ചിലർ അങ്ങനെയാണ് ജീവിതത്തിലെ കുറഞ്ഞ സമയത്തിലേക്കായിരിക്കും ഇടിച്ചുകയറി വരുന്നത്. അപ്പോഴും നമുക്ക് തോന്നുകയില്ല ഇവരൊക്കെ ഇത്രയും വലിയ സംഭവങ്ങൾ ആണെന്ന്. പക്ഷേ പോകുമ്പോൾ ഓർമ്മകളിലേക്ക് ഒരു കസേര വലിച്ചിട്ട് ഇരുന്നിട്ടുണ്ടാകും.
ഞാൻ ഇവിടെ പറയുന്നത് അങ്ങനെ കയറി വന്ന ഒരു മനോഹരനെ കുറിച്ചാണ്. ഒരു തനി തമിഴ്നാട്ടുകാരൻ്റെ നിഷ്കളങ്കതയും അഭിമാനബോധവും ദ്രവീഡിയൻ രാഷ്ട്രീയത്തിൻ്റെ ഉറപ്പുമുണ്ടായിരുന്ന മനോഹരൻ. എട്ടിലോ ഒമ്പതിലോ പഠിക്കുകയാണ് ഞാനന്ന്. വീട്ടിൽ പെയിൻ്റടിക്കാൻ വന്ന പണിക്കാരിൽ തമിഴ് സംസാരിക്കുന്ന മനോഹരൻ വേറിട്ടുനിന്നു. തനിയെ സംസാരിക്കും എന്നതുമാത്രമല്ല കാരണം. പെയിൻ്റടിക്കുമ്പോൾ ഒക്കെ മനോഹരൻ ഉച്ചത്തിൽ പാട്ടുകൾ പാടിയിരുന്നു. കൂടുതലും തമിഴ് കവിതകൾ. ഇയാളെന്താ മൈക്ക് വിഴുങ്ങിയിട്ടുണ്ടോ എന്ന് ഞാൻ സ്വകാര്യമായി കളിയാക്കി. തമിഴ്നാട്ടുകാരിയായ എൻറെ മമ്മിക്ക് മനോഹരനെ ക്ഷ പിടിച്ചു. പെയിൻ്റടി കഴിയുമ്പോഴേക്കും മനോഹരാ എന്നുള്ള മോനെ എന്നായി മാറി.
ആ പണി കഴിഞ്ഞെങ്കിലും അല്ലറചില്ലറ പണികൾക്കായി മനോഹരൻ വീട്ടിലെ നിത്യസന്ദർശകനായി. കൂലിപണികഴിഞ്ഞ് വരുന്ന വൈകുന്നേര സമയങ്ങളിൽ വീട്ടിലെ പുറംപണികൾ എടുത്തു. മുറ്റമടിച്ചു വാരി, പയറിനും ചെടികൾക്കും വെള്ളം ഒഴിച്ചു. അച്ചാറുകളും ഉപ്പിലിട്ടതും ഉണ്ടാക്കാൻ മാങ്ങകളും വടുകപ്പുളി നാരങ്ങകളും പറിച്ചുനൽകിയും തേങ്ങ ചിരവിയും അടുക്കളയിലെ സ്ഥിരം സാന്നിധ്യമായി. മനോഹരൻ്റ പൊങ്കലും സാദങ്ങളും വീട്ടിൽ കൊതിമണങ്ങൾ ഉണ്ടാക്കി. അമ്പഴങ്ങ വേണം, സിപ്പപ്പ് വേണം തുടങ്ങി ഞങ്ങൾ കുട്ടിസംഘത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് മനോഹരൻ നിർത്താതെയോടി. അഴയിൽ ഉണങ്ങാനിട്ട തുണികൾ എടുത്തുകൊണ്ടുവന്ന് ഭംഗിയായി മടക്കി വെക്കുന്ന മനോഹരനെ കണ്ടു അടുക്കളപ്പണികളിൽ സഹായിക്കാൻ നിൽക്കുന്ന മീനാക്ഷിയമ്മ മൂക്കത്ത് വിരൽ വെച്ചു.
