മങ്ങിയ മഷിക്കൂട്ടിനാലെഴുതിയോരാത്മഗതമെല്ലാം കണ്ണീരിലൊഴുകിപ്പരന്നു, ജീവിതപുസ്തകത്താളിലെയേടുകൾ മറയുന്നു നിമിനേരത്തിൽ, പുത്തനേടുകൾ ശൂന്യമാവുന്നു, ഓർമ്മത്താളുകളിൽ കുരുങ്ങിയോരെഴുത്താണിയിൽ മഷി വറ്റുന്നു, നാളെയെന്നതോ ഇരുൾപടർപ്പിലൊളിക്കവേ, ഇന്നിന്റെ വിളക്കിൽ കരിന്തിരിയെരിയുന്നു, പ്രജ്ഞയറ്റു പ്രയാണം തുടരുന്നു, പ്രതീക്ഷയറ്റൊരു നാളയിലേക്കായി.. ★★★നിഷിബ എം നിഷി★★★
Author: Nishiba M
സ്വപ്നങ്ങളിലുരുവായായൊരു കണ്മണി നീ, കണ്ണനാമുണ്ണി തൻ പ്രതിരൂപമായി, ലാളിച്ചോമനിച്ചൊരമ്മയായി , വാത്സല്യപാലാഴിയായുള്ളം, ബാല്യംകടന്നിതുകൗമാരവും, യൗവനതീക്ഷണതയിലും മായാതെമറയാതൊരു സ്വപ്നമായി മാനസതല്പത്തിലവൻ പുഞ്ചിരിതൂകി, മംഗല്യത്താലിയേന്തി സ്വപ്നങ്ങൾക്കു നിറചാർത്തണിയാൻ കാത്തിരുന്നു, പൗർണ്ണമിയിൽ,അമാവാസിയുടെ അന്ധകാരം പടർന്നു, ശോണപുഷ്പങ്ങൾ ജീവിതവീഥിയിൽ മിഴിനീർ വാർത്തു, കാലം , കാമനകളിൽ വെള്ളിനൂൽകോർത്തു, മാനസതല്പത്തിൽ കാണാകണ്മണി മയങ്ങി, താളംപിഴച്ചൊരു താരാട്ടിനീണത്തിൽ താരിളംപൈതൽ സ്വപ്നമായെങ്ങോ മറഞ്ഞു, വേവുന്നൊരു ചിത്തവുമായി ജീവിതവേനലിൽ തണൽതേടിയലയുന്നുവിന്നും.. ★★★നിഷിബ എം നിഷി★★★
മൗനം സമ്മതമെന്നാരോ ചൊല്ലി, മൗനത്തിൻ ഹേതുവോ മൂകം വിതുമ്പി, വാക്കുകൾ മറന്നവളുടെ സമ്മതം തീറെഴുതാൻ വാഗ്ധോരണികളൊഴുകി, സമ്മതമില്ലെന്നറിവോടെ, ഗുഢമായൊരാനന്ദത്തിലവളൂടെ ജീവിതം ചവിട്ടിയെരിച്ചു, കാലംമാറി, കഥ മാറി(മാറിയോ?) ഇന്നു സമ്മതം വേണത്രേ, ഒരു നോട്ടത്തിനു പോലും, എന്നിട്ടോ… ഇന്നും തുടരുന്നു ഗാഥകൾ, ★★★നിഷിബ എം നിഷി★★★
കൂവിത്തെളിയുവോളം കൂവണം, കൂവലുകളെ നേരിടാൻ ഉൾക്കരുത്തുണ്ടാകുവോളം കൂവണം, കൂവലുകൾക്കുമേലെ സ്വരമുയർത്തി കൂവണം, കൂവലുകൾക്കപ്പുറം കൈയടിയുടെ അകമ്പടിയോടെ കൂവണം… ★★★നിഷിബ എം നിഷി★★★
