ഒരു വാരിക കൈയ്യിൽ കിട്ടിയാൽ ഒടുവിലത്തെ താളു നോക്കുന്ന ശീലം മലയാളിക്ക് ഉണ്ടാക്കി തന്നത്, ടോംസിൻ്റെ തലതിരിഞ്ഞ സന്തതികളായ ബോബനും മോളിയുമാണ്. ഈ വികൃതികളെ സ്നേഹിക്കാത്ത ആരും കേരളത്തിലില്ലെന്ന് പറയാം.
നിങ്ങളുടെ ഹാരി പോട്ടറും ആലീസും സിൻഡ്രല്ലയും വരികളിൽ തീരുമ്പോൾ അമ്പതു വർഷങ്ങളായി വരകളിൽ എന്നും പിറക്കുന്നവരായിരുന്നു ഞങ്ങളുടെ ബോബനും മോളിയും. അത്രയ്ക്ക് ചെറുപ്പമാണ് പ്രായത്തിലും തമാശകളിലും.
ചിരിപ്പിക്കാനും ചിന്തിക്കാനും കഴിവുള്ളതും അതുപോലെ തന്നെ സാമൂഹ്യ പ്രശ്നങ്ങളിൽ നിലപാടുകൾ വ്യക്തമായി അവതരിപ്പിക്കാനും ടോംസിൻ്റെ കാർട്ടൂണുകൾക്ക് കഴിഞ്ഞു.
കുട്ടനാട്ടിലെ രണ്ട് കുസൃതി കുരുന്നുകൾ വേലി ചാടി ശല്യം ചെയ്തപ്പോൾ മലയാളിക്ക് ബാല്യം നൽകിയ ടോംസ് എന്ന കാർട്ടൂണിസ്റ്റ് ജനിച്ചു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഒരോ കഥാപാത്രങ്ങൾ ഉരുത്തിരിയുമ്പോൾ വി.റ്റി.തോമസ് എന്ന ടോംസിൻ്റെ നീരീക്ഷണ പാടവവും നർമ്മബോധവും എത്രത്തോളമെന്ന് ചിന്താതീതമാണ്. ടോംസ് ഒരു ബുദ്ധിരാക്ഷസൻ ആയിരുന്നു എന്നാണ് എൻ്റെ അഭിപ്രായം. ഒരു ചെറിയ ചതുര കള്ളിയിൽ രണ്ട് കഥാപാത്രങ്ങൾ സംസാരിക്കുമ്പോൾ അതിൽ ഒരു വരിയിൽ ഒളിച്ചുവയ്ക്കുന്ന ചിരിയുടെ സ്ഫുലിംഗം ചിന്തയിൽ കയറി പറ്റി, വീണ്ടും ആലോചിപ്പിച്ച്, ഓർത്തോർത്ത് ചിരിപ്പിക്കണമെങ്കിൽ ആ വാക്കുകളുടെയും വരകളുടേയും സൃഷ്ടികർത്താവ് എത്ര ബുദ്ധിമാനായിരിക്കാം.
ബോബന്റെയും മോളിയുടേയും പപ്പാ കേസില്ലാ വക്കീല് പോത്തന്, മക്കളുടെ വികൃതികളാൽ മടുക്കുന്ന അമ്മ മേരിക്കുട്ടി, കീഴ്ക്കാംതൂക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണന്, ഇട്ടുണ്ണിയേട്ടൻ്റെ ഭാര്യ വഴക്കാളിയായ ചേടത്തി,ഗൗരവക്കാരനായ ആശാന്, മണ്ടൂസ്, ഉണ്ണിക്കുട്ടന്, ഒരു കാലഘട്ടത്തിലെ യുവത്വത്തിൻ്റെ പ്രതീകമായ ഹിപ്പിസത്തെ അനുസ്മരിപ്പിക്കുന്ന അപ്പിഹിപ്പി, ഉപ്പായി മാപ്ല, ബോബന്റെയും മോളിയുടേയും സഹപാഠിയായ മൊട്ട, എന്ത് കാര്യത്തിനും ബോബനേയും മോളിയേക്കും അനുകരിക്കുന്ന അവരുടെ വളര്ത്തുപട്ടി, അക്കാലത്തെ മധ്യ തിരുവതാംകൂർ കോൺഗ്രസ്സ് നേതാക്കളെ ഓർമ്മപ്പെടുത്തുന്ന നേതാവ് എന്നിങ്ങനെ ഒരു പാട് കഥാപാത്രങ്ങൾ കൂടിച്ചേർത്തത് അടുക്കളക്കാര്യം തുടങ്ങി, രാഷ്ട്രീയവും സമകാലികവും ആയ കാര്യങ്ങൾ കടന്ന്, അക്കാലത്ത് മധ്യവർഗ്ഗമനുഭവിക്കുന്ന യാതനകളും ബുദ്ധിമുട്ടുകളും ആക്ഷേപ രൂപേണ വെളിച്ചത്ത് കൊണ്ടുവരാനും വേണ്ടിയാണ്.