ഒരിക്കൽ ഒരു ഞായറാഴ്ച മമ്മി സാരി കഞ്ഞിവെള്ളം മുക്കിയെടുക്കുകയാണ്. ആ വഴി എന്തിനോ വന്ന മനോഹരൻ മമ്മിയെ സഹായിക്കാൻ തുടങ്ങി. തമിഴ്നാട്ടിലെ താംബരത്തെ കുഞ്ഞുവീട്ടിൽ സ്വന്തമായി രണ്ടുസാരി മാത്രമുണ്ടായിരുന്ന അമ്മയെ കുറിച്ച് മനോഹരൻ പറഞ്ഞതന്നാണ്. കിടന്നാൽ ആകാശം കാണുന്ന ഒറ്റമുറി വീടിനെക്കുറിച്ചും. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അമ്മയ്ക്കൊപ്പം അടുത്തുള്ള ഇഷ്ടികക്കളത്തിൽ ജോലിക്ക് പോയതൊക്കെ എന്തൊരു അഭിമാനത്തോടെയാണെന്നോ മനോഹരൻ പറഞ്ഞത്. അത്തവണ മനോഹരൻ ദീപാവലിക്ക് നാട്ടിൽ പോയപ്പോൾ മമ്മി ഒരു ബാഗ് നിറയെ സാരികൾ കൊടുത്തയച്ചു. തിരികെ വന്നത് പല തരം അച്ചാറുകൾ, പലഹാരങ്ങൾ.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
എൻ്റെ കാണാതായ പട്ടിക്കുട്ടിയെ അന്വേഷിച്ച് ഇടിവെട്ടി പെയ്യുന്ന മഴയിലേക്ക് ഇറങ്ങി പോയ മനോഹരനാണ് എൻറെ ഏറ്റവും പ്രിയപ്പെട്ട മനോഹരൻ. പത്തുകിലോമീറ്ററോളം നടന്നാണ് മനോഹരൻ പട്ടിക്കുട്ടിയെ തിരിച്ചുകൊണ്ടുവന്നത്. പാവം പാപ്പ നായ്ക്കുട്ടി, അതിനു തണുത്തുവിറയ്ക്കുന്നുണ്ട്, മനോഹരൻ എന്നോട് പറഞ്ഞു. സ്വന്തം പല്ലുകൾ തണുത്ത് കൂട്ടിയിരിക്കുമ്പോഴും മനോഹരൻ ചിന്തിച്ചത് പട്ടിക്കുട്ടിയുടെ തണുപ്പിനെയാണ്.
ശ്രീകൃഷ്ണ, നമശിവായ ജയ് ഹനുമാൻ തുടങ്ങി അക്കാലത്തെ ഭക്തിസീരിയലുകൾ ഒക്കെ കുളിച്ചു കുറി തൊട്ട് നിലത്തിരുന്നുമാത്രം കണ്ടു. എത്ര പറഞ്ഞിട്ടും സെറ്റിയിൽ കയറിയിരുന്നേയില്ല. കണ്ണുകൊണ്ടല്ല മനസ്സ് കൊണ്ടാണ് താനിതൊക്കെ കാണുന്നത് എന്നാണ് ന്യായം.
ഞാനും നിത്യയും തമ്മിലുണ്ടാക്കുന്ന വഴക്കുകളിലൊക്കെയും മനോഹരൻ മധ്യസ്ഥനായി. ഒരൊഴിവ് ദിവസം ഞാൻ കണക്ക് പഠിക്കുകയാണ്. സൈൻ കോസ് തീറ്റ കൊസീക് സീക് തീറ്റ തുടങ്ങി കൺഫ്യൂഷനുണ്ടാക്കുന്ന ട്രിഗണോമെട്രി വല്ലാതെ ബോറടിപ്പിക്കുന്നുണ്ട്.
“ഞാൻ പറഞ്ഞു തരട്ടെ?” തിരിഞ്ഞുനോക്കുമ്പോൾ മനോഹരനതാ എനിക്കുള്ള ചായയുമായി നിൽക്കുന്നു.
”വേറെ പണിയൊന്നുമില്ലല്ലേ, പഠിപ്പിക്കാൻ വന്നിരിക്കുന്നു, ചായയവിടെ വെച്ചോ, ഞാൻ കുടിച്ചോളാം” മനോഹരനെ ഞാൻ വിരട്ടി.
അലങ്കോലമായി കിടന്ന എൻ്റെ പുസ്തകങ്ങളെല്ലാം അടുക്കിയൊതുക്കി വച്ചിട്ടാണ് മനോഹരൻ മുറിവിട്ടുപോയത്. പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് ഞാൻ, മനോഹരന് പുസ്തകങ്ങളോട് ഒരു പ്രത്യേക സ്നേഹമാണ്. പുസ്തകങ്ങളൊക്കെ എടുത്ത് ചിലപ്പോ അരുമയായി തലോടും.
