ഞാൻ വരുന്നുണ്ട് അമ്മേ
ഹോസ്പിറ്റലിൽ കിടന്ന് മടുത്ത ദിവസങ്ങൾ.. ആകെ ആശ്വാസം തോന്നുന്നത് മകന്റെ ആ മെസ്സേജ് വായിക്കുമ്പോൾ മാത്രമാണ്. സുമ അത് വീണ്ടും വീണ്ടും വായിച്ചു. ശക്തി കൂടിയ മരുന്നുകളുടെ ആലസ്യത്തിൽ മയക്കത്തിലേക്ക് വീഴുമ്പോഴും ആ ചാറ്റ് തുറന്ന് വെച്ചിരുന്നു. പുതപ്പിച്ച് കിടത്താൻ അടുത്തേക്ക് വന്ന ഭർത്താവ് ആ ഫോൺ അവളുടെ കയ്യിൽ നിന്നും വാങ്ങി വെക്കുമ്പോൾ അയാൾ ഒന്നുകൂടെ നോക്കി. അതേ മകന്റെ ചാറ്റ് തന്നെ. അയാളുടെ കണ്ണുകൾ കുറേകാലത്തിന് ശേഷം നിറഞ്ഞൊഴുകി.
പതുക്കെ അടുത്ത കിടക്കയിൽ ഉറങ്ങാൻ കിടന്ന അയാൾക്ക് ഉറക്കം വന്നില്ല. പഴയ കാലങ്ങളിലേക്ക് ഓർമ്മകൾ കൊണ്ട് പോയി.
വിവാഹം കഴിഞ്ഞ ശേഷം വിദേശത്തേക്ക് പോയാൽ മൂന്ന് കൊല്ലം കൂടുമ്പോൾ മാത്രം ലീവ് കിട്ടി നാട്ടിൽ വരാൻ പറ്റിയിരുന്ന കാലത്താണ് അയാൾ അവിടെ ജീവിച്ചത്. കൂടെ കൂട്ടിയിട്ട് 28കൊല്ലം ആയെങ്കിലും കഷ്ടിച്ച് രണ്ടോ മൂന്നോ കൊല്ലം ഒരുമിച്ച് ജീവിച്ചുകാണും ഇത് വരെ എന്ന് മനസ്സിൽ വിചാരിച്ചു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
തന്റെ ജീവിതം അയാൾ ഒന്നോർത്തെടുത്തു. ഒരിക്കലും ചിരികണ്ടിട്ടില്ലാത്ത അച്ഛൻ.. എല്ലാം തമാശ രൂപത്തിൽ അവതരിപ്പിച്ചിരുന്ന അമ്മ. അമ്മയുടെയും മക്കളുടെയും ചിരി പോലും അച്ഛനെ അസ്വസ്ഥൻ ആക്കിയിരുന്നു. ദേഷ്യപ്പെട്ട് ‘ഉറങ്ങാറിയില്ലേ.. മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലേ?’ എന്ന ഉറച്ച ശബ്ദത്തിലുള്ള ഉത്തരവ് കേട്ടാലും അടക്കി പിടിച്ച് പുതപ്പിനുള്ളിൽ തമാശ പറഞ്ഞ് അമ്മയും മക്കളും തട്ടിൻപുറത്ത് കിടന്നുറങ്ങി.
എന്നും രാവിലെ എണീറ്റ് ആടിനെ കറന്ന് പാലെടുത്ത് അടുപ്പ് ഊതി കത്തിച്ച് അച്ഛനുള്ള ചായ ഉണ്ടാക്കി, പലഹാരം ഉണ്ടാക്കി അമ്മ അടുത്ത പണിയിലേക്ക് നീങ്ങുമ്പോൾ ക്ളോക്കിൽ അഞ്ചുമണി പോലും ആയിട്ടുണ്ടാകില്ല. ഒരു അസുഖവും ഒരു പരാതിയും പറഞ്ഞു കേട്ടിട്ടില്ല. അത് കൊണ്ട് തന്നെ ഒരു ദിവസം ചായ കാണാതെ അന്വേഷിച്ചു ചെന്നപ്പോൾ ആടിന്റെ കൂടിന്റെ അടുത്ത് വീണ് കിടക്കുന്ന അമ്മയെ കണ്ടപ്പോൾ കാൽ തെന്നി വീണതാകാം എന്നതാണ് കരുതി. ഓടിച്ചെന്നു വിളിച്ചു. അച്ഛനെ വിളിച്ചു. സഹോദരങ്ങൾ ഓടിയെത്തി ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഇടക്ക് എന്തൊക്കെയോ തൈലം ഇട്ട് നെഞ്ചിൽ ഉഴിയുന്നത് കണ്ടിട്ടുണ്ട്. അത് ഹൃദ്രോഗം ആയിരുന്നു എന്നൊന്നും അറിഞ്ഞിരുന്നില്ല. അമ്മ ഒരിക്കലും അസുഖം വരാത്ത എപ്പോഴും ആശ്രയിക്കാവുന്ന ഒരാൾ.. അങ്ങനെയാണ് കുടുംബത്തിൽ എല്ലാവരും കരുതിയിരുന്നത്. അത് കൊണ്ട് തന്നെ ആ വീഴ്ച ആ വീടിനെ തീർത്തും അനാഥമാക്കി.