ഒരിക്കൽ പോലും തങ്ങളുടെ സ്വത്വം വെടിയാതെ, ഒരൽപം പോലും ബോറടിപ്പിക്കാതെ അമ്പതു വർഷം ഇവർ മലയാളികളെ ഇരുത്തി ചിരിപ്പിക്കണമെങ്കിൽ, ഒരു പക്ഷേ ഈ കഥാപാത്രങ്ങളിൽ നമ്മൾ നമ്മളെ തന്നെയൊ നമ്മുക്കറിയാവുന്ന ആരെയെങ്കിലും കണ്ടിരിക്കാം.
ഒരിക്കലെങ്കിലും താനൊരു ബോബനോ അല്ലെങ്കിൽ മോളിയോ അല്ലേ എന്ന് ചിന്തിക്കാത്തവരായി ആരെങ്കിലുമുണ്ടോ? ഈ ഒരു കാരണമായിരിക്കാം, ഇന്നും വല്ലപ്പോഴും നാടുകാണാനെത്തുന്ന വിദേശ മലയാളികൾ പോലും സൂപ്പർ മാർക്കറ്റിലെ പുസ്തക റാക്കറിലെ ബോബനും മോളിയേയും ഗ്രഹാതുരത്വത്തോടെ വായിക്കാൻ എടുക്കുന്നത്.
“കലാകാരന്മാർ നിരാശപ്പെടാൻ പാടില്ല. നിരാശ കലാകാരൻ്റെ ലക്ഷണം അല്ല ” എന്ന് പറഞ്ഞ് മലയാള മനോരമയുടെ എഡിറ്റർ വർഗീസ് കണ്ടത്തിൽ നൽകിയ അഡ്രസ്സ് എഴുതിയ തുണ്ടിൽ നാൽപതോളം വർഷങ്ങൾ നീണ്ട ഒരു ചിരിക്കൂട്ട് കണ്ടെത്തി.
കുട്ടനാട്ടിലെ ഒരു സാധാരണ കർഷകൻ, കപടത തീണ്ടാത്ത വ്യക്തിത്വം, സ്വതവേയുള്ള പിശുക്ക് എല്ലാം വരകളിൽ കണ്ടെത്താം.
കോട്ടയം റെയിൽവേ സ്റ്റേഷനിലെ സാധാരണ മനുഷ്യരുടെ നാടൻ സംഭാഷണശൈലിയും പാശ്ചാത്യതയെ അനുകരിക്കുന്ന പുത്തൻ ശീലങ്ങളേയും, പൊങ്ങച്ചവും മണ്ടത്തരങ്ങളും അബദ്ധങ്ങളും രാഷ്ട്രീയക്കാരുടെ കപടതയും ഉദ്യോഗവൃത്തങ്ങളുടെ സാധാരണക്കാരുടെ മേലുള്ള ദാർഷ്ട്യതയും സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും കാഴ്ച്ചകളിൽ നിന്നും പകർത്തിയവയായിരുന്നു. നമ്മൾ പറയാനാഗ്രഹിച്ചവ ചിരി നിറച്ചു വരച്ചു എന്നു മാത്രം.
രണ്ട് കാര്യങ്ങളാണ് എടുത്തു പറയേണ്ടവ.