മമ്മിയുടെയാ ചെക്കന് ഇത്തിരി വട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട് എന്ന് പറഞ്ഞയന്ന് ദോശയുണ്ടാക്കി കൊണ്ടിരുന്ന മമ്മി എനിക്കുനേരെ ചട്ടുകമോങ്ങിയതോടെ മനോഹരനോടുള്ള എൻറെ പരിഹാസമെല്ലാം വളരെ രഹസ്യസ്വഭാവമുള്ളതായി മാറി. ഒരിക്കൽ നാട്ടിൽ നിന്നൊരു ഫോൺ വന്നപ്പോൾ പോയ മനോഹരൻ തിരിച്ചുവന്നത് സന്തോഷത്തിൽ ചുട്ടെടുത്ത മുഖവുമായാണ്.
“അമ്മാ, എനിക്ക് സ്കൂളിൽ ജോലി കിട്ടി ” മനോഹരൻ മമ്മിയോട് പറഞ്ഞു.
മനോഹരൻ കൊണ്ടുവന്ന മധുരപലഹാരങ്ങൾ തട്ടിവിടുന്ന ഞാൻ മനോഹരനെ നോക്കി.
”എന്താ ജോലി അടിച്ചുവാരലാ?” മീനാക്ഷിയമ്മ ചോദിച്ചു.
“അല്ലമ്മ, ഹയർസെക്കൻഡറിയിൽ കണക്കുമാഷായിട്ടാ. യാത്ര പറഞ്ഞിട്ട് പോകാൻ വന്നതാ. ഇന്നുതന്നെ എനിക്ക് തിരിച്ചു പോകണം” അപ്പോയ്മെൻ്റ് ലെറ്റർ മനോഹരൻ മമ്മിയെ കാണിച്ചു കൊടുത്തു.
മമ്മിയുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല.
“നീ രക്ഷപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അത്ര നല്ലവനാണ് നീ. ഫോൺ വിളിച്ച് പറഞ്ഞാൽ മതിയായിരുന്നു മനോഹരാ. ഇത്രയും ദൂരം യാത്ര ചെയ്യണ്ടായിരുന്നു. അതും ജോയിൻ ചെയ്യാൻ അധികദിവസവും ഇല്ലല്ലോ ” മമ്മി പറഞ്ഞു.
“എന്നമ്മാ ഇത്. എനിക്കിത് ഇവിടെ വന്ന് നിങ്ങളോട് പറയുന്നതാണ് സന്തോഷം. അതിന് ദൂരമൊന്നും ഒരു പ്രശ്നമല്ല. ഇതും എനിക്കെൻ്റെ വീട് പോലെ ”
ഒന്നുഫോൺ വിളിച്ചാൽ പറയാവുന്ന കാര്യത്തിനായി രണ്ടുദിവസത്തെ യാത്രയും ചെയ്തു വന്നിരിക്കുന്ന മനോഹരനു മുന്നിൽ ഞാൻ വാ പൊളിച്ചു നിന്നു. ദൈവമേ ഇത്രയും പഠിപ്പള്ള ഒരാളെയാണ് ഞാൻ ഇക്കാലമത്രയും കളിയാക്കിയത്. അപ്പോൾ അന്ന് പഠിപ്പിക്കാൻ വന്നതൊക്കെ കാര്യമായിട്ടാണ്. എനിക്ക് കരച്ചിൽ വന്നു. മമ്മിയന്ന് പായസമുണ്ടാക്കി. മീനാക്ഷിയമ്മ തൊട്ടടുത്ത അമ്പലത്തിൽ പോയി മനോഹരൻ്റെ പേരിൽ ഒരു പുഷ്പാഞ്ജലി കഴിച്ചു. മനോഹരൻ പോകുന്നതിനു മുമ്പ് ഞാനും നിത്യയും ഞങ്ങളുടെ കുഞ്ചി പൊട്ടിച്ച് സമ്പാദ്യമെല്ലാം എടുത്ത് ഒരു ഡ്രസ്സ് സമ്മാനമായി കൊടുത്തു. മനോഹരൻ്റെ കണ്ണുനിറഞ്ഞു. ഞങ്ങളുടെയും.