നേരം, ഇത്തിരിനേരം ഒന്നായിരിക്കുവാൻ നിനയ്ക്കുന്നേവരും, ഒത്തിരിക്കാലമൊന്നായിരിക്കിലും ഇത്തിരിനേരം പോലും ഉള്ളറിഞ്ഞിരിക്കില്ല, പറയാതെയറിയാതെയേവരും ഒറ്റത്തുരുത്തിലൊതുങ്ങുന്നു… മറ്റുള്ളവർക്കായി അനുനിമിഷം ചിന്തിച്ചുപ്രവർത്തിച്ചൊടുങ്ങുന്നിതു ചിലർ, ഇത്തിരിനേരമെങ്കിലുമവനവനായി ചിന്തിച്ചില്ലെങ്കിലൊരുനാൾ അസ്തിത്വമില്ലാതാവുമതു സുനിശ്ചിതം.. ഇത്തിരിനേരം കൺതുറന്നുകാണാമീ ലോകം, എത്രനാളീ കാഴ്ചകളെന്നതറിയില്ലല്ലോ, ആസ്വദിക്കാമാവോളം, ഇത്തിരിനേരമെല്ലാം മറക്കാം… കണ്ണാൽ കാണുന്നതിനെ കണ്ണടച്ചു വിശ്വസിക്കാതിരിക്കാം, ഇത്തിരിനേരം മനനംചെയ്യാം ഉൾക്കണ്ണുതുറക്കുകിലറിയാം മൂഢവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ… കോപത്താലെരിക്കാതിരിക്കാം ബന്ധങ്ങൾ, നാക്കിൻശരങ്ങൾ തൊടുക്കും മുൻപേ, ഇത്തിരിനേരം നിശബ്ദരാവാം, ആറിത്തണുക്കട്ടെ ഉള്ളിലെവേവുകൾ, ചിന്തകളിൽ വെളിച്ചം നിറയട്ടെ.. ഇത്തിരിനേരം, ഒത്തിരി കാര്യങ്ങൽ, ഉള്ളാലറിയണം, ഉൾക്കൊള്ളണം… ★★★നിഷിബ എം നിഷി★★★
ഭാഷയെന്ന ആശയവിനിമയത്തിൻ ചരടിൽ അക്ഷര മുത്തുകൾ കോർത്തു അതിൽ വള്ളിപുള്ളി തെറ്റാതെ, സന്ധിസമാസവിഭക്തിപ്രത്യയങ്ങളാൽ ക്രമപ്പെടുത്തി, അർത്ഥവ്യത്യാസം വരാതെ വിന്യസിച്ചലങ്കരിച്ചു, വ്യാകരണമികവോടെ അക്ഷരത്തെറ്റില്ലാതെ ചാർത്തുന്നിതാ കാവ്യനഭസ്സിൻ ഗളത്തിൽ. ★★★നിഷിബ എം നിഷി★★★
ഉറക്കമെന്നതോ പാതി മരണമെന്ന പോലെ, അനുദിനമലയുന്നേതോ നിദ്രാതീരങ്ങളിൽ, പുലരിയിൽ ഉണർവിന്റെ കാഹളം മുഴങ്ങുവോളം, പരിക്ഷീണിതമാം തനുവും മനവും ഊർജ്ജ്വസ്വലമാവുന്നൊരു രാവുപുലരുമ്പോൾ, കർമ്മധീരരായി മുന്നോട്ടു കുതിക്കുന്നു, ഉണർവിനുമുറക്കത്തിനുമിടയിൽ ജീവിതപ്പാതകൾ ചുരുൾനിവരുന്നു, അന്ത്യമാം നിദ്രയിലൊരുനാൾ മിഴിപൂട്ടുമ്പോൾ എല്ലാ ഒടുങ്ങുന്നു, മായയായ് മറയുന്നു, ഉറക്കത്തിലും ഉണർവോടെ ജീവിതവഴി താണ്ടാം സന്തോഷമുള്ളിൽ നിറച്ചു, സന്താപകാലത്തേയും പുഞ്ചിരിയാൽ വരവേൽക്കാം, കാണേണ്ടതു കാണാതെ ഉറക്കം നടിക്കാതിരിക്കാം, കാലത്തിൻ കരങ്ങളിലെ കണക്കുകൾക്കുമുന്നിലൊരുനാൾ നിശബ്ദരാവാതിരിക്കട്ടെ.. ★★★നിഷിബ എം നിഷി★★★