ആദ്യമായി സഹോദരിമാർക്കൊപ്പം അടുക്കളയിൽ കയറി അവരെ സഹായിക്കാൻ അയാൾ തയ്യാറായിരുന്നു. പക്ഷേ അച്ഛന്റെ ശാസന അതും നിർത്തിച്ചു. അങ്ങനെ ഒരുവിധം സഹോദരിമാരെ വിവാഹം ചെയ്തയച്ചു. താനും കഷ്ടപ്പെട്ടു ഒരു വിധം പഠിപ്പ് തീർക്കാൻ. തന്നോട് ആലോചിക്കാതെ ദുബായിലേക്കും വിസ അച്ഛൻ തന്നെ ശരിയാക്കി. എതിർത്തു പറയാൻ ധൈര്യമുണ്ടായിരുന്നില്ല. മൂന്ന് കൊല്ലത്തിൽ അച്ഛനിൽ നിന്നും ആകെ ലഭിച്ചത് രണ്ട് എഴുത്ത് മാത്രം. സഹോദരിമാരെ ഇടക്ക് വിളിക്കാറുണ്ടായിരുന്നു.
പക്ഷേ ഒട്ടും ചിരിക്കാത്ത ആ അച്ഛന്റെ മകനായ താനും ചിരിക്കാൻ മറന്നു.
സുമയെ കണ്ട് പിടിച്ചതും കല്യാണം ഉറപ്പിച്ചതും എല്ലാം അച്ഛനായിരുന്നു. വളരെ വ്യത്യസ്തമായ ജീവിതസാഹചര്യമായിരുന്നു അവരുടേത്. വളരെ കെട്ടുറുപ്പുള്ള കുടുംബം. മക്കളെ സുഹൃത്തുക്കളെ പോലെ കണ്ടിരുന്ന അച്ഛനും അമ്മയും. നന്നായി പഠിച്ചിരുന്ന അവളെ ജോലിക്ക് വിടാം എന്ന അച്ഛന്റെ വാക്ക് വിശ്വസിച്ച് അവർ വിവാഹം ചെയ്തു തന്നു. പക്ഷേ അതൊന്നും നടക്കില്ല എന്ന് അവൾക്ക് ഇവിടെ വന്നപ്പോൾ തന്നെ മനസ്സിലായി.
പുറകിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ താനും ചെയ്തത് വളരെ തെറ്റായിപോയി എന്നയാൾക്ക് തോന്നി. ഒരുമിച്ച് ഒന്ന് ടൂർ പോകാനോ ബന്ധു സന്ദർശനം നടത്താനോ ഒന്നും തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. പല തവണ അതിന് വേണ്ടി വഴക്കുണ്ടാക്കിയിട്ടുണ്ട് എങ്കിലും, എന്തോ ആ വീട്ടിൽ ഒതുങ്ങികൂടുക അല്ലെങ്കിൽ ആകെയുള്ള രണ്ടോ മൂന്നോ സുഹൃത്തുക്കളെ ഒറ്റക്ക് പോയി കാണുക അത് മാത്രമായിരുന്നു ഏക വിനോദം.