പാപ്പ എന്നായിരുന്നു എന്നെയും നിത്യയേയും വിളിച്ചിരുന്നത്. തിരിച്ച് ഞാൻ എന്താ വിളിച്ചിരുന്നത് എന്ന് ഓർക്കുന്നില്ല. പാണ്ടി എന്ന് ഒരിക്കൽ വിളിച്ച് കളിയാക്കിയത് ഓർക്കുന്നുണ്ട്. കറുത്തുണങ്ങിയ ആ ശരീരത്തിൽ ഒരു തൂവെള്ള ഷർട്ട് കണ്ടപ്പോഴുണ്ടായ പരിഹാസച്ചിരിയും. മനോഹരനെ വിളിക്കേണ്ട അവസരങ്ങൾ ഉണ്ടായിരുന്നില്ല. ഞാൻ എല്ലാം കല്പിക്കാറായിരുന്നു പതിവ്. അറിവില്ലായ്മയും അഹങ്കാരവും കാരണം ഞാൻ അമ്പേ ചെറുതായിരുന്നു. വിവരവും എളിമയും കാരണം മനോഹരൻ ആകാശത്തോളം വലുതും. ഒരു കരിമ്പോ ചോളമോ മാത്രം കഴിച്ച് ഒരാഴ്ചയൊക്കെ കഴിഞ്ഞിട്ടുണ്ടത്രേ മനോഹരനും അമ്മയും.
പഠിക്കാനുള്ള ടെക്സ്റ്റ് ബുക്ക് തേടി അടുത്ത ഗ്രാമത്തിലെ സഹപാഠിയുടെ വീട്ടിലേക്ക് ഇരുട്ടത്തു തനിയെ കിലോമീറ്ററുകൾ നടക്കുന്ന ഒരു കുഞ്ഞു മനോഹരനെ ആലോചിക്കുമ്പോൾ ഇപ്പോൾ എൻ്റെ കണ്ണുകൾ നിറയുന്നുണ്ട്. സ്കൂളിലെ ഏതോ മത്സരത്തിൽ ജയിച്ചപ്പോൾ കിട്ടിയ ട്രോഫി അമ്മയെ കാണിക്കാനായി മാത്രം വീട്ടിൽ കൊണ്ടുപോയി പിറ്റേദിവസം സമ്പന്നനായ മറ്റൊരു കുട്ടിക്ക് വിറ്റ് ആ പൈസ കൊണ്ട് ഒരു പേനയും പെൻസിലും നോട്ടുബുക്കും വാങ്ങിയ മറ്റൊരു മനോഹരനെ ഓർക്കുമ്പോഴും. സ്കൂളിലേക്കുള്ള യാത്രയിലായിരുന്നു മനോഹരൻ പാഠങ്ങൾ ചൊല്ലി പഠിച്ചിരുന്നത്. അങ്ങനെയാണ് തനിയെ സംസാരിക്കുന്ന ശീലമുണ്ടായത്.
” അമ്മ എന്നെ പഠിപ്പിക്കാൻ കഷ്ടപ്പെട്ടത് എനിക്കറിയാം. ഇനി ഞാൻ പഠിപ്പിക്കാൻ കുഞ്ഞുങ്ങളെയും ഞാൻ എൻ്റെ സ്ഥാനത്ത് തന്നെ കാണും അമ്മാ” മനോഹരൻ പറഞ്ഞു.
രണ്ടു സാരികൾ മാത്രംസ്വന്തമായുണ്ടായിരുന്ന ആ അമ്മ എന്തൊരു മനോഹരനായ ഒരു മനുഷ്യനെയാണ് ഈ ലോകത്തിനു സമ്മാനിച്ചത്.
4 Comments
കണ്ണു നിറഞ്ഞുപോയി. ഇത്രയും നല്ല മനസ്സുള്ള കുട്ടികൾ നമ്മുടെ നാട്ടിൽ ഇല്ലല്ലോ.
എത്ര മനോഹരമായി മനോഹരനെ വാക്കുകൾ കൊണ്ട് വരച്ചിട്ടിരിക്കുന്നു. 👌🏼👌🏼
പലപ്പോളും മനോഹരമായിട്ടുള്ളതൊന്നും നമ്മൾ കാണാറില്ല. അതു കണ്ടു കഴിഞ്ഞാലോ അതിന്റെ മനോഹാരിത തലമുറകളോളം നിലനിൽക്കും
Excellent 👌👌👌👌👌