കേൾക്കാൻ കാതുണ്ടായിട്ടും കേൾക്കാതെ ബധിരകർണ്ണരാവുന്നവരോടു ചോദിച്ചു മടുത്ത ചോദ്യം “കേൾക്കുന്നുണ്ടോ” കേൾക്കേണ്ടവരെ കേൾക്കേണ്ട സമയത്തു കേൾക്കാതെ നഷ്ടപ്പെട്ടതിനപ്പുറം തേങ്ങലിനകമ്പടിയോടെ ഒരുപാടുതവണ മനസ്സിലാവർത്തിക്കുന്ന ചോദ്യം “കേൾക്കുന്നുണ്ടോ” പറഞ്ഞതാവർത്തിച്ചുറപ്പിക്കാൻ മനസ്സിലെ അമർഷം മുഴുവൻ ചാലിച്ചു സ്വരമുയർത്തിയുള്ള ചോദ്യം “കേൾക്കുന്നുണ്ടോ” ഒരു മൂളലിലെങ്കിലും മറുപടി കൊതിച്ചു പോവുന്ന ചോദ്യം, “കേൾക്കുന്നുണ്ടോ” കേൾക്കപ്പെടേണ്ടതു പറയുന്നവന്റെ അനിവാര്യതയാവുമ്പോൾ ചോദ്യമുയർന്നുകൊണ്ടേയിരിക്കും, “കേൾക്കുന്നുണ്ടോ” ★★★നിഷിബ എം നിഷി ★★★
“നീയെനിക്കാരായിരുന്നുവെന്നതിനൊരു നിർവചനം ഇന്നോളമെനിക്കറിയില്ല. എങ്കിലും നീയില്ലായ്മയുടെ ശൂന്യതയെ ഇല്ലാതാക്കാൻ മറ്റൊരു ബന്ധത്തിനും വ്യക്തിക്കുമായിട്ടില്ല എന്നതൊരു യാഥാർത്ഥ്യമാണ്. ” ഹരിയുടെ കൈയിൽ കൈകോർത്തിരുന്നു ദേവയാനി അതു പറയുമ്പോൾ അസ്തമയസൂര്യൻ ആഴിയിലേക്കാഴുകയായിരുന്നു. ഓർമ്മയുടെ അഗ്നിനാളം പോലെ ഇരുവരുടെ മിഴികളും മനസ്സും രക്തശോഭയാർന്നു നിന്നു. കോൺവെന്റ് സ്കൂളിലെ പഠനത്തിനുശേഷം കോളേജിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള പറിച്ചുനടൽ ദേവയാനിയെ കൂടുതൽ അന്തർമുഖയാക്കി. അതിന്റെ അനന്തരഫലമെന്നോളം സീനിയർ വിദ്യാർത്ഥികളുടെ കളിയാക്കലുകൾക്ക് ഇരയാകേണ്ടി വന്നതും അവളുടെ മാനസികാവസ്ഥയെ ദുർബലമാക്കി. പേടിച്ച പേടമാൻ പോലെ ഉള്ളിലൊതുങ്ങുന്ന പ്രീഡിഗ്രിക്കാരിക്ക് ധൈര്യം പകർന്നത് കോളേജിലെ തലയെടുപ്പുള്ള നേതാക്കളിലൊരാളായ ഡിഗ്രി അവസാനവർഷക്കാരനായിരുന്നു. ഹരിമാധവനെന്ന