അച്ഛനെയും തനിക്കുണ്ടായ ഏക മകനെയും നോക്കി അവൾ നാട്ടിൽ കഴിഞ്ഞു. ചിലവിന് വേണ്ട കാശ് തന്നെ കണക്ക് നോക്കി അയച്ചുകൊണ്ടിരുന്നു. ഒരു സാരി വാങ്ങാൻ പോലും അതിൽ നിന്നും മിച്ചമുണ്ടായി കാണില്ല എന്ന് അയാൾക്കും അറിയാം. ഭാര്യയുടെ അമ്മയും സഹോദരങ്ങളും കൊടുക്കുന്ന സമ്മാനങ്ങൾ അയാളെ ആശ്വസിപ്പിച്ചു. അത്രയും ചിലവ് കുറഞ്ഞല്ലോ. അങ്ങനെ പിശുക്കി ജീവിച്ചാണ് അയാൾ ശീലിച്ചിരുന്നത്.
അച്ഛൻ ഉണ്ടാക്കിയിട്ട് സ്വത്തുക്കൾ ഒന്നും അദ്ദേഹം അനുഭവിക്കാതെയല്ലേ പോയത്. അതുകൊണ്ട് നിങ്ങൾ അല്ലെങ്കിൽ നമുക്കെങ്കിലും കുറച്ചുകൂടെ സുഖമായി ജീവിച്ചുകൂടെ എന്ന് ഭാര്യയും മകനും ഇടയ്ക്കിടെ അയാളെ ഓർമ്മപ്പെടുത്തിയിരുന്നത് അയാൾ ഓർത്തു. തന്റെ വീട്ടിലെ സാഹചര്യങ്ങൾ ആണ് തന്നെ ഇങ്ങനെയാക്കിയത് എന്ന് സുമ തന്നെ പറഞ്ഞ് തന്നെ ഇടക്ക് ആശ്വസിപ്പിക്കും. ചിരി ആ വീട്ടിൽ ഇല്ല. വെപ്പും തീനും കാശുണ്ടാക്കലും മാത്രം. മാറ്റണം എന്ന് മനസ്സിൽ ആഗ്രഹിച്ചിട്ടും നടക്കുന്നുണ്ടായിരുന്നില്ല. സമയം വൈകി പോയിരിക്കുന്നു. ഇനി ഇങ്ങനെ തന്നെയേ പറ്റൂ എന്നോർത്ത് അയാൾ വിഷമിച്ചു.
കൂട്ടത്തിൽ കൂടുമ്പോൾ ഭാര്യ പറയുന്ന ചെറിയ തമാശകൾ പോലും അയാളെ ക്ഷുഭിതനാക്കി മാറ്റിയിട്ടുണ്ട് പലപ്പോഴും. അതിന് അപ്പോൾ എല്ലാവരുടെയും മുൻപിൽ വെച്ച് തന്നെ വഴക്കും പറയും. അങ്ങനെ അവളുടെയും ചിരിയും തമാശയും സംസാരവും അവൾ കുറച്ചു.
എല്ലാം വൈകിയിരിക്കുന്നു. ഇടക്കിടക്ക് ദേഹം മുഴുവൻ വേദന, പനി എന്നെല്ലാം ഭാര്യ പറയുമ്പോൾ ഒരു പരാസറ്റമോൾ കഴിക്കൂ എന്ന ഉത്തരവ് കൊടുത്ത് അടുത്ത നേരത്തെ ഭക്ഷണത്തിനായി കാത്തിരിക്കും. ആണുങ്ങൾ അടുക്കളയിൽ കയറുന്നത് അയാൾ കണ്ടിട്ടില്ല.. ഒരിക്കലും അവളെ സഹായിച്ചിട്ടുമില്ല. പിന്നീട് എപ്പോഴോ ബോധം കെട്ട് വീണ് കിടക്കുന്ന ഭാര്യയെ അയാൾ കണ്ടത് ചായ കുടിക്കാൻ ചെന്നപ്പോഴാണ്. അപ്പോൾ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. അവർക്കൊന്നും കണ്ട് പിടിക്കാൻ കഴിഞ്ഞില്ല. അടുത്തുള്ള ടൗണിൽ എത്തിച്ചപ്പോൾ സ്കാനിങ്, ബ്ലഡ് ടെസ്റ്റ്.. ബില്ലുകൾ കൂടുമ്പോൾ അയാൾ ഭാര്യയെ വഴക്ക് പറഞ്ഞുകൊണ്ടേയിരുന്നു. ഇവർ കാശ് പറ്റിക്കാൻ വേണ്ടിയാണ്. എപ്പോഴും മറുപടി പറയുന്ന അവർ ഒരു കുറ്റവാളിയെപോലെ തല താഴ്ത്തി ഇരുന്നു.