ഒന്ന്,കുട്ടികളായ കഥാപാത്രങ്ങൾ എന്തു കൊണ്ട്? എന്തിനേയും ഒളിച്ചുവയ്ക്കാനറിയാത്ത കുട്ടികളുടെ പ്രകൃതമായിരിക്കാം ഉണ്ണിക്കുട്ടനെ പോലുള്ള കഥാപാത്രങ്ങളുടെ പിറവിയ്ക്ക് കാരണം. മുതിർന്നവർക്കുള്ളവയിൽ ബോബനും മോളിയും വെറും കാഴ്ച്ചക്കാരായി ഒതുങ്ങുന്നു. കുട്ടികൾ ഇടപെടേണ്ടവ എന്തെന്ന് ഒരു വര വരച്ച് അതിർത്തി തിട്ടപ്പെടുത്തിയിരിക്കുന്നു.
രണ്ടാമത്തേത് , ദ്വയാർത്ഥപ്രയോഗങ്ങളും ചിലപ്പോഴെങ്കിലും ഒരു പിടിയ്ക്ക് അശ്ലീലതയും.
ഇതു മലയാളികളുടെ സദാചാര മനോഭാവത്തിനെതിരേയുള്ള തൊടുത്തുവിടലുകളാണ്. സ്ത്രീ ഒരു ഉപഭോഗവസ്തുവല്ല എന്നതും പലപ്പോഴും അപ്പിഹിപ്പി മുൻനിർത്തി അവതരിപ്പിക്കപ്പെടുമ്പോൾ നെറ്റി ചുളിക്കാതെ നമ്മൾ ചിരിക്കുന്നു.
ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം നല്ല അസ്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളാണ് ഇതിലുള്ളത് എന്നതാണ്. പല തലങ്ങളിൽ പല പാശ്ചാത്തലങ്ങളിൽ നിന്ന് ജനിച്ച, പല പ്രായത്തിലുള്ള സ്ത്രീകൾ. ബോബന് മാത്രമായി ഒരു നിലനിൽപുണ്ടോ? പലപ്പോഴും ബുദ്ധി ഉപദേശങ്ങളിലും കുറിയ്ക്കു കൊള്ളുന്ന വാചകങ്ങളിലും മോളി പുറകിൽ നിൽക്കുമ്പോഴും അറുപതു കൊല്ലം മുൻപ് സ്ത്രീ സമത്വം നേടിയവൾ ഒരു പക്ഷേ മോളിയായിരിക്കും. ഇട്ടുണ്ണിച്ചേട്ടൻ്റെ ഭാര്യ ചേടത്തിയും (മജിസ്റ്റ്റേറ്റ് മറിയാമ്മ ), മേരിക്കുട്ടിയും അപ്പിഹിപ്പിയെ തിരസ്കരിക്കുന്ന യുവതികളും സ്വഭാവം കൊണ്ട് പല കോണുകളിൽ നിൽക്കുന്നവരാണ്.
യഥാർത്ഥ ജീവിതത്തിലെ മനുഷ്യർ തൻ്റെ വ്യക്തിത്വം അധ:പതിച്ച് മറ്റുള്ളവരുടെ കണ്ണുകളിൽ തരം താഴുമ്പോഴാവാം കാർട്ടൂണുകൾ സൃഷ്ടിക്കപ്പെടുന്നത്. ഉദാഹരണത്തിന് രാഷ്ട്രീയക്കാർ. എന്തായാലും ടോംസ് ജീവിച്ച കാലഘട്ടത്തിൽ അവരുടെ ഗുസ്തി ആവോളം ഉണ്ടായിരുന്നു.
മറ്റുള്ളവരുടെ ചെയ്തികളെ പേടിക്കാതെയും വെറുപ്പിക്കാതെയും വിമർശിക്കാൻ ചുരുക്കം കാലാകാരന്മാർക്കെ കഴിയൂ. ടോംസ് പറയുന്നതു പോലെ ‘അത് നിങ്ങളെ ഒരു പാട് ഇഷ്ടപ്പെടുന്നതു കൊണ്ടല്ലേ ?’ അല്ലെങ്കിൽ മനസ്സിൽ പതിഞ്ഞ് വരകളാവുന്നതെങ്ങനെ?
അതെ ടോംസ്, അംഗീകാരങ്ങൾ വഴി മാറി പോയെങ്കിലും, സൃഷ്ടാവിനേക്കാൾ സൃഷ്ടിയെ ഞങ്ങൾ സ്നേഹിച്ചു പോയെങ്കിലും നിങ്ങളുടെ വര ഞങ്ങളുടെ കുട്ടിക്കാലത്തെയാണ് തിരിച്ചു തരുന്നത്.ആ ബഹുമാനമല്ലേ നിങ്ങൾക്ക് മലയാളികൾ നൽകുന്ന ഏറ്റവും വലിയ സമ്മാനം?