ഹരി. ഇത്തിരി ചട്ടമ്പിത്തരമെല്ലാം കൈമുതലായുണ്ടെങ്കിലും എല്ലാമേഖലകളിലും കോളേജിന്റെ അഭിമാനമായിരുന്നു അവൻ. അവൻ പകർന്ന ധൈര്യം ഊതിക്കാച്ചിയ പൊന്നു പോലെ അവളുടെ കഴിവുകൾക്ക് തിളക്കമേകി. കലാസാഹിത്യരംഗങ്ങളിലും പഠനത്തിലും മികച്ച നിലവാരം പുലർത്തി കോളേജിന്റെ അഭിമാനമായുയർന്നു. ഓരോ ചുവടിലും കൈത്തിരിയായെരിയുന്ന അവന്റെ കണ്ണുകളിലെ പ്രണയം കണ്ടിട്ടും നിറപുഞ്ചിരിയുടെ സൗഹൃദവുമായി അവളവനെ ചേർത്തു നിർത്തി.…
രുചികൾ, രസനയെ ത്രസിപ്പിക്കുന്ന മാന്ത്രികത. ജഠരാഗ്നിയുടെ ശമനം തന്നെയാണ് ഓരോ ജീവിവർഗ്ഗങ്ങളുടേയും അന്തർലീനമായ ലക്ഷ്യം. അതിനു മാർഗ്ഗങ്ങൾ പലതാണെന്നു മാത്രം. ഓരോ രുചിക്കൂട്ടുകളും വ്യത്യസ്തമാവുന്നതുപോലെ രുചിക്കുന്നവരുടെ ആസ്വാദനതലവും വ്യത്യസ്തമായിരിക്കും. എനിക്കിത്ര മതിയെന്നു നമ്മൾ തൃപ്തിയോടെ പറയുന്ന ഒരു കാര്യമേയുള്ളൂ, ഭക്ഷണം. ഓർമ്മരുചികൾ ഇഷ്ടങ്ങളുടേയും നഷ്ടങ്ങളുടേയും രുചിക്കൂട്ടാണ്. എന്നോ സ്നേഹമൂട്ടി പകർന്നു തന്ന രുചികൾ മനസ്സിന്റെ ദർപ്പണത്തിലെന്നും പ്രതിഫലിച്ചു നിൽക്കും. പിന്നീട് എത്ര തന്നെ രുചികൾ നാവുതൊട്ടറിഞ്ഞാലും അതിനോളം വരില്ലെന്നു മനസ്സു മന്ത്രിക്കും. അമ്മിഞ്ഞപ്പാലിന്റെ ജീവരുചിക്കൊപ്പം അമ്മ പകർന്ന രുചിവൈവിധ്യങ്ങൾ. പുതുരുചിയുടെ മധുരവും കയ്പും ചവർപ്പും പുളിപ്പും എരിവും ഉപ്പും ചൂടും തണുപ്പും ഗന്ധവും രസനയെ ഉദ്ദീപിപ്പിച്ചു കൊണ്ടേയിരിക്കും. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് രുചികൾ മാറിമറയുമ്പോൾ അമ്മരുചികളെ മറക്കാതെ മനസ്സിൽ കരുതാം. വിശപ്പറിഞ്ഞു ഉണ്ണണം എന്നാലെ യഥാർത്ഥ രുചിയറിയൂ എന്നു പറയും. അതു സത്യമാണ്. ഇല്ലായ്മയുടേയും അധ്വാനത്തിന്റെയും വിലയറിയുന്നവർ ഒരിക്കലും ഒരു അന്നം പോലും പാഴാക്കില്ല. ഇന്നു നമ്മൾ അനുഭവിക്കുന്ന സമൃദ്ധിക്കൊരു മറുവശം…