റിസൾട്ട് വന്ന ദിവസവും എല്ലാ പണികളും ഒരുക്കി വെച്ച് വീടൊക്കെ വൃത്തിയാക്കിയിട്ടിട്ടാണ് സുമ പോന്നത്. മൂടികെട്ടിയ ഡോക്ടറുടെ മുഖം അവരെ കുറച്ചു പേടിപ്പിച്ചു. ബയോപ്സി റിസൾട്ട് കുറച്ചു പ്രശ്നമാണ്. ശ്വാസകോശത്തിൽ കാൻസർ ആണ്. ഇത് വരെ നിങ്ങൾക്കൊന്നും തോന്നിയില്ലേ എന്നവർ ഭാര്യയോട് ചോദിച്ചു..
എന്റെ അസുഖത്തെ കുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് നേരമില്ല. ഇടക്ക് ചുമ വരും. എന്തെങ്കിലും ആയുർവേദമരുന്നുകൾ കഴിക്കും. മാറും. അത്ര ശ്രദ്ധിച്ചിട്ടില്ല. നെഞ്ചിൽ ഭാരം തോന്നാറുണ്ട്. ഗ്യാസ് ആകും. വിദേശത്തുള്ള മകൻ നാട്ടിൽ വന്നിട്ട് മൂന്ന് വർഷമായി. ഇടക്ക് ഫോണിൽ വിളിക്കും. ഏക മകൻ അല്ലേ. അവനെ കാണാത്ത ടെൻഷൻ കൊണ്ട് ആയിരിക്കും എന്ന് കരുതി. അങ്ങനെ ഡോക്ടറെ കാണിക്കുന്ന രീതി ഈ വീട്ടിൽ ഇല്ല താനും. ഇത് പറഞ്ഞിട്ട് സുമ ഭർത്താവിനെ ഒന്ന് തറപ്പിച്ചു നോക്കി. അതിൽ നിന്നും അയാൾ വായിച്ചു.. അതിന്റെ ചിലവുകൾ താൻ പറയും. ജോലിയിൽ നിന്ന് വിരമിച്ച് രണ്ട് മൂന്ന് കൊല്ലമായി വീട്ടിൽ തന്നെയാണല്ലോ. രണ്ട് പേർ ഒറ്റക്കും.
ഉറക്കത്തിൽ നിന്നും സുമ ഞെട്ടി എഴുന്നേറ്റ് “എന്റെ മോൻ എവിടെ “എന്ന് ചോദിച്ചു ഉറങ്ങാതെ കിടന്ന അയാൾ പതുക്കെ അടുത്തേക്ക് ചെന്ന് അവളുടെ നെറ്റിയിൽ തലോടി. മോൻ വരും. അയാൾക്ക് കുറ്റബോധം തോന്നി… ആദ്യമായി..
അമ്മയും മകനും തമ്മിൽ സംസാരിക്കാൻ തുടങ്ങുമ്പോൾ തന്നെ അയാൾ അവിടെ നിന്നും മാറിക്കളയും. തന്റെ കുറ്റങ്ങൾ മോനോട് പറയും. അമ്മ ഒന്ന് ചിരിച്ചിട്ട് എത്ര കാലമായി എന്നറിയോ മോനെ എന്ന് ഒരു ദിവസം പറയുന്നത് അയാൾ കേട്ടു. സഹോദരങ്ങളും അവളുടെ കസിൻസും ഒക്കെ ചേർന്നാൽ ഇവളുടെ ചുറ്റുമാണ് എല്ലാവരും. ബഹളവും ചിരിയും തമാശയും. അങ്ങനെ ശീലിച്ചിട്ടില്ലാത്ത തനിക്ക് ദേഷ്യം വന്ന് പോകാം എന്ന് പറഞ്ഞ് പെട്ടെന്ന് പോരുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് എത്ര തവണ താൻ കണ്ടില്ലെന്ന് നടിച്ചു. വീട്ടിലേക്കൊന്ന് പൊയ്ക്കോട്ടേ എന്ന് ഇടക്കിടക്ക് ചോദിക്കും. ഇവിടുത്തെ കാര്യങ്ങൾ ആരാ നോക്കാൻ എന്ന ചോദ്യത്തിൽ ആ ആഗ്രഹവും അവൾ മാറ്റി വെച്ചു.