നിങ്ങൾ വിടവാങ്ങിയപ്പോൾ, ഞാനെന്ന സ്വാർത്ഥമതി ആദ്യം ചിന്തിച്ചത് ഇനി ബോബനും മോളിയും വരില്ലേ? അവരെ ആര് വരയ്ക്കും എന്നായിരുന്നു. ആധുനികതയിൽ ടോംസ് ഇല്ലാതെ ബോബനും മോളിയും ചലച്ചിത്രമായും വീഡീയോകളായും കാണുമ്പോൾ, നിങ്ങൾ കോറിയിട്ട കുസൃതികൾ അവയ്ക്കൊന്നും നൽകാനാവില്ല എന്ന സത്യമാണ്. വരകൾ നിറഞ്ഞ ആ പുസ്തകങ്ങളാണ് ഇന്നും മനസ്സിൽ.
ഒരു കാലഘട്ടത്തെ മലയാളം വായിക്കാൻ പഠിപ്പിച്ചതും പ്രേരിപ്പിച്ചതും ഇതുപോലുള്ള പുസ്തകങ്ങളായിരുന്നു. അതു കൊണ്ട് ആ വിദ്യാ വെളിച്ചം ഞാനിന്ന് എൻ്റെ മകനിലേയ്ക്കും പകർത്തി, അവനെ കുടുകുടെ ചിരിപ്പിച്ചു.
ഒരിക്കൽ യാദൃശ്ചികമായി ഒരാൾ എൻ്റെ സഹോദരനെ ബോബൻ എന്ന് വിളിച്ചു സംസാരിച്ചത് ശ്രദ്ധയിൽ പെട്ടു. ചോദിച്ചപ്പോൾ ‘ഞാൻ ബോബൻ നീ മോളി’ എന്നാണ് ഉത്തരം കിട്ടിയത്. അന്ന് എട്ടു മണിക്ക് വെള്ളൂർ കോട്ടയം റോഡിൽ ഓടുന്ന തുവാനിസാ ബസിലെ സ്ഥിരം യാത്രക്കാർക്ക് ഞങ്ങൾ ബോബനും മോളിയുമായിരുന്നു. ബസ് വരാറാവുമ്പോൾ കാലും പറിച്ച് ഓടി വരുന്ന ഞങ്ങളേയും പുറകിൽ സാരിയിൽ പി റ്റി ഉഷയെ വെല്ലുവിളിച്ചു ഓടി വരുന്ന ഞങ്ങടെ അമ്മയെയും കണ്ട് ബസ്സിൻ്റെ ഉടമസ്ഥൻ ഇട്ട പേരാണ് ബോബനും മോളിയും. അങ്ങനെ ഒരു വണ്ടി ആൾക്കാർക്ക് ഞങ്ങൾ ബോബനും മോളിയുമാണ്. പലരും അത് ഞങ്ങളുടെ യഥാർത്ഥ പേരുകൾ ആണെന്നാണ് ധരിച്ചു വച്ചിരിക്കുന്നത്. ബസുടമസ്ഥന് ഇട്ടുണ്ണി ചേട്ടൻ്റെ സാദൃശ്യം ഉണ്ടായത് യാദൃശ്ചികമാവാം! അങ്ങനെ ഞങ്ങളും കുറച്ചു നാൾ ബോബനും മോളിയുമായി ജീവിച്ചു.
മായാവിയും ലുട്ടാപ്പിയും ശിക്കാരി ശംഭുവും ശുപാണ്ടിയും വിക്കിയും കപീഷും സാങ്കല്പിക ലോകത്ത് നിന്ന് ബാലരമ യിലും പൂമ്പാറ്റയിലും വിരുന്നു വന്നപ്പോൾ കുടുകുടെ ചിരിപ്പിക്കാൻ ബോബനും മോളിയും കൂടി. ഇതൊന്നുമില്ലാതെ എന്ത് ബാല്യമാണ് മലയാളിക്ക് !
Amal Abraham
References: Wikipedia, toms Magazines, manorama, Mathrubhoomi, deepika
ചിത്രം കടപ്പാട്: google