷിബ എം നിഷി★★★
നേരം, ഇത്തിരിനേരം ഒന്നായിരിക്കുവാൻ നിനയ്ക്കുന്നേവരും, ഒത്തിരിക്കാലമൊന്നായിരിക്കിലും ഇത്തിരിനേരം പോലും ഉള്ളറിഞ്ഞിരിക്കില്ല, പറയാതെയറിയാതെയേവരും ഒറ്റത്തുരുത്തിലൊതുങ്ങുന്നു… മറ്റുള്ളവർക്കായി അനുനിമിഷം ചിന്തിച്ചുപ്രവർത്തിച്ചൊടുങ്ങുന്നിതു ചിലർ, ഇത്തിരിനേരമെങ്കിലുമവനവനായി ചിന്തിച്ചില്ലെങ്കിലൊരുനാൾ അസ്തിത്വമില്ലാതാവുമതു സുനിശ്ചിതം.. ഇത്തിരിനേരം കൺതുറന്നുകാണാമീ ലോകം, എത്രനാളീ കാഴ്ചകളെന്നതറിയില്ലല്ലോ, ആസ്വദിക്കാമാവോളം, ഇത്തിരിനേരമെല്ലാം മറക്കാം… കണ്ണാൽ കാണുന്നതിനെ കണ്ണടച്ചു വിശ്വസിക്കാതിരിക്കാം, ഇത്തിരിനേരം മനനംചെയ്യാം ഉൾക്കണ്ണുതുറക്കുകിലറിയാം മൂഢവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ… കോപത്താലെരിക്കാതിരിക്കാം ബന്ധങ്ങൾ, നാക്കിൻശരങ്ങൾ തൊടുക്കും മുൻപേ, ഇത്തിരിനേരം നിശബ്ദരാവാം, ആറിത്തണുക്കട്ടെ ഉള്ളിലെവേവുകൾ, ചിന്തകളിൽ വെളിച്ചം നിറയട്ടെ.. ഇത്തിരിനേരം, ഒത്തിരി കാര്യങ്ങൽ, ഉള്ളാലറിയണം, ഉൾക്കൊള്ളണം… ★★★നിഷിബ എം നിഷി★★★
ഭാഷയെന്ന ആശയവിനിമയത്തിൻ ചരടിൽ അക്ഷര മുത്തുകൾ കോർത്തു അതിൽ വള്ളിപുള്ളി തെറ്റാതെ, സന്ധിസമാസവിഭക്തിപ്രത്യയങ്ങളാൽ ക്രമപ്പെടുത്തി, അർത്ഥവ്യത്യാസം വരാതെ വിന്യസിച്ചലങ്കരിച്ചു, വ്യാകരണമികവോടെ അക്ഷരത്തെറ്റില്ലാതെ ചാർത്തുന്നിതാ കാവ്യനഭസ്സിൻ ഗളത്തിൽ. ★★★നിഷിബ എം നിഷി★★★
ഉറക്കമെന്നതോ പാതി മരണമെന്ന പോലെ, അനുദിനമലയുന്നേതോ നിദ്രാതീരങ്ങളിൽ, പുലരിയിൽ ഉണർവിന്റെ കാഹളം മുഴങ്ങുവോളം, പരിക്ഷീണിതമാം തനുവും മനവും ഊർജ്ജ്വസ്വലമാവുന്നൊരു രാവുപുലരുമ്പോൾ, കർമ്മധീരരായി മുന്നോട്ടു കുതിക്കുന്നു, ഉണർവിനുമുറക്കത്തിനുമിടയിൽ ജീവിതപ്പാതകൾ ചുരുൾനിവരുന്നു, അന്ത്യമാം നിദ്രയിലൊരുനാൾ മിഴിപൂട്ടുമ്പോൾ എല്ലാ ഒടുങ്ങുന്നു, മായയായ് മറയുന്നു, ഉറക്കത്തിലും ഉണർവോടെ ജീവിതവഴി താണ്ടാം സന്തോഷമുള്ളിൽ നിറച്ചു, സന്താപകാലത്തേയും പുഞ്ചിരിയാൽ വരവേൽക്കാം, കാണേണ്ടതു കാണാതെ ഉറക്കം നടിക്കാതിരിക്കാം, കാലത്തിൻ കരങ്ങളിലെ കണക്കുകൾക്കുമുന്നിലൊരുനാൾ നിശബ്ദരാവാതിരിക്കട്ടെ.. ★★★നിഷിബ എം നിഷി★★★