മരിക്കാൻ കിടന്നപ്പോൾ പോലും അമ്മയുടെ കൂടെ നിന്നത് രണ്ട് ദിവസം മാത്രമാണ്. തനിക്ക് ഇഷ്ടമില്ല എന്ന് അറിയാവുന്നത് കൊണ്ട് വേഗം തിരികെ പോരും. ഇപ്പോൾ ഇത്രയും സീരിയസ് ആയ അസുഖം ആണ് അമ്മക്ക് എന്ന് മോനോട് പറഞ്ഞിട്ടില്ല. അവൾ തന്നെ പറഞ്ഞു. എന്നാലും അമ്മക്ക് വയ്യ എന്ന് അയാൾ ഒരു മെസ്സേജ് മോന് അയച്ചിരുന്നു. അത് കൊണ്ടാകാം ഈ അവധിക്ക് ഞാൻ നാട്ടിൽ വരുന്നു എന്ന് മെസ്സേജ് അയച്ചത്.
മോന് അതിഷ്ടമാണ് ഇത് ഇഷ്ടമാണ് വരുമ്പോൾ ഉണ്ടാക്കി കൊടുക്കണം എന്നെല്ലാം അവൾ കലപില പറയുന്നത് കേൾക്കാറുണ്ട്. ഒന്നും പറ്റില്ലല്ലോ എന്നോർത്ത് അയാൾക്ക് വിഷമം തോന്നി.
ഉറക്കം പോയ സുമ തിരിഞ്ഞ് കിടക്കുമ്പോൾ മനസ്സിൽ വിചാരിച്ചു. ആദ്യമായിട്ടാണ് തന്നോട് ഇങ്ങനെ സ്നേഹത്തിൽ സംസാരിക്കുന്നതും തന്റെ നിറുകയിൽ തലോടുന്നതും. ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല. കുറ്റങ്ങൾ പറയാൻ മാത്രമാണ് അധികം സംസാരിക്കാറുള്ളത്. ആദ്യമൊക്കെ എല്ലാം കേട്ടിരുന്ന താൻ പിന്നീട് പ്രതികരിക്കാൻ തുടങ്ങിയിരുന്നു. നാട്ടിലേക്ക് തിരിച്ചു വന്ന ശേഷം. അല്ലെങ്കിൽ കുറച്ചു നാളല്ലേ. സഹിച്ചേക്കാം എന്ന് കരുതി വിടും.
മോന്റെ അവധിക്ക് നാട്ടിൽ വരുന്നു എന്ന മെസ്സേജ് ഓർത്തപ്പോൾ മനസ്സിൽ ആധിയായി. എങ്ങനെ അവന്റെ ഇഷ്ടവിഭവങ്ങൾ ഉണ്ടാക്കി കൊടുക്കും.. ഡ്രസ്സ് ഒക്കെ ആരാ കഴുകുക. സഹായത്തിന് ഒരു സ്ത്രീ ഉണ്ടായിരുന്നതിനെ അദ്ദേഹം തിരിച്ചു വന്നതോടെ പറഞ്ഞുവിട്ടു. അവർക്കാണെങ്കിൽ അവന്റെ ഇഷ്ടങ്ങൾ അറിയാം. ആ വീട്.. രീതികൾ എല്ലാം അറിയാം. അവരെ ഒന്ന് വിളിച്ചു നോക്കണം എന്ന് മനസ്സിൽ കരുതി.
പെട്ടെന്ന് ശ്വാസം കിട്ടാതെ അഡ്മിറ്റ് ചെയ്തതാണ്. രണ്ട് ദിവസം കഴിഞ്ഞാൽ പോകാം. എത്ര നാൾ കൂടി ഉണ്ടാകും എന്ന് അറിഞ്ഞിരുന്നെങ്കിൽ എന്നവൾ മനസ്സിൽ കരുതി.
വീട്ടിൽ തിരിച്ചെത്തിയ സുമ എണീറ്റ് അടുക്കളയിലേക്ക് പോകാൻ തുടങ്ങി. അവളെ തടഞ്ഞ ഭർത്താവ് ഞാൻ ചായ ഇട്ട് കൊണ്ട് വരാം എന്ന് പറഞ്ഞപ്പോൾ അതും അതിശയം ആയി തോന്നി അവൾക്ക്. അടുക്കളയിൽ ചെന്ന അയാൾക്ക് ഏത് പാത്രത്തിൽ ചായ വെക്കും, പഞ്ചസാര എവിടെ ചായപ്പൊടി എവിടെ ഒന്നുമറിയില്ല. തിരിച്ചു വന്ന് അവളോട് ചോദിക്കാൻ തുടങ്ങിയപ്പോൾ സുമ പതുക്കെ എണീറ്റ് അടുക്കളയിലേക്ക് ചെന്നു എല്ലാം കാണിച്ചു കൊടുത്തു അവിടെ തന്നെ ഇരുന്നു.
ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് വന്ന മുഷിഞ്ഞ വസ്ത്രങ്ങൾ എങ്ങനെ അലക്കും. വാഷിങ് മെഷീൻ സുമയുടെ നിർബന്ധം കൊണ്ട് വാങ്ങി എങ്കിലും അത് എങ്ങനെ ഉപയോഗിക്കണം എന്ന് അയാൾക്കറിയില്ല. സുമയുടെ നിർദേശം കേട്ട് കൊണ്ട് ഓരോന്ന് ചെയ്യുമ്പോൾ അയാൾ ഓരോ സത്യങ്ങൾ മനസ്സിലാക്കി തുടങ്ങി. തന്റെ അലമാരയിൽ അടുക്കി വെച്ച വസ്ത്രങ്ങൾ, അടി വസ്ത്രങ്ങൾ ഇതൊക്കെ എത്ര കഷ്ടപെട്ടാണ് മഴയത്തും വെയിലത്തും ഉണക്കി അലമാരയിൽ എത്തിയിരുന്നത്.. ഓരോ നേരവും ഭക്ഷണം ഉണ്ടാക്കാനും അത് കഴിഞ്ഞുള്ള പാത്രങ്ങൾ കഴുകി വെക്കാനും എത്ര നേരം എടുത്തു. ഇത്രയും കാലം സുമ ഒരു യന്ത്രം പോലെ പ്രവർത്തിച്ചു കൊണ്ടിരുന്നപ്പോൾ താൻ ഇതൊന്നും അറിഞ്ഞില്ലാലോ.
ഒരു ക്ളോക്ക് നിൽക്കുമ്പോൾമാത്രമാണ് അത് എപ്പോഴും ഓടികൊണ്ടിരിക്കുകയായിരുന്നു എന്നും സമയത്തിന് എത്ര മാത്രം വിലയുണ്ട് എന്നും നാം തിരിച്ചറിയുക. അതേ പോലെയാണ് മനുഷ്യജീവിതവും എന്നയാൾ മനസ്സിലാക്കി.
അച്ഛന്റെ കർക്കശ സ്വഭാവം കാരണം അവധികൾക്ക് മറ്റ് സ്ഥലങ്ങളിലേക്ക് യാത്രകൾ പോകുമ്പോൾ ആ മകനും ഓർത്തില്ല.. തന്നെ കാത്ത് കാത്ത് ഒരമ്മ കൂടി ഇവിടെയുണ്ട് എന്ന്..
സർപ്രൈസ് തരാൻ ഇഷ്ടപ്പെടുന്ന മകൻ ഏത് നിമിഷവും വരാം. അവന്റെ അമ്മ എത്ര മാറിപ്പോയി എന്ന് അവന് കണ്ടാൽ മാത്രമേ തിരിച്ചറിയൂ. അവന്റെ അവധി ദിവസങ്ങൾ തീരുന്നത് വരെയെങ്കിലും തനിക്ക് ആയുസ്സ് തരണേ എന്ന് സുമയോടൊപ്പം അയാളും ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ട് മകനായി കാത്തിരുന്നു.
5 Comments
പലരുടെയും ജീവിതങ്ങൾ ഇങ്ങനെയാണ്. വളരെ നന്നായി എഴുതി.
നന്നായി എഴുതി 👌
തിരിച്ചറിയേണ്ട സമയത്തു തിരിച്ചറിയാതെ പോകുന്ന അർപ്പണം. കുടുംബത്തിന്റെ അകത്തളത്തിൽ എരിഞ്ഞുതീരുന്ന സ്ത്രീകളുടെ ചിത്രം മനോഹരമായി വരഞ്ഞിട്ട എഴുത്ത്.👌
👏😍
വൈകിവരുന്ന തിരിച്ചറിവുകൾ..
ഹൃദയസ്പർശിയായ കഥ പല വീടുകളിലും ഇങ്ങനെ തന്നെയാവും അല്ലേ? മനുഷ്യരെന്തിനാണിങ്ങനെ ബലം പിടിക്കുന്നത് എന്നുേ ാന്നും.
അഭിനന്ദനങ്ങൾ💜💐